തൂത്തുക്കുടിയിൽ 12 പേരെ വെടിവച്ച് കൊല്ലിച്ച വേദാന്ത... ആക്രിക്കച്ചവടത്തിൽ നിന്ന് ശതകോടീശ്വരനിലേക്ക്
അലാവുദ്ദീന്‌റെ അത്ഭുതവിളക്ക് സ്വന്തമാണെങ്കില്‍ ലോകത്ത് എന്തും സാധിക്കും. വിളക്കുരച്ചാല്‍ പുറത്ത് വരുന്ന ഭൂതത്തിനോട് ഒരു വാക്ക് പറഞ്ഞാല്‍ മതിയാവും അതിന്. എന്നാല്‍ അലാവുദ്ദീനും അത്ഭുത വിളക്കും ഭൂതവും എല്ലാം കെട്ടുകഥകളാണ്. ആ കെട്ടുകഥകളെയെല്ലാം വെല്ലുന്ന കാര്യങ്ങളാണ് നമ്മുടെ രാജ്യത്ത് നടക്കുന്നത്.
തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റിന്റെ ചെമ്പ് സംസ്‌കരണ പ്ലാന്റിനെതിരെ ഉയര്‍ന്ന ജനരോഷത്തെ പോലീസ് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് വെടിവപ്പിലൂടെയാണ്. ഇതുവരെ 12 പേര്‍ ആണ് കൊല്ലപ്പെട്ടത്. ഇത്തരം പ്ലാന്റുകള്‍ക്കെതിരെ നടക്കുന്ന ആദ്യത്തെ സമരം ഒന്നും അല്ല തൂത്തുക്കുടിയിലേത്. ആദ്യമായിട്ടല്ല ഭരണകൂടം ഇങ്ങനെ വെടിവച്ചുകൊന്നുകൊണ്ട് ജനകീയ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ നോക്കുന്നതും.
സ്റ്റെര്‍ലൈറ്റ് എന്നാല്‍ തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ മാത്രം ഒതുങ്ങുന്ന ഒരു കൊച്ചു സംരംഭമല്ല. ഇന്ത്യമുഴുവന്‍ പടര്‍ന്നുകിടക്കുന്ന, ഇന്ത്യക്ക് പുറത്തും വേരുകള്‍ ആഴ്ത്തിയ വേദാന്ത റിസോഴ്‌സസ് എന്ന പടികൂറ്റന്‍ ഖനന കമ്പനിയുടെ ഭാഗമാണ് സ്റ്റെര്‍ലൈറ്റ്. അതിന്റെ ഉടമയാകട്ടെ ഒരു ഇന്ത്യക്കാരനും. സ്‌കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാത്ത ഒരു ബിഹാറിയുടെ സ്ഥാപനം. അതാണ് അനില്‍ അഗര്‍വാള്‍...
വേദാന്ത റിസോഴ്‌സസ്
ഇംഗ്ലണ്ടിലെ ലണ്ടനില്‍ ആണ് വേദാന്ത റിസോഴ്‌സസിന്റെ ആസ്ഥാനം. ഇതേ വേദാന്തയുടെ ഭാഗമാണ് തൂത്തുക്കുടിയിലെ സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റും. ആസ്ഥാനം അങ്ങ് ഇംഗ്ലണ്ടില്‍ ആണെങ്കിലും വേദാന്ത സ്ഥാപിതമായത് ഇന്ത്യയില്‍ ആയിരുന്നു. ഇന്ത്യയുടെ വ്യവസായ തലസ്ഥാനം ആയ മുംബൈയില്‍. അനില്‍ അഗര്‍വാള്‍ എന്ന മാര്‍വാഡി ചെറുപ്പക്കാരന്‍ ആയിരുന്നു അതിന്റെ സ്ഥാപകന്‍.
അനില്‍ അഗര്‍വാള്‍
ബിഹാറിലെ പറ്റ്‌നയില്‍ ഒരു ദരിദ്രകുടുംബം എന്ന് വിശേഷിപ്പിക്കാവുന്ന കുടുംബത്തില്‍ ആയിരുന്നു അനില്‍ അഗര്‍വാളിന്റെ ജനനം. അച്ഛന് ജോലി അലൂമിനിയും കണ്ടക്ടറുകള്‍ ഉണ്ടാക്കുന്നതായിരുന്നു. വീട്ടിലെ സാമ്പത്തിക സ്ഥിതി തീരെ മെച്ചവും ആയിരുന്നില്ല. അവിടെ നിന്നാണ് അനില്‍ അഗര്‍വാള്‍ എന്ന കോര്‍പ്പറേറ്റ് ബിസിനസ് മാഗ്നറ്റ് വളരുന്നത്.
പഠനം ഉപേക്ഷിച്ചു
15-ാം വയസ്സില്‍ അനില്‍ അഗര്‍വാള്‍ തന്റെ ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിച്ചു. നിത്യജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ അച്ഛനെ സഹായിക്കാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. അച്ഛനൊപ്പം കുറച്ച് കാലം അലൂമിനിയും കണ്ടക്ടറുകള്‍ നിര്‍മിച്ച് ജീവിച്ചു അനില്‍ അഗര്‍വാള്‍.
19-ാം വയസ്സില്‍ മുംബൈയിലേക്ക്
അനില്‍ അഗര്‍വാളിന്റെ ഭാവിയെ മാറ്റിമറിച്ചത് ആ തീരുമാനം ആയിരുന്നു- കൂടുതല്‍ മെച്ചപ്പെട്ട ബിസിനസ്സിന് വേണ്ടി 19-ാം വയസ്സില്‍ അയാള്‍ മുംബൈയിലേക്ക് വണ്ടി കയറി. അവിടെ നിന്ന് ചവിട്ടിക്കയറിയത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഖനി മുതലാളിയുടെ പദവിയിലേക്കായിരുന്നു. ആ കുതിച്ചോട്ടത്തിനിടയില്‍ ഒരുപാട് ജീവനുകളും ജീവിതങ്ങളും പ്രകൃതിയും എല്ലാം ചവിട്ടിയരക്കപ്പെടുകയും ചെയ്തു.
ആക്രിക്കച്ചവടക്കാരന്‍
ഇപ്പോഴത്തെ വേദാന്ത റിസോഴ്‌സസ് മുതലാളിയ്ക്ക് പഴയൊരു കഥ വേറേയും പറയാനുണ്ട്. പറ്റ്‌നയിലും മുംബൈയിലും നടത്തിയ ആക്രിക്കച്ചവടത്തിന്റെ കഥ. 1970 കളുടെ തുടക്കത്തില്‍ ഇത് തന്നെ ആയിരുന്നു അനില്‍ അഗര്‍വാളിന്റെ തൊഴില്‍. കേബിള്‍ കമ്പനികളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ആക്രി സാധനങ്ങള്‍ വാങ്ങി സമാഹരിച്ച് മുംബൈയില്‍ കച്ചവടം നടത്തുകയായിരുന്നു അനില്‍ അക്കാലത്ത്.
നിര്‍ണായകമായ തീരുമാനം
1976 ല്‍ ആയിരുന്നു അനില്‍ അഗര്‍വാള്‍ ആ നിര്‍ണായകമായ തീരുമാനം കൈക്കൊള്ളുന്നത്. ഷാംഷെര്‍ സ്റ്റെര്‍ലിങ് കോര്‍പ്പറേഷന്‍ എന്ന കമ്പനി വാങ്ങുക എന്നതായിരുന്നു അത്. വലിയൊരു തുക ബാങ്ക് വായ്പയൊക്കെ സംഘടിപ്പിച്ചായിരുന്നു അനില്‍ കമ്പനി സ്വന്തമാക്കിയത്. തുടര്‍ന്ന് 10 വര്‍ഷത്തോളം ഈ ബിസിനസുമായി മുന്നോട്ട് പോവുകയും ചെയ്തു. ആക്രിക്കച്ചവടവും അവസാനിപ്പിച്ചിരുന്നില്ല.
സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്
1986 ല്‍ ആണ് അനില്‍ അഗര്‍വാള്‍ സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ് സ്ഥാപിക്കുന്നത്. ചെമ്പും അലുമിനിയവും ആയിരുന്നു ഈ ബിസിനസില്‍ അനില്‍ അഗര്‍വാളിന്റെ അസംസ്‌കൃത വസ്തുക്കള്‍. എന്നാല്‍ അടിക്കടിയുണ്ടാകുന്ന വിലവ്യതിയാനം തന്റെ ബിസിനസിനെ കാര്യമായി ബാധിക്കുന്നുവെന്ന് അനില്‍ തിരിച്ചറിഞ്ഞു. വീണ്ടും നിര്‍ണായകമായ ഒരു തീരുമാനം അനില്‍ എടുത്തു- തനിക്ക് വേണ്ട അസംസ്‌കൃത വസ്തുക്കള്‍ താന്‍ തന്നെ ഉത്പാദിപ്പിക്കും എന്നതായിരുന്നു അത്.
ആദ്യത്തെ ചെമ്പ് ശുദ്ധീകരണ ശാല
1993 ല്‍ അനില്‍ അഗര്‍വാള്‍ രാജ്യത്തെ ആദ്യ സ്വകാര്യ ചെമ്പ് ശുദ്ധീകരണ ശാല സ്ഥാപിച്ചു. അതിന് ശേഷം ആരും പ്രതീക്ഷിക്കാത്ത ഒരു നീക്കവും നടത്തി. നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരുന്ന മാല്‍ക്കോ( മദ്രാസ് അലൂമിനിയും കമ്പനി) എന്ന പൊതുമേഖല സ്ഥാപനം എളുപ്പത്തില്‍ സ്വന്തമാക്കി. അതുകൊണ്ട് നിര്‍ത്തിയില്ല അനില്‍ അഗര്‍വാള്‍.
ബാല്‍ക്കോയും പിടിച്ചെടുത്തു
മറ്റൊരു പൊതുമേഖല സ്ഥാപനം കൂടി അനില്‍ അഗര്‍വാള്‍ വാങ്ങിക്കൂട്ടിയ കാഴ്ചയാണ് പിന്നീട് കണ്ടത്. 2001 ലെ ഓഹരി വിറ്റഴിക്കല്‍ യജ്ഞത്തില്‍ ബാല്‍കോ(ഭാരത് അലൂമിനിയം കമ്പനി)യുടെ 51 ശതമാനം ഓഹരികള്‍ അനില്‍ അഗര്‍വാളിന്റെ കൈയ്യില്‍ ആയി. അധികം വൈകാതെ തന്നെ മറ്റൊരു പൊതുമേഖല സ്ഥാപനം ആയിരുന്ന എച്ച്‌സെഡ്എല്ലിന്റെ 65 ശതമാനം ഓഹരികളും അനില്‍ സ്വന്തമാക്കി.
ഖനി മേഖലയില്‍
ഇന്ത്യയുടെ ധാതുശേഖരത്തില്‍ കണ്ണുവയ്ക്കുന്ന ആദ്യത്തെ സ്വകാര്യ വ്യക്തി എന്ന് വേണമെങ്കില്‍ അനില്‍ അഗര്‍വാളിനെ വിശേഷിപ്പിക്കാം. മാല്‍ക്കോയും ബാല്‍കോയും പിന്നെ എച്ച്‌സെഡ്എല്ലും കൂടി ആയപ്പോള്‍ ഇന്ത്യയെ കുഴിച്ചെടുത്ത് ലാഭം കൊയ്യുന്ന വന്‍ വ്യവസായിയായി മാറി അനില്‍ അഗര്‍വാള്‍. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അനില്‍ അഗര്‍വാളിന്റെ കാല്‍ച്ചുവട്ടില്‍ എത്തി.
വേദാന്ത ആകുന്നത്
അന്താരാഷ്ട്ര വിപണിയിലേക്ക് ഇറങ്ങുന്നതിന് വേണ്ടി ആയിരുന്നു വേദാന്ത റിസോഴ്‌സസ് പബ്ലിക് ലിമിറ്റഡ് കമ്പനി സ്ഥാപിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായി ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയും ആയി മാറി വേദാന്ത. 2003 ഡിസംബര്‍ 10 ന് ആയിരുന്നു ഇത്. ഇപ്പോള്‍ സ്റ്റെര്‍ലൈറ്റ് ഉള്‍പ്പെടെയുള്ള മറ്റ് കമ്പനികള്‍ എല്ലാം തന്നെ വേദാന്ത റിസോഴ്‌സസ് പബ്ലിക് ലിമിറ്റഡിന് കീഴില്‍ ആണ്.
. പരിസ്ഥിതിയെ നശിപ്പിച്ചും വിവാദങ്ങള്‍ സൃഷ്ടിച്ചും
ആക്രിക്കച്ചവടക്കാരനില്‍ നിന്ന് ഒരു കമ്പനി മുതലാളിയിലേക്കുള്ള വളര്‍ച്ചയില്‍ ഒതുങ്ങിയിരുന്നില്ലല്ലോ അനില്‍ അഗര്‍വാളിന്റേത്. അഭൂതപൂര്‍വ്വമായ ഈ വളര്‍ച്ചയ്ക്ക് വളമിട്ടത് ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വങ്ങള്‍ തന്നെ ആയിരുന്നു. എന്നാല്‍ അതിന് വേണ്ടി നശിപ്പിക്കപ്പെട്ടത് അനേകം ഹെക്ടര്‍ വനഭൂമിയാണ്. ഒരുപാട് കുന്നും മലകളും വേദാന്തയ്ക്ക് വേണ്ടി നശിപ്പിക്കപ്പെട്ടു. അതിന്റെ പേരില്‍ ഒരുപാട് പേര്‍ കുടിയൊഴിപ്പിക്കപ്പെടുകയും ഭവനരഹിതരാക്കപ്പെടുകയും ചെയ്തു. ശുദ്ധീകരണ പ്ലാന്റുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ പ്രകൃതിയെ അത്രയേറെ മലിനമാക്കുകയും ചെയ്തു.
ഓരോ ഇന്ത്യക്കാരന്റേയും അവകാശം
രാജ്യത്തെ ധാതുലവണങ്ങളുടെ അവകാശം ഈ രാജ്യത്തെ ഓരോ പൗരനും ഉണ്ട്. എന്നാല്‍ വേദാന്ത പോലുള്ള വന്‍ കമ്പനികള്‍ അവ ഊറ്റിയെടുത്ത് കൊള്ളലാഭം കൊയ്യുകയാണ് എന്നാണ് പ്രധാന ആരോപണം. ഇക്കാര്യത്തില്‍ വേദാന്തയെ വെല്ലാന്‍ മറ്റൊരു കമ്പനി ഇല്ലെന്നതും വാസ്തവം ആണ്. ഒരുപാട് വിവാദങ്ങള്‍ക്കും വേദാന്ത വഴിവച്ചിട്ടുണ്ട്.
ദണ്ഡകാരണ്യത്തിലെ മാവോയിസ്റ്റ് വേട്ട
റെഡ് കോറിഡോര്‍ അഥവ ചുവപ്പ് ഇടനാഴി എന്നായിരുന്നു ദണ്ഡകാരണ്യത്തിലെ മാവോയിസ്റ്റ് സ്വാധീന മേഖലകളെ വിശേഷിപ്പിച്ചിരുന്നത്. മാവോയിസ്റ്റുകളെ അടിച്ചമര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ കോടികള്‍ ആയിരുന്നു ഒഴുക്കിയത്. എന്നാല്‍ ഇതിന് പിന്നില്‍ വേദാന്തയെ പോലുള്ള വന്‍ ഖനി കമ്പനികളെ സഹായിക്കുക ആയിരുന്നു ലക്ഷ്യം വച്ചിരുന്നത് എന്നും ആരോപണം ഉണ്ട്.
ഖനി ചൂഷണങ്ങള്‍ക്കെതിരെ ഗ്രാമീണരേയും ആദിവാസികളേയും സമരമുഖത്തേക്ക് കൊണ്ടുവന്നിരുന്നത് മാവോയിസ്റ്റ് ഗ്രൂപ്പുകള്‍ ആയിരുന്നു.
പി ചിദംബരവും വേദാന്തയും
കോണ്‍ഗ്രസ് നേതാവ് പി ചിദംബരവും വേദാന്തയും തമ്മില്‍ എന്ത് എന്ന ചോദ്യം കുറേ കാലങ്ങളായി അന്തരീക്ഷത്തില്‍ ഉണ്ട്. വേദാന്തയുടെ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആയിരുന്നു ചിദംബരം. 2004 ല്‍ യുപിഎ മന്ത്രിസഭയില്‍ ധനകാര്യ മന്ത്രി ആയപ്പോള്‍ ആയിരുന്നു വേദാന്ത ഡയറക്ടര്‍ സ്ഥാനം ചിദംബരം രാജിവച്ചത്.
പിന്നീട് ആഭ്യന്തര മന്ത്രിയായ ചിദംബരം മാവോയിസ്റ്റ് വേട്ടയ്ക്കായിരുന്നു വലിയ പ്രാധാന്യം കൊടുത്തത്. ഇതും വേദാന്തയ്ക്ക് വേണ്ടിയായിരുന്നു എന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.