പരിക്ക് വഷളായി: വിരാട് കോലിയും രോഹിത് ശര്‍മയും ഈ വര്‍ഷം ഐപിഎല്ലിന് ഇല്ല!!
ബെംഗളൂരു: ഓസ്‌ട്രേലിയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിനിടെ പരിക്കേറ്റ വിരാട് കോലിക്ക് ഈ വര്‍ഷത്തെ ഐ പി എല്‍ മത്സരങ്ങള്‍ നഷ്ടമാകും. കോലിക്ക് ഏതാനും മത്സരങ്ങള്‍ നഷ്ടമാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ പരിക്ക് ഗുരുതരമായ കോലിക്ക് ഈ വര്‍ഷം ഐ പി എല്ലില്‍ കളിക്കാനേ പറ്റില്ല എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
കോലിയുടെ പരിക്ക് തോളില്‍
ബെംഗളൂരു ടെസ്റ്റിനിടെയാണ് കോലിക്ക് പരിക്കേറ്റത്. പരിക്കിനെ തുടര്‍ന്ന് കോലി നാലാം ടെസ്റ്റ് കളിച്ചിരുന്നില്ല. ഐ പി എല്ലില്‍ കോലിക്ക് പകരം എ ബി ഡിവില്ലിയേഴ്‌സ് ക്യാപ്റ്റനാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. ബാംഗ്ലൂരിന്റെ കെ എല്‍ രാഹുലും പരിക്ക് മൂലം ഐ പി എല്ലിന് പുറത്തായിക്കഴിഞ്ഞു.
രോഹിത് ശര്‍മയുടെ പരിക്ക്
പരിക്ക് മൂലം മൂന്ന് മാസമാണ് രോഹിതിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കേണ്ടിവന്നത്. ദേവ്ധര്‍ ട്രോഫിയിലൂടെ തിരിച്ചുവരവിന് ശ്രമിക്കുമ്പോഴാണ് രോഹിതിന് വീണ്ടും പരിക്കേറ്റത്. മുംബൈ ഇന്ത്യന്‍സിന്റെ ഏറ്റവും പ്രധാന കളിക്കാരനും ക്യാപ്റ്റനുമാണ് രോഹിത് ശര്‍മ.
ശരിക്കും എന്താണ് പറ്റിയത്
വിരാട് കോലിയും രോഹിത് ശര്‍മയും ഐ പി എല്ലിന് ഇല്ല എന്ന് കേട്ടാല്‍ ബാംഗ്ലൂര്‍ ചാലഞ്ചേഴ്‌സിന്റെയും മുംബൈ ഇന്ത്യന്‍സിന്റെയും ആരാധകര്‍ക്ക് ഒരു ഷോക്കായിരിക്കും. തല്‍ക്കാലം അത്ര ഞെട്ടേണ്ട കാര്യം ഇല്ല. രോഹിത് തുടക്കം മുതലേ തന്നെ ഐ പി എല്ലിനുണ്ടാകും എന്നാണ് വിവരം. കോലിക്ക് കുറച്ച് മത്സരങ്ങള്‍ നഷ്ടമായേക്കും. നിങ്ങളെ ഏപ്രില്‍ ഫൂളാക്കാനുള്ള ഒരു ശ്രമമാണ് ഇവിടെ നടന്നത്.
ഏപ്രില്‍ ഫൂള്‍ എവിടെ തുടങ്ങി
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫ്രാന്‍സില്‍ തുടങ്ങിയ ആഘോഷമാണ് ഏപ്രില്‍ ഫൂള്‍ അഥവാ വിഡ്ഡിദിനം. രസകരമായ ഒരു സംഭവത്തില്‍ നിന്നാണ് ഇതിന്റെ തുടക്കമെന്ന് മനസിലാകും. ചാള്‍സ് ഒന്‍പതാമന്റെ ഭരണകാലത്ത് പോപ്പായിരുന്ന ഗ്രിഗോറിയന്‍ ഒരു പുതിയ കലണ്ടര്‍ ക്രിസ്തുമത വിശ്വാസികള്‍ക്കായി പ്രാബല്യത്തില്‍ വരുത്തി.
ഏപ്രില്‍ ഫൂളും പുതുവര്‍ഷവും
1562 ലായിരുന്നു ഇത്. അതുവരെ മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 1 വരെയാണ് പുതുവത്സരമായി ആഘോഷിച്ചിരുന്നത്. എന്നാല്‍ ഗ്രീഗോറിയന്‍ കലണ്ടര്‍ അനുസരിച്ച് ജനുവരി 1നാണ് പുതുവത്സരം. പുതിയ കലണ്ടര്‍ പ്രാബല്യത്തല്‍ വന്നതോടെ പഴയ രീതിയില്‍ ഏപ്രില്‍ 1ന് പുതുവത്സരം ആഘോഷിക്കുന്നവരെ ഏപ്രില്‍ ഫൂളുകള്‍ എന്നു വിളിച്ചു തുടങ്ങി എന്നാണ് ചരിത്രം.
ചരിത്രത്തിലെ ഏപ്രില്‍ ഫൂള്‍
യാഥാസ്ഥിതികരായ ചിലര്‍ പുത്തന്‍ പരിഷ്‌കാരങ്ങളെ ഉള്‍ക്കൊള്ളാന്‍ തയ്യാറായതുമില്ല. അവരാണ് ഏപ്രില്‍ ഫൂളുകളായി അറിയപ്പെട്ടത് എന്ന് കരുതപ്പെടുന്നു. വാര്‍ത്താവിനിമയ ഉപാധികള്‍ നാമമാത്രമായിരുന്ന കാലത്ത് അതിനാല്‍ രാജപരിഷ്‌കാരങ്ങള്‍ ജനങ്ങളില്‍ എത്തുന്നതിന് വളരെ താമസം നേരിട്ടിരുന്നു. ഇങ്ങനെ അപ്‌ഡേറ്റ് ആകാത്തവരും ഏപ്രില്‍ ഫൂളായി എന്ന് പറഞ്ഞാല്‍ മതിയല്ലോ.
മാര്‍ക് ട്വയിന്‍ പറഞ്ഞത്
പതിനെട്ടാം നൂറ്റാണ്ടോടുകൂടി ഇംഗ്‌ളണ്ടിലും സ്‌കോട്ട്‌ലന്‍ഡിലും ഈ ആഘോഷത്തിന് പ്രചാരം വര്‍ദ്ധിച്ചു. വിഡ്ഢിദിനം വിഡ്ഢികളാക്കപ്പെടുന്നവരുടെ ദിനമല്ലെന്നാണ് പ്രശസ്ത എഴുത്തുകാരന്‍ മാര്‍ക് ട്വയിന്‍ പറഞ്ഞത്. സ്വന്തം മണ്ടത്തരങ്ങളെക്കുറിച്ചോര്‍ത്ത് ചിരിക്കാന്‍, വര്‍ഷത്തിലെ 364 ദിവസവും നമ്മള്‍ എന്തായിരുന്നു ചെയ്തുകൊണ്ടിരുന്നതെന്നും അതിനിടയിലെ അമളികളെക്കുറിച്ചും ഓര്‍ക്കാനുള്ള ദിനമാണത്രെ അതാണ് ഏപ്രില്‍ ഫൂള്‍.
ന്യൂ ഇയറും ഏപ്രിൽ ഫൂളും
വിഡ്ഢി ദിനത്തിന്റെ തുടക്കത്തെക്കുറിച്ച് പല ഊഹാപോഹങ്ങളല്ലാതെ തീര്‍ത്തും വിശ്വസനീയമായതോ എഴുതിവയ്ക്കപ്പെട്ടതോ ആയ ഒരു തെളിവും ഇല്ല. പുരാതന ഇന്ത്യയിലും മറ്റും ഏപ്രില്‍ ഒന്ന് പുതുവര്‍ഷമായാണ് ആഘോഷിച്ചിരുന്നത്. 1582ല്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ അംഗീകരിക്കുന്നതുവരെ ഈ അവസ്ഥ തുടര്‍ന്നുവത്രേ. ഗ്രിഗോറിയന്‍ കലണ്ടര്‍ അംഗീകരിച്ചതുമുതര്‍ പുതുവര്‍ഷം എന്ന ആശയം ജനുവരി ഒന്നിനായി മാറി.
കഥകൾ ഇഷ്ടം പോലെ
ജൂലിയന്‍ കലണ്ടര്‍ പ്രകാരം പുതുവര്‍ഷം ആഘോഷിച്ചിരുന്നത് ഏപ്രില്‍ മാസത്തിലായിരുന്നു. ജൂലിയന്‍ കലണ്ടറില്‍ നിന്നും ഗ്രിഗോറിയന്‍ കലണ്ടറിലേയ്‌ക്കുള്ള മാറ്റത്തെ പരിഹസിക്കാന്‍ ഫ്രഞ്ചുകാര്‍ ഏപ്രില്‍ ഒന്ന് ഫൂള്‍സ് ഡേ ആയി തിരഞ്ഞെടുക്കുകയായിരുന്നുവത്രേ. ഏപ്രില്‍ ഒന്നിന് അങ്ങനെ ആളുകളെ പറ്റിക്കാന്‍ നുണകളും മറ്റും പ്രചരിപ്പിക്കുന്ന രീതി അവിടെനിന്നാണ് തുടങ്ങിയത്.
ആരാണീ ഏപ്രിൽ ഫിഷ്
വിഡ്‌ഢിദിനത്തില്‍ വിഡ്‌ഢികളാക്കപ്പെടുന്നവരെ ഏപ്രില്‍ ഫിഷ് എന്നാണ് ഫ്രഞ്ചുകാര്‍ വിളിക്കുന്നത്. ഇത്തരക്കാരെ ഏപ്രില്‍ ഗോക്ക് എന്നാണ് സ്‌കോട്ട്‌ലാന്റുകാര്‍ വിളിക്കുന്നത്. ഗ്രീക്ക് ദേവതയായ സെറസിന്റെ മകളായ പ്രോസപിനായെ പ്ലൂട്ടോ ദേവന്‍ തട്ടിക്കൊണ്ടുപോയപ്പോള്‍ മകളുടെ കരച്ചില്‍ കേട്ടെത്തിയ സെറസ് മാറ്റൊലി കേട്ടഭാഗത്തേയ്‌ക്ക് ഓടിയത് വിഡ്‌ഢിദിനവുമായി ബന്ധപ്പെടുത്തി പറയുന്ന കഥയാണ്.
ഇംഗ്ലണ്ടിലെ ഏപ്രിൽ ഫൂൾ
പതിനെട്ടാം നൂറ്റാണ്ടോടെയാണ് ഇംഗ്ലണ്ടില്‍ വിഡ്‌ഢിദിനം ആഘോഷിക്കാന്‍ തുടങ്ങിയത്. ഇംഗ്ലണ്ടില്‍ നൂഡി എന്നും ജര്‍മ്മനിയില്‍ ഏപ്രിനാര്‍ എന്നുമാണ് വിഡ്‌ഢികളാക്കപ്പെടുന്നവരെ വിളിക്കുന്നത്. പോര്‍ചുഗീസുകാര്‍ ഈസ്‌റ്റര്‍ നോമ്പിന് നാല്‍പത് ദിവസം മുമ്പുള്ള ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായിട്ടാണ് വിഡ്‌ഢിദിനം ആഘോഷിക്കുന്നത്. മെക്‌സിക്കോയില്‍ ഡിസംബര്‍ 28നാണ് വിഡ്‌ഢിദിനം.
ഇന്ത്യയെ വിഡ്ഡികളാക്കിയ ബ്രിട്ടീഷുകാർ
ബ്രിട്ടീഷുകാരുടെ വരവോടെയാണ് ഇന്ത്യയില്‍ വിഡ്‌ഢിദിനം ആഘോഷിക്കാന്‍ തുടങ്ങിയത്. മുമ്പൊക്കെ പ്രാവിന്റെ പാല്‍ കറന്നുകൊണ്ടുവരാന്‍ ആളെ അയയ്‌ക്കുക നീരിറ്റു വീഴുന്നത് പാത്രത്തിലാക്കാന്‍ പറയുക തുടങ്ങിയ തമാശകളാണത്രേ ഉണ്ടായിരുന്നത്. എന്നാല്‍ ഇന്നത്തെ യുഗത്തില്‍ ഇന്റര്‍നെറ്റിലൂടെയാണ് പലതരം തമാശകളും നടക്കുന്നത്. വിഡ്‌ഢിദിന കാര്‍ഡുകള്‍ വരെ നെറ്റില്‍ ലഭ്യമാണ്. ഏപ്രില്‍ ഒന്നിനെക്കുറിച്ച് ചില അന്ധവിശ്വാസങ്ങളും നിലവിലുണ്ട്.