ചെന്നിത്തലയുടെ വിധി ഇനി എന്ത്? അഞ്ച് വര്‍ഷം നയിച്ചിട്ടും നായക സ്ഥാനം കൈയ്യാലപ്പുറത്ത്... ഇടിത്തീയായത് ആ തോൽവി
പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഒരുപാട് പരിഹാസങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് രമേശ് ചെന്നിത്തല. അതില്‍ അധികവും സിപിഎമ്മില്‍ നിന്നായിരുന്നു എന്ന് മാത്രം. ക്രിയാത്മക പ്രതിപക്ഷമില്ലെന്ന ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴെല്ലാം ചെന്നിത്തല അക്ഷോഭ്യനായി പുതിയ സാധ്യതകള്‍ തേടിക്കൊണ്ടിരുന്നു.
അവസാന ലാപ്പില്‍ സര്‍ക്കാരിനെതിരെ തുടരെത്തുടരെ വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തി പ്രതിരോധത്തിലാക്കി. പലതും ഉള്ളുപൊള്ളയെങ്കിലും ചിലതെല്ലാം സര്‍ക്കാരിന്റെ നെഞ്ചില്‍ തന്നെ തറച്ചു. ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസും യുഡിഎഫും മിന്നും വിജയം നേടിയപ്പോള്‍ പക്ഷേ, ക്രെഡിറ്റ് മുഴുവന്‍ രാഹുല്‍ ഗാന്ധിയ്ക്ക് പോയി. ഒടുവില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ അടിതെറ്റിയപ്പോള്‍, പഴികേള്‍ക്കേണ്ടി വന്നത് ചെന്നിത്തലയും. എന്താണ് ഇനി ചെന്നിത്തലയുടെ ഭാവി...
ഏറ്റെടുക്കേണ്ടി വന്ന ഉത്തരവാദിത്തം
2016 ലെ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഉമ്മന്‍ ചാണ്ടി തന്നെ അന്ന് ഏറ്റെടുത്തു. യുഡിഫ് ചെയര്മാന് പാദവിയും പ്രതിപക്ഷ നേതാവിന്റെ പദവിയും ഏറ്റെടുക്കാന്‍ ഉമ്മന്‍ ചാണ്ടി വിസമ്മതിച്ചു. അങ്ങനെയാണ് രണ്ട് പദവികളും രമേശ് ചെന്നിത്തലയില്‍ നിക്ഷിപ്തമാകുന്നത്.
ഉമ്മന്‍ ചാണ്ടിയില്ലാത്ത കേരളം
ഉമ്മന്‍ ചാണ്ടി പിന്നീട് സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് ഏറെക്കുറേ പൂര്‍ണമായും മാറിനില്‍ക്കുന്ന കാഴ്ചയായിരുന്നു കേരളം കണ്ട്. പതിറ്റാണ്ടുകളായി കളം നിറഞ്ഞുകളിച്ച ഉമ്മന്‍ ചാണ്ടിയുടെ അസാന്നിധ്യം അവിടവിടെ പ്രതിഫലിക്കാനും മാധ്യമങ്ങള്‍ അത് പെരുപ്പിച്ചുകാണിക്കാനും തുടക്കത്തിലേ തുടങ്ങിയിരുന്നു.
പരിലാളനകളില്ലാതെ
ഉമ്മന്‍ ചാണ്ടിയ്ക്ക് കിട്ടിയിരുന്ന മാധ്യമ പരിലാളനകള്‍ അതേ അളവില്‍ രമേശ് ചെന്നിത്തലയ്ക്ക് ഒരുകാലത്തും ലഭിച്ചില്ല. പ്രതിപക്ഷ സമരങ്ങള്‍ക്ക് ചൂടുപോരെന്ന് പല കോണുകളില്‍ നിന്നും ഒളിയമ്പുകള്‍ തൊടുക്കപ്പെട്ടുകൊണ്ടേയിരുന്നു. ഇതിനെയെല്ലാം മറികടന്നുകൊണ്ടായിരുന്നു പിന്നീട് ചെന്നിത്തലയുടെ നീക്കങ്ങള്‍.
പ്രളയത്തില്‍ ഒപ്പം നിന്നും
2018 ലെ മഹാ പ്രളയകാലത്ത് സര്‍ക്കാരിനൊപ്പം നിന്നുകൊണ്ട് എന്തായിരിക്കണം യഥാര്‍ത്ഥ പ്രതിപക്ഷ ധര്‍മം എന്നത് രമേശ് ചെന്നിത്തല ഉയര്‍ത്തിപ്പിടിച്ചു. പിന്നീട്, ആ നിലപാടുകള്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴിപ്പെട്ട് മാറ്റേണ്ടി വന്നു. പാര്‍ട്ടിയില്‍ നിന്നും മുന്നണിയില്‍ നിന്നും ഉയര്‍ന്ന കടുത്ത സമ്മര്‍ദ്ദങ്ങള്‍ തന്നെ ആയിരുന്നു അതിന് കാരണം എന്നത് വഴിയേ വെളിപ്പെടുകയും ചെയ്തു.
സ്പ്രിംക്ലര്‍ വിവാദം
കൊവിഡ് കാലത്ത് എടുത്ത ചില നിലപാടുകള്‍ പിന്തിരിപ്പനെന്ന് വിശേഷിപ്പിക്കപ്പെട്ടെങ്കിലും രമേശ് ചെന്നിത്തല ഉയര്‍ത്തിക്കൊണ്ടുവന്ന സ്പ്രിംക്ലര്‍ വിവാദം സര്‍ക്കാരിന്റെ നെഞ്ചത്ത് തന്നെ തറച്ചു. ആദ്യം പരിഹസിച്ച് തള്ളിയെങ്കിലും, പതിയെ ചില കാര്യങ്ങളില്‍ സര്‍ക്കാരിന് നടപടിയെടുക്കേണ്ടിയും വന്നു.
എത്രയെത്ര പത്ര സമ്മേളനങ്ങള്‍
ഇതിനിടെ ആയിരുന്നു ആരോഗ്യ മന്ത്രി കെകെ ശൈലജയ്ക്കെതിരെ ചെന്നിത്തല രംഗത്ത് വന്നത്. കൊവിഡിന്റെ തുടക്കത്തില്‍ നടത്തിയിരുന്നു പ്രതിദിന വാര്‍ത്താ സമ്മേളനങ്ങളുടെ പേരില്‍ കെകെ ശൈലജയ്ക്ക് മീഡിയ മാനിയ ആണെന്ന് പറഞ്ഞു ചെന്നിത്തല. എന്നാല്‍ ഇത് അദ്ദേഹത്തിന് തന്നെ തിരിച്ചടിയായി. അതിന് ശേഷം ചെന്നിത്തല തുടര്‍ച്ചയായി നടത്തിയ പത്ര സമ്മേളനങ്ങളില്‍ ഇതിന്റെ പേരിലും പരിഹസിക്കപ്പെട്ടു.
തോല്‍വിയുടെ ഉത്തരവാദിത്തം
സ്വര്‍ണക്കടത്ത് അടക്കമുള്ള ആരോപണങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ കുഴങ്ങിക്കിടക്കുമ്പോള്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞതാണ് ചെന്നിത്തലയ്ക്ക് ഏറ്റവും വലിയ തിരിച്ചടിയായി മാറിയത്. സര്‍ക്കാരിന്റെ ദൗര്‍ബല്യങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞില്ലെന്ന ആക്ഷേപവും ഉയര്‍ന്നു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണം അത് മാത്രമല്ലെന്ന് അറിയുന്നവരും പ്രതിപക്ഷത്തെ തന്നെ പ്രതിസ്ഥാനത്ത് നിര്‍ത്തുകയായിരുന്നു.
എ ഗ്രൂപ്പ് വരുത്തിവച്ച വിന
എ ഗ്രൂപ്പ് നേതാവ് ബെന്നി ബഹനാന് യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തിരിക്കുമ്പോള്‍ ആയിരുന്നു ജോസ് കെ മാണിയുമായുള്ള പ്രശ്നം മൂര്ച്ചിച്ചത്. പിന്നീട് ജോസ് ഇടതുമുന്നണിയിലേക്ക് ചേക്കേറി. അതിന് ശേഷം എ ഗ്രൂപ്പ് നേതാവ് എംഎം ഹസ്സന് യുഡിഎഫ് കണ്‍വീനര്‍ പദവിയില്‍ എത്തിയപ്പോള്‍ ആണ് വെല്‍ഫെയര്‍ സഹകരണമുണ്ടാക്കിയത്. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പ്രധാനപ്പെട്ട രണ്ട് കാരണങ്ങള്‍ ഇതായിരുന്നു. ഒരുപക്ഷേ, ഐ ഗ്രൂപ്പിന് നേരിട്ട് ബന്ധമില്ലാത്ത, എ ഗ്രൂപ്പിന് പ്രത്യക്ഷത്തില്‍ പങ്കുള്ള പ്രധാന കാരണങ്ങള്‍.
ഉറപ്പിച്ച കസേര, പക്ഷേ...
നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തുകയാണെങ്കില്‍ മുഖ്യമന്ത്രി പദം ചെന്നിത്തല ഏറെക്കുറേ ഉറപ്പിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തോടെയാണ് ഇത് തകിടം മറിഞ്ഞത്. നിയമസഭ തിരഞ്ഞെടുപ്പില്‍ ചെന്നിത്തല നയിച്ചാല്‍ വിജയിക്കാനാവില്ലെന്ന് കൂടെ നിന്ന ഘടകക്ഷികള്‍ പോലും പറയാതെ പറഞ്ഞുകൊണ്ടേയിരുന്നു.
ജയം മാത്രം ലക്ഷ്യം
പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ചെന്നിത്തലയുടെ പ്രകടനത്തില്‍ ഹൈക്കമാന്‍ഡിന് പോലും അഭിപ്രായ വ്യത്യാസമില്ല. എന്നാല്‍ ഭരണം പിടിക്കുക എന്നത് ചെന്നിത്തലയിലൂടെ സാധ്യമല്ലെന്ന് ഹൈക്കമാന്‍ഡും വിലയിരുത്തിക്കഴിഞ്ഞു എന്നാണ് പുതിയ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നത്. അതാണ് ഉമ്മന്‍ ചാണ്ടിയെ മുന്‍നിരയിലേക്ക് വീണ്ടും കൊണ്ടുവന്നത്.
ആന്റണിയുണ്ട്... ആശ്വസിക്കാം
ഉമ്മന്‍ ചാണ്ടിയെ മുന്‍നിരയിലേക്ക് കൊണ്ടുവന്നെങ്കിലും ചെന്നിത്തലയുടെ പ്രാധാന്യം ഒരുതരത്തിലും താഴരുത് എന്ന നിര്‍ബന്ധം ഹൈക്കമാന്‍ഡിനും ഉണ്ട്. അതാണ് ഹൈക്കമാന്‍ഡ് പ്രതിനിധിയായി എകെ ആന്റണിയ്ക്ക് ചുമതല നല്‍കിയിരിക്കുന്നത്. ഗ്രൂപ്പുകള്‍ക്ക് അതീതനായി ആന്റണി വരുമ്പോള്‍, ഉമ്മന്‍ ചാണ്ടിയ്ക്ക് അപ്രമാദിത്തമില്ലെന്ന സൂചനയും ഹൈക്കമാന്‍ഡ് നല്‍കുന്നുണ്ട്.
സമവാക്യങ്ങള്‍ മാറുമ്പോള്‍
ക്രൈസ്തവ വോട്ടുകളെ തിരികെ എത്തിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് ഉമ്മന്‍ ചാണ്ടിയെ നേതൃത്വത്തിലേക്ക് പ്രതിഷ്ഠിക്കുമ്പോള്‍. എന്നാല്‍, അത് മറ്റൊരു തരത്തില്‍ ജാതി-മത സമവാക്യങ്ങളെ ദൂഷ്യകരമായി ബാധിക്കുമോ എന്ന ആശങ്കയും കോണ്‍ഗ്രസിനുള്ളിലുണ്ട്. ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കുമ്പോള്‍ ഭൂരിപക്ഷ സമുദായങ്ങള്‍ അകലുമോ എന്ന സംശയവും നിലനില്ക്കുന്നു. ബിജെപി ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ ഹൈക്കമാന്‍ഡിന്റെ നീക്കം തിരിച്ചടിയാവില്ലേ എന്ന ആശങ്കയും ചിലര്‍ പങ്കുവയ്ക്കുന്നുണ്ട്.
കൂടെ നിര്‍ത്തും
രമേശ് ചെന്നിത്തലയും കൂടിയാണ് പാര്‍ട്ടിയേയും മുന്നണിയേയും നയിക്കുന്നത് എന്ന വികാരത്തിനായിരിക്കും ഹൈക്കമാന്‍ഡും പ്രാമുഖ്യം നല്‍കുക. ഭരണം ലഭിച്ചാല്‍, അര്‍ഹമായ സ്ഥാനം ചെന്നിത്തലയ്ക്ക് ലഭിക്കുമെന്ന ഉറപ്പും നല്‍കിയേക്കും. മുഖ്യമന്ത്രി പദം പങ്കിടുക എന്ന സമവായ നീക്കത്തിനും ഹൈക്കമാന്‍ഡ് പച്ചകൊടി കാണിക്കാനാണ് സാധ്യതകള്‍.