ഏഷ്യാനെറ്റ് ന്യൂസും മീഡിയവൺ ചാനലും കേരള ബിജെപിയിൽ പൊട്ടിത്തെറിയുണ്ടാക്കും? അണികളിൽ കടുത്ത രോഷം
ദില്ലി കലാപം റിപ്പോര്‍ട്ട് ചെയ്തതില്‍ പ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്‍ ചാനലിനും മാര്‍ച്ച് 6, വൈകുന്നേരം ഏഴര മുതല്‍ 48 മണിക്കൂര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ മണിക്കൂറുകള്‍ക്കകം രണ്ട് ചാനലുകളുടേയും വിലക്ക് നീക്കുകയും ചെയ്തു.
ഏഷ്യാനെറ്റ് മാപ്പു പറഞ്ഞത് കൊണ്ട് വിലക്ക് പിന്‍വലിച്ചു, നടപടി നിയമം ലംഘിച്ചത് കൊണ്ടെന്ന് മുരളീധരന്‍!
കേരളത്തിലെ ബിജെപി-സംഘപരിവാര്‍ അനുകൂലികള്‍ ആഘോഷിച്ച സംഭവം ആയിരുന്നു രണ്ട് ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി. മീഡിയ വണ്‍ ഓഫീസിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ച് ആഘോഷം പോലും നടത്തി. എന്നാല്‍ ഈ ആഘോഷങ്ങള്‍ക്ക് അധികം ആയുസ്സില്ലാതെ പോയതിലാണ് ഇപ്പോള്‍ ഒരു വിഭാഗത്തിന് കടുത്ത അമര്‍ഷം.
'മുഖം മോശമായതിൽ കണ്ണാടി തകർക്കുന്ന കേന്ദ്ര സർക്കാർ, വരാനിരിക്കുന്ന വിപത്തുകളുടെ സൂചന': പിണറായി വിജയൻ
പാര്‍ട്ടി നേതാക്കള്‍ ആരും തന്നെ ഇക്കാര്യത്തില്‍ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. എന്നാല്‍ പ്രമുഖ ബിജെപി നേതാക്കളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ അണികളുടെ രോഷം അണപൊട്ടി ഒഴുകുകയാണ്. രണ്ട് ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടി ആശങ്ക അറിയിച്ചതായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞിരുന്നു. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തുമെന്ന് കൂടി മന്ത്രി പറഞ്ഞതോടെ, വിലക്ക് ആഘോഷമാക്കിയര്‍ ആകെ പ്രതിരോധത്തിലായി എന്നതാണ് വാസ്തവം.
ഏഷ്യാനെറ്റ് ന്യൂസ്
രാജ്യത്തെ തന്നെ ആദ്യ സ്വകാര്യ ടിവി ചാനലുകളില്‍ ഒന്നാണ് ഏഷ്യാനെറ്റ്. പിന്നീട് ഏഷ്യാനെറ്റ് ന്യൂസ് പ്രത്യേക ചാനല്‍ ആയി മാറിയെങ്കിലും കാല്‍ നൂറ്റാണ്ടിന്റെ പാരമ്പര്യം ഏഷ്യാനെറ്റ് ന്യൂസിന് അവകാശപ്പെടാനുണ്ട്.
ബിജെപിയുടെ രാജ്യസംഭ എംപിയും കേരളത്തിലെ എന്‍ഡിഎ വൈസ് ചെയര്‍മാനും ആയ രാജീവ് ചന്ദ്രശേഖര്‍ ആണ് ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമ. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും കേരളത്തിലെ ബിജെപി നേതാക്കള്‍ ഒരു ഘട്ടത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരിക്കുന്ന സാഹചര്യവും നിലനിന്നിരുന്നു.
മീഡിയ വണ്‍
ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ചാനലാണ് മീഡിയ വണ്‍. മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് ആണ് ഉടമ. 2011 ല്‍ ലൈസന്‍സ് ലഭിച്ചെങ്കിലും 2013 ഫെബ്രുവരി 10 മുതലാണ് ചാനല്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. മീഡിയ വണ്‍ ദില്ലി കലാപം റിപ്പോര്‍ട്ട് ചെയ്ത രീതിയില്‍ കേരളത്തിലെ ബിജെപി അനുകൂലികള്‍ക്ക് കടുത്ത എതിര്‍പ്പും ഉണ്ടായിരുന്നു.
കടുത്ത രോഷം
ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണിനും വിലക്കേര്‍പ്പെടുത്തിയതില്‍ ഏറ്റവും അധികം ആഘോഷിച്ചത് കേരളത്തിലെ ബിജെപി- സംഘപരിവാര്‍ അനുകൂലികള്‍ ആയിരുന്നു. രാജ്യദ്രോഹപരവും ഏകപക്ഷീയവും ആയിരുന്നു ഏഷ്യാനെറ്റ് ന്യൂസിന്റേയും മീഡിയ വണിന്റേയും റിപ്പോര്‍ട്ടുകള്‍ എന്നായിരുന്നു ഇവരുടെ ആരോപണം.
എന്തായാലും ഇവരുടെ ആഘോഷങ്ങള്‍ക്ക് അധികം ആയുസ്സുണ്ടായില്ല. മാര്‍ച്ച് ഏഴിന് പുലര്‍ച്ചെ രണ്ടരയോടെ ഏഷ്യാനെറ്റ് ന്യൂസും രാവിലെ ഒമ്പതരയോടെ മീഡിയ വണും സംപ്രേഷണം പുനരാരംഭിച്ചു.
നാണംകെട്ട തീരുമാനമെന്ന്
ഏഷ്യാനെറ്റ് ന്യൂസിന്റേയും മീഡിയ വണിന്റേയും വിലക്ക് പിന്‍വലിച്ചത് നാണം കെട്ട തീരുമാനം ആയിപ്പോയി എന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ബിജെപി അണികളുടെ പ്രതികരണം. സര്‍ക്കാരിന്റെ വാക്കിന് വില വേണം എന്നും ചിലര്‍ രോഷം കൊള്ളുന്നുണ്ട്. ഏഷ്യാനെറ്റ് ന്യൂസിന്‍െ വിലക്ക് ആദ്യം നീക്കിയത് പാര്‍ട്ടി നേതാവിന്റെ സ്ഥാപനം ആയതുകൊണ്ടാണെന്ന് പോലും ബിജെപി അണികള്‍ തന്നെ ആക്ഷേപം ഉന്നയിച്ചു.
പൊറുക്കാവുന്ന കാര്യമല്ല
മാപ്പ് എഴുതിക്കൊടുത്തതുകൊണ്ടോ പിഴ അടച്ചതുകൊണ്ടോ പൊറുക്കാവുന്ന കാര്യങ്ങളല്ല ഏഷ്യാനെറ്റ് ന്യൂസും മീഡിയ വണും ചെയ്ത കാര്യങ്ങള്‍ എന്നാണ് ഒരു കൂട്ടര്‍ പറയുന്നത്. രാജ്യത്തോട് സ്‌നേഹമുള്ള സര്‍ക്കാര്‍ ഇങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു എന്നും ചിലര്‍ പരിതപിക്കുന്നുണ്ട്.
വികാരം മനസ്സിലാക്കാത്ത നടപടി
48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തിയതിന് ശേഷം 10 മണിക്കൂറുകൊണ്ട് അത് പിന്‍വലിച്ചത് തരംതാണ നടപടിയായി പോയി എന്നാണ് ബിജെപി നേതാവ് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ഒരാളുടെ കമന്റ്. അണികളുടേയും അനുഭാവികളുടേയും വികാരം മനസ്സിലാക്കാത്തത് വളരെ മോശമായിപ്പോയി എന്നും ഇയാള്‍ പ്രതികരിച്ചിട്ടുണ്ട്.
വി മുരളീധരനെതിരേയും രോഷം
കേന്ദ്ര മന്ത്രി വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴേയും അണികളുടെ രോഷം അണപൊട്ടി ഒഴുകിക്കൊണ്ടിരിക്കുകയാണ്. വി മുരളീധരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അണികളെ ചതിക്കുകയാണ് ചെയ്തത് എന്നാണ് ചിലര്‍ ഉന്നയിക്കുന്ന ആക്ഷേപം. അണികള്‍ വെറുത്തുപോകുന്ന നേതാക്കളാണ് പ്രകാശ് ജാവദേക്കറിനേയും വി മുരളീധരനേയും പോലുള്ളവര്‍ എന്നും ചിലര്‍ ആക്ഷേപിക്കുന്നുണ്ട്.
ഇത്രയും രോഷം
വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെയാണ് ഏറ്റവും അധികം രോഷപ്രകടനം. ഏഷ്യാനെറ്റ് ന്യൂസ് മാപ്പ് പറഞ്ഞു എന്നും ഇരട്ട നീതി പാടില്ലാത്തതിനാല്‍ മീഡിയ വണിന്റെ വിലക്ക് കൂടി നീക്കുകയായിരുന്നു എന്നും വി മുരളീധരന്‍ പറഞ്ഞിരുന്നു. ഇതോടെയാണ് അണികള്‍ ശരിക്കും രോഷാകുലരായത്. മാധ്യമ വിലക്കില്‍ തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തും എന്ന് പറഞ്ഞതാണ് പ്രകാശ് ജാവദേക്കറോടുള്ള പ്രതിഷേധത്തിന് കാരണം.
ചാനല്‍ നിരോധനം നീക്കുന്നതിന് പിന്നില്‍ കേന്ദ്രമന്ത്രിയായ വി മുരളീധരന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്നും ചിലര്‍ സംശയിക്കുന്നു.
സുരേന്ദ്രന്റെ ഫേസ്ബുക്കിലും
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴേയും അണികള്‍ രോഷം കൊള്ളുന്നുണ്ട്. 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തിയിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ അത് പിന്‍വലിച്ച തന്റേടമില്ലാത്തവരാണല്ലോ തങ്ങളെ നയിക്കുന്നത് എന്നോര്‍ത്ത് ഭയപ്പെടുന്നു എന്നാണ് ഒരാളുടെ കമന്റ്.
വിലക്കിന് പിന്നില്‍
ഏഷ്യാനെറ്റ് ന്യൂസിനെതിരേയും മീഡിയ വണിനെതിരേയും പരാതികള്‍ അയച്ചത് കേരളത്തിലെ ബിജെപി-സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആണെന്ന രീതിയില്‍ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റും പ്രചരിക്കുന്നുണ്ട്. അവര്‍ ഏറെ കഷ്ടപ്പെട്ടാണ് ഇത്തരമൊരു നടപടിയ്ക്ക് സര്‍ക്കാര്‍ മുതിര്‍ന്നത് എന്നും ആ കഷ്ടപ്പാടുകളെ മുഴുവന്‍ അവഗണിക്കുകയാണ് ഇപ്പോള്‍ പാര്‍ട്ടിയും സര്‍ക്കാരും ചെയ്തത് എന്നാണ് ആ ഫേസ്ബുക്ക് പോസ്റ്റിലെ ആക്ഷേപം.