കൊച്ചുണ്ണിയുടെ നാട് ഭരണപക്ഷത്തോ പ്രതിപക്ഷത്തോ...? മിക്കപ്പോഴും ഭരണത്തിനൊപ്പം
കായംകുളം: കേരളം ഭരിക്കുന്ന മുന്നണിയുടെ ആളായിരിക്കും കായംകുളത്തെ എംഎൽഎ. 1957 മുതലുള്ള ചരിത്രം പരിശോധിച്ചാൽ രണ്ടു വട്ടം മാത്രമേ ഇതിന് മാറ്റമുണ്ടായിട്ടുള്ളൂ.1960 ലും 2011ലും. 1960 ൽ പട്ടം താണുപിള്ളയുടെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് വിരുദ്ധ മുന്നണികേരളം ഭരിക്കുമ്പോൾ കമ്മ്യൂണിസ്റ്റുകാരി കെഒ ഐഷാബായിയാണ് കായംകുളത്ത് എംഎല്‍എ ആയത്. 2011 ൽ ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിൽ വന്നപ്പോൾ എൽഡിഎഫിലെ സികെ സദാശിവനാണ് ജയിച്ചത്.
മിക്കപ്പോഴും ഭരണപക്ഷത്ത് നിലയുപ്പിച്ചതുകൊണ്ടാകണം കായംകുളത്തിന് മൂന്ന് മന്ത്രിമാരെക്കിട്ടി. പികെ കുഞ്ഞ്, തച്ചടി പ്രഭാകരൻ, എംഎം ഹസൻ. ഇക്കുറി സിറ്റിങ് എംഎൽഎ സികെ സദാശിവനെ മാറ്റി നിർത്തിയാണ് എൽഡിഎഫ് മത്സരത്തിനിറങ്ങുന്നത്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ.പ്രതിഭാഹരിയാണ് സ്ഥാനാർത്ഥി. തന്നെ മാറ്റിയതിൽ സദാശിവൻ നീരസം പ്രകടിപ്പിച്ചെങ്കിലും പ്രചാരണത്തിനിറങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതു കൊണ്ട് തന്നെ സീറ്റ് നിലനിർത്താനാകുമെന്ന പ്രതീക്ഷയാണ് എൽഡിഎഫിന്.
കോൺഗ്രസ് സ്ഥാനാർത്ഥിയെ മാര്‍ച്ച് 26 ന് അറിയാനാകും. എം ലിജു, എം മുരളി, സിആർ ജയപ്രകാശ്, എംഎം ഹസൻ ഷാനിമോൾ ഉസ്മാൻ എന്നീ പേരുകളാണ് കേൾക്കുന്നത്. ഇരു മുന്നണിയ്ക്കും കായംകുളത്ത് പ്രതീക്ഷയുണ്ട്. 2011 ൽ എൽ ഡി എഫിലെ സി കെ സദാശിവൻ ജയിച്ചത് 1500 ൽ പരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. ഇതാണ് യു ഡി എഫ് ക്യാമ്പിന്റെ പ്രതീക്ഷ.
എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം ഇടതിന് അനുകൂലമാണ്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ജില്ലയിൽ യുഡിഎഫിന് ഭൂരിപക്ഷമില്ലാത്ത ഏക മണ്ഡലം കായംകുളമാന്ന്. തദ്ദേശ തിരഞ്ഞെടുപ്പിലും ഇടത്തേക്കാണ് കാറ്റു വീശിയത്. കായംകുളം നഗരസഭ, കണ്ടല്ലൂർ, പത്തിയൂർ, ചെട്ടികുളങ്ങര, ഭരണിക്കാവ്, കൃഷ്ണപുരം എന്നീ പഞ്ചായത്തുകൾ ഇടതിനാണ്. ദേവികുളങ്ങര പഞ്ചായത്ത് മാത്രമാണ് വലത്തേക്ക് പോയത്.
ഇടതും വലതും മാറി ചവിട്ടിയ പാരമ്പര്യമുള്ള കായംകുളം കൊച്ചുണ്ണിയുടെ നാട് ഭരണ പക്ഷത്ത് വരുമോ പ്രതിക്ഷത്ത് വരുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം. പോരാട്ടത്തിന് വീര്യം കൂട്ടാൻ ബിഡിജെഎസുമുണ്ട്. ഷാജി പണിക്കരാണ് ഇവിടെ ബിഡിജെഎസ് സ്ഥാനാർത്ഥി.