മുല്ലപ്പെരിയാര്‍ 'പൊട്ടുമോ'... പീരുമേട്ടില്‍ എന്തും സംഭവിയ്ക്കാം!!!
കേരളത്തെ ഭയപ്പെടുത്തുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് പീരുമേട് മണ്ഡലത്തിലാണ്. മുല്ലപ്പെരിയാര്‍ പേടി സ്വപ്‌നമാണെങ്കിലും ഇതിന്റെ ഭാഗമാണ് ലോകശ്രദ്ധ നേടിയ തേക്കടി ജലാശയം. തേയിലത്തോട്ടങ്ങള്‍ നിറഞ്ഞ പീരുമേട്ടില്‍ തമിഴ് വംശജര്‍ക്ക് ഗണ്യമായ സ്വാധീനമുണ്ട്. അത് ഇത്തവണ പീരുമേടിന്റെ മനസറിയാനെത്തുന്നവര്‍ക്ക് മുന്പില്ലാതിരുന്ന ആശങ്ക പകരുന്നു. എഐഎഡിഎംകെ പീരുമേട് ഗ്രാമപഞ്ചായത്തിലെ ഒരു വാര്‍ഡില്‍ വിജയിച്ചത് ഒരു സൂചനയായി അവര്‍ കാണുന്നു.
ഇതുവരെ നടന്ന 12 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ആറുതവണ വീതം ഇടതുപക്ഷവും വലതുപക്ഷവും വിജയിച്ചു. ആരുടെയെങ്കിലും കോട്ടയായി വിശേഷിപ്പിക്കാനാകാത്ത മണ്ഡലം. തോട്ടം തൊഴിലാളി ട്രേഡ് യൂനിയനുകള്‍ക്ക് നല്ല സ്വാധീനമുണ്ട്. ഐഎന്‍ടിയുസി, എഐടിയുസി, സിഐടിയു എന്നിവയാണ് പ്രധാന യൂണിയനുകള്‍.
തിരുവിതാംകൂര്‍ രാജാക്കന്മാരുടെ വേനല്‍ക്കാല വിശ്രമകേന്ദ്രമായിരുന്നു പീരുമേട് പ്രദേശം. കുട്ടിക്കാനത്തെ വേനല്‍ക്കാല വസതി ഇപ്പോഴുമുണ്ട്.
മണ്ഡലം നിലവില്‍വന്നത് 1965 ല്‍. ആദ്യ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ കെഐ രാജനായിരുന്നു വിജയം. കോണ്‍ഗ്രസിലെ എല്‍ ഗണപതിയെ 3510 വോട്ടിനാണ് തോല്‍പ്പിച്ചത്.1967ലും 70ലും വിജയം ആവര്‍ത്തിച്ച് രാജന്‍ ഹാട്രിക് നേടി. 67ല്‍ കോണ്‍ഗസിലെ എസ് രാമകൃഷ്ണയെ 6753 വോട്ടിനും 70ല്‍ സിപിഐയിലെ ചെല്ലമുത്ത് തങ്കമുത്തിനെ 883 വോട്ടിനുമാണ് തോല്‍പ്പിച്ചത്.(അക്കാലത്ത് സിപിഎമ്മും സിപിഐയും എതിരാളികളായിരുന്നു).
1977 ലാണ് സിഎ കുര്യന്റെ വരവ്. സിപിഎമ്മിലെ കെഎസ് കൃഷ്ണനെ 7347 വോട്ടിന് തറപറ്റിച്ചാണ് കുര്യന്‍ വരവറിയിച്ചത്.1980 ലും കുര്യന്‍ വിജയം ആവര്‍ത്തിച്ചു. അപ്പോഴേക്കും എല്‍ഡിഎഫ് രൂപംകൊണ്ടിരുന്നു. കോണ്‍ഗ്രസിലെ മണര്‍കാട് മൈക്കിളിനെയാണ് 3351 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചത്.എന്നാല്‍ 1982ല്‍ കോണ്‍ഗ്രസിലെ കെകെ തോമസ് മണ്ഡലം തിരിച്ചുപിടിച്ചു. സിറ്റിങ് എംഎല്‍എ സിഎ കുര്യനെ 9029 വോട്ടിനാണ് മലര്‍ത്തിയടിച്ചത്. 1987ലും 91ലും ഇതേ എതിരാളിള്‍ ഏറ്റമുട്ടിയപ്പോഴും വിജയം കെകെ തോമസിന് തന്നെ ആിരുന്നു.
എന്നാല്‍ 1996ല്‍ അദ്ദേഹം മധുരപ്രതികാരം ചെയ്തു .കേരള കോണ്‍ഗ്രസ് ജേക്കബ്ബ് ഗ്രൂപ്പിലെ മാത്യു സ്റ്റീഫനെ 2407 വോട്ടുകള്‍ക്ക് മറികടന്നു. അത്തവണ കുര്യന്‍ നിയമസഭാ ഡപ്യൂട്ടി സ്പീക്കറുമായി.എന്നാല്‍ 2001ല്‍ കുര്യന്‍ വീണ്ടും തോറ്റു. ഇഎം ആഗസ്തിയിലൂടെയാണ് കോണ്‍ഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചത്.ഭൂരിപക്ഷം 3084 വോട്ട്.
2006 ല്‍ ഇഎസ് ബിജിമോളിലൂടെ സിപിഐ വീണ്ടും ഇവിടെ വിജയക്കൊടി നാട്ടി. സിറ്റിങ് എംഎല്‍എ ആഗസ്തിയെ 5304 വോട്ടിനാണ് ബിജിമോള്‍ വീഴ്ത്തിയത്. 2011ലും ബിജിമോള്‍ വിജയം ആവര്‍ത്തിച്ചു. ഇത്തവണയും ആഗസ്തിയായിരുന്നു എതിരാളി.ഭൂരിപക്ഷം 4777.
ഒരുതവണ പോലും ഭൂരിപക്ഷം പതിനായിരം കടക്കാത്ത മണ്ഡലമാണിത്.1982ല്‍ കെ.കെ.തോമസിന് കിട്ടിയ 9022 ആണ് ഇതുവരെയുള്ള ഉയര്‍ന്ന ഭൂരിപക്ഷം. അയ്യപ്പന്‍കോവില്‍, ചക്കുപള്ളം, ഏലപ്പാറ, പെരുവന്താനം, ഉപ്പുതറ, വണ്ടിപ്പെരിയാര്‍(എല്ലാം എല്‍ഡിഎഫ്), കൊക്കയാര്‍,കുമളി,പീരുമേട് (എല്ലാം യുഡിഎഫ്)എന്നിവയാണ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകള്‍.
കൊക്കയാര്‍ ഇത്തവണ യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. എന്നാല്‍ ഉപ്പുതറയും ഏലപ്പാറയും എല്‍ഡിഎഫ് പിടിച്ചെടുത്തു. നറുക്കെടുപ്പിലൂടെയാണ് അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് എല്‍ഡിഎഫിന് കിട്ടിയത്. നറുക്കെടുപ്പിലൂടെ ജയിച്ചുവന്നയാളിന്റെ ഭൂരിപക്ഷത്തിലാണ് കൊക്കയാര്‍ യുഡിഎഫിലേക്ക് ചാഞ്ഞത്. എന്നാല്‍ കേരള കോണ്‍ഗ്രസ് എം അംഗം രാജിവെച്ച് ഫ്രാന്‍സിസ് ജോര്‍ജിന് പിന്തുണ പ്രഖ്യാപിച്ചതോടെ ഇവിടം വീണ്ടും ത്രിശങ്കുവിലായി. ഉപതെരഞ്ഞെടുപ്പാവും ഭരണം നിശ്ചയിക്കുക.
സിറ്റിങ് എംഎല്‍എ ഇഎസ് ബിജിമോള്‍ വീണ്ടും മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. മണ്ഡലത്തില്‍ വ്യാപകമായി വ്യക്തിബന്ധങ്ങള്‍ ബിജിമോള്‍ക്കുണ്ട്. രണ്ടു തവണ വിജയിച്ചവര്‍ മാറിനില്‍ക്കണമെന്ന സിപിഐ നിലപാട് ബിജിമോളുടെ കാര്യത്തില്‍ ബാധകമാക്കാനിടയില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഡിസിസി പ്രസിഡന്റ് റോയ് കെ പൗലോസിന്റെ പേരാണ് ആദ്യ പരിഗണനയിലുള്ളത്.