ജോര്‍ജിന്റെ നിലപാടുകള്‍ ഇടതിനോ വലതിനോ ഗുണം... അതോ സ്വയം കുഴി തോണ്ടലോ ?
എന്നും യു.ഡി.എഫ് കോട്ടയെന്ന് എതിരാളികള്‍ പോലും വാഴ്ത്തിപ്പോന്ന കോട്ടയത്തെ രാഷ്ട്രീയം ഇക്കുറി കലങ്ങി മറിഞ്ഞ നിലയിലാണ്. കോണ്‍ഗ്രസും കേരളകോണ്‍ഗ്രസ് എമ്മും ചേര്‍ന്നാണ് മധ്യകേരളത്തിന്റെ മണ്ണില്‍ വിജയം നിശ്ചയിച്ചിരുന്നതെങ്കില്‍ ഇത്തവണ സ്ഥിതിക്ക് തെല്ല് മാറ്റം സംഭവിച്ചതായാണ് പിസി ജോര്‍ജിന്റെ നീക്കങ്ങള്‍ നല്‍കുന്ന സൂചന.
ഈ തിരഞ്ഞെടുപ്പ് പിസി ജോര്‍ജിന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഏറ്റവും നിര്‍ണായകമാണ്
ഇല്ലത്തു നിന്ന് ഇറങ്ങുകയും ചെയ്തു അമ്മാത്ത് എത്തിയുമില്ല എന്ന നിലയിലാണിപ്പോള്‍ പിസി ജോര്‍ജ്ജ്. ആപത്ത് വരുമ്പോള്‍ എല്ലാം കൂടി ഒരുമിച്ചെന്ന രീതിയിലാണിപ്പോള്‍ കാര്യങ്ങള്‍. മുഖ്യമന്ത്രിയെയും യുഡിഎഫിനെയുമെല്ലാം തള്ളിപ്പറഞ്ഞിറങ്ങിയപ്പോള്‍ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ചില അടവുനയങ്ങളിലൂടെ പിസിയെ ഒപ്പം നിര്‍ത്താന്‍ എല്‍ഡിഎഫ് തയ്യാറായി. ഈ നീക്കുപോക്കുകള്‍ ഭാവിയില്‍ എല്‍ഡിഎഫ് പ്രവേശനം സാധ്യമാക്കുമെന്ന പ്രതീക്ഷയും നല്‍കി.
പെട്ടെന്നാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. സ്വന്തം പാളയത്തില്‍ നിന്ന് തന്നെ സെക്കുലര്‍ ചെയര്‍മാന്‍ ടിഎസ് ജോണും സംഘവും ആദ്യവെടിപൊട്ടിച്ചു കൊണ്ട് പിസി ജോജ്ജിനെ പുറത്താക്കിയെന്ന് പ്രഖ്യാപനം നടത്തി. അതിനു ശേഷമാണ് കേരള കോണ്‍ഗ്രസ് എമ്മിനെ ഞെട്ടിച്ചു കൊണ്ട് ഫ്രാന്‍സിസ് ജോര്‍ജ്ജും രാജു ആന്റണിയും അടക്കമുള്ള പ്രമുഖര്‍ പടിയിറങ്ങി ജനാധിപത്യ കേരള കോണ്‍ഗ്രസിന് ജന്മം നല്‍കുന്നത്.
ഇത് ഇടത് ചേരിയില്‍ കണ്ണുവെച്ചായിരുന്നുവെന്ന് പിന്നീട് വന്ന സ്ഥാനാര്‍ഥി നിര്‍ണയം തന്നെ തെളിയിച്ചു. പിസി ജോജ്ജിനേക്കാള്‍ പ്രബലഗ്രൂപ്പിനെ കോട്ടയം പോലുള്ള സ്ഥലത്ത് കൈയില്‍ കിട്ടിയതോടെ ജോര്‍ജ്ജിന്‍റെ ശനിദശ തുടങ്ങി. സിപിഎം പ്രദേശിക നേതൃത്വവും ജില്ലാ നേതൃത്വവുമൊക്കെ പൂഞ്ഞാര്‍ സീറ്റ് വാഗ്ദാനം നല്‍കിയിരുന്നവെന്ന പ്രസ്താവന പാര്‍ട്ടി തന്നെ തള്ളിക്കളഞ്ഞിരിക്കുന്നു.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ നിന്ന് സെക്കുലര്‍ പ്രതിനിധി ജില്ലാപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കൂടാതെ ഡിവൈഎഫ്ഐ നേതാവ് കെ രാജനെ ജില്ലാപഞ്ചായത്തിലെത്തിക്കാന്‍ പിന്‍തുണയും നല്‍കി. ഈരാറ്റുപേട്ട നഗരസഭയില്‍ നാലു സീറ്റുള്ള കേരളകോണ്‍ഗ്രസ് സെക്കുലറിന്റെ പിന്‍തുണയിലാണ് സിപിഎം ഭരണം നടത്തുന്നത്. പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തും പൂഞ്ഞാര്‍ തെക്കെകര പഞ്ചായത്തും ഇടതു ഭരണത്തിലെത്തിയതും ഇതേ പിന്‍തുണ ലഭിച്ചതു കൊണ്ടു തന്നെ.
പൂഞ്ഞാര്‍ തെക്കെകര പഞ്ചായത്തില്‍ ആറ് അംഗങ്ങളുള്ള സെക്കുലറാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ഇടുക്കിയില്‍ തൊടുപുഴയില്‍ ബ്ലോക്ക് പഞ്ചായത്തിലും സ്ഥിതി ഇതുതന്നെ. പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, പാല നിയോജക മണ്ഡലങ്ങളില്‍ നിര്‍ണായ സ്വാധീനമാകാന്‍ കെല്പുള്ള പിസി ജോര്‍ജ്ജിന് ഈ തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. ജോര്‍ജ്ജിനെ വെട്ടി നാല് സീറ്റ് നല്‍കി ജനാധിപത്യ കേരള കോണ്‍ഗ്രസിനെ വാഴ്ത്തിയതിലൂടെ ചില സൂചനകള്‍ കൂടി സിപിഎം നല്‍കുന്നുണ്ട്. അതിലൊന്ന് തരം പോലെ നിലപാട് മാറ്റുന്നവര്‍ക്ക് സ്ഥാനമില്ലെന്നതാണ്. മറ്റൊന്ന് അണികള്‍ കുറവുള്ളവരെ കൂടെ നിര്‍ത്തി കൂടുതല്‍ ഭാരം ഏറ്റെടുക്കില്ലെന്നും.
ഏതായാലും എഴുതി തള്ളാന്‍ കഴിയാത്ത കരുത്ത് പൂഞ്ഞാറില്‍ പിസിക്കുണ്ട്. ഏഴു തവണയില്‍ ആറും ജയിച്ച ചരിത്രമാണുള്ളതെങ്കിലും ഇക്കുറി സ്വതന്ത്ര പരിവേഷം എത്രകണ്ട് ഗുണം ചെയ്യുമെന്ന് കണ്ടറിയണം. ചതുഷ്‌കോണ മത്സരമാണ് പൂഞ്ഞാറിനെ കാത്തിരിക്കുന്നത്. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ക്കൊപ്പമാണ് പിസിയും മത്സരപരീക്ഷക്കിറങ്ങുന്നത്.
ഇത് ഇരുമുന്നണികള്‍ക്കും അഭിമാനപ്പോരാട്ടമാണ് സെക്കുലര്‍ വലിയ സ്വാധീന ശക്തിയല്ലെന്നും തങ്ങളുടെ തീരുമാനം ശരിയായിരുന്നവെന്നും തെളിയക്കേണ്ട ബാധ്യത സിപിഎമ്മിനുണ്ട്. പുതിയ ജനാധിപത്യ കേരള കോണ്‍ഗ്രസിന് അണികളുണ്ടെന്ന് തെളിയിക്കാനുള്ള അവസരം കൂടിയാണിത്. ബിഡിജെഎസ് സ്ഥാനാര്‍ഥിയെ നിര്‍ത്തി പിസി തോമസ് വിഭാഗത്തിന്റെയടക്കം പിന്‍തുണയോടെ അത്ഭുതം സംഭവിപ്പിക്കാനുള്ള മോഹവുമായാണ് എന്‍ഡിഎ മുന്നണിയുടെ വരവ്.
ഒരു കാര്യം ഉറപ്പാണ് ഈ തിരഞ്ഞെടുപ്പ് പിസി ജോര്‍ജിന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഏറ്റവും നിര്‍ണായകമാണ്. രാഷ്ട്രീയത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയുമോ അതോ തുടച്ചു നീക്കപ്പെടുമോ എന്നു പോലും തീരുമാനിയ്ക്കപ്പെടുന്ന തിരഞ്ഞെടുപ്പായിരിയ്ക്കും ഇത്.