ഇത് പേനയല്ല, ഇത് അക്ഷരങ്ങളല്ല, ഇത് ആയുധങ്ങളുമല്ല
അശ്വിനി എസ് ഗോവിന്ദ്
08-06-2015
പ്രിയപ്പെട്ട ഒഎന്‍വി മാഷിന്,
ഇക്കഴിഞ്ഞ മെയ് 27 ന് ശതാഭിഷിക്തനായ അങ്ങേയ്ക്ക് മാധ്യമ ലോകം നല്‍കിയ ചില സ്വീകരണങ്ങളൊക്കെ ശ്രദ്ധയില്‍ പെട്ടു. മാധ്യമം ദിനപത്രത്തിന് മാഷ് നല്‍കിയ അഭിമുഖവും വായിച്ചിരുന്നു. കഴിഞ്ഞ അഞ്ചാറ് കൊല്ലമായി മാഷിനെ സംബന്ധിച്ചതെന്ത് വന്നാലും വായിക്കാതെ വിടാറില്ല. മലയാള ഭാഷയെ സ്‌നേഹിയ്ക്കുന്നിടത്തോളം അതങ്ങനെ തന്നെയായിരിക്കും.
അപരന്റെ വേദനകളിലേക്ക് തന്റെ ഉള്ളും ഉടലും അടുപ്പിയ്ക്കുന്ന ഒഎന്‍വി കവിതകള്‍ ഒരുപാട് വായിച്ച ആളല്ല ഞാന്‍. അതുകൊണ്ട് തന്നെ ഒഎന്‍വി കവിതകള്‍ വിലയിരുത്താന്‍ ഞാനാളല്ല. എന്നാല്‍ വായിച്ചിടത്തോളം ആ കവിതകളില്‍ ഒരു യോദ്ധാവിനെ കാണാന്‍ സാധിച്ചിട്ടുണ്ട്. ഒരു കവിയെന്ന നിലയ്ക്ക് മാഷ് ഉയര്‍ത്തിക്കൊണ്ടുവന്ന പല വിഷയങ്ങള്‍ക്കും വേണ്ട പിന്തുണ ലഭിയ്ക്കാത്തതില്‍ അതിയായ നിരാശയുണ്ട്. തോറ്റയുദ്ധത്തിലെ പടവെട്ടിയ യോദ്ധാവാണ് താന്‍ എന്ന് സ്വയം വിലയിരുത്താന്‍ അങ്ങയിലെ പോരാളിയ്ക്ക് മാത്രമേ സാധിക്കുകയുള്ളൂ. ആ തോല്‍വി അങ്ങയുടേതാണോ...??
പേനയും അക്ഷരങ്ങളും ആയുധമായിരുന്ന ഒരു കാലമുണ്ടായിരുന്നു. എഴുത്തും പുസ്തകവും ഏറ്റവും വലിയ ആയുധമായി തിരഞ്ഞെടുത്ത ചരിത്രം അങ്ങ് സ്വാതന്ത്ര്യകാലം മുതല്‍ അടിയന്തരാവസ്ഥയില്‍തൊട്ട്, കേരളത്തിലെ തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും വരെ നേരിട്ട കാലം. എഴുത്തിലൂടെ, പുസ്തകങ്ങളിലൂടെ ഒരു സമൂഹത്തെ/ജനതയെ മാറ്റിയെടുക്കാം എന്ന് തെളിയിച്ച കാലം. ഇന്നത് നമുക്ക് ചരിത്രമാണ്. ഇല്ലെന്നല്ല, ഉണ്ട്. ഉപയോഗിക്കുന്നത് മറ്റൊരു തരത്തിലാണെന്ന് മാത്രം.
അഥവാ നല്ല എഴുത്തുകള്‍ വന്നാല്‍, എഴുത്തിനോ എഴുത്തുകാര്‍ക്കോ ഇന്ന് അര്‍ഹിയ്ക്കുന്ന അംഗീകാരം ലഭിയ്ക്കുന്നില്ല. ടിവി സ്‌ക്രീനില്‍ മുഖം തെളിഞ്ഞുവരുന്നവര്‍ മാത്രമാണ് സെലിബ്രിറ്റികള്‍. പുറംമോടി കണ്ട് ഭ്രമിച്ചുപോയിരിക്കുന്നു മാഷേ കാലം. എഴുത്തുകാരെ കുറിച്ച് പുതിയ തലമുറയ്ക്ക് വലിയ ധാരണകളില്ല. പത്ത് സിനിമക്കാരുടെയും പത്ത് എഴുത്തുകാരുടെയും പേര് പറയാന്‍ ഒരാളോട് പറഞ്ഞു നോക്കിയാല്‍ മതി. ഉത്തരം സ്പഷ്ടം.
പറയാന്‍ വന്ന കാര്യം വഴിതെറ്റിപ്പോയി. ഞാന്‍ പറഞ്ഞുവന്നത് ഒഎന്‍വി കുറുപ്പ് എന്ന കവിയിലെ യോദ്ധാവിനെ കുറിച്ചാണല്ലോ. അതിലേക്ക് തന്നെ വരാം. നെറികെട്ട രാഷ്ട്രീയം കൊണ്ട് കുട്ടിച്ചോറാണ് അല്ലെങ്കിലേ നമ്മുടെ നാട്. അതില്‍ കേരളത്തിന്റെ പച്ചപ്പ് നിലനിര്‍ത്താന്‍ ശ്രമിച്ച മാഷിന്റെയും സുഗതകുമാരി ടീച്ചറിന്റെയുമൊക്കെ ഭാഷ മനസ്സിലാക്കാന്‍ ഒരിക്കലും അധികാര വര്‍ഗ്ഗത്തിന് സാധിച്ചിട്ടില്ല. പശ്ചാത്യരാജ്യത്തെ അനുഗമിയ്ക്കാന്‍ ശ്രമിയ്ക്കുന്നവരുടെ കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ചുപോകുന്നത് അവരറിയുന്നുണ്ടോ എന്തോ...വരട്ടെ, ആറന്മുള്ള വിമാനത്താവളവും മെട്രോയുമൊക്കെ. നമുക്ക് മറ്റൊരു കേരളം തേടിപ്പോകാം.
എന്തിനായിരുന്നു മാഷേ കഷ്ടപ്പെട്ട് മലയാളത്തിന് ശ്രേഷ്ഠഭാഷ പദവി വാങ്ങിത്തന്നത്. പാഠ്യപദ്ധതിയില്‍ മലയാളത്തിന് ഒന്നാം സ്ഥാനം നല്‍കാന്‍ നമ്മുടെ സര്‍ക്കാറിന് പോലും താത്പര്യമില്ല. പഠിക്കാന്‍ രക്ഷിതാക്കള്‍ സമ്മതിക്കില്ല, കുട്ടികള്‍ക്ക് താത്പര്യവുമില്ല എന്നതാണ് വാസ്തവം.
'എത്രസുന്ദരമെത്രസുന്ദരമെന്റെ മലയാളം മുത്തുപവിഴങ്ങള്‍ കുരുത്തൊരു പൊന്നുനൂല്‍ പോലെ' എന്നൊന്നും പറഞ്ഞാല്‍ കുട്ടികള്‍ക്കോ രക്ഷിതാക്കള്‍ക്കോ മനസ്സിലാവില്ല എന്തും ഗൂഗിള് ചെയ്യുന്ന കാലം വന്നതോടെ കേരളത്തിലെ ലൈബ്രറികള്‍ അടച്ചു. രക്ഷിതാക്കള്‍ കുട്ടികളെ ആര്‍ട്‌സിനും സ്‌പോര്‍ട്‌സിനും അയക്കുന്നതുകൊണ്ട് സ്‌കൂളിലെ ലൈബ്രറി റൂമുകള്‍ക്ക് പഴയതിലും നിശബ്ദതയാണിപ്പോള്‍. പേന എന്ന സാധനം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മാത്രം ഉപയോഗിക്കുന്ന കാലം വന്നിരിയ്ക്കുന്നു. മറ്റെല്ലാം ടൈപ്പിങ്ങിലേക്ക് മാറി. കത്തുകള്‍ ഇ-മെയിലുകളായി...അങ്ങനെ മറ്റങ്ങളൊരുപാട്.
ഇത്രയും പറഞ്ഞത്, മാഷ് പടവെട്ടി തോറ്റയോദ്ധാവാണെങ്കില്‍ ആ പരാജയത്തിന്റെ തിക്തഫലങ്ങള്‍ അനുഭവിയ്ക്കുന്നത് ആര്‍ക്ക് വേണ്ടിയാണോ അങ്ങ് യുദ്ധക്കളത്തിലിറങ്ങിയത് അവരാണ്, ഞങ്ങളാണ്. തോല്‍പിച്ചതും ഞങ്ങള്‍ മാത്രമാണ്.
ഇനിയും
മരിക്കാത്ത
ഭൂമി
?
ഇതു
നിന്റെ
മൃതശാന്തി
ഗീതം!
ഇതു
നിന്റെ
(എന്റെയും)
ചരമ
ശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേ
കുറിച്ച
ഗീതം!
ഉയിരറ്റ
നിന്‍മുഖത്തശ്രുബിന്ദുക്കളാല്‍
ഉദകം
പകര്‍ന്നു
വിലപിക്കാന്‍
ഇവിടെയവശേഷിക്കയില്ല
ഞാ,
നാകയാല്‍
ഇതുമാത്രമിവിടെ
എഴുതുന്നു.
ഇനിയും
മരിക്കാത്ത
ഭൂമി!
നിന്നാസന്ന
മൃതിയില്‍
നിനക്കാത്മശാന്തി!
മൃതിയില്‍
നിനക്കാത്മശാന്തി!
ഇപ്പോള്‍ ഇത്രമാത്രം. കത്ത് ചുരുക്കുന്നു. നിറയെ സ്‌നേഹത്തോടെ ഒരു ആസ്വാദക.