ആദ്യത്തെ 'ക്വട്ടേഷന്‍' മഞ്ജു വാര്യര്‍ക്കെതിരെ... ഇപ്പോഴിതാ അടപടലം ക്വട്ടേഷനുകള്‍; ആ വാർത്തകൾ ശരിയോ?
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായപ്പോള്‍ അതി ശക്തമായ ജനരോഷം ആണ് ഉയര്‍ന്നത്. ദിലീപിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോഴും പിന്നീട് കോടതിയില്‍ ഹാജരാക്കിയപ്പോഴും ജനക്കൂട്ടം കൂവി വിളിച്ചു.
എന്നാല്‍ ഈ സമയം ഫാന്‍സുകാര്‍ സശ്രദ്ധം നിശബ്ദത പാലിച്ചു. ദിലീപിനെ അനുകൂലിച്ചോ, പ്രതികൂലിച്ചോ ഒരു വാക്ക് പോലും പലരും മിണ്ടിയില്ല. എന്നാല്‍ ദിവസങ്ങള്‍ മുന്നോട്ട് പോയപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ആകെ ഇളകി മറിയുകയാണ്. ഫേസ്ബുക്കില്‍ തുടരന്‍ പോസ്റ്റുകള്‍, വാട്‌സ് ആപ്പില്‍ ഫോര്‍വേഡഡ് സന്ദേശങ്ങള്‍... അങ്ങനെയങ്ങനെ. എല്ലാം ദിലീപിന്റെ ഗുണഗണങ്ങളുടെ വര്‍ണന തന്നെ. പിന്നെ മാധ്യമ പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും ചില സിനിമാക്കാര്‍ക്കും ഉള്ള തെറിവിളികളും...
ഇതിനെയിപ്പോള്‍ സൈബര്‍ ക്വട്ടേഷന്‍ എന്നാണ് വിളിക്കുന്നത്. ഒരുപക്ഷേ ഇത്തരത്തില്‍ ഒരു സൈബര്‍ ആക്രമണം ഇതിന് മുമ്പ് ഫാന്‍സില്‍ നിന്ന് നേരിടേണ്ടി വന്നത് മഞ്ജു വാര്യര്‍ക്ക് തന്നെ ആയിരുന്നു.
ദിലീപ് കുറ്റവാളിയാണോ?
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ഇപ്പോഴും കുറ്റവാളിയല്ല. കേസിലെ പ്രതിചേര്‍ക്കപ്പെട്ട ആള്‍ മാത്രമാണ്. ഒരു കോടതി വിധിക്കുന്നത് വരെ അദ്ദേഹത്തെ കുറ്റവാളിയായി മുദ്രകുത്താന്‍ ആര്‍ക്കും അവകാശമില്ല.
അപ്പോള്‍ നിഷ്‌കളങ്കനാണോ?
കുറ്റവാളിയല്ലെങ്കില്‍ പിന്നെ ദിലീപ് നിഷ്‌കളങ്കനല്ലേ എന്നാണ് മറുചോദ്യം. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ആള്‍ എന്ന നിലയില്‍, കേസിന്റെ അന്തിമ വിധിവ വരുന്നതുവരെ ദിലീപ് നിഷ്‌കളങ്കനാണ് എന്നും പറയാന്‍ പറ്റില്ല.
സൈബര്‍ അപദാനങ്ങള്‍
ദിലീപിനെതിരെയുള്ള മാധ്യമ വിചാരണ പരിധിവിടുന്നു എന്ന് ഒരു ആക്ഷേപമുണ്ട്. ഈ ആക്ഷേപത്തില്‍ പിടിച്ചാണ് ഫാന്‍സിന്റെ തിരിച്ചടി തുടങ്ങിയത്. പിന്നീടങ്ങോട്ട് സോഷ്യല്‍ മീഡിയയില്‍ ദിലീപിന്റെ അപദാനങ്ങള്‍ മാത്രമായിരുന്നു.
ചെയ്തുകൂട്ടിയ പുണ്യ കര്‍മങ്ങള്‍
ദിലീപ് ചെയ്ത പുണ്യ പ്രവൃത്തികളാണ് പല പോസ്റ്റുകളിലും എടുത്ത് പറയുന്നത്. ഇത്രയൊക്കെ നല്ല കാര്യങ്ങള്‍ ചെയ്ത ഒരാളെയാണ് ഇപ്പോള്‍ എല്ലാവരും കൂടി കുറ്റവാളിയായി മുദ്രകുത്തുന്നത് എന്നതാണ് ആരോപണം. കേള്‍ക്കുമ്പോള്‍ അല്‍പം കാര്യമില്ലേ എന്ന് പലര്‍ക്കും തോന്നിയേക്കാം.
വാഴ്ത്തിപ്പാടലുകള്‍
ദിലീപില്‍ നിന്ന് സഹായം ലഭിച്ച വ്യക്തികളുടെ അഭിമുഖങ്ങളും, അവര്‍ ദിലീപിനെ പുകഴ്ത്തുന്ന വീഡിയോകളും ചിത്രങ്ങളും എല്ലാം ഇത്തരത്തില്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. എന്നാല്‍ പലപ്പോഴും ഇവയെല്ലാം ഒരു അച്ചില്‍ പിറവിയെടുത്തതാണോ എന്ന സംശയവും ജനിപ്പിക്കുന്നുണ്ട്.
വമ്പന്‍ പിആര്‍ ഏജന്‍സി?
ദിലീപിന് വേണ്ടി ഇപ്പോള്‍ കളത്തിലിറങ്ങിയിരിക്കുന്നത് രാജ്യത്തെ തന്നെ വമ്പന്‍ പിആര്‍ ഏജന്‍സികള്‍ ആണ് എന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ ഇത്തരം ആരോപണം പരസ്യമായി ഉന്നയിക്കുന്നുണ്ട്.
പ്രൊപ്പഗണ്ട
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ദിലീപ് അപദാനങ്ങള്‍ക്കെല്ലാം ഏതാണ്ട് ഒരേ സ്വഭാവം ആണ് ഉള്ളത്. അതുകൊണ്ട് തന്നെയാണ് ഇത്തരം ഒരു സംശയം പലരും പരസ്യമായി ഉന്നയിക്കുന്നത്. തിരഞ്ഞെടുപ്പ് കാലങ്ങളില്‍ അടക്കം ഇത്തരം പിആര്‍ കാമ്പയിനുകള്‍ ഗോപ്യമായ രീതിയില്‍ ജനങ്ങളിലേക്ക് എത്തിയിരുന്നു എന്ന കാര്യം കൂടി ഇതില്‍ പരിഗണിക്കപ്പെടണം.
പൊട്ടിമുളച്ച വെബ്‌സൈറ്റുകള്‍
പെട്ടെന്ന് പൊട്ടിമുളച്ച ചില വാര്‍ത്താ പോര്‍ട്ടലുകളും, ഫേസ്ബുക്ക് ഐഡികളും എല്ലാം സംശയം ജനിപ്പിക്കുന്നവയാണ്. ഇവയെല്ലാം തന്നെ പ്രചരിപ്പിക്കുന്നത് ഒരേ സ്വഭാവം ഉള്ള ഉള്ളടക്കങ്ങളും ആണ് എന്നത് ഞെട്ടിപ്പിക്കുന്ന കാര്യം തന്നെയാണ്.
പണം മുടക്കിയാല്‍ നടക്കാവുന്നത്
ഏറെ പണം മുടക്കിയാല്‍ ആര്‍ക്കും ചെയ്യാവുന്ന ഒരു കാര്യം തന്നെയാണ് ഇത്. ചീത്തപ്പേര് കേള്‍പിച്ച പലരും സ്വയം വെള്ളപൂശാന്‍ വേണ്ടി ഇത്തരം പിആര്‍ കാമ്പയിനുകള്‍ നടത്തിയ ചരിത്രവും നമുക്ക് മുന്നിലുണ്ട്. എന്നാല്‍ അതിനര്‍ത്ഥം ദിലീപ് നേരിട്ട് ഇത്തരം ഒരു കാമ്പയിന് പണം മുടക്കുന്നു എന്നല്ല.
സൈബര്‍ ക്വട്ടേഷന്‍
ഇതൊരുവിധത്തില്‍ പറഞ്ഞാല്‍ സൈബര്‍ ക്വട്ടേഷന്‍ തന്നെയാണ്. ദിലീപിനെതിരെ പ്രതികരിക്കുന്നവരേയും മാധ്യമങ്ങളേയും പോലീസിനേയും ലക്ഷ്യമിട്ട് കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന പരിപാടിയാണ് ഇപ്പോള്‍ സംഭവിക്കുന്നത്.
മാധ്യമങ്ങള്‍ക്ക് 'പ്രത്യേക' പരിഗണന
മാധ്യമ സ്ഥാപനങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും പ്രത്യേക പരിഗണന തന്നെയാണ് ഇക്കൂട്ടങ്ങള്‍ നല്‍കുന്നത്. പച്ചത്തെറി വിളിയാണ് പല പ്രൊഫൈലുകളിലും ഫേസ്ബുക്ക് പേജുകളിലും. കൂട്ടം ചേര്‍ന്നുള്ള ആക്രമണം.
പണ്ട് മഞ്ജുവിന് നേര്‍ക്കും
ദിലീപ് ഫാന്‍സിന്റെ സൈബര്‍ ആക്രമണങ്ങളുടെ ആദ്യത്തെ ഇര അദ്ദേഹത്തിന്റെ ആദ്യ ഭാര്യ മഞ്ജു വാര്യര്‍ തന്നെ ആയിരുന്നു. ഇതിന് പിന്നിലും അദ്ദേഹത്തിന്റെ താത്പര്യങ്ങള്‍ ആയിരുന്നുവെന്ന് ഒരിക്കലും പറയാന്‍ കഴിയില്ല. രാജാവിനേക്കാള്‍ വലിയ രാജഭക്തിയുള്ള കൂട്ടരാണ് ഫാന്‍സുകാര്‍ എന്നത് പകല്‍പോലെ വ്യക്തം.
മഞ്ജുവിന് കിട്ടിയ ക്വട്ടേഷന്‍
മഞ്ജു വാര്യര്‍ സിനിമയിലേക്ക് തിരിച്ചുവരികയും ഫേസ്ബുക്ക് പേജ് തുടങ്ങുകയും ചെയ്തപ്പോള്‍ ആയിരുന്നു ആ സൈബര്‍ ക്വട്ടേഷന്‍ നടപ്പിലാക്കപ്പെട്ടത്. വെട്ടുകിളികളെ പോലെ ആയിരുന്നു അന്ന് ഫാന്‍സുകാര്‍ മഞ്ജുവിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ വന്ന് തെറിയഭിഷേകം ചൊരിഞ്ഞത്.
അഭിനയത്തിന്റെ പേരിലല്ല
ആ പൊങ്കാലയൊന്നും അഭിനയത്തിന്റെ പേരില്‍ ആയിരുന്നില്ല. മഞ്ജു വാര്യര്‍ വിവാഹ മോചനം നേടുന്നതും സിനിമയില്‍ അഭിനയിക്കുന്നതും ഒക്കെ ആയിരുന്നു ആക്ഷേപ വിഷയങ്ങള്‍.
അന്നത്തെ പോലെയല്ല ഇപ്പോള്‍
അന്ന് മഞ്ജു വാര്യര്‍ക്ക് നേര്‍ക്ക് നടന്ന സൈബര്‍ ഗുണ്ടായിസം പോലെയല്ല ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍. അന്നതിന് കൃത്യമായ ലക്ഷ്യങ്ങളോട് പദ്ധതികളോ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ നടക്കുന്നത് പ്രതിച്ഛായ സൃഷ്ടിയുടെ പണികളാണ്.
ആസിഫ് അലിക്കും 'ക്വട്ടേഷന്‍'
ഈ സൈബര്‍ ആക്രമണങ്ങള്‍ക്ക് നടന്‍ ആസിഫ് അലിയും ഇപ്പോള്‍ ഇരയായിക്കൊണ്ടിരിക്കുകയാണ്. ദിലീപിനെതിരെ നടത്തിയ കടുത്ത വിമര്‍ശനങ്ങളുടെ പേരില്‍ ആയിരുന്നു ഇത്.
മാറ്റി മാറ്റി പറയേണ്ടി വന്നു
ആസിഫ് അലിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ അത്തരത്തില്‍ ആയിരുന്നു ആക്രമണം. ഒടുവില്‍ ആസിഫ് അലിക്ക് തന്റെ നലപാട് പലതവണ തിരുത്തേണ്ടിയും വന്നു. ഭീഷണിപ്പെടുത്തി നിലപാട് മാറ്റിച്ചതുപോലെ ആയി കാര്യങ്ങള്‍.