ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട ഒഴിച്ചുകൂടാനാവാത്ത ചടങ്ങുകൾ എന്തൊക്കെ, എന്തിന്?
അഷ്ട ഐശ്വര്യങ്ങളും നല്‍കുന്ന ആറ്റുകാല്‍ദേവിയുടെ പൊങ്കാലഉത്സവത്തിന്റെ പ്രധാനചടങ്ങുകളാണ് കുത്തിയോട്ടവും തോറ്റംപാട്ടും താലപ്പൊലിയും. അഞ്ചുമുതല്‍ പന്ത്രണ്ടുവയസുവരെയുളള ആണ്‍കുട്ടികളാണ് കുത്തിയോട്ടചടങ്ങില്‍ പങ്കെടുക്കുന്നത്. ദേവിയെ കാപ്പുകെട്ടികുടിയിരുത്തുന്നതിന്റെ മൂന്നാംനാളില്‍ കുത്തിയോട്ട വ്രതം ആരംഭിക്കുന്നു. ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട ഒഴിച്ചുകൂടാനാവാത്ത ചടങ്ങുകൾ എന്തൊക്കെയാണ് എന്നും അവ എന്തിനാണ് എന്നും നോക്കൂ...
ഏഴ് ദിവസത്തെ നോയമ്പ്
ഉത്സവത്തിന്റെ മൂന്നാംനാളില്‍ കുട്ടികള്‍ ക്ഷേത്രത്തിലെത്തി ഏഴുദിവസത്തെ നോമ്പുനോറ്റാണ് കുത്തിയോട്ടചടങ്ങുകള്‍ നടത്തുന്നത്. മഹിഷാസുരമര്‍ദ്ദിനിയായ ദേവിയുടെ മുറിവേറ്റ ഭടന്മാരാണ് കുത്തിയോട്ട ചടങ്ങിനെത്തുന്ന ആണ്‍കുട്ടികളെന്നാണ് സങ്കല്‍പ്പം. ദേവിക്കായി ബലിനല്‍കുന്നു എന്ന സങ്കല്‍പ്പവും കുത്തിയോട്ടചടങ്ങിനുണ്ട്. ഏഴുദിവസം കുട്ടികളുടെ താമസം ക്ഷേത്രത്തില്‍ തന്നെയാവും. മൂന്നും നേരം കുളി, നിഷ്‌കര്‍ഷയോടെയുളള ഭക്ഷണം, ക്ഷേത്രത്തില്‍ വെറും തറയില്‍ ഉറക്കം, ദേവിക്ക് 1008 തവണ പ്രണാമം തുടങ്ങിയവയെല്ലാം ചടങ്ങിന്റെ ഭാഗമാണ്.
പൊങ്കാലയും കുട്ടികളും
ഒന്‍പതാംദിനം പൊങ്കാലനാളില്‍ കുട്ടികള്‍ കിരീടം ഉള്‍പ്പെടെ ചമയങ്ങളോടെ ദേവിക്കുമുന്നിലെത്തി ചൂരല്‍കുത്തുന്നതാണ് ചടങ്ങ്. വ്രതാനുഷ്ഠാനങ്ങള്‍ക്കൊടുവില്‍ കുട്ടികളുടെ ഉടലില്‍ നേരിയ കൊളുത്ത് കൊരുക്കുന്നു. ഇരുമ്പിലുളള കൊളുത്തിലേക്ക് നൂലുബന്ധിക്കുന്നതോടെ ദേവിയുമായി ഇവര്‍ ബന്ധിക്കപ്പെടുന്നു എന്നാണ് വിശ്വാസം. പൊങ്കാലദിനത്തില്‍ മണക്കാട് ശാസ്താക്ഷേത്രത്തിലേക്കുളള ദേവിയുടെ എഴുന്നളളത്തിന് ഇവര്‍ അനുഗമിക്കും. അടുത്ത ദിവസം ദേവി ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് മടങ്ങുന്നതിനു മുമ്പുതന്നെ കുട്ടികള്‍ ഇവിടേക്കെത്തുന്നു.
ചൂരൽ ഇളക്കുന്ന ചടങ്ങ്
ചൂരല്‍ ഇളക്കുന്ന ചടങ്ങാണ് തുടര്‍ന്നുളളത്. ശരീരത്തില്‍ ധരിച്ചിരിക്കുന്ന ലോഹക്കൊളുത്തും നൂലും മാറ്റുന്ന ചടങ്ങാണ് ചൂരല്‍ ഇളക്കല്‍. ദേവിയെ തിരികെ ക്ഷേത്രത്തിലേക്ക് എഴുന്നളളിച്ചതിനു ശേഷമാണ് ചടങ്ങു നടത്തുക. എണ്ണൂറിലധികം കുട്ടികളാണ് ഈ വര്‍ഷത്തെ കുത്തിയോട്ടചടങ്ങിന് അണിനിരക്കുന്നത്. രോഗമുക്തി, ജീവിതവിജയം എന്നിവ ലഭിക്കും എന്നുളള വിശ്വാസമാണ് കുട്ടികളെ കുത്തിയോട്ട ചടങ്ങിനിരുത്താന്‍ കാരണം.
തോറ്റംപാട്ട്
ആറ്റുകാല്‍ പൊങ്കാലയുടെ പ്രധാനപ്പെട്ട ചടങ്ങുകളില്‍ ഒന്നാണ് തോറ്റംപാട്ട്. പൊങ്കാലഉത്സവത്തിന്റെ ആദ്യനാളില്‍ കൊടുങ്ങല്ലൂരില്‍നിന്നും ദേവിയെ ആവാഹിച്ച് ഉടവാളില്‍ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ തോറ്റംപാട്ട് ആരംഭിക്കും. കണ്ണകിചരിത്രമാണ് തോറ്റംപാട്ടിലൂടെ പറയുന്നത്. കണ്ണകി കൊടുങ്ങല്ലൂരമ്മയില്‍ വിലയം പ്രാപിച്ചെന്നാണ് ഒരു വിശ്വാസം.ആറ്റുകാല്‍ക്ഷേത്രത്തിന്റെ മുന്നിലായി തെങ്ങോലകെട്ടിയുണ്ടാക്കിയ കുടിലിലാണ് തോറ്റംപാട്ടുകാര്‍ കണ്ണകിചരിതം പാടുന്നത്.
പാരമ്പര്യമായി കിട്ടുന്ന അവകാശം
പാരമ്പര്യമായ് കൈമാറിക്കിട്ടുന്നതാണ് തോറ്റംപാട്ടിനുളള കുടുംബത്തിന്റെ അവകാശം. കേട്ടുപഠിച്ചാണ് പാടുന്നത്. ഈ പാട്ട് മറ്റൊരിടത്തും പാടാന്‍പാടില്ല എന്നാണ് ചിട്ട. പത്താംനാളില്‍ പാട്ടുപാടി ദേവിയെ ഉടവാളില്‍ നിന്നും കാപ്പഴിച്ച് കുടിയിളക്കി കൊടുങ്ങല്ലൂരില്‍കൊണ്ടുചെന്ന് സങ്കല്പ്പിക്കുന്നതോടെ തോറ്റംപാട്ടിന്റെ ചടങ്ങുകള്‍ കഴിയുന്നു.
താലപ്പൊലി
താലപ്പൊലിചടങ്ങിന് പത്തുവയസുവരെപ്രായമുളള പെണ്‍കുട്ടികളാണ് പങ്കെടുക്കുന്നത്. പുതുവസ്ത്രം ധരിച്ച് പൂക്കള്‍കൊണ്ടുളള കിരീടംധരിച്ച് താലത്തില്‍ വിളക്കേന്തി ദേവിയെപ്രദക്ഷിണം വെക്കുന്നതാണ് ചടങ്ങ്. സന്തോഷവും ആരോഗ്യവും ലഭിക്കും എന്നാണ് വിശ്വാസം.