സോപ്പിൽ നിന്ന് സോഫ്റ്റ് വെയറിലേക്ക്...!!! ഇന്ത്യയുടെ ഐടി രംഗത്തെ മാറ്റിമറിച്ച സസ്യഎണ്ണ കച്ചവടക്കാരൻ
ഇന്ത്യയുടെ ഐടി രംഗത്ത് പടര്‍ന്നുപന്തലിച്ചുനില്‍ക്കുന്ന ഒരു വന്‍മരമുണ്ട്- വിപ്രോ! വെസ്‌റ്റേണ്‍ ഇന്ത്യന്‍ വെജിറ്റബിള്‍ പ്രൊഡക്ട്‌സ് എന്നായിരുന്നു ആദ്യത്തെ പേര്. പിന്നീട് അത് വെസ്റ്റേണ്‍ ഇന്ത്യ പാം റിഫൈന്‍ഡ് ഓയില്‍ ലിമിറ്റഡ് എന്നായി. അതിന്റെ ചുരുക്കെഴുത്താണ് 'വിപ്രോ' എന്നത്.
'ഇന്ത്യയുടെ പാല്‍ക്കാരന്‍'... ഗുജറാത്തിലെ 'വിപ്ലവ'കാരി; കേരളത്തില്‍ നിന്നൊരു 'അമൂല്യ' രത്‌നം
സസ്യ എണ്ണ കമ്പനിയും ഐടി കമ്പനിയും തമ്മില്‍ ഒരു ബന്ധവും ഇല്ലല്ലോ എന്നായിരിക്കും ആലോചിക്കുന്നത്. എന്നാല്‍ ആ ബന്ധം രണ്ട് തരം വ്യവസായങ്ങള്‍ തമ്മിലല്ല, ഒരു വ്യക്തിയുടെ ദീര്‍ഘദൃഷ്ടിയും കഠിനാദ്ധ്വാനവും തമ്മിലുള്ള ബന്ധമാണ്. അസീം ഹാഷിം പ്രേംജി എന്ന അസീം പ്രേംജിയുടെ ജീവിത വിജയമാണ് ഇന്ന് തലയുയര്‍ത്തി നില്‍ക്കുന്ന 'വിപ്രോ'.
ജീവൻ നൽകിയത് അഞ്ച് നദികൾക്ക്: ആരാണ് ഇന്ത്യയുടെ വാട്ടർ മാൻ, ഒരു ജനതയുടെ ചരിത്രം തിരുത്തിയ കരുത്ത്!!
ആറ് വര്‍ഷത്തോളം തുടര്‍ച്ചയായി ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായി ഫോര്‍ബ്‌സ് മാസിക തിരഞ്ഞെടുത്ത ആളാണ് അസിം പ്രേംജി. സ്വതന്ത്ര ഇന്ത്യയില്‍ തലയുയര്‍ത്തി നില്‍കുന്ന വിപ്രോയുടെ സൃഷ്ടിയിലേക്കും വളര്‍ച്ചയിലേക്കും നയിച്ച കാര്യങ്ങള്‍ എന്തൊക്കെയാണ്? എന്താണ് അസിം പ്രേംജിയുടെ ചരിത്രം...?
മുസ്ലീം കുടുംബം
മുംബൈയിലെ ഒരു മുസ്ലീം കുടുംബത്തില്‍ 1945 ജൂലായ് 24 ന് ആയിരുന്നു അസിം പ്രേംജിയുടെ ജനനം. പിതാവ് മുഹമ്മദ് ഹാഷിം പ്രേംജി ഒരു മികച്ച വ്യാപാരി ആയിരുന്നു. ബര്‍മയിലെ അരി രാജാവ് എന്നായിരുന്നു ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. വിഭജനാനന്തരം, പാകിസ്താന്‍ രാഷ്ട്രനേതാവ് മുഹമ്മദലി ജിന്ന മുഹമ്മദ് ഹാഷിമിനെ അങ്ങോട്ട് ക്ഷണിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഇന്ത്യയില്‍ തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.
വെസ്‌റ്റേണ്‍ ഇന്ത്യന്‍ വെജിറ്റബിള്‍ പ്രൊഡക്ട്‌സ് ലിമിറ്റഡ്
അസീം പ്രേംജി ജനിക്കുന്ന വര്‍ഷം തന്നെയാണ് വെസ്റ്റേണ്‍ ഇന്ത്യ വെജിറ്റബിള്‍ പ്രൊഡക്ട്‌സ് ലിമിറ്റഡ് എന്ന കമ്പനി അദ്ദേഹത്തിന്റെ പിതാവ് തുടങ്ങുന്നത്. മഹാരാഷ്ട്രിലെ ജല്‍ഗാവ് ജില്ലയില്‍ ആയിരുന്നു ഇത്. സൂര്യകാന്തി വനസ്പതി എന്ന ബ്രാന്‍ഡില്‍ ഭക്ഷ്യ എണ്ണയുടെ ഉത്പാദനം ആയിരുന്നു പ്രധാനം. ഇതോടൊപ്പം 787 എന്ന പേരില്‍ ഒരു അലക്ക് സോപ്പും നിര്‍മിച്ചിരുന്നു.
പിതാവിന്റെ മരണം, തിരിച്ചുവരവ്
സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ ആളാണ് അസിം പ്രേംജി. അക്കാലത്താണ് പിതാവ് മരിക്കുന്നത്(1966). അന്ന് അസിമിന് പ്രായം 21 വയസ്സ്. പിതാവിന്റെ മരണശേഷം നാട്ടില്‍ തിരിച്ചെത്തിയ അസിം അദ്ദേഹത്തിന്റെ ബിസിനസ്സും ഏറ്റെടുത്തു.
ബിസിനസ് വിജയം
സസ്യ എണ്ണയും സോപ്പും മാത്രമായിരുന്നു പിതാവിന്റെ ബിസിനസ് എങ്കില്‍, അസിം പ്രേംജി അതിനെ മറ്റ് മേഖലകളിലേക്ക് വികസിപ്പിച്ചു. അങ്ങനെയാണ് വെസ്റ്റേണ്‍ ഇന്ത്യ പാം റിഫൈന്‍ഡ് ഓയില്‍ ലിമിറ്റഡ് എന്ന പേരിലേക്ക് കമ്പനി മാറുന്നത്. മികച്ച ബിസിനസ് വിജയം ആയിരുന്നു അദ്ദേഹം സ്വന്തമാക്കിയത്.
ഐടിയെ തിരിച്ചറിഞ്ഞ ദീര്‍ഘദര്‍ശി
1980 കളില്‍ ആണ് ഐടി വ്യവസായത്തിന്റെ തുടക്കം. ഇന്ത്യയില്‍ നിന്ന് ഐബിഎമ്മിനെ പുറത്താക്കിയ സമയത്താണ് ഈ മേഖലയുടെ സാധ്യതകള്‍ അസിം പ്രേംജി എന്ന യുവാവ് തിരിച്ചറിയുന്നത്. അങ്ങനെയാണ് മിനി കംപ്യൂട്ടറുകളുടെ നിര്‍മാണത്തിലേക്ക് തിരിയുന്നത്. അമേരിക്കന്‍ കമ്പനിയായ സെന്റിനല്‍ കംപ്യൂട്ടര്‍ കോര്‍പ്പറേഷന്റെ സഹായത്തോടെ ആയിരുന്നു ഇത്.
സോപ്പില്‍ നിന്ന് സോഫ്റ്റ് വെയറിലേക്ക്
സോപ്പും വെജിറ്റബിള്‍ എണ്ണയും ബേക്കറി അനുബന്ധ സാധനങ്ങളും സൗന്ദര്യവര്‍ദ്ധക വസ്തുക്കളും ഒക്കെ ഉത്പാദിപ്പിച്ചുപോന്ന ഒരു കമ്പനി ഐടി വ്യവസായത്തിലിറങ്ങി ചരിത്രം സൃഷ്ടിക്കുന്നതാണ് പിന്നെ ലോകം കണ്ടത്. 1977 ല്‍ കമ്പനിയുടെ പേര് വിപ്രോ പ്രൊഡക്ട്‌സ് ലിമിറ്റഡ് എന്നും 1982 ല്‍ വിപ്രോ ലിമറ്റഡ് എന്നും മാറ്റി. ഈ ഘട്ടത്തിലും ഉപഭോക്തൃ ഉത്പന്നങ്ങളുടെ നിര്‍മാണം തുടര്‍ന്ന് പോന്നിരുന്നു.
വിജയപഥത്തില്‍
21-ാം വയസ്സില്‍ സാങ്കേതികമായി വിപ്രോയുടെ ചെയര്‍മാന്‍ പദത്തില്‍ എത്തിയ ആളാണ് അസിം പ്രേംജി. തുടര്‍ച്ചയായി വിജയങ്ങളാണ് അദ്ദേഹം കമ്പനിയ്ക്ക് സമ്മാനിച്ചത്. എണ്‍പതുകളുടെ പാതിയോടെ അമേരിക്കന്‍ ഭീമന്‍മാരായ ജനറല്‍ ഇലക്ട്രിക്കുമായി ചേര്‍ന്ന് വിപ്രോ ജിഇ മെഡിക്കല്‍ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സംയുക്ത സംരഭത്തിന് തുടക്കം കുറിച്ചു. പേഴ്‌സണല്‍ കംപ്യൂട്ടര്‍ നിര്‍മാണത്തിലും ചരിത്രം കുറിച്ചു. 2002 ല്‍ സോഫ്റ്റ് വെയര് ടെക്‌നോളജി മേഖലയില്‍ ഇന്ത്യയില്‍ നിന്ന് ആദ്യമായി ഐഎസ്ഒ സര്‍ട്ടിഫൈ ചെയ്ത കമ്പനിയും ആയി മാറി.
സന്തൂര്‍ സോപ്പ്
വിപണി കീഴടക്കിയ സന്തൂര്‍ സോപ്പും ടാല്‍ക്കം പൗഡറും എല്ലാം വിപ്രോയുടെ കണ്‍സ്യൂമര്‍ കെയര്‍ കമ്പനിയില്‍ നിന്ന് പുറത്ത് വന്ന ഉത്പന്നങ്ങളാണ്യ. സിഎഫ്എല്‍ ലാമ്പ് ഉത്പാദനത്തിലും ചരിത്രം സൃഷ്ടിച്ചു. ഇതിലെ പല വമ്പന്‍ കമ്പനികളെ ഏറ്റെടുക്കുകയും ചെയ്തു.
ഇന്ത്യയിലെ ധനികന്‍
മുകേഷ് അംബാനിയൊന്നും ചിത്രത്തിലേ ഇല്ലാതിരുന്ന കാലത്ത് തുടര്‍ച്ചയായി ആറ് വര്‍ഷം ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായി തിരഞ്ഞെടുക്കപ്പെട്ട ആളായിരുന്നു അസിം പ്രേംജി. 1999 മുതല്‍ 2005 വരെ ആയിരുന്നു ഇത്. എന്നാല്‍ പണവും കെട്ടിപ്പിടിച്ചിരിക്കുന്ന ഒരു വ്യക്തിയായിരുന്നില്ല അദ്ദേഹം.
അസിം പ്രേംജി ഫൗണ്ടേഷന്‍
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി 2001 ല്‍ ആണ് അസിം പ്രേംജി ഫൗണ്ടേഷന്‍ രൂപീകരിക്കപ്പെടുന്നത്. 2010 ല്‍ 200 കോടി അമേരിക്കന്‍ ഡോളര്‍ ആയിരുന്നു അസിം പ്രേംജി ഇന്ത്യയിലെ സ്‌കൂള്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന് വേണ്ടി സംഭാവന ചെയ്തത്. വിപ്രോ ഓഹരികളായിട്ടായിരുന്നു അദ്ദേഹം അസിം പ്രേംജി ട്രസ്റ്റിന് കൈമാറിയത്. പിന്നീട് പലപ്പോഴായി ഇത് തുടരുകയും ചെയ്തു. ഇപ്പോഴത് 2,100 കോടി അമേരിക്കന്‍ ഡോളര്‍ മൂല്യത്തിലെത്തി നില്‍ക്കുന്നു.
സ്വതന്ത്ര ഇന്ത്യയിലെ അതികായന്‍
സ്വതന്ത്ര ഇന്ത്യയുടെ ഐടി വികസനത്തിലും ഉപഭോക്തൃ ഉത്പന്ന മേഖലയുടെ വികസനത്തിലും നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് അസിം പ്രേംജി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം ലോകത്തിന് തന്നെ മാതൃകയാണ്. വാരന്‍ ബഫറ്റിനും ബില്‍ ഗേറ്റ്‌സിനും ഒപ്പം 'ദി ഗിവിങ് പ്ലെഡ്ജില്‍' ഭാഗഭാക്കായ ശതകോടീശ്വരനാണ്. ഇപ്പോള്‍ കൊവിഡ് കാലത്ത് അസിം പ്രേംജി ഫൗണ്ടേഷന്‍ നല്‍കിയത് ആയിരം കോടി രൂപയാണ്. വിപ്രോയുടേയും സഹ സ്ഥാപനങ്ങളുടേയും സംഭാവനകള്‍ കൂടി കൂടിയാല്‍ ഇത് 1125 കോടി രൂപ വരും.
പുരസ്‌കാരങ്ങള്‍
രാജ്യം പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ച വ്യക്തിയാണ് അസിം പ്രേംജി. പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ഭാരത രത്‌ന ലഭിക്കാന്‍ അര്‍ഹതയുള്ള ആരെങ്കിലും ഇപ്പോള്‍ ഉണ്ടെങ്കില്‍, അത് അസിം പ്രേംജി മാത്രമാണ് എന്നായിരുന്നു അടുത്തിടെ മാധ്യമ പ്രവര്‍ത്തകയായ സാഗരിക ഘോഷ് പറഞ്ഞത്.
21-ാം വയസ്സില്‍ ഏറ്റെടുത്ത വിപ്രോ ചെയര്‍മാന്‍ എന്ന പദവിയില്‍ ഇപ്പോഴും അദ്ദേഹം തുടര്‍ന്നുകൊണ്ടിരിക്കുന്നു.