അദ്വാനിക്ക് കിട്ടിയത് 'പാലുംവെള്ളത്തിലെ പണി'... മോദിക്ക് ഇനി മാറിയിരുന്ന് ചിരിക്കാം; വലിയ വില
1992 ഡിസംബര്‍ 6 ഇന്ത്യയെ സംബന്ധിച്ച് കറുത്ത ദിനമാണ്. തര്‍ക്കമന്ദിരം എന്ന് പലരും വിശേഷിപ്പിക്കുന്ന ബാബറി മസ്ജിദ് കര്‍സേവകര്‍ തച്ചുതകര്‍ത്തത് ഇന്ത്യന്‍ മത സൗഹാര്‍ദ്ദത്തിനേറ്റ ഏറ്റവും വലിയ പ്രഹരം ആയിരുന്നു. ഒരുപക്ഷേ ഇന്ന് ഇന്ത്യ നേരിടുന്ന വര്‍ഗ്ഗീയ ധ്രുവീകരണങ്ങള്‍ക്ക് പോലും ശക്തി പകര്‍ന്നത് ആ കറുത്ത ദിനം തന്നെ ആയിരുന്നു.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ലാല്‍ കൃഷ്ണ അദ്വാനി എന്ന ഉരുക്ക് മനുഷ്യന്റെ ഉദയത്തിന് വഴിവച്ചതും ബാബറി മസ്ജിദ് സംഭവം തന്നെ. എന്നാല്‍ ലാല്‍ കൃഷ്ണ അദ്വാനി എന്ന എല്‍കെ അദ്വാനിക്ക് ഒരിക്കല്‍ പോലും രാഷ്ട്രീയ വിജയം നേടാനായില്ലെന്നും പറയേണ്ടിവരും.
ഏറ്റവും ഒടുവില്‍ രാഷ്ട്രപതി സ്ഥാനം കൈപ്പിടിയിലെത്തും എന്നായപ്പോള്‍ ഇതാ ബാബറി കേസില്‍ സുപ്രീം കോടതിയുടെ നിര്‍ണായക വിധിയും പുറത്ത് വന്നിരിക്കുന്നു. ജീവിത സായാഹ്നത്തില്‍ അദ്വാനിക്ക് കിട്ടിയ ഇങ്ങനെ ഒരു പണിയില്‍ സന്തോഷം ആര്‍ക്കായിരിക്കും കൂടുതല്‍?
അലഹബാദ് ഹൈക്കോടതിയുടെ വിധിയ്‌ക്കെതിരെ സിബിഐ സുപ്രീം കോടതിയെ സമീപിച്ചു. അന്തരിച്ച ഹാജി മെഹ്ബൂബ് അഹമ്മദും ഇതേ കേസില്‍ ഹൈക്കോടതി വിധിയ്‌ക്കെതിരെ കോടതിയെ സമീപിച്ചിരുന്നു.
ബാബറി കേസില്‍ അദ്വാനി ഉള്‍പ്പെടെയുള്ള സമുന്നത ബിജെപി നേതാക്കള്‍ വിചാരണ നേരിടണം എന്നാണ് ഇപ്പോള്‍ സുപ്രീം കോടതി വിധിച്ചിരിക്കുന്നത്. എന്നാല്‍ ഇത് ബിജെപിക്ക് ഏതെങ്കിലും തരത്തില്‍ കോട്ടം വരുത്തുമോ എന്നാണ് ചോദ്യം.
ബിജെപിയില്‍ ഏറ്റവും ഭാഗ്യം കെട്ട നേതാവ് ആരാണെന്ന് ചോദിച്ചാല്‍ ഒരു പക്ഷേ എല്‍കെ അദ്വാനി എന്ന പേര് തന്നെ എടുത്ത് പറയേണ്ടിവരും. പ്രധാനമന്ത്രി സ്ഥാനം കൈയ്യെത്തും ദൂരത്ത് പലതവണ നഷ്ടപ്പെട്ട നേതാവാണ് അദ്വാനി.
അടല്‍ ബിഹാരി വാജ്‌പേയി എന്ന മൃദു നേതാവിന്റെ സമീപനം ആയിരുന്നില്ല അദ്വാനിയുടേത്. വാജ്‌പേയിക്ക് ശേഷം പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത അദ്വാനി തന്നെ ആയിരുന്നു ബിജെപിയ്ക്ക് ഇന്ത്യയില്‍ ശക്തമായ അടിത്തറ പാകിയത്.
ബാബറി സംഭവം ആയിരുന്നു ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സംഘപരിവാരം ഏറ്റവും ശക്തിതെളിയിച്ച ആദ്യത്തെ സംഭവം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നോക്കുകുത്തികളായി നിന്നപ്പോള്‍ രാജ്യത്തിന്റെ മതസൗഹാര്‍ദ്ദാന്തരീക്ഷം തന്നെ ശിഥിലമായ കാഴ്ചയാണ് അന്ന് കണ്ടത്.
ബിജെപി ആദ്യമായി രാജ്യത്ത് അധികാരത്തില്‍ എത്തുമ്പോള്‍ പാര്‍ട്ടിയിലെ സര്‍വ്വശക്തനായിരുന്നു എല്‍കെ അദ്വാനി. എന്നാല്‍ ജനകീയ മുഖമുള്ള അടല്‍ ബിഹാരി വാജ്‌പേയിക്കായിരുന്നു അന്ന് പ്രധാനമന്ത്രിയാകാനുള്ള നറുക്ക് വീണത്. പക്ഷേ കാത്തിരിക്കാന്‍ അദ്വാനി തയ്യാറായിരുന്നു.
വാജ്‌പേയി ബിജെപിയുടെ ആദ്യത്തെ പ്രധാനമന്ത്രി ആയപ്പോല്‍ അദ്വാനി ആദ്യത്തെ ഉപ പ്രധാനമന്ത്രിയായി. ആഭ്യന്തര മന്ത്രിയായി.
വാജ്‌പേയി സര്‍ക്കാര്‍ 2004 ലെ തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തും എന്ന പ്രതീക്ഷയില്‍ ആയിരുന്നു ബിജെപി. അങ്ങനെയെങ്കില്‍ പ്രധാനമന്ത്രി സ്ഥാനം അദ്വാനിക്ക് ലഭിക്കും എന്നും പ്രതീക്ഷിച്ചു. പക്ഷേ അപ്രതീക്ഷിതമായി യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തി.
14-ാം ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായി അദ്വാനി. അടുത്ത തവണയെങ്കിലും അധികാരത്തില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയായിരുന്നു അപ്പോഴും,. പക്ഷേ 2009 ലെ തിരഞ്ഞെടുപ്പിലും യുപിഎ അധികാരത്തിലെത്തിയപ്പോള്‍ അദ്വാനിയുടെ പ്രതീക്ഷകള്‍ അസ്ഥാനത്തായി.
വാജ്‌പേയിയുടെ കാലത്ത് തീവ്രനിലപാടുകളുടെ പേരിലായിരുന്നു അദ്വാനി അറിയപ്പെട്ടിരുന്നത്. എന്നാല്‍ നരേന്ദ്ര മോദിയുടെ കാലത്ത് അദ്വാനി മൃദു നിലപാടിന്റെ ആളായി മാറി എന്നാണ് വിലയിരുത്തല്‍. നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ അതിശക്തമായ എതിര്‍പ്പ് തുടക്കത്തില്‍ പ്രകടിപ്പിച്ച ആളായിരുന്നു അദ്വാനി. പക്ഷേ ആ എതിര്‍പ്പുകള്‍ ഒന്നും വിലപ്പോയില്ലെന്ന് മാത്രം.
ഏറ്റവും ഒടുവില്‍ രാഷ്ട്രപതി സ്ഥാനം എല്‍കെ അദ്വാനിക്ക് നല്‍കിയേക്കും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പക്ഷേ സുപ്രീം കോടതി വിധിയിലൂടെ ആ പ്രതീക്ഷയും അവസാനിക്കുകയാണ്.
അദ്വാനിയെ അധികാര കേന്ദ്രങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തിയത് നരേന്ദ്ര മോദി പാര്‍ട്ടിയില്‍ ശക്തനായതോടെയാണ്. അതിന്റെ പേരില്‍ ഏറെ വിമര്‍ശമനങ്ങളും മോദിക്ക് കേള്‍ക്കേണ്ടി വന്നു. ഇനി രാഷ്ട്രപതി സ്ഥാനം നല്‍കാത്തതിന്റെ പേരില്‍ ആരും മോദിയെ വിമര്‍ശിക്കില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു.
1992 ആയിരുന്നു ബാബറി മസ്ജിദ് തകര്‍ക്കപ്പെടുന്നത്. ഇപ്പോള്‍ നീണ്ട 25 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഈ സമയത്താണ് അദ്വാനിക്ക് വീണ്ടും വിചാരണ നേരിടേണ്ടി വരുന്നത്.
90 വയസ്സുണ്ട് എല്‍കെ അദ്വാനിക്ക് ഇപ്പോള്‍. ആര്‍എസ്എസ്സില്‍ തുടങ്ങി, ജനസംഘത്തിലൂടെ ബിജെപിയെ രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടി ആക്കിമാറ്റിയതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവാണ് എല്‍കെ അദ്വാനി.