അമിത് ഷായുടെ 'കളികൾ' തുടങ്ങുന്നു... ലക്ഷ്യം കശ്മീരും കേരളവും പിന്നെ കുടിയേറ്റക്കാരും; ഡോവൽ ഇനി എന്ത്
ദില്ലി: ബിജെപി ദേശീയ അധ്യക്ഷന്‍ കൂടിയായ അമിത് ഷാ ഇത്തവണ മന്ത്രിസഭയില്‍ ഉണ്ടാവില്ലെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സത്യപ്രതിജ്ഞാദിനത്തില്‍ ആ കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റി. രാജ്‌നാഥ് സിങ്ങിന് ശേഷം മൂന്നാമനായി സത്യപ്രതിജ്ഞ ചെയ്തത് അമിത് ഷാ ആയിരുന്നു.
അമിത് ഷായുടെ പകരക്കാരൻ ജെപി നദ്ദ തന്നെ? ലോക്സഭാ തിരഞ്ഞെടുപ്പുകൾക്ക് മുമ്പെ നീക്കം തുടങ്ങി, കാരണം!!
അമിത് ഷായ്ക്ക് ഏത് വകുപ്പ് ലഭിക്കും എന്നതായിരുന്നു പിന്നീടുള്ള ചര്‍ച്ചകള്‍. ഒടുവില്‍ അതിനും തീരുമാനമായിക്കഴിഞ്ഞു. കഴിഞ്ഞ തവണ രാജ്‌നാഥ് സിങ് കൈയ്യാളിയിരുന്ന, ഏറ്റവും നിര്‍ണായകമായ ആഭ്യന്തര വകുപ്പ് തന്നെ അമിത് ഷായ്ക്ക് ലഭിച്ചു.
ഗുജറാത്തിലെ മോദി ഭരണത്തിന്റെ ഒരു ആവര്‍ത്തനം എന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ, അമിത് ഷാ ആയിരുന്നു ആഭ്യന്തരമന്ത്രി. ഇപ്പോള്‍ മോദിയുടെ രണ്ടാം വരവില്‍ കൂടുതല്‍ ശക്തനായി അമിത് ഷാ എത്തുമ്പോള്‍ എന്തൊക്കെ ആയിരിക്കും പദ്ധതികള്‍...?
ഇനി ഒറ്റ തീരുമാനം
കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് കാര്യങ്ങളെല്ലാം അന്തിമമായി തീരുമാനിച്ചിരുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രം ആയിരുന്നു. അന്ന് അമിത് ഷാ പുറത്ത് നിന്നായിരുന്നു എല്ലാ കാര്യങ്ങളിലും ഇടപെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ മന്ത്രിസഭയിലെ രണ്ടാമനായി അമിത് ഷാ എത്തുമ്പോള്‍ ഈ ദ്വന്ദത്തിന് കാര്യങ്ങള്‍ കുറേ കൂടി എളുപ്പമാകും. പ്രഖ്യാപിച്ചതും അല്ലാത്തതും ആയ എല്ലാ കാര്യങ്ങളും നടപ്പിലാക്കുക എന്നത് തീരെ ബുദ്ധിമുട്ടില്ലാത്ത ഒന്നായിമാറും.
രാജ്‌നേഥിനേക്കാള്‍ ശക്തന്‍
പാര്‍ട്ടിയില്‍ രാജ് നാഥി സിങിനേക്കാള്‍ ഏറെ ശക്തനാണ് അമിത് ഷാ. കഴിഞ്ഞ തവണ രാജ്‌നാഥ് സിങ് ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് അജിത് ഡോവലിന്റെ ഇടപെടലുകള്‍ ആയിരുന്നു ഏറ്റവും നിര്‍ണായകം.
അമിത് ഷാ സ്വന്തമായി കടുത്ത തീരുമാനങ്ങള്‍ എടുക്കുവാനും അത് സംശയലേശമന്യേ നടപ്പിലാക്കാനും ശേഷിയുള്ള ആളാണ്. ഇക്കാര്യത്തില്‍ മറ്റാരേയും സമീപിക്കേണ്ട സാഹചര്യവും അമിത് ഷായ്ക്കില്ല.
ഡോവലിന്റെ സ്ഥിതി
ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ ആയിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നരേന്ദ്ര മോദിയുടെ കണ്ണും കാതും. ആഭ്യന്തര വകുപ്പിന് കീഴില്‍ ഡോവലിന്റെ ഉപദേശങ്ങള്‍ അതേപടി അംഗീകരിച്ച് നടപ്പിലാക്കുന്നതായിരുന്നു രാജ്‌നാഥ് സിങിന്റെ രീതി എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇപ്പോള്‍ മന്ത്രിസഭയില്‍ അമിത് ഷാ എത്തുമ്പോള്‍, ഡോവലിനേക്കാള്‍ വിശ്വസ്തനായ ഒരു പങ്കാളിയെ ആണ് നരേന്ദ്ര മോദിയ്ക്ക് ലഭിക്കുന്നത്. ഇതോടെ ഡോവലിന്റെ സ്ഥാനം എവിടെ ആകും എന്ന ചോദ്യവും ഉയരുന്നുണ്ട്.
മൂന്ന് വിഷയങ്ങള്‍
ആഭ്യന്തര മന്ത്രിയായ അമിത് ഷാ മുഖ്യ പരിഗണന കൊടുക്കുക കശ്മീര്‍ വിഷയത്തിനാകും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതുപോലെ കേരളവും അമിത് ഷായുടെ സവിശേഷ ശ്രദ്ധയില്‍ ഉണ്ടാകും. അനധികൃത കുടിയേറ്റക്കാരുടെ വിഷയത്തില്‍ പാര്‍ട്ടി ലൈന്‍ നേരത്തേ പ്രഖ്യാപിക്കപ്പെട്ടതാണ്. അത് എത്രയും പെട്ടെന്ന് നടപ്പിലാക്കാനും അമിത് ഷായുടെ ഭാഗത്ത് നിന്ന് നീക്കം ഉണ്ടാകും എന്ന് ഉറപ്പാണ്.
കശ്മീരില്‍ എന്ത് സംഭവിക്കും?
ആര്‍ട്ടിക്കിള്‍ 35എ റദ്ദാക്കും എന്നത് തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിയും അമിത് ഷായും നല്‍കിയ വാഗ്ദാനം ആയിരുന്നു. കശ്മീരി ജനതയ്ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്നതാണ് ആര്‍ട്ടിക്കിള്‍ 35 എ. സര്‍ക്കാര്‍ ജോലി കശ്മീരികള്‍ക്ക് മാത്രം അവകാശപ്പെടുത്തുന്നതും, സ്ഥലും മറ്റ് വസ്തുവകകളും കശ്മീരികള്‍ മാത്രം സ്വന്തമാക്കാവുന്നതും ഉറപ്പ് നല്‍കുന്നതാണ് ആര്‍ട്ടിക്കിള്‍ 35എ. ഇത് റദ്ദ് ചെയ്യുക എന്ന് വച്ചാല്‍ അത് കശ്മീരില്‍ വലിയ ആഭ്യന്തര പ്രശ്‌നങ്ങള്‍ തന്നെ സൃഷ്ടിച്ചേക്കും.
കശ്മീരിന്റെ പ്രത്യേക പദവി
ജമ്മു കശ്മീരിന് ഭരണഘടനാപരമായി പ്രത്യേക പദവി നല്‍കുന്നതാണ് ആര്‍ട്ടിക്കിള്‍ 370. ഇതും റദ്ദാക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതില്‍ തൊട്ടാലും കൈ പൊള്ളാന്‍ ഇടയുണ്ട്.
പക്ഷേ, അമിത് ഷാ ആഭ്യന്തര മന്ത്രിയായി എത്തുമ്പോള്‍ അത്തരം ഭയങ്ങള്‍ ഉണ്ടാവില്ലെന്നാണ് കരുതേണ്ടത്. അത് എന്തൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്നാണ് ഇനി അറിയേണ്ടത്.
ബിജെപിയുടെ സാന്നിധ്യം
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി കശ്മരില്‍ 25 സീറ്റുകള്‍ സ്വന്തമാക്കിയിരുന്നു. ഇക്കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആറില്‍ മൂന്ന് സീറ്റുകള്‍ പിടിച്ചെടുക്കാനും ബിജെപിയ്ക്ക് സാധിച്ചു. ഈ സാഹചര്യത്തില്‍ കശ്മീരിലെ സ്ഥിതിഗതികള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും അമിത് ഷായ്ക്കുണ്ട്.
നവംബറില്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പോടെ ആയിരിക്കും അമിത് ഷായുടെ കശ്മീര്‍ നയം അന്തിമ രൂപത്തില്‍ എത്തുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കേരളം പിടിക്കാന്‍
കേരളം ഇപ്പോഴും ബിജെപിയെ സംബന്ധിച്ച് ഒരു ബാലികേറാ മലയാണ്. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ കേരളത്തെ തീവ്രവാദത്തിന്റെ കേന്ദ്രം എന്ന രീതിയില്‍ പ്രചാരണങ്ങള്‍ ശക്തമായിരുന്നു. അമിത് ഷാ എത്തുന്നതോടെ, ഈ രീതിയില്‍ കേരളത്തിനോടുള്ള സമീപനം കൂടുതല്‍ കര്‍ക്കശമായേക്കും എന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
കേരളത്തിലെ ഇടത്, വലത് സര്‍ക്കാരുകള്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരാണ് എന്നാണ് ബിജെപിയുടെ പൊതു ആരോപണം. ഈ സാഹചര്യത്തില്‍ കേന്ദ്ര ഇടപെടുകള്‍ ശക്തമാകാനുള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ല.
അനധികൃത കുടിയേറ്റക്കാര്‍
കുടിയേറ്റക്കാരെ സംബന്ധിച്ച് ബിജെപിയുടെ നയങ്ങള്‍ ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവച്ചവയാണ്. ചിതലുകളെ പോലെയാണ് അനധികൃത കുടിയേറ്റക്കാര്‍ എന്നാണ് അമിത് ഷാ തന്നെ പറഞ്ഞിട്ടുള്ളത്. പാവങ്ങളിലേക്കെത്തേണ്ട ധാന്യങ്ങള്‍ അവര്‍ തിന്നുതീര്‍ക്കുകയാണെന്നും ഇന്ത്യക്കാരുടെ ജോലികള്‍ അവര്‍ കൈയ്യടക്കുകയാണെന്നും അമിത് ഷാ പറഞ്ഞിരുന്നു.
ആഭ്യന്തര മന്ത്രി എന്ന നിലയില്‍ അമിത് ഷായുടെ പ്രധാന ഇടപെടലുകളില്‍ ഒന്ന് അനധികൃത കുടിയേറ്റക്കാരുടെ വിഷയത്തില്‍ ആകുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.
Recommended Video
കൂടുതല്‍ ശക്തനായി
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് അമിത് ഷാ ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ ആയിരുന്നില്ല. ആ തിരഞ്ഞെടുപ്പിലെ വന്‍ വിജയത്തെ തുടര്‍ന്നായിരുന്നു ഷാ അധ്യക്ഷ സ്ഥാനത്തെത്തിയത്. ഇത്തവണ സീറ്റുകളുടെ എണ്ണം മുന്നൂറ് കടത്തിയതിന്റെ ക്രെഡിറ്റും അമിത് ഷായ്ക്ക് തന്നെയാണ് കിട്ടുന്നത്. കൂടുതല്‍ ശക്തനായാണ് അമിത് ഷാ ഇപ്പോള്‍ ആഭ്യന്തര മന്ത്രിയുടെ കസേരയില്‍ ഇരിക്കുന്നത് എന്ന് സാരം.