ചിരിയുടെ അമിട്ട് പൊട്ടിയപ്പോള്‍ ഇടത്തേക്ക്... ഇനി ചാലക്കുടി എങ്ങോട്ട് ? ഇന്നസെന്റ് വീണ്ടും ഇറങ്ങുമോ?
Recommended Video
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ടയായിരുന്നു പഴയ മുകുന്ദപുരം ലോക്‌സഭ മണ്ഡലം. പനമ്പിള്ളി ഗോവിന്ദ മേനോനേയും എസി ജോര്‍ജ്ജിനേയും കെ കരുണാകരനേയും എല്ലാം ലോക്‌സഭയില്‍ എത്തിച്ച മണ്ഡലം. ഇ ബാലന്ദനും ലോനപ്പന്‍ നമ്പാടനും അട്ടിമറി വിജയങ്ങള്‍ നേടിയ മണ്ഡലം.
2009 ലെ മണ്ഡല പുനര്‍നിര്‍ണയത്തെ തുടര്‍ന്ന് മുകുന്ദപുരം മണ്ഡലം ചാലക്കുടിയായി. കൈപ്പമംഗലം, ചാലക്കുടി, കൊടുങ്ങല്ലൂര്‍, പെരുമ്പാവൂര്‍, അങ്കമാലി, ആലുവ, കുന്നത്തുനാട് എന്നീ നിയമസഭ മണ്ഡലങ്ങളാണ് ചാലക്കുടി ലോക്‌സഭ മണ്ഡലത്തില്‍ ഉള്ളത്.
2004 ലെ പൊതു തിരഞ്ഞെടുപ്പില്‍ മക്കള്‍ രാഷ്ട്രീയം കത്തി നില്‍ക്കുകയായിരുന്നു. കെ കരുണാകരന്റെ സിറ്റിങ് സീറ്റ് അന്ന് വിട്ടുകൊടുത്തത് മകള്‍ പത്മജ വേണുഗോപാലിനായിരുന്നു. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവം ആയിരുന്നു അത്. സിപിഎം രംഗത്തിറക്കിയതാവട്ടെ ലോനപ്പന്‍ നമ്പാടനേയും. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ ലോനപ്പന്‍ നമ്പാടന്‍ പത്മജയെ തോല്‍പിച്ചു. 1.17 ലക്ഷം ആയിരുന്നു ഭൂരിപക്ഷം.
പക്ഷേ, 2009 ല്‍ ചാലക്കുടി ആയി പുനരവതരിച്ചപ്പോള്‍ കെപി ധനപാലന്‍ എന്ന ശക്തനായ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിന് വേണ്ടി മണ്ഡലം തിരിച്ചുപിടിച്ചു. അഡ്വ യുപിജോസഫ് ആയിരുന്നു അന്ന് എതിര്‍ സ്ഥാനാര്‍ത്ഥി. അപ്പോഴും ലോനപ്പന്‍ നമ്പാടന്‍ സ്വന്തമാക്കിയ ഭൂരിപക്ഷം ധനപാലന് കിട്ടിയിരുന്നില്ല
2014 ല്‍ ഇടതുപക്ഷം തന്ത്രപരമായ നിലപാടാണ് സ്വീകരിച്ചത്. സിനിമ നടനായ ഇന്നസെന്റിനെ സ്വതന്ത്ര സ്ഥാനാർത്ഥിയായി കളത്തിലിറക്കി. അപ്പോഴും മണ്ഡലം തിരിച്ചുപിടിക്കാമെന്ന അമിതപ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. കെപി ധനപാലന്‍ എന്ന എംപി ജനങ്ങള്‍ക്കിടയില്‍ അത്രയേറെ മതിപ്പുണ്ടാക്കിരുന്നു.
അപ്പോഴാണ് കോണ്‍ഗ്രസ്സിലെ ചരടുവലികള്‍. ഷുവര്‍ സീറ്റിന് വേണ്ടി പിസി ചാക്കോ ചരടുവലി ശക്തമാക്കിയപ്പോള്‍ ധനപാലന് മുട്ടുമടക്കണ്ടി വന്നു. അങ്ങനെ ധനപാലന്‍ തൃശൂരും പിസി ചാക്കോ ചാലക്കുടിയിലും മത്സരിച്ചു. പക്ഷേ, തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ പിസി ചാക്കോ ആണ് ഞെട്ടിയത്... ഇന്നസെന്റ് 13,884 വോട്ടുകള്‍ക്ക് വിജയിച്ചു.
ഇനി നമുക്ക് ചാലക്കുടിയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിലേക്ക് വരാം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഏഴ് മണ്ഡലങ്ങളില്‍ നാലെണ്ണത്തിലും കോണ്‍ഗ്രസ്സിന് ആയിരുന്നു വിജയം. രണ്ടിടത്ത് സിപിഐയും ഒരിടത്ത് സിപിഎമ്മും വിജയിച്ചു. സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് ആയിരുന്ന പെരുമ്പാവൂര്‍, ജിഷ കൊലപാതക വിവാദത്തെ തുടര്‍ന്ന് നഷ്ടപ്പെടുകയും ചെയ്തിരുന്നു.
നിലവിലെ സാഹചര്യത്തിലും യുഡിഎഫിന് അനുകൂലമായ അന്തരീക്ഷം ആണ് ചാലക്കുടിയില്‍ ഉള്ളത്. ഇന്നസെന്റ് വീണ്ടും മത്സരിക്കാനുള്ള സാധ്യത കുറവാണ്. സീറ്റിന്റെ പേരില്‍ വലിയ അടിപിടിയൊന്നും നടന്നില്ലെങ്കില്‍ കോണ്‍ഗ്രസ്സിന് ഉറപ്പിക്കാവുന്ന മണ്ഡലം തന്നെയാണ് ചാലക്കുടി.
ബിജെപിയെ സംബന്ധിച്ച് വലിയ പ്രതീക്ഷകള്‍ക്കൊന്നും വകയില്ലാത്ത മണ്ഡലം ആണ് ചാലക്കുടി. കഴിഞ്ഞ തവണ അഡ്വ ബി ഗോപാലകൃഷ്ണന്‍ ആയിരുന്നു സ്ഥാനാര്‍ത്ഥി. തൊണ്ണൂറ്റി രണ്ടായിരത്തില്‍ പരം വോട്ടുകള്‍ സ്വന്തമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ശബരിമല വിഷയം ബിജെപിയ്ക്ക് ഇത്തവണ വോട്ടാക്കി മാറ്റാന്‍ കഴിഞ്ഞാല്‍, അതൊരുപക്ഷേ, കോണ്‍ഗ്രസിനായിരിക്കും മണ്ഡലത്തില്‍ തിരിച്ചടിയാകുക.
എംപി എന്ന നിലയില്‍ പാര്‍ലമെന്റില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ചിട്ടുള്ള മലയാളി ആരെന്ന് ചോദിച്ചാല്‍ അത് ഇന്നസെന്റ് ആണെന്ന് പറയാം എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആകെ 42 ചര്‍ച്ചകളിലാണ് ഇദ്ദേഹം പങ്കെടുത്തത്. സംസ്ഥാന ശരാശരി 135 ഉം ദേശീയ ശരാശരി 63.8 ഉം ആണ്. ഒരു സ്വകാര്യ ബില്‍ പോലും അവതരിപ്പിച്ചിട്ടില്ല. ആകെ ചോദിച്ച ചോദ്യങ്ങള്‍ 217. സംസ്ഥാന ശരാശരി ഇക്കാര്യത്തില്‍ 398 ഉം ദേശീയ ശരാശരി 273 ഉം ആണ്. ലോക്‌സഭയിലെ ഹാജര്‍ നിലയിലും സംസ്ഥാന ശരാശരിക്കൊപ്പം എത്തിയിട്ടില്ല ഇന്നസെന്റ്.
ആരോഗ്യ പ്രശ്‌നങ്ങള്‍ അദ്ദേഹത്തെ വലിയ തോതില്‍ വേട്ടയാടിരുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ക്യാന്‍സറിനെ അതിജീവിച്ച്, സിനിമ ജീവിതവും രാഷ്ട്രീയ ജീവിതവും മുന്നോട്ട് കൊണ്ടുപോകുന്ന ആളാണ് ഇന്നസെന്റ്.
2019 ല്‍ ആരൊക്കെ സ്ഥാനാര്‍ത്ഥിയാകും ആകില്ല എന്നതിനെ അനുസരിച്ചിരിക്കും ചാലക്കുടിയുടെ ജയപരാജയ സാധ്യതകള്‍. ഇന്നസെന്റിനെ പോലെ ഒരു ജനപ്രിയനെ രംഗത്തിറക്കിയാല്‍ ഇടതുപക്ഷത്തിന് ഇനിയും പ്രതീക്ഷ അര്‍പ്പിക്കാനുള്ള വക ചാലക്കുടിയില്‍ ഉണ്ട്.