ചാത്തന്നൂർ - ഇടത് കോട്ട സംരക്ഷിക്കാൻ സിപിഐ; പീതാംബര കുറുപ്പിനെ ഇറക്കി കോൺഗ്രസ്
കണക്കുകളിൽ മുന്നിൽ സിപിഐ ആണെങ്കിലും സിപിഎമ്മിനും കോൺഗ്രസിനും ബിജെപിക്കും മണ്ഡലത്തിൽ ശ്രദ്ധേയമായ സാനിധ്യമറിയിക്കാൻ സാധിച്ചിട്ടുണ്ട്
ചാത്തന്നൂർ: കൊല്ലം ജില്ലയിലെ മറ്റൊരു ഇടത് കോട്ടയാണ് ചാത്തന്നൂർ. പ്രത്യേകിച്ച് സിപിഐയുടെ കുത്തക മണ്ഡലങ്ങളിലൊന്ന്. ആകെ നടന്ന 13 തിരഞ്ഞെടുപ്പുകളിൽ 9 തവണയും സിപിഐ സ്ഥാനാർഥിയാണ് മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തിയത്. മൂന്ന് തവണ കോൺഗ്രസും ഒരിക്കൽ സ്വതന്ത്രനും മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. കണക്കുകളിൽ മുന്നിൽ സിപിഐ ആണെങ്കിലും സിപിഎമ്മിനും കോൺഗ്രസിനും ബിജെപിക്കും മണ്ഡലത്തിൽ ശ്രദ്ധേയമായ സാനിധ്യമറിയിക്കാൻ സാധിച്ചിട്ടുണ്ട്.
കോഴിക്കോട് സൗത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി നൂര്‍ബിന റഷീദിന്റെ പ്രചാരണം: ചിത്രങ്ങള്‍
സ്വതന്ത്രനിൽ നിന്ന് സിപിഐക്ക്
രണ്ടാം നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് ചാത്തന്നൂർ മണ്ഡലം രൂപീകരിക്കപ്പെടുന്നത്. ആ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച തങ്കപ്പൻ പിള്ളയാണ് മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ 1967ൽ മുതിർന്ന നേതാവ് പി രവീന്ദ്രനെ ഇറക്കി മണ്ഡലം കൈവശപ്പെടുത്തിയ സിപിഐ രണ്ട് തവണ രവീന്ദ്രനിലൂടെയും ചിത്തരഞ്ജനിലൂടെയും മണ്ഡലം കാത്തു.
കോൺഗ്രസ് അട്ടിമറി
1982ൽ കോൺഗ്രസിന്റെ സി.വി പത്മരാജൻ മണ്ഡലത്തിൽ അട്ടിമറി വിജയം നേടി. 1987ൽ ഒരിക്കൽകൂടി പി രവീന്ദ്രനെ ഇറക്കാനുള്ള സിപിഐ തന്ത്രം ഫലം കണ്ടെങ്കിലും അടുത്ത തവണ വിണ്ടും പത്മരാജൻ കോൺഗ്രസ് പ്രതിനിധിയായി മണ്ഡലത്തിൽ നിന്ന് വിജയിച്ചു. 1996ൽ രവീന്ദ്രനിലൂടെ ഒരിക്കൽകൂടി മണ്ഡലം തിരികെ പിടിച്ച സിപിഐ 1998ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൻ അനിരുദ്ധനെയും ജയിപ്പിച്ചു. 2001ൽ വീണ്ടും കോൺഗ്രസ് ജയിച്ചു. 2006 മുതൽ സിപിഐ വിജയിച്ചുവരുന്ന മണ്ഡലത്തിൽ കഴിഞ്ഞ രണ്ട് തവണയും ജയിച്ചത് ജി.എസ് ജയലാലാണ്.
2016ലെ തിരഞ്ഞെടുപ്പ്
2016ൽ രണ്ടാം അങ്കത്തിനിറങ്ങുമ്പോഴേക്കും മണ്ഡലത്തിൽ ജനപ്രീതി നേടാൻ ജി.എസ് ജയലാലിന് സാധിച്ചിരുന്നു. ആദ്യ തവണ 12,589 ആയിരുന്ന ഭൂരിപക്ഷം രണ്ടാം തവണ 34,407 ആക്കാൻ സാധിച്ചത് അതിന്റെ തെളിവാണ്. മണ്ഡലത്തിൽ കോൺഗ്രസ് വലിയ തിരിച്ചടി നേരിടുന്നതിനും കഴിഞ്ഞ തിരഞ്ഞെടുപ്പ് സാക്ഷിയായി. 33199 വോട്ട് നേടിയ ബിജെപിയുടെ ബി.ബി ഗോപകുമാറാണ് വോട്ടെണ്ണി കഴിഞ്ഞപ്പോൾ രണ്ടാം സ്ഥാനത്ത് നിന്നത്. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട കോൺഗ്രസിന്റെ ശൂരനാട് രാജശേഖരന്റെ വോട്ട് സമ്പാദ്യം 30,169ൽ ഒതുങ്ങി.
ചാത്തന്നൂരിന്റ ഭരണപക്ഷ കൂറ്
ചാത്തന്നൂരിൽ നിന്ന് നിയമസഭയിലേക്കെത്തിയവരിൽ ഭൂരിഭാഗവും ഭരണപക്ഷത്തിരിക്കാൻ ഭാഗ്യം ലഭിച്ചവരാണ്. പതിവ് തെറ്റിച്ചത് ഒരിക്കൽ മാത്രം. 2011ൽ ജി.എസ്. ജയലാൽ ആദ്യമായി മത്സരിച്ചപ്പോൾ ഭരണത്തിൽ വന്നത് യു.ഡി.എഫ് ആയിരുന്നെങ്കിലും ചാത്തന്നൂരിന്റെ മനസ് പ്രതിപക്ഷത്ത് നിന്നു. ഏറെ വർഷങ്ങൾക്ക് മുൻപ് സമാനമായി ഇടതുപക്ഷത്തിന് ഭൂരിപക്ഷം ലഭിക്കുകയും കോൺഗ്രസ് സ്ഥാനാർത്ഥിയായ തങ്കപ്പൻപിള്ള വിജയിക്കുകയും ചെയ്തെങ്കിലും അത്തവണ സഭ ചേരാതെ പിരിച്ചുവിടുകയായിരുന്നു.മൂന്ന് പേരോഴികെ ചാത്തന്നൂരിൽ ജയിച്ച എല്ലാവരും ഒന്നിലധികം തവണ മണ്ഡലത്തെ പ്രതിനിധികരിച്ചിട്ടുള്ളവരാണ് എന്ന പ്രത്യേകതയുമുണ്ട്.
മൂന്നാം അങ്കത്തിന് ജി.എസ് ജയലാൽ
ഇത്തവണയും ഇടത് പക്ഷം ചെങ്കൊടി പാറുമെന്ന് വിശ്വസിക്കുന്ന മണ്ഡലങ്ങളിൽ ഒന്നുകൂടിയാണ് ചാത്തന്നൂർ. അതുകൊണ്ട് തന്നെ മൂന്നാം അങ്കത്തിന് ജി.എസ് ജയലാലിനെ തന്നെയാണ് സിപിഐ ചുമതലപ്പെടുത്തിയിരിക്കുന്നത്. 2011ൽ ബിന്ദു കൃഷ്ണയെയും 2016ൽ ശൂരനാട് രാജശേഖരനെയുമാണ് ജയലാൽ വൻമാർജിനിൽ തോൽപിച്ച ജയലാൽ ഇത്തവണയും തിളക്കമാർന്ന വിജയം നേടുമെന്ന് സിപിഐ കരുതുന്നു. സർക്കാരിന്റെ വികസന-ജനക്ഷേമ പ്രവർത്തനങ്ങൾ തന്നെയാണ് ഇവിടെയും എൽഡിഎഫിന്റെ പ്രധാന പ്രചരണ വിഷയം.
'കുറുപ്പണ്ണനെ' ഇറക്കി കോൺഗ്രസ്
മണ്ഡലം തിരികെ പിടിക്കാൻ ഇത്തവണ കോൺഗ്രസ് മുതിർന്ന നേതാവ് എൻ പീതാംബര കുറുപ്പിനെയാണ് ഇറക്കിയിരിക്കുന്നത്. കോൺഗ്രസ് സ്ഥാനാർഥി പട്ടികയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് പീതാംബര കുറുപ്പ് എന്ന പ്രത്യേകതയുമുണ്ട്. ഇടതുപക്ഷ വിരുദ്ധ വികാരം വോട്ടായി മാറ്റാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.
മണ്ഡല സ്ഥിതി വിവരം
കേരളത്തിലെ കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് ചാത്തന്നൂർ നിയമസഭാമണ്ഡലം. പരവൂർ മുനിസിപ്പാലിറ്റി, കൊല്ലം താലൂക്കിൽ ഉൾപ്പെടുന്ന ആദിച്ചനല്ലൂർ, ചാത്തന്നൂർ, ചിറക്കര, പൂതക്കുളം, കല്ല്ലുവാതുക്കൽ എന്നീ പഞ്ചായത്തുകളും കൊട്ടാരക്കര താലൂക്കിലെ പൂയപ്പള്ളി പഞ്ചായത്തും ഉൾപ്പെടുന്നതാണ് ചാത്തന്നൂർ നിയമസഭാമണ്ഡലം. 2016ലെ കണക്കനുസരിച്ച് 17992 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്.
ആരെയും കൊതിപ്പിക്കും: പൂജ രാമചന്ദ്രന്റെ പുതിയ ചിത്രങ്ങള്‍ കാണാം
Recommended Video