വിപ്ലവം വിടാത്ത ചവറ... കേരള കിസിഞ്ചറിന്റെ സ്വന്തം! പക്ഷേ, മകനെ ചതിച്ചു, വിശ്വസ്തനെ വിജയിപ്പിച്ചു
നിയമസഭ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം പോലും ബാക്കിയില്ലെങ്കിലും ഉപതിരഞ്ഞെടുപ്പുകള്‍ നടത്താന്‍ ആണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. കേരളത്തിലാണെങ്കില്‍ രണ്ട് മണ്ഡലങ്ങളിലാണ് സിറ്റിങ് എംഎല്‍എമാര്‍ മരിച്ചത്. ചവറയില്‍ വിജയന് പിള്ളയും കുട്ടനാട്ടില്‍ തോമസ് ചാണ്ടിയും. രണ്ടും എല്‍ഡിഎഫിന്റെ സിറ്റിങ് മണ്ഡലങ്ങള്‍.
ചവറ ഉപതിരഞ്ഞെടുപ്പ്;അങ്കം കുറിച്ച് യുഡിഎഫ്!ഷിബു ബേബി ജോൺ സ്ഥാനാർത്ഥി! എൽഡിഎഫിന് പുതുമുഖം
ഇതില്‍ ചവറ മണ്ഡലത്തിന് ഒരു സവിശേഷ പ്രാധാന്യമുണ്ട്. എന്തെന്നാല്‍, മണ്ഡലം രൂപീകരിച്ച കാലം മുതല്‍ അത് ആര്‍എസ്പിയുടെ സിറ്റിങ് സീറ്റാണ്. മണ്ഡലത്തില്‍ നിന്ന് ഏറ്റവും അധികം തിരഞ്ഞെടുക്കപ്പെട്ടത് ആര്‍എസ്പിയുടെ അനിഷേധ്യ നേതാവ് ബേബി ജോണും. എന്നാല്‍ 2016 ലെ തിരഞ്ഞെടുപ്പില്‍ ചവറ ആര്‍എസ്പിയെ കൈയ്യൊഴിഞ്ഞു. പക്ഷേ, ആര്‍എസ്പി ബന്ധത്തെ അപ്പോഴും ചവറ മണ്ഡലം നെഞ്ചോടടക്കി പിടിച്ചിരുന്നു. ചവറയുടെ ചരിത്രത്തിലേക്ക്...
ആര്‍എസ്പിയുടെ സ്വന്തം
ആര്എസ്പിയ്ക്ക് (റെവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി) കേരളത്തില്‍ ഏറ്റവും അധികം സ്വാധീനമുള്ള ജില്ലയാണ് കൊല്ലം. അവിടെ തന്നെ പാര്‍ട്ടിയുടെ ഏറ്റവും ശക്തമായ മേഖലയാണ് ചവറ. കൊല്ലം കോര്‍പ്പറേഷനിലെ ഏഴ് വാര്‍ഡുകളും ചവറ, നീണ്ടകര, പന്മന, ചവറ തെക്കുംഭാഗ, തേവലക്കര പഞ്ചായത്തുകളും ചേര്‍ന്നതാണ് അസംബ്ലി മണ്ഡലം.
കേരള കിസിഞ്ചര്‍
കേരള കിസിഞ്ചര്‍ എന്ന് അറിയപ്പെട്ടിരുന്ന ബേബി ജോണിന്റെ കര്‍മ മണ്ഡലം ആയിരുന്നു ചവറ. തിരുക്കൊച്ചി സംസ്ഥാനത്തിന്റെ കീഴിലായിരുന്നപ്പോഴും ബേബി ജോണ്‍ ചവറയില്‍ നിന്ന് മത്സരിച്ചിട്ടുണ്ട്. അന്ന് മുതലേ ചവറ ആര്‍എസ്പിയുടെ ഉരുക്കുകോട്ടയായിരുന്നു.
സരസന് കേസിലും വീഴാത്ത ചവറ
കേരളത്തിന്റെ തെരുവുകള്‍ കത്തിജ്ജ്വലിച്ച ഒരുകാലഘട്ടം ഉണ്ടായിരുന്നു. ചവറയിലെ സരസന് എന്ന ചെറുപ്പക്കാരന്റെ തിരോധാനം രാഷ്ട്രീയ വിവാദമായ കാലം. ബേബി ജോണ്‍ ആണ് സരസന്റെ തിരോധാനത്തിന് പിന്നില്‍ എന്നതായിരുന്നു ആക്ഷേപം. 1982 ലെ തിരഞ്ഞെടുപ്പ് ആ ആക്ഷേപത്തിനിടെ ആയിരുന്നു ബേബിജോണ്‍ നേരിട്ടത്. ഇന്ദിരാഗാന്ധി വരെ ബേബി ജോണിനെതിരെ പ്രചാരണത്തിനെത്തി. പക്ഷേ, അപ്പോഴും വിജയം ആര്എസ്പിയ്ക്കും ബേബി ജോണിനും ഒപ്പമായിരുന്നു. വെറും 621 വോട്ടുകള്‍ക്കായിരുന്നു ആ വിജയം.
ആറ് സഭകളില്‍
1977 ലെ അഞ്ചാം നിയമസഭ മുതല്‍ 1996 ലെ പത്താം നിയമസഭ വരെ തുടര്‍ച്ചയായി ചവറയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത് ബേബി ജോണ്‍ ആയിരുന്നു. അതായത് 1977 മുതല്‍ 2001 വരെ തുടര്‍ച്ചയായി ബേബി ജോണിനെ മാത്രം പിന്തുണച്ച മണ്ഡലം ആയിരുന്നു ചവറ.
രണ്ട് തവണ ഷിബു
ആര്‍എസ്പി പിളര്‍ന്ന് ആര്‍എസ്പി(ബി) രൂപീകരിച്ചപ്പോഴായിരുന്നു 2001 ലെ നിയമസഭ തിരഞ്ഞെടുപ്പ്. ഷിബുവിന്റെ ആര്‍എസ്പി(ബി)യും ഔദ്യോഗിക ആര്‍എസ്പിയും തമ്മിലായിരുന്നു മത്സരം. അത്തവണ വിജയം ബേബി ജോണിന്റെ മകന് ഷിബു ബേബി ജോണിനൊപ്പമായിരുന്നു. 2011 ലും ഔദ്യോഗിക ആര്‍എസ്പിയ്ക്കെതിരെ ഈ വിജയം ആവര്‍ത്തിക്കാന്‍ ഷിബുവിന് സാധിച്ചു.
പ്രേമചന്ദ്രന് മറിച്ചിട്ടു
ഇതിനിടെ 2006 ലെ തിരഞ്ഞെടുപ്പില്‍ ബേബി ജോണിന്റെ പേരിലുള്ള ആര്‍എസ്പി മണ്ഡലത്തില്‍ തോറ്റു. ഷിബു ബേബി ജോണിനെ തോല്പിച്ചത് അന്നത്തെ ഔദ്യോഗിക ആര്‍എസ്പി നേതാവ് എന്‍കെ പ്രേമചന്ദ്രന് ആയിരുന്നു. അന്ന് പ്രേമചന്ദ്രന് എല്‍ഡിഎഫിലും ഷിബു യുഡിഎഫിലും ആയിരുന്നു. 2011 ലെ തിരഞ്ഞെടുപ്പില്‍ പ്രേമചന്ദ്രന് വിജയം ആവര്‍ത്തിക്കാനായില്ല.
വിജയന് പിള്ളയുടെ അട്ടിമറി
2016 ല്‍ ചവറ മണ്ഡലത്തില്‍ രണ്ട് ആര്എസ്പികള് തമ്മിലായിരുന്നില്ല മത്സരം. ഇടതുപക്ഷത്തുണ്ടായിരുന്ന ആര്‍എസ്പി പ്രേമചന്ദ്രനൊപ്പം ഷിബു ബേബി ജോണിന്റെ ആര്എസ്പിയില് അപ്പോഴേക്കും ലയിക്കുകയും ചെയ്തിരുന്നു. സിഎംപി അരവിന്ദാക്ഷന് വിഭാഗം നേതാവായിരുന്ന എന്‍ വിജയന് പിള്ള ആയിരുന്നു എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി. ഈ തിരഞ്ഞെടുപ്പില്‍ ഷിബു ബേബി ജോണിന്റെ ആര്എസ്പിയ്ക്ക് വീണ്ടും അടി തെറ്റി.
കിസിഞ്ചറിന്റെ സ്വന്തം
വിജയന്‍പിള്ള സിഎംപി(എ) ആയിരുന്നെങ്കിലും ഒരു ആര്‍എസ്പി ചരിത്രവും അദ്ദേഹത്തിന് പറയാനുണ്ട്. ബേബി ജോണിന്റെ വിശ്വസ്തനായ ആര്‍എസ്പിക്കാരന്‍ ആയിരുന്നു ഒരുകാലത്ത് വിജയന്‍പിള്ള. പാര്‍ട്ടിയ്ക്കുള്ളിലെ പടലപ്പിണക്കങ്ങള്കാരണം 2000 ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ആളാണ്.