ആദ്യമായി ഒരു ക്രിസ്ത്യന്‍ വിദ്യാര്‍ഥിനി അറബിക് കോളജ് പഠനം പൂര്‍ത്തിയാക്കി...
കഴിഞ്ഞ മുപ്പത്തൊന്നിന് പരീക്ഷപൂര്‍ത്തിയാക്കി റെയ്ച്ചല്‍ ശില്പാ ആന്റോ എന്ന വിദ്യാര്‍ഥിനി ഫാറൂഖ് കോളെജ് ക്യാംപസിലെ റൗദത്തുല്‍ ഉലൂം അറബിക് കോളെജിന്റെ പടിയിറങ്ങുമ്പോള്‍ അത് കേരള ചരിത്രത്തിലേക്ക് കൂടിയുള്ള ഒരു ചുവടുവെപ്പായി മാറുകയായിരുന്നു. ഒരു പക്ഷേ കേരളത്തിലെ അറബികോളെജുകളുടെ ചരിത്രത്തില്‍ ആദ്യമായി ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി അറബികോളെജ് പഠനം പൂര്‍ത്തിയാക്കിയെന്ന ചരിത്രത്തിലേക്കായിരിക്കാം ആ പടിയിറക്കം.
പൂര്‍ണമായും മുസ്‌ലിംവിദ്യാര്‍ഥികള്‍ മാത്രമുള്ള ഫറോക്ക് ആര്‍ യു അറബിക്ക് കോളെജിലെ വേറിട്ട കാഴ്ചകളിലൊന്നായിരുന്നു കഴിഞ്ഞ അഞ്ചുവര്‍ഷവും ഈ പെണ്‍കുട്ടി. തട്ടമിട്ട നൂറുകണക്കിന് പെണ്‍കുട്ടികള്‍ക്കിടയില്‍ തട്ടമിടാത്ത ഈ കുട്ടി ആരെന്നതായിരുന്നു പുറമേനിന്ന് ഇവിടെ എന്തെങ്കിലും പരിപാടികള്‍ക്കായി എത്തുന്ന അതിഥികളുടെയും മറ്റും ആദ്യചോദ്യം. എന്നാല്‍ റെയ്ച്ചലിനെക്കുറിച്ച് എല്ലാമറിയുന്നതോടുകൂടി മിക്ക വി ഐ പികളും റെയ്ച്ചലിനെ നേരിട്ട് വന്ന് പരിചയപ്പെടുകയും അഭിനന്ദനങ്ങള്‍ ചൊരിയുകയുമായിരുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീറാണ് ഈ വി ഐ പികളില്‍ ഏറ്റവും അവസാനത്തെ ആള്‍.
വേറിട്ട കാഴ്ചയായി റെയ്ച്ചൽ
പൊതുവിദ്യാലയങ്ങളില്‍പോലും ജാതിയും മതവുമെല്ലാം വേര്‍തിരിവിനുള്ള കേന്ദ്രങ്ങളാക്കി പലരും മാറ്റുവാന്‍ ശ്രമിക്കുന്ന ഒരു സമയത്താണ് പത്താംക്ലാസിനുശേഷം അഞ്ചുവര്‍ഷം നീണ്ടുനിന്ന ഇസ്‌ലാമികപഠനമായ അഫ്ദലുല്‍ ഉലമ പൂര്‍ത്തിയാക്കി ഈ ക്രിസ്ത്യന്‍ യുവതി വേറിട്ട കാഴ്ചയാകുന്നത്. മക്കളെ അറബി പഠിപ്പിക്കണമെന്ന റെയ്ച്ചലിന്റെ പിതാവ് തിരുവനന്തപുരം നേമം മച്ചേല്‍ സ്വദേശി സുരേന്ദ്രന്റെ ആഗ്രഹമാണ് ഈ പെണ്‍കുട്ടിയെ അറബികോളെജിലേക്ക് എത്തിച്ചത്. തിരുവനന്തപുരത്തുകാരനാണെങ്കിലും സുരേന്ദ്രന്‍ ഇപ്പോള്‍ താമസിക്കുന്നത് തിരൂര്‍ ചെറിയമുണ്ടത്താണ്. പഞ്ചായത്ത് വകുപ്പില്‍ നിന്ന് റിട്ടയര്‍ചെയ്ത വ്യക്തിയാണിദ്ദേഹം.
സര്‍വീസില്‍ കയറിയ ആദ്യകാലം മുതലേ മലബാറിലെ വിവിധഭാഗങ്ങളിലായിരുന്നു സുരേന്ദ്രന്റെ ഔദ്യോഗിക ജീവിതം. അങ്ങനെ ഹൈസ്‌കൂള്‍ ക്ലാസുകളില്‍ നിന്നു തന്നെ റെയ്ച്ചല്‍ അറബി ഒന്നാംഭാഷയായി എടുത്താണ് പഠിച്ചിരുന്നത്. വെങ്ങാന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് പത്താംക്ലാസ് വരെയുള്ള അറബി പഠനത്തിനുശേഷമാണ് ഫാറൂഖ് ആര്‍ യു അറബിക് കോളെജില്‍ രണ്ടുവര്‍ഷത്തെ പ്രിലിമിനറി അഫ്ദലുല്‍ ഉലമാ പഠനത്തിനായി എത്തുന്നത്.
നഹ്‌വ്(ഗ്രാമര്‍), ഫിഖ്വഹ് (കര്‍മശാസ്ത്രം)
ഇതാദ്യമായാണ് ഒരു ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടി ആര്‍ യു എ കോളെജില്‍ നിന്ന് അഫ്ദലുല്‍ ഉലമാ കോഴ്‌സ് പൂര്‍ത്തിയാക്കുന്നത്. ഇതിന് മുന്‍പ് ഇവിടെ ക്രിസ്ത്യന്‍ സമുദായത്തില്‍ തന്നെപ്പെട്ട രണ്ട് കന്യാസ്ത്രീക ള്‍ അഫ്ദലുല്‍ ഉലമാക്ക് ചേര്‍ന്നെങ്കിലും പഠനം പൂര്‍ത്തീകരിച്ചിരുന്നില്ലെന്നും ഇതുകൊണ്ട് തന്നെ റെയ്ച്ചല്‍ കോഴ്‌സ് പൂര്‍ത്താക്കുന്നുവെന്നത് കോളെജിനെ സംബന്ധിച്ചിടത്തോളം തീര്‍ത്തും ആഹ്ലാദകരവും അഭിമാനകരവുമായ ഒരു സംഗതിയാണെന്ന് കോളെജ് പ്രിന്‍സിപ്പള്‍ ഡോ. പി മുസ്തഫാ ഫാറൂഖി പറഞ്ഞു.
ആദ്യം ഖുര്‍ആന്‍ മാത്രം പഠിക്കുവാനുണ്ടാകാം എന്നായിരുന്നു റെയ്ച്ചല്‍ അഫ്ദലുല്‍ ഉലമയെക്കുറിച്ച് വിചാരിച്ചിരുന്നത്. എന്നാല്‍ നഹ്‌വ്(ഗ്രാമര്‍), ഫിഖ്വഹ് (കര്‍മശാസ്ത്രം) എന്നിവയെല്ലാം പഠിക്കാനുണ്ടെന്ന് കേട്ടപ്പോള്‍ പേടി തോന്നിയെങ്കിലും പിന്നീട് വലിയ താല്പര്യമായിരുന്നുവെന്ന് റെയ്ച്ചല്‍ പറയുന്നു.
കുർബാനയും മുടക്കാറില്ല
ഹദ്വീഥ് അഥവാ പ്രവാചകവചനങ്ങളും മുസ്‌ലിംകളുടെ ആരാധന കര്‍മങ്ങളായ നമസ്‌ക്കാരം, നോമ്പ്, സക്കാത്ത്, ഹജ്ജ് തുടങ്ങിയവയുടെ മതവിധികളടക്കമുള്ളവയെക്കുറിച്ചുള്ള ഫിഖ്ഹുമൊക്കെയാണ്. ഇങ്ങനെ തിരൂര്‍ ചെറിയമുണ്ടത്തെ അയല്‍വാസിനികളായ മുസ്‌ലിം സുഹൃത്തുക്കള്‍ക്ക് ഇസ്‌ലാമിനെക്കുറിച്ചറിയാത്ത കാര്യങ്ങള്‍പോലും ഈ ലത്തീന്‍ സഭാംഗമായ ക്രിസ്ത്യന്‍പെണ്‍കുട്ടിക്കറിയാം. എന്നാലും തന്റെ വിശ്വാസമൊന്നും ഈ കുട്ടി മറന്നുപോയിട്ടുമില്ല.
എല്ലാ ഞായറാഴ്ചയും കോളെജിലെ ഹോസ്റ്റലിലെത്തുന്ന പിതാവിന്റെ കൂടെ ഇപ്പോഴും റെയ്ച്ചല്‍ ഫറോക്കിലെ ക്രിസ്ത്യന്‍ പള്ളിയില്‍ രാവിലെത്തെ കുര്‍ബ്ബാനയില്‍ പങ്കെടുക്കാന്‍ പോവാറുണ്ട്. ആര്‍ യു എ കോളെജില്‍ വരുമ്പോള്‍ ഇസ്‌ലാമിനെക്കുറിച്ച് തനിക്കൊന്നുമറിയില്ലായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ പല കാര്യങ്ങളും അറിയാമെന്നും പ്രത്യേകിച്ച് ഏറെ തെറ്റിദ്ധാരണകളാണ് ഇസ്‌ലാമിനെക്കുറിച്ചുള്ളതെന്നും തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഈ പെണ്‍കുട്ടി ചൂണ്ടിക്കാട്ടുന്നു.
അറബി മുസ്ലിങ്ങളുടെ മാത്രം ഭാഷയല്ല
പരസ്പരം കാണുമ്പോള്‍ പറയുന്ന അസ്സലാമു അലൈക്കുമെന്നുള്ളതിനെക്കുറിച്ച് പോലും പല ഇല്ലാത്തകാര്യങ്ങളുമാണ് പ്രചരിപ്പിക്കപ്പെടുന്നത്. യഥാര്‍ഥത്തില്‍ നിങ്ങള്‍ക്ക് സമാധാനമുണ്ടാകട്ടെ എന്ന് രണ്ടുപേര്‍ തമ്മില്‍ ആദ്യംകാണുമ്പോഴുള്ള സൗഹൃദത്തിന്റെയും സമാധാനത്തിന്റെയും ആശംസയാണിതെന്നും റെയ്ച്ചല്‍ പറയുന്നു. അറബി ഭാഷ എന്നു പറഞ്ഞാല്‍ മുസ്‌ലിംകളുടെ മാത്രം ഭാഷയായാണ് പലരും കാണുന്നത്. എന്നാല്‍ ഒരു നാഗരികതയുടെ അനേകം പാരമ്പര്യമുള്ള ഒരു ഭാഷയാണിത്. പക്ഷേ ആരും മനസ്സിലാക്കുന്നില്ല.
ഈജിപ്ത് അടക്കമുള്ള രാജ്യങ്ങളില്‍ പത്തുശതമാനത്തിലധികം ക്രിസ്ത്യാനികളാണ് ഇവരുടെ മാതൃഭാഷ അറബിയാണ്. തന്റെ വീട്ടിലേതുപോലെ തിരുവനന്തപുരത്തെ ഇടവകയില്‍ നിന്നും റെയ്ച്ചലിന് അറബിക്ക് കോളെജ് പഠനത്തിനിറങ്ങിയതിന് ഏറെ പ്രോത്സാഹനമാണ് കിട്ടിയത്. ഇടവകയിലെ ജെയിംസ് അച്ഛന്‍ അറബി പഠനത്തോടൊപ്പം ഇസ്‌ലാം എന്ന മതത്തെക്കുറിച്ചുകൂടി പഠിക്കുവാനുള്ള സന്ദര്‍ഭമായി ഇതിനെ മാറ്റണമെന്നാണ് ഈ പെണ്‍കുട്ടിക്ക് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ അദ്ദഹം നല്കിയ ഉപദേശം.
ഡിജിപിയുടെ നിർദേശത്തിന് മുട്ടൻ തെറി; തെറിവിളിച്ചത് പോലീസുകാരൻ, പിന്നീട് സംഭവിച്ചത്...
ഇടുക്കി വനത്തിനുള്ളിൽ അസ്തികൂടം; 60 കാരന്റേതെന്ന് സംശയം... ദുരൂഹത, പോലീസ് അന്വേഷണം!