കളക്ടര്‍ ബ്രോ മാപ്പ് പറഞ്ഞതുകൊണ്ട് രാഘവന്റെ ബില്ലുകള്‍ പാസാവില്ല?
കളക്ടറും എംപിയും തമ്മിലുള്ള വാഗ്വാദത്തെ 'ദ കിങ്' സിനിമയോടാണ് പലരും ഉപമിച്ചത്. കര്‍മനിരതനായ ജില്ലാ കളക്ടറും അഴിമതിക്കാരനും ഉപചാപകനും ആയ രാഷ്ട്രീയക്കാരനും തമ്മിലുള്ള പോര്.
Read More: കളക്ടര്‍ ബ്രോയുടെ 'മാപ്പിന്' പിന്നില്‍ പിണറായിയുടെ ശാസനയോ? കോഴിക്കോട്ടുകാര്‍ പൊറുത്തോളും
എന്നാല്‍ കോഴിക്കോട്ടെ സംഭവങ്ങളെ അത്തരത്തില്‍ ഒരിയ്ക്കലും വിലയിരുത്താന്‍ പറ്റില്ല. സിനിമയല്ലല്ലോ ജീവിതം. പക്ഷേ ചില കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന കളക്ടറുടെ നിലപാട് ആശ്വാസം പകരുന്നതാണെന്ന് പറയാതെ വയ്യ.
എംപി ഫണ്ടില്‍ നിന്നുള്ള പദ്ധതികളുടെ ഫണ്ട് അനുവദിയ്ക്കുന്നത് സംബന്ധിച്ച പ്രശ്‌നങ്ങളാണ് എംപിയും കളക്ടറും പൊതുജനമദ്ധ്യത്തില്‍ കൊണ്ടുവന്നിട്ടത്. തന്റെ പദ്ധതികള്‍ക്ക് മാത്രം കളക്ടര്‍ അനുമതി നല്‍കുന്നില്ലെന്നും പൂര്‍ത്തിയായ പദ്ധതികള്‍ക്ക് അനാവശ്യ പരിശോധന നടത്തി ഫണ്ട് അനുവദിയ്ക്കുന്നത് വൈകിപ്പിയ്ക്കുകയും ആണെന്നായിരുന്നു എംപിയുടെ പരാതി.
സോഷ്യല്‍ മീഡിയയും പിആര്‍ഡിയും ഉപയോഗിച്ച് തനിയ്‌ക്കെതിരെ അപവാദം പ്രചരിപ്പിയ്ക്കുന്നതിനെതിരെ പരസ്യമായി മാപ്പ് പറയണം എന്നും അല്ലാത്ത പക്ഷം നയമനടപടി സ്വീകരിയ്ക്കുമെന്നും എംപി ഭീഷണിപ്പെടുത്തി. ഇതിന് ശേഷമാണ് ജില്ലാ കളക്ടര്‍ സ്വന്തം ഫേസ്ബുക്ക് പേജില്‍ കുന്നംകുളത്തിന്റെ 'മാപ്പ്' പോസ്റ്റ് ചെയ്തത്.
ഇപ്പോള്‍ കളക്ടര്‍ ശരിയ്ക്കും ക്ഷമ ചോദിച്ചിട്ടുണ്ട്. അതും ഫേസ്ബുക്കില്‍ തന്നെ. പക്ഷേ ക്ഷമ ചോദിയ്ക്കുമ്പോഴും കളക്ടര്‍ മുന്‍ നിലപാടില്‍ ഒരു തരത്തിലും ഉള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നാണ് കളക്ടര്‍ ബ്രോ വ്യക്തമാക്കുന്നത്.
ഔദ്യോഗികമായ കാര്യങ്ങള്‍ നിയമപരമായി തന്നെ മുന്നോട്ട് പോകേണ്ടതുണ്ട്. അതില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന സൂചന തന്നെയാണ് കളക്ടര്‍ നല്‍കുന്നത്. പൊതുജനങ്ങളെ അത്ഭുതപ്പെടുത്തുന്ന രീതിയിലാണ് പലപ്പോഴും എംഎല്‍എ ഫണ്ടും എംപി ഫണ്ടും ഒക്കെ ഉപയോഗിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍.
ചെറിയ ബസ് കാത്തിരിപ്പു കേന്ദ്രത്തിന് പോലും അടങ്കല്‍ തുക പത്തും ഇരുപതും ലക്ഷം രൂപയായിരിക്കും. ഇത്തരം കാര്യങ്ങളെല്ലാം പരിശോധിച്ച മാത്രം പണം അനുവദിച്ചാല്‍ മതിയെന്ന് കളക്ടര്‍ ബ്രോ തീരുമാനിച്ചാല്‍ ഒരു എംപി മാത്രമല്ല, പലരും കുടുങ്ങാനിടയുണ്ട്.