മൂഷിക സ്ത്രീ പിന്നേയും മൂഷിക സ്ത്രീ ആകുമോ! കോണ്‍ഗ്രസിന്റെ ഗതി ? സുധാകരപരിഷികാരങ്ങളുടെ ഭാവി...
ഇന്ത്യയുടെ ചരിത്രത്തില്‍ നിര്‍ണായക സ്ഥാനമുള്ള രാഷ്ട്രീയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കേരളത്തിന്റെ ചരിത്രത്തിലും അങ്ങനെ തന്നെ. പക്ഷേ, എക്കാലത്തും കേരളത്തിലെ കോണ്‍ഗ്രസില്‍ കാര്യങ്ങള്‍ നിശ്ചയിച്ചിരുന്നത് ഗ്രൂപ്പ് സമവാക്യങ്ങള്‍ ആയിരുന്നു. ദേശീയ തലത്തില്‍ ഗ്രൂപ്പ് പോരുകള്‍ പല പിളര്‍പ്പിനും വഴിവച്ചതും ചരിത്രമാണ്.
കോൺഗ്രസിൽ സമ്പൂർണ്ണ പൊളിച്ചെഴുത്ത്;പുതിയ പരിഷ്ക്കാരങ്ങൾക്ക് തുടക്കം
അങ്ങനെയുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയെ ആണ് കേരളത്തില്‍ സെമി കേഡര്‍ സ്വഭാവത്തിലേക്ക് മാറ്റാന്‍ കെ സുധാകരന്‍ ശ്രമിക്കുന്നത്. കാര്യങ്ങള്‍ നടപ്പിലാക്കാന്‍ രാഷ്ട്രീയകാര്യ സമിതിയില്‍ ധാരണയാവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ സാധ്യമാകുമോ? പരിശോധിക്കാം...
വന്‍ പരിഷ്‌കാരത്തിന്
കോണ്‍ഗ്രസില്‍ സംഘടനാ രംഗത്ത് വന്‍ പരിഷ്‌കാരത്തിനാണ് ഒരുങ്ങുന്നത്. കെ സുധാകരന്‍ പറഞ്ഞതുവച്ചാണെങ്കില്‍, കേരളത്തിലെ കോണ്‍ഗ്രസ് ഒരിക്കലും കാണാത്ത വിധത്തിലുള്ള നീക്കങ്ങളാണ്. കെപിസിസി ഭാരവാഹികളുടെ എണ്ണം 51 ല്‍ ഒതുക്കാന്‍ ആയാല്‍ അത് വലിയ മാറ്റത്തിന് വഴിവച്ചേക്കും. അതുപോലെ തന്നെ മുറുമുറുപ്പുകള്‍ക്കും.
പ്രാതിനിധ്യം നല്ലത്
കോണ്‍ഗ്രസിനെ കുറിച്ച് പലപ്പോഴും കേട്ടിട്ടുള്ള ആക്ഷേപമാണ് ദളിത്, സ്ത്രീ നേതാക്കള്‍ക്ക് പ്രാമുഖ്യം കിട്ടാറില്ലെന്നത് (ഇതിന് ചില അപവാദങ്ങള്‍ ഇല്ലെന്നല്ല). അത്തരം ഒരു സാഹചര്യത്തില്‍ സ്ത്രീകള്‍ക്കും ദളിത് വിഭാഗങ്ങള്‍ക്കും കെപിസിസിയില്‍ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന തീരുമാനവും ഏറെ ശ്ലാഘനീയമാണ്.
അച്ചടക്കത്തിന്റെ കാര്യം
അച്ചടക്കം ഉറപ്പാക്കാനുള്ള നീക്കങ്ങള്‍ കെ സുധാകരന്റെ നേതൃത്വത്തില്‍ തന്നെ കൊണ്ടുവരുമ്പോള്‍ കോണ്‍ഗ്രസിലെ ചിലരെങ്കിലും മാറിനിന്ന് ചിരിക്കുമെന്ന് ഉറപ്പാണ്. ഈ തിരഞ്ഞെടുപ്പ് കാലത്ത് പോലും സുധാകരന്റെ പാര്‍ട്ടി അച്ചടക്കം കണ്ടതാണ്. അച്ചടക്ക സമിതികള്‍ രൂപീകരിക്കുമ്പോള്‍ അത് കോണ്‍ഗ്രസില്‍ എങ്ങനെ പ്രതിഫലിക്കും എന്നതും കണ്ടറിയാം.
പൊളിറ്റിക്കല്‍ സ്‌കൂള്‍
പാര്‍ട്ടി ക്ലാസ്സുകള്‍ എന്ന് പറഞ്ഞ് പണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടികളെ ഏറെ പരിഹസിച്ചിട്ടുണ്ട് കോണ്‍ഗ്രസ്സുകാര്‍. ഇപ്പോള്‍ രാഷ്ട്രീയ വിദ്യാഭ്യാസത്തിനായി പൊളിറ്റിക്കല്‍ സ്‌കൂള്‍ തുടങ്ങാന്‍ തീരുമാനിച്ചതായാണ് സുധാകരന്‍ പറയുന്നത്. അത്തരം ക്ലാസ്സുകളെടുക്കാന്‍ ഇപ്പോള്‍ കോണ്‍ഗ്രസില്‍ ആളില്ലാത്ത പ്രശ്‌നമൊന്നുമില്ല, എന്നാല്‍ ക്ലാസ്സില്‍ ഇരിക്കാന്‍ സ്ഥിരമായി പ്രവര്‍ത്തകരെ കിട്ടുമോ എന്നതാണ് ചോദ്യം.
കേഡര്‍ ആകാന്‍
കോണ്‍ഗ്രസിനെ ഒരു സെമി കേഡര്‍ പാര്‍ട്ടിയാക്കുക എന്ന ലക്ഷ്യം കെ സുധാകരന്‍ നേരത്തേ പറഞ്ഞതായിരുന്നു. രാഷ്ട്രീയകാര്യ സമിതിയും അതിനോട് യോജിക്കുന്നുണ്ട്. ഇതിന് വേണ്ടി അയല്‍ക്കൂട്ട കമ്മിറ്റികള്‍ രൂപീകരിക്കാനുള്ള പദ്ധതിയും ഉണ്ട്. ആള്‍ക്കൂട്ട പാര്‍ട്ടിയില്‍ നിന്ന് കേഡര്‍ പാര്‍ട്ടിയിലേക്ക് മാറിയാല്‍ അത് ഏറെ ഗുണം ചെയ്യുമെന്നതില്‍ ഒരു തര്‍ക്കവും ഇല്ല.
കോണ്‍ഗ്രസില്‍ എന്ത് നടക്കും
തുടക്കത്തിന്റെ ആവേശത്തില്‍ ഇക്കാര്യങ്ങള്‍ എല്ലാം നടപ്പിലാക്കാന്‍ കെ സുധാകരന് കഴിയുമോ? ഇതിന് മുമ്പ് വന്ന പലരും ശ്രമിച്ചിട്ടും എന്തൊക്കെ നടക്കാതെ പോയി?- ഇതെല്ലാം ചര്‍ച്ചയാകുന്നുണ്ട്. എന്നാല്‍ അന്നത്തെ കോണ്‍ഗ്രസ് അല്ല ഇപ്പോഴത്തേത് എന്നും അന്നത്തെ നേതാവല്ല ഇപ്പോഴത്തേത് എന്നും വിശദീകരിക്കുന്നവരുണ്ട്.
നടപ്പിലാക്കിയാല്‍ തന്നെ
ഹൈക്കമാന്‍ഡിന്റെ കൂടെ പിന്തുണയോടെ ഈ തീരുമാനങ്ങള്‍ ഒരുപക്ഷേ കെ സുധാകരന് നടപ്പിലാക്കാന്‍ ആയേക്കും. എന്നാല്‍ അത് എത്രകാലം തുടര്‍ന്നുപോകാന്‍ കഴിയും എന്നതാണ് ചോദ്യം. കേഡര്‍ സംവിധാനം നടപ്പിലാക്കാന്‍ കോണ്‍ഗ്രസ് പോലുള്ള ഒരു പാര്‍ട്ടിയ്ക്ക് സാധ്യമാകുമോ എന്നതും സംശയകരമാണ്.
പണവും അധികാരവും ഇല്ല
കേന്ദ്രത്തിലും സംസ്ഥാനത്തിലും അധികാരമില്ലാത്ത പാര്‍ട്ടിയാണിപ്പോള്‍ കോണ്‍ഗ്രസ്. മുമ്പൊക്കെ സംസ്ഥാനത്ത് ഭരണമില്ലെങ്കിലും ദേശീയ തലത്തില്‍ പാര്‍ട്ടി ശക്തമായിരുന്നു. ഇപ്പോള്‍ അത്തരത്തിലുള്ള സ്വാധീനവും അവകാശപ്പെടാനില്ല. കഴിഞ്ഞ അഞ്ച് വര്‍ഷമായി സംസ്ഥാനത്ത് ഭരണത്തിന് പുറത്താണ്. അടുത്ത അഞ്ച് വര്‍ഷവും ഇത് തന്നെ ആണ് സ്ഥിതി. കര്‍ക്കശ ചട്ടക്കൂടുകളിലേക്ക് പ്രവര്‍ത്തകരെ ആകര്‍ഷിക്കാനോ പിടിച്ചുനിര്‍ത്താനോ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് കഴിയുമോ എന്നതും ഉറപ്പിക്കാനാവില്ല.
Recommended Video