ഉമ്മന്‍ ചാണ്ടിയ്ക്കും ചെന്നിത്തലയ്ക്കും വരെ ബൂത്ത് ചുമതല; ഞെട്ടിപ്പിക്കുന്ന നീക്കവുമായി കോണ്‍ഗ്രസ്
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത പരാജയത്തെ തുടര്‍ന്ന് ശക്തമായ തിരിച്ചുവരവിനൊരുങ്ങി കോണ്‍ഗ്രസ്. ബൂത്ത് തലം മുതലുള്ള പുന:സംഘടനയാണ് ലക്ഷ്യം വയ്ക്കുന്നത്.
കേരളമൊട്ടുക്ക് പടരാന്‍ മുസ്ലീം ലീഗ്, 30 പോര 35 സീറ്റ് വേണം; കോൺഗ്രസ് കടുത്ത പ്രതിസന്ധിയിലേക്ക്
ബൂത്ത് തലം മുതലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുന്നതിനായി സംസ്ഥാനത്തെ മുന്‍നിര നേതാക്കള്‍ക്ക് വരെ ഉത്തരവാദിത്തം നല്‍കുകയാണ്. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ക്കും ബൂത്ത് ചുമതലകള്‍ ഉണ്ടാകും. എന്താണ് കോണ്‍ഗ്രസിന്റെ പദ്ധതി എന്ന് പരിശോധിക്കാം...
പറ്റുന്നവര്‍ മതി
പാര്‍ട്ടിയെ മുന്നോട്ട് നയിക്കാന്‍ കഴിയുന്നവര്‍ മാത്രം മതി നേതൃസ്ഥാനത്ത് എന്നാണ് തീരുമാനം. പാര്‍ട്ടിയെ ചലിപ്പിക്കാന്‍ കഴിയാത്ത നേതാക്കളെ മുഴുവന്‍ സ്ഥാനങ്ങളില്‍ നിന്ന് മാറ്റും. ഇതോടെ അടിത്തട്ട് മുതല്‍ പാര്‍ട്ടി പ്രവര്‍ത്തനം കൂടുതല്‍ സജീവമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അടിതെറ്റും
കാലങ്ങളായി പദവികളില്‍ ഇരിക്കുന്ന പലര്‍ക്കും ഇതോടെ അടിതെറ്റുമെന്നും ഏറെക്കുറേ ഉറപ്പായിക്കഴിഞ്ഞിട്ടുണ്ട്. ജില്ലാ തലം മുതല്‍ ആയിരിക്കും ശക്തമായ പൊളിച്ചെഴുത്ത് നടക്കുക. ഗ്രൂപ്പ് സമവാക്യങ്ങള്‍ എല്ലാം മാറ്റിവച്ചായിരിക്കും ഈ നടപടികള്‍ എന്നാണ് വിവരം.
ഓരോ ബൂത്തും
ഓരോ ബുത്തിലും പ്രവര്‍ത്തനം ശക്തമാക്കാന്‍ ആണ് നീക്കം. ഇതിനായി മേഖലയിലെ പ്രമുഖ നേതാക്കള്‍ക്ക് തന്നെ ബൂത്തുകളുടെ ചുമതല നല്‍കും. ഇതുവഴി അടിത്തട്ടിലെ പാര്‍ട്ടി അണികളെ കൂടുതല്‍ സജീവമാക്കാന്‍ കഴിയും എന്നാണ് കരുതുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഉണ്ടാക്കിയ നേട്ടം അവരുടെ സംഘടനാ ശേഷികൊണ്ടാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പരസ്യമായി സമ്മതിച്ചിരുന്നു.
ഉമ്മന്‍ ചാണ്ടിയ്ക്കും ചെന്നിത്തലയ്ക്കും
സംസ്ഥാനത്തെ മുന്‍നിര നേതാക്കള്‍ക്കും ബൂത്ത് ചുമതലകളില്‍ നിന്ന് ഒഴിയാന്‍ ആവില്ല. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ക്കും ബൂത്തുകളുടെ ചുമതലയുണ്ടാകും. ഏത് ബൂത്ത് തിരഞ്ഞെടുക്കണം എന്ന കാര്യത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് സ്വാതന്ത്ര്യമുണ്ടാകും.
ബൂത്ത് യോഗം, ഒറ്റ ദിവസം
സംസ്ഥാനത്ത് ആകെ 24,970 ബൂത്തുകളാണ് ഉള്ളത്. ഈ ബൂത്തുകളുടെ എല്ലാം യോഗം ജനുവരി 26 ന് വിളിച്ചുചേര്‍ക്കാനും തീരുമാനമായിട്ടുണ്ട്. ഒരുപക്ഷേ, കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ തന്നെ നിര്‍ണായകമായ ഒരു നീക്കമായിരിക്കും ഇത്.
എല്ലാ തലങ്ങളിലും
ബൂത്ത് തല യോഗങ്ങള്‍ക്ക് പുറമേ മണ്ഡലം തിരിച്ചുള്ള യോഗങ്ങളും ചേരും. ജനുവരി പതിനഞ്ച് മുതല്‍ 20 വരെ ആണ് ഇതിന് സമയം നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാന തലത്തില്‍ മൂന്ന് മേഖലകളായി തിരിച്ചുള്ള നേതൃയോഗങ്ങള്‍ ജനുവരി ആറ് മുതല്‍ 13 വരെയുള്ള ദിവസങ്ങളില്‍ ചേരാനും തീരുമാനമായിട്ടുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പ് പഠിപ്പിച്ച പാഠം
ഒത്തൊരുമിച്ച് നിന്നില്ലെങ്കില്‍ ഇത്തവണ ഭരണത്തിലെത്തുക എന്നത് ശ്രമകരമായിരിക്കും എന്ന പാഠമാണ് തദ്ദേശ തിരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസ് പഠിച്ചത്. പാര്‍ട്ടിയുടെ സംഘടനാ സംവിധാനത്തിന്റെ പിഴവുകളും തിരിച്ചറിഞ്ഞിട്ടുണ്ട്. അത് പരിഹരിക്കുന്നതിന് വേണ്ടി ദേശീയ നേതൃത്വത്തിന്റെ നേരിട്ടുള്ള ഇടപെടലാണ് ഇപ്പോള്‍ പ്രകടമാകുന്നത്.
ഗ്രൂപ്പ് കളിക്കണ്ട
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും ഗ്രൂപ്പ് കളിയ്ക്ക് നില്‍ക്കേണ്ടെന്ന ശക്തമായ സന്ദേശമാണ് ദേശീയ നേതൃത്വം നല്‍കിയിട്ടുള്ളത്. ഓരോ മണ്ഡലത്തിലും വിജയിക്കാന്‍ സാധ്യതയുള്ളവരുടെ പട്ടികയും കേന്ദ്ര നേതൃത്വം തയ്യാറാക്കുന്നുണ്ട്. ഇതിനായി സ്വകാര്യ ഏജന്‍സിയുടെ നേതൃത്വത്തില്‍ സര്‍വ്വേയും നടത്തും. ഇത്തവണ മൂന്ന് ഏജന്‍സികള്‍ കോണ്‍ഗ്രസിന് വേണ്ടി സംസ്ഥാനത്ത് അഭിപ്രായ സര്‍വ്വേകള്‍ നടത്തുമെന്നാണ് വിവരം.
തത്പരകക്ഷികള്‍ വേണ്ട
ഗ്രൂപ്പുകളെ തൃപ്തിപ്പെടുത്താന്‍ തത്പരകക്ഷികളായവരെ സ്ഥാനാര്‍ത്ഥികളാക്കുന്ന പരിപാടിയും ഇത്തവണ നടക്കാനിടയില്ല. വിജയിക്കാന്‍ ഒരു സാധ്യതയും ഇല്ലാത്തവരെ കണ്ടെത്താന്‍ പ്രത്യേക സര്‍വ്വേയും നടത്തുന്നുണ്ട് എന്നാണ് വിവരം. ഈ പട്ടികയില്‍ ഉള്‍പ്പെടുന്നവരെ സ്ഥാനാര്‍ത്ഥി സാധ്യത പട്ടികയില്‍ പോലും ഉള്‍പ്പെടുത്താന്‍ അനുവദിക്കില്ല. ഇതല്ലാതെ, സ്ഥാനാര്‍ത്ഥിത്വത്തിന് പരിഗണിക്കാന്‍ പാടില്ലാത്തവരുടെ പട്ടികയും സംസ്ഥാന നേതൃത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരു ജാഥ കൂടി
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ മുന്‍നിര്‍ത്തി ഒരു സംസ്ഥാന ജാഥകൂടി ദേശീയ നേതൃത്വത്തിന്റെ പരിഗണനയില്‍ ഉണ്ട് എന്നാണ് വിവരം. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ ഇത് എത്രകണ്ട് പ്രായോഗികമാകും എന്ന സംശയവും ഉണ്ട്. വീടുകള്‍ കയറിയിറങ്ങിയുള്ള ജനസമ്പര്‍ക്കം മെച്ചപ്പെടുത്താനും നിര്‍ദ്ദേശമുണ്ട്.
സാധിക്കുമോ?
വലിയ പദ്ധതികളാണ് കോണ്‍ഗ്രസിന് മുന്നിലുള്ളത്. എന്നാല്‍ ഇതെല്ലാം സാധ്യമാകുമോ എന്ന ആശങ്ക നേതൃത്വത്തിലെ പലര്‍ക്കുമുണ്ട്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് പോലും ലഭ്യമാകാത്ത സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. ഫണ്ട് ലഭ്യമായാല്‍ പോലും ഗ്രൂപ്പ് പോര് അവസാനിപ്പിച്ച് ഒറ്റക്കെട്ടോടെ പ്രവര്‍ത്തിക്കാന്‍ നേതാക്കളും പ്രവര്‍ത്തകരും തയ്യാറാകുമോ എന്നും കണ്ടറിയണം.