സിപിഐ വെട്ടിയ തലകള്‍
തിരുവനന്തപുരം: സിപിഐയുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഇത്തം ഒരു നടപടി. തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതുമായി ബന്ധപ്പെട്ട് മൂന്ന് മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ശക്തമായ നടപടി.
മൂന്ന് പേര്‍ക്കെതിരെ നടപടിയെടുത്ത് വിവാദം അവസാനിപ്പിക്കാനില്ലെന്നാണ് സിപിഐ നേതൃത്വം നല്‍കുന്ന വിവരം. ബെന്നറ്റിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരും നടപടി നേരിടേണ്ടി വരുമെന്നാണ് നേതൃത്വം പറയുന്നത്.
ചരിത്രത്തില്‍ പാര്‍ട്ടി കടുത്ത പ്രതിസന്ധി നേരിടുന്ന സമയമാണിത്. ലോക്‌സഭയില്‍ ആകെയുള്ളത് ഒരൊറ്റ അംഗം മാത്രം. പാര്‍ട്ടിയുടെ അടിത്തറ ശക്തമാക്കാന്‍ ഇത്തരം കടുത്ത നടപടികള്‍ തന്നെ വേണമെന്ന ിനലപാടിലാണ് നേതൃത്വം. എന്നാല്‍ കടുത്ത വിഭാഗീയതയാണ് ഇപ്പോഴത്തെ നടപടികളിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സി ദിവാകരന്‍
പാര്‍ട്ടിയുടെ നിയസഭ കക്ഷി നേതാവാണ് സി ദിവാകരന്‍. ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും. എന്നാല്‍ ഇപ്പോള്‍ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ നിന്ന് സംസ്ഥാന കൗണ്‍സിലിലേക്ക് തരം താഴ്ത്തി.
രാമചന്ദ്രന്‍ നായര്‍
പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും മുഖപത്രമായ ജനയുഗത്തിന്റെ സിഎംഡിയും ആയിരുന്നു രാമചന്ദ്രന്‍ നായര്‍. ഇപ്പോള്‍ ജില്ലാ കൗണ്‍സിലിലേക്ക് തരം താഴ്ത്തി. ജനയുഗത്തിന്റെ സിഎംഡി സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തു. 2009 ല്‍ തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിയായിരുന്നു രാമചന്ദ്രന്‍ നായര്‍.
വെഞ്ഞാറമൂട് ശശി
സിപിഐ ജില്ലാ സെക്രട്ടറിയായിരുന്നു വെഞ്ഞാറമൂട് ശശി. ഇദ്ദേഹത്തെ സ്ഥാനത്ത് നിന്ന് മാറ്റി. ബെന്നറ്റിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ആദ്യം രംഗത്ത് വന്ന ആളുകളില്‍ ഒരാളായിരുന്നു ശശി.
പന്ന്യന്‍ രവീന്ദ്രന്‍
മൂന്ന് പേര്‍ക്കെതിരെ പാര്‍ട്ടി നടപടിയുണ്ായപ്പോള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്ക് രൂക്ഷ വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. ഒടുവില്‍ പന്നയന്‍ സ്ഥാനത്യാഗത്തിന് പോലും തയ്യാറായി.
ബെന്നറ്റ് എബ്രഹാം
എല്ലാ വിവാദങ്ങള്‍ക്കും കാരണം ബെന്നറ്റ് എബ്രഹാം എന്ന സ്ഥാനാര്‍ത്ഥിയായിരുന്നു. എന്നാല്‍ സിപിഐയില്‍ ഇപ്പോഴുണ്ടായ നടപടികള്‍ക്ക് കാരണം താനല്ലെന്നാണ് ബെന്നറ്റിന്റെ പ്രതികരണം.
തിരിച്ചടികള്‍
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റ്ില്‍ ഒതുങ്ങിപ്പോയ പാര്‍ട്ടിക്ക് ഇപ്പോഴത്തെ നടപടികള്‍ കരുത്തുപകരും എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ നടപടി നേരിട്ടവര്‍ എടുക്കുന്ന നിലപാടുകള്‍ നിര്‍ണായകമാകും.