സ്ഥാനാര്‍ത്ഥി ആരായാലും സിപിഎമ്മിന് ജയിച്ചാല്‍ മതി
പണ്ടൊക്കെ സിപിഎമ്മിനെ കുറിച്ച് കേട്ടിരുന്നത് വ്യക്തമായ നിലപാടുള്ള പാര്‍ട്ടി, ആദര്‍ശമുള്ള പാര്‍ട്ടി, സാധാരണക്കാരന്റെ പാര്‍ട്ടി എന്നൊക്കെയാണ്. എന്നാല്‍ അടുത്ത കാലത്തായി ഈ വിശേഷണങ്ങളെല്ലാം തങ്ങളില്‍ നിന്ന് പാര്‍ട്ടി തന്നെ അകത്തി നിര്‍ത്തുന്ന കാഴ്ചയാണ് കാണുന്നത്. പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് വേളകളില്‍.
പാര്‍ട്ടി സ്ഥാനാര്‍ത്ഥി എന്നൊക്കെ പറയുന്നത് ഇപ്പോള്‍ വെറും സങ്കല്‍പം മാത്രമായിരിക്കുന്നു. തിരഞ്ഞെടുപ്പില്‍ വോട്ട് നേടാനാകുമോ, ജയിക്കാനാകുമോ... ആരെ വേണമെങ്കിലും സ്ഥാനാര്‍ത്ഥിയാക്കും. ആരുടെ പിന്തുണ വേണമെങ്കിലും സ്വീകരിക്കും. കഴിഞ്ഞ തവണ മദനിയുടെ പിഡിപിയും രാമന്‍ പിള്ളയുടെ ജനപക്ഷവും ആണ് ചീത്തപ്പേരുണ്ടാക്കിയതെങ്കില്‍ ഇത്തവണ രാഷ്ട്രീയ സഖ്യങ്ങളല്ല സിപിഎമ്മിന് ചീത്തപ്പേരുണ്ടാക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയില്‍ കാണിച്ച വര്‍ഗ്ഗപരമായ നീതികേടാണ്.
ചാലക്കുടി, പത്തനംതിട്ട, പൊന്നാനി. മൂന്ന് മണ്ഡലങ്ങളിലെ സിപിഎം സ്ഥാനാര്‍ത്ഥികളെ മാത്രം എടുത്തുനോക്കിയാല്‍ മതി, അധികാര രാഷ്ട്രീയത്തിന് വേണ്ടി ഈ പാര്‍ട്ടി കാണിക്കുന്ന നവ രാഷ്ട്രീയ നാടകം തിരിച്ചറിയാന്‍. സ്വന്തം പാര്‍ട്ടിയില്‍ മത്സരിക്കാന്‍ യോഗ്യരായവര്‍ ഇല്ലാഞ്ഞിട്ടാണോ ഈ രാഷ്ട്രീയ പാപ്പരത്തം സിപിഎം കാണിക്കുന്നതെന്ന് പാര്‍ട്ടി അനുഭാവികള്‍ പോലും ചിന്തിച്ചുപോകും.
പത്തനംതിട്ടയില്‍ മുന്‍ ഡിസിസി പ്രസിഡന്റ് ഫിലപ്പോസ് തോമസാണ് സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തവണ അനന്ത ഗോപനെന്ന പാര്‍ട്ടിക്കാരനെ മത്സരിപ്പിച്ച മണ്ഡലമാണ്. പക്ഷേ ഇത്തവണ ജയിക്കാന്‍ വേണ്ടി മാത്രം, കോണ്‍ഗ്രസിനോട് പിണങ്ങിയ ഒരാളെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം തീരുമാനിക്കുകയായിരുന്നു. ഒരുമുന്നണിയെന്ന നിലയില്‍ ഇടതുമുന്നണിയിലെ മറ്റ് പാര്‍ട്ടികളോട് പോലും ആലോചിക്കാതെയാണ് ഈ തീരുമാനം എന്നോര്‍ക്കണം.
ചാലക്കുടി മണ്ഡലത്തില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി സിനിമ നടന്‍ ഇന്നസെന്റ് ആണ്. സിപിഎം പിന്തുണയോടെ സ്വതന്ത്രനായിട്ടാണത്രെ ഇന്നസെന്റ് മത്സരിക്കുന്നത്. സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥിയാകാന്‍ എന്ത് യോഗ്യതയാണ് ഇന്നസെന്റിന് ഉള്ളത്.എന്താണ് രാഷ്ട്രീയ പ്രവര്‍ത്തനം എന്ന് പോലും ശരിക്ക് അറിയാത്ത ഒരാളെ പാര്‍ലമെന്റിലേക്കയക്കാന്‍ എന്ത് തൊഴിലാളി വര്‍ഗ്ഗ ന്യായീകരണമാണ് സിപിഎമ്മിന് ഉന്നയിക്കാനുള്ളത്.
സിനിമ എന്ന തൊഴില്‍ മേഖലയില്‍ അമ്മ എന്ന സംഘടനയുടെ ഏകാധിപത്യ തീരുമാനങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഒരു പ്രസിഡന്റ് എന്നതിനപ്പുറം എന്താണ് ഇന്നസെന്റിലെ സംഘടനാ പ്രവര്‍ത്തകന്‍? കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സഹയാത്രികനായിരുന്ന തിലകനെപ്പോലും തള്ളിപ്പറഞ്ഞ ഇന്നസെന്റിന്റെ യോഗ്യത വോട്ടുനേടാനുതകുന്ന താരമൂല്യം മാത്രമല്ലേ...?
ചാലക്കുടിയില്‍ നിന്ന് പൊന്നാനിയിലെത്തുമ്പോള്‍ സ്ഥാനാര്‍ത്ഥി പിന്നെയും ഒരു കോണ്‍ഗ്രസ്സുകാരന്‍. വി അബ്ദുറഹ്മാന്‍ എന്ന മുന്‍ കെപിസിസി നിര്‍വ്വാഹക സമിതി അംഗം. കഴിഞ്ഞ തവണയും പൊന്നാനിയിലെ സ്ഥിതി ഇതു തന്നെയായിരുന്നു. സിപിഐയുടെ കയ്യില്‍ നിന്ന് പിടിച്ചെടുത്ത സീറ്റില്‍ അന്ന് മത്സരിപ്പിച്ചത് അബ്ദുള്‍ നാസര്‍ മദനിയുടെ നോമിനി ഡോ. ഹുസൈന്‍ രണ്ടത്താണിയെ.
അഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ പിഡിപി നോമിനിക്ക് പകരം മുന്‍ കോണ്‍ഗ്രസ്സുകാരന്‍. തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തില്‍ എന്നും മുസ്ലീം ലീഗിന് ഒപ്പമാണ് പൊന്നാനി ലോക്‌സഭാ മണ്ഡലമെങ്കിലും സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളായ പൊന്നാനി നിയമസഭാ മണ്ഡലവും തവനൂര്‍ മണ്ഡലവും തൃത്താല മണ്ഡലും ഒക്കെ ഇതിന് കീഴിലാണെന്ന സത്യം മറന്നുകൊണ്ടാണ് ഇത്തവണയും സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം.പൊന്നാനിയില്‍ പാര്‍ട്ടി ചിഹ്നത്തില്‍ ഒരാളെ മത്സരിപ്പിക്കാനുള്ള ആര്‍ജ്ജവം പോലും വിപ്ലവപ്പാര്‍ട്ടിയെന്നോ, തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയെന്നോ വിളിക്കപ്പെടുന്ന സിപിഎമ്മിന് ഇല്ലാതെ പോയി.
പാര്‍ട്ടിക്ക് പ്രത്യയശാസ്ത്രമോ, നിലപാടുകളോ ഒന്നും വിഷയമല്ലാതെ വരികയും, ജയപരാജയത്തിന്റെ സാധ്യതകള്‍ മാത്രം പരിഗണിക്കപ്പെടുകയും ചെയ്യുകയാണെങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പിന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റിന് എന്ത് പ്രസക്തിയാണുള്ളത്.