മതവികാരം: ധോണിയ്ക്ക് അറസ്റ്റ് വാറണ്ടെങ്കില്‍ പിണറായിക്കും വേണം... തെറ്റെങ്കില്‍ 'രണ്ടും' തെറ്റ്
മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയ്‌ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിയ്ക്കുകയാണ് അനന്ത് പുര്‍ കോടതി. ഒരു മാഗസിന്റെ കവര്‍ ചിത്രത്തില്‍ 'മഹാവിഷ്ണുവിന്റെ രൂപത്തില്‍' പ്രത്യക്ഷപ്പെട്ടതാണ് ധോണി ചെയ്ത കുറ്റം.
അങ്ങനെയെങ്കില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെതിരേയും കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരേയും വേണമെങ്കില്‍ കേസ് എടുത്തുകൂടെ? രണ്ട് പേര്‍ക്കും എതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിയ്ക്കുകയും ചെയ്തുകൂടെ?
കണ്ണൂര്‍ അമ്പാടി മുക്കില്‍ പിണറായി വിജയനെ അര്‍ജുനനായും പി ജയരാജനെ ശ്രീകൃഷ്ണനായും ചിത്രീകരിയ്ക്കുന്ന പോസ്റ്റര്‍ ശരിയ്ക്കും മതവികാരത്തെ വ്രണപ്പെടുത്തുന്നുണ്ടോ?
പിണറായിയും ധോണിയും
നിയമത്തിന് മുന്നില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗമെന്നതോ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനെന്നതോ ഒരു ഒഴിവുകഴിവല്ല. നിയമം എല്ലാവര്‍ക്കും ഒരുപോലെ തന്നെയാണ്. അങ്ങനെയെങ്കില്‍ ധോണി നേരിടുന്ന നിയമനപടി പിണറായി വിജയനും നേരിടേണ്ടി വരില്ലേ?
അര്‍ജ്ജുനനും വിഷ്ണുവും
മഹോന്ദ്ര സിങ് ധോണിയെ മഹാവിഷ്ണുവായി ചിത്രീകരിയ്ക്കുന്ന ചിത്രമാണ് ബിസിനസ് ടുഡേ മാഗസിന്‍ കവര്‍ ചിത്രമാക്കിയത്. പിണറായി വിജയനെ അര്‍ജ്ജുനനായി ചിത്രീകരിയ്ക്കുന്ന പോസ്റ്ററാണ് കണ്ണൂരില്‍ പ്രത്യക്ഷപ്പെട്ടത്.
പിണറായി അര്‍ജ്ജുനന്‍, ജയരാജന്‍ കൃഷ്ണന്‍
ഭാരതയുദ്ധത്തില്‍ തേരില്‍ നിന്ന് യുദ്ധം ചെയ്യുന്ന അര്‍ജ്ജുനനായാണ് പിണറായി വിജയനെ ചിത്രീകരിച്ചിരിയ്ക്കുന്നത്. തേര്‍ തെളിയ്ക്കുന്ന ശ്രീകൃഷ്ണനായി പി ജയരാജനേയും.
മതവികാരം വ്രണപ്പെടുമോ?
വൈരുദ്ധ്യാത്മിക ഭൗതിക വാദത്തില്‍ വിശ്വസിയ്ക്കുന്ന പിണറായിയേയും പി ജയരാജനേയും മഹാഭാരത കഥാപാത്രങ്ങളായി ചിത്രീകരിയ്ക്കുമ്പോള്‍ ആരുടേയെങ്കിലും മതവികാരം വ്രണപ്പെടുമോ എന്നാണ് ചോദ്യം.
ധോണിയുടെ കാര്യത്തിൽ
ബിസിനസ് ടുഡേ മാഗസിനാണ് ആ കവര്‍ ചിത്രം തയ്യാറാക്കിയത്. ധോണി അതിന് നിന്നു കൊടുത്തു എന്ന് മാത്രം. മാഗസിന്‍ ചെയ്തതുപോലൊരു തെറ്റ്(?) ധോണി ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ സംശയമാണ്.
കണ്ണൂരിലും അങ്ങനെ തന്നെ
കണ്ണൂര്‍ അമ്പാടിമുക്കിലാണ് പിണറായി-ജയരാജന്‍ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. അങ്ങനെ ഒരു ബോര്‍ഡ് സ്ഥാപിച്ചതില്‍ പിണറായിക്കോ ജയരാജനോ ഒരു പങ്കും ഉണ്ടാകാന്‍ ഇടയില്ല.
അമ്പാടിമുക്കിലെ സിപിഎം
ബിജെപിയില്‍ നിന്നും ആര്‍എസ്എസ്സില്‍ നിന്നും അടുത്തകാലത്തായി സിപിഎമ്മിലെത്തിയ ഏറെ പേരുള്ള സ്ഥലമാണ് അമ്പാടിമുക്ക്. സംഭവത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്നാണ് സിപിഎമ്മിന്റെ ഭാഷ്യം.
നിയമം അങ്ങനെയെങ്കില്‍
ബിസിനസ് ടുഡേയുടെ കവര്‍ചിത്രത്തിന്റെ പേരില്‍ ധോണിയ്‌ക്കെതിരെ കേസ് എടുക്കാന്‍ വകുപ്പുണ്ടെങ്കില്‍, ബോര്‍ഡിന്റെ പേരില്‍ പിണറായിയ്ക്കും ജയരാജനും എതിരെ കേസ് എടുക്കേണ്ടതല്ലേ എന്നാണ് ചിലരുടെ ചോദ്യം.
ധോണി ഹാജരാകാണം
ഫെബ്രുവരി 25 ന് അനന്ത് പുര്‍ കോടതിയില്‍ ഹാജരാകാനാണ് ധോണിയ്ക്ക് നിര്‍ദ്ദേശം. കോടതിയില്‍ എത്തിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യും.
പിണറായി കുടുങ്ങുമോ?
നവകേരള യാത്ര തുടങ്ങുകയാണ്, നിയമസഭ തിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രം ബാക്കി. അമ്പാടിമുക്ക് ബോര്‍ഡ് കേസായാല്‍ പിണറായി വിജയന്‍ കുടുങ്ങുമോ?