കയറ്റിറക്കിന് ഇഷ്ടമുള്ള തൊഴിലാളി.. തൊഴിലാളികളുടെ അവകാശത്തിന് പിണറായി സർക്കാർ കത്തിവെക്കുന്നു?
തൊഴിലാളികളുടെ അവകാശത്തിന് പിണറായി സർക്കാർ കത്തിവെക്കുന്നു?
ഡോ ആസാദ്
തൊഴില്‍ സുരക്ഷയുടെയും തൊഴിലാളി ക്ഷേമത്തിന്റെയും നിയമങ്ങളാകെ അഴിച്ചു പണിയാന്‍ സമീപ ഭൂതകാലത്ത് വലിയ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ദീര്‍ഘകാല സമരങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങള്‍ ഒന്നൊന്നായി പിടിച്ചു പറിക്കപ്പെടുന്നു. കോര്‍പറേറ്റ് മൂലധന മൂര്‍ത്തികള്‍ക്ക് അപ്രിയമോ മാര്‍ഗ തടസ്സമോ ഉണ്ടായിക്കൂടാ എന്ന കാര്യത്തില്‍ ഭരണകൂടത്തിന് മുഖ്യ പരിഗണനയാണുള്ളത്. തൊഴിലാളി വര്‍ഗത്തിന്റെ രാഷ്ട്രീയ പ്രസ്ഥാനം എന്നറിയപ്പെടുന്ന ഒരു പാര്‍ട്ടിയാണ് അധികാരത്തിലെങ്കിലും സ്ഥിതി വ്യത്യാസപ്പെടുന്നില്ല. പുതിയ നിക്ഷേപ പ്രോത്സാഹന, സൗകര്യമൊരുക്കല്‍ ഓര്‍ഡിനന്‍സ് അങ്ങനെയൊന്നാണ് എന്നേ കരുതാനാവൂ.
സംസ്ഥാനത്തെ രജിസ്റ്റര്‍ ചെയ്ത ചുമട്ടുതൊഴിലാളികള്‍ക്ക് ലഭിച്ചു പോന്ന തൊഴിലവകാശം ഇല്ലാതാവും. വ്യവസായ സ്ഥാപനങ്ങളില്‍ കയറ്റിറക്കിന് ഉടമയ്ക്ക് ഇഷ്ടമുള്ള ആരെയും നിയോഗിക്കാന്‍ അഥവാ യന്ത്രങ്ങളുപയോഗിക്കാന്‍ സ്വാതന്ത്ര്യം നല്‍കുകയാണ് പുതിയ ഓര്‍ഡിനന്‍സ്. നിക്ഷേപകര്‍ക്കും മുതലാളിമാര്‍ക്കും ഒരുവിധത്തിലുള്ള തടസ്സവും മനോവ്യഥയും ഉണ്ടാവരുതെന്ന് സര്‍ക്കാറിന് നിര്‍ബന്ധമുണ്ട്.
ഇനി ഇക്കാര്യത്തില്‍ ട്രേഡ് യൂണിയന്‍ നേതാക്കളുടെ അഭിപ്രായമാണ് അറിയാനുള്ളത്. ഇത്തരം അവകാശങ്ങള്‍ നേടിയെടുക്കാന്‍ നടത്തിയ പോരാട്ടങ്ങള്‍, അവയുടെ ദുര്‍വിനിയോഗത്തിലേയ്ക്കു നീണ്ടപ്പോള്‍ തിരുത്താന്‍ ശേഷിയറ്റ് നോക്കിനിന്നവര്‍കൂടിയാണവര്‍. തൊഴിലവകാശത്തിന്റെ മറവില്‍ നോക്കുകൂലിയെന്ന പിടിച്ചുപറിയും കൊള്ളയും അരങ്ങേറിയിട്ടുണ്ട്. അതു തടയാനും ആരോഗ്യകരമായ തൊഴിലന്തരീക്ഷം നിലനിര്‍ത്താനുമായിരുന്നു ശ്രമിക്കേണ്ടത്. എന്നാല്‍ സമരവും സംഘര്‍ഷവും തടയാന്‍ കാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലിടങ്ങളില്‍ തൊഴിലാളികള്‍ക്കും കിട്ടിക്കൊണ്ടിരുന്ന അവകാശങ്ങള്‍ റദ്ദു ചെയ്യപ്പെടുകയാണ്. നവലിബറല്‍ അമിതോത്സാഹമാണ് പ്രകടമാകുന്നത്.
വ്യവസായ സ്ഥാപനങ്ങളില്‍ ചുമട്ടു തൊഴിലാളികള്‍ അവകാശവാദം ഉന്നയിക്കുന്നത് നിരുത്സാഹപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് വ്യവസായമന്ത്രി പറയുന്നു. വ്യവസായ ഉടമയുടെ അവകാശമാണ് മന്ത്രിക്കും സര്‍ക്കാറിനും പ്രധാനം. തൊഴിലാളി നേതാക്കള്‍ മന്ത്രിമാരായാല്‍ ഇങ്ങനെയാവണം!!
തൊഴിലാളികളുടെ സംഘടിത ശക്തി തകര്‍ക്കുക എന്നത് വ്യവസായ പ്രഭുക്കളുടെ താല്‍പ്പര്യമാണ്. അതിനു തൊഴിലാളികളുടെ പാര്‍ട്ടിയെത്തന്നെ ഉപകരണമാക്കുന്നതില്‍ അവര്‍ വിജയിച്ചു. സംരംഭകര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കേണ്ടി വരും. പക്ഷേ, അത് മറ്റാരുടെയും അവകാശം എടുത്തുകളഞ്ഞുകൊണ്ടാവരുത്. ജനങ്ങളുടെ ജീവിതത്തിനും സ്വത്തിനും ഭീഷണിയുയര്‍ത്തുന്ന വ്യവസായനയം തൊഴിലാളികളുടെ ജീവിതത്തെ വേട്ടയാടുന്നതില്‍ അത്ഭുതമില്ല. എല്ലാം ശരിയാകുകയാണ്. ആരുടെ അശാന്തിയാണ് ഭരണകൂടത്തിന്റെ ഉറക്കംകെടുത്തുന്നതെന്ന് ഇതില്‍ക്കൂടുതല്‍ വ്യക്തമാവാനുണ്ടോ?