ആയുഷ് ഡോക്ടർമാർക്ക് ബ്രിഡ്ജ് കോഴ്സ് വന്നാൽ എന്താണപകടം? ഡോ. ജയൻ ഏവൂർ എഴുതുന്നു!!
ഡോ. ജയൻ ദാമോദരൻ
BAMS/BHMS ബിരുദധാരികൾക്ക് ആധുനികവൈദ്യത്തിൽ പരിശീലനം നൽകാൻ ഒരു ബ്രിഡ്ജ് കോഴ്സ് തുടങ്ങാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത് വിവാദമായിരിക്കുകയാണല്ലോ. എന്നെപ്പോലെയുള്ള ആയിരക്കണക്കിന് ആയുർവേദ ഡോക്ടർമാർക്ക് ഇതിൽ ഒരു താല്പര്യവുമില്ലായിരുന്നു. വരും തലമുറകളിൽ ആയുർവേദത്തിന്റെ തനിമ നിലനിർത്താൻ കഴിയുമോ എന്ന സംശയമായിരുന്നു അതിനു കാരണം. (പല ഹോമിയോ ഡോക്ടർമാരും ഈ സംശയം ഉയർത്തിയിട്ടുണ്ട്). എന്നാൽ ഈ വിഷയത്തിൽ ആധുനിക ഡോക്ടർമാരുടെ പ്രതികരണവും വെപ്രാളവും ബന്ദ് പ്രഖ്യാപിക്കലും ഒക്കെ കാണുമ്പോൾ എന്റെ ചിന്തയ്ക്കപ്പുറം എന്തെങ്കിലും ഇതിലുണ്ടോ എന്ന സംശയം ഉണർന്നു വരുന്നു.
ഇനി വലിയകാറ്റും വെള്ളപ്പൊക്കവും വരാൻ ഒരു നൂറ്റാണ്ടൊന്നും കാത്തിരിക്കേണ്ടി വരില്ല- മുരളി തുമ്മാരുകുടി
സയൻസ് ഗ്രൂപ്പെടുത്ത് പ്ലസ് ടു പാസായി അഞ്ചുവർഷത്തെ കോഴ്സിനുള്ളിൽ അനാട്ടമി, ഫിസിയോളജി, പതോളജി, കമ്മ്യൂണിറ്റി മെഡിസിൻ, ഇ.എൻ.ടി, ഒഫ്താൽമോളജി, ഗൈനക്കോളജി, ഒബ്സ്റ്റട്രിക്സ് എന്നുവേണ്ട സൈക്യാട്രി വരെയുള്ള വിഷയങ്ങൾ പഠിച്ചിട്ടു തന്നെയാണ് BAMS/BHMS ബിരുദ വിദ്യാർത്ഥികൾ പുറത്തിറങ്ങുന്നത്. ഈ സാഹചര്യത്തിൽ അവർക്ക് ഇപ്പോൾ കിട്ടാത്ത വിഷയങ്ങളായ ബയോകെമസ്ട്രി, ഫാർമക്കോളജി, വിഷയങ്ങൾ കൂടി പഠിക്കാൻ കിട്ടുകയും, സർജറിയിൽ പ്രായോഗിക വിജ്ഞാനം ലഭിക്കുകയും ചെയ്താൽ അവർ കാര്യശേഷിയുള്ളവരാകും എന്ന കാര്യത്തിൽ സംശയമില്ല.
ഇങ്ങനെ ചിന്തിച്ചപ്പോൾ മറ്റൊരു കാര്യം ഓർമ്മ വന്നു. തിരുവനന്തപുരം ആയുർവേദ കോളേജിൽ പതിറ്റാണ്ടുകളായി പ്രവർത്തിച്ചു വരുന്ന സ്ത്രീകളുടെയും കുട്ടികളുടേയും ആശുപത്രി ഉണ്ട്, പൂജപ്പുരയിൽ. ആയിരക്കണക്കിന് പ്രസവങ്ങൾ നടന്നിരുന്ന ആശുപത്രി. ആ പ്രദേശത്ത് ഇന്നുള്ള ബഹുഭൂരിപക്ഷം (യുവാക്കൾ മുതൽ മുകളിലോട്ട് പ്രായമുള്ള) ആളുകളും ജനിച്ചു വീണ ആശുപത്രി. അവിടെ ആയുർവേദ ഡോക്ടർമാർക്കൊപ്പം 4 ആധുനിക ഡോക്ടർമാരും ഉണ്ടായിരുന്നു. ഞാനുൾപ്പടെയുള്ള തലമുറ അവിടെ പ്രസവം കണ്ട്, അസിസ്റ്റ് ചെയ്ത് പഠിച്ചിട്ടുള്ളവരാണ്. പ്രസവമെടുത്തിരുന്ന ആയുർവേദ ഡോക്ടർമാരായ ഡോ. ശ്യാമള, ഡോ നളിനാക്ഷൻ എന്നിവരെ നന്ദിപൂർവം സ്മരിക്കുന്നു. (അതിനു മുൻപ് ഉണ്ടായിരുന്ന ഡോ. ശൈലേശ്വരി അമ്മ ഇക്കാര്യത്തിൽ അഗ്രഗണ്യ ആയിരുന്നു).
എന്നാൽ പിൽക്കാലത്ത് ആയുർവേദ വിദ്യാർത്ഥികൾക്ക് സർജറി / ഗൈനക്കോളജി/ ഒബ്സ്റ്റട്രിക്സ് പരിശീലനം നിഷേധിക്കപ്പെടുകയും, ആയുർവേദ ആശുപത്രിയിലെ അലോപ്പതി ഡോക്ടർമാർ പ്രസവമെടുക്കാതാകുകയും, ആയുർവേദ ഡോക്ടർമാർ പ്രസവമെടുക്കുന്നതിനെതിരാവുകയും ചെയ്തു. (എമർജൻസി ഡ്രഗ്സ് ഒന്നും ആയുർവേദ ഡോക്ടർമാർക്ക് എഴുതാനാവില്ല.) ഫലം ആശുപത്രിയിൽ ഒരുവർഷം നടന്നത് 1 പ്രസവം! ഇപ്പോൾ ആ ആശുപത്രിയിൽ ഉള്ള 2 ഗൈനക്കോളജിസ്റ്റുകളേയും മറ്റെവിടേക്കോ ഡിപ്ലോയ് ചെയ്തു. ഇനി അവിടെ ഒരു പ്രസവവും നടക്കില്ലല്ലോ! ശുഭം. BAMS ബിരുദധാരികൾ ബ്രിഡ്ജ്കോഴ്സ് ചെയ്ത് ആധുനിക സങ്കേതങ്ങൾ കൂടി പഠിച്ചാൽ, ഇമ്മാതിരി പണികൾക്ക് ഒരു പരിഹാരമാകും.
ഒരു പക്ഷേ, കുതിച്ചുയരുന്ന സിസേറിയൻ പ്രസവങ്ങളിൽ 90% വും നോർമൽ പ്രസവങ്ങളാക്കാൻ ഈ ബ്രിഡ്ജ് കോഴ്സ് കാരണമായേക്കും! ആയുര്‍വേദ രീതിയില്‍ ഗര്‍ഭിണീ പരിചര്യ ചെയ്യാന്‍ കഴിഞ്ഞാല്‍ സ്വാഭാവിക പ്രസവങ്ങളുടെ എണ്ണം ഉയര്‍ത്താന്‍ കഴിയും. പ്രസവരക്ഷയ്ക്ക് ഇപ്പോള്‍ തന്നെ ധാരാളം ആയുര്‍വേദ ഔഷധങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. കോമ്പ്ലിക്കേഷന് ഉള്ള ഗര്‍ഭിണികളെ യഥാസമയം റെഫര്‍ ചെയ്യാനും സാധിക്കും. 10 - 15 % ആണ് സിസേറിയന് പ്രസവങ്ങള്‍ക്കായി ലോകാരോഗ്യസംഘടന നല്കുന്ന കണക്ക്. അതൊരു 30 % വരെ ആയിക്കോട്ടെ. പക്ഷെ നമ്മുടെ നാട്ടില്‍ അത് 50 - 60 % വരെയാണ്. ആയുര്‍വേദ ആശുപത്രികളില്‍ നോര്‍മല്‍ പ്രസവങ്ങള്‍ നടത്താന്‍ അനുമതി വരട്ടെ. ഈ കണക്ക് മാറും.
ഇത് ഒരു ഉദാഹരണം മാത്രമാണ്. ഇതേപോലെ പല മേഖലകളിലും ആധുനിക വൈദ്യത്തിന്റെ സഹായത്തോടെ ആയുര്‍വേദ ചികിത്സയുടെ മേഖലകള്‍ മെച്ചപ്പെടുത്താം. എമര്‍ജന്‍സി കെയര്‍ ചെയ്യാന്‍ അനുമതി ഉണ്ടെങ്കില്‍ ധൈര്യപൂര്‍വ്വം ചികിത്സയില്‍ പുതിയ ഗവേഷണങ്ങള്‍ നടത്താനും സാധിക്കും. ഇന്ന് അതിനൊന്നും ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് അനുമതി ഇല്ല. അവര്‍ക്ക് അതില്‍ ട്രെയിനിംഗ് ഇല്ല എന്നതാണ് കാരണം. ഇതൊക്കെ പറഞ്ഞത് ഒരു മറുചിന്ത എന്ന നിലയ്ക്കാണ്. അല്ലാതെ ഞങ്ങക്ക് ബ്രിഡ്ജ് കോഴ്സ് തായോ എന്ന രോദനം അല്ല. അങ്ങനെയൊരു ആശയം മുന്നോട്ട് വന്നപ്പോള്‍ അതെങ്ങനെ ഉപകാരപ്പെടും എന്ന ചിന്തിച്ചു എന്നേ ഉള്ളു.
ആധുനിക വൈദ്യ ശാസ്ത്രം ആയുർവേദവുമായി കൈകോര്‍ക്കാന്‍ തയ്യാറായാല്‍ ചികിത്സാ രംഗത്ത് വിപ്ലവകരമായ പലമാറ്റങ്ങള്‍ക്കും നാന്ദി കുറിക്കാം എന്നു വിശ്വസിക്കുന്നു. അതിനുള്ള സാഹചര്യം നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ ഇല്ല എന്നതാണ്. യാതാര്‍ത്ഥ്യം. പക്ഷെ വിദേശരാജ്യങ്ങളിലെ ആധുനിക ഡോക്ടര്‍മാര്‍ക്ക് ഈ മുന്‍വിധി ഇല്ല. അതുകൊണ്ട് ഒരു പക്ഷെ സംയുക്ത ഗവേഷണങ്ങള്‍ ആ തലത്തില്‍ നടക്കാന്‍ സാധ്യതയുണ്ട്. ഇതിന്റെ പ്രാഥമിക ചര്‍ച്ചകള്‍ ഒന്നു രണ്ടു തലങ്ങളില്‍ നടന്നു കഴിഞ്ഞു. വിദേശത്ത് അംഗീകരിക്കപ്പെട്ട ശേഷമേ ഇവിടെ അംഗീകാരം പ്രതീക്ഷിക്കുന്നുള്ളു. അതുകൊണ്ട് തല്ക്കാലം ബ്രിഡ്ജ് കോഴ്സ് ഇല്ലെങ്കിലും ആയുര്‍വേദത്തിനു പ്രശ്നമൊന്നും ഇല്ല.
ഇപ്പോള്‍ ഈ കോഴ്സ് വരുന്നത് ഗ്രാമീണ മേഖലയില്‍ ആധുനിക ഡോക്ടര്‍മാര്‍ സേവനം ചെയ്യാന്‍ വിസമ്മതിക്കുന്നത് കൊണ്ട് മാത്രമാണ്. അവര്‍ അതിനു തയ്യാറായാല്‍ ബ്രിഡ്ജ് കോഴ്സിന്റെ ആവശ്യകത ഉണ്ടാവില്ല. ഐ എം എ നാളെ പറയുകയാണ് "മുഴുവൻ ഗ്രാമങ്ങളിലും സേവനം ചെയ്യാൻ എം ബി ബി എസ് ഡോക്ടർമാർ തയ്യാർ" അന്നു തീരുന്ന പ്രശ്നമേ ഉള്ളു ബ്രിഡ്ജ് കോഴ്സിനേ സംബന്ധിച്ച്. പ്രസ്താവിച്ചാൽ മാത്രം പോരാ, ജോലിയിൽ പ്രവേശിക്കുകയും, സേവനം നടത്തുകയും വേണം. കേരളത്തിൽ പോലും അത് നടക്കുന്നില്ല എന്നതാണ് ദുഃഖകരം.