ബിജെപിയുടെ സ്വപ്‌നങ്ങളും കോണ്‍ഗ്രസിന്റെ തിരിച്ചറിവുകളും- ശ്രീജിത്ത് ദിവാകരൻ എഴുതുന്നു
ശ്രീജിത്ത് ദിവാകരൻ
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം കേരളത്തില്‍ ഒരൊറ്റ കേന്ദ്രത്തില്‍ ചര്‍ച്ചകള്‍ സമന്വയിപ്പിക്കാനാണ് മാധ്യമങ്ങളും പ്രതിപക്ഷവും ശ്രമിക്കുന്നത്- ബിജെപി. ആര്‍ക്കൊക്കെ ബിജെപി ബന്ധമുണ്ട് എന്ന് ജമാഅത്തെ ഇസ്ലാമി ചോദിക്കുന്നു. ചുവട് പിടിച്ച് കോണ്‍ഗ്രസും ലീഗും ചോദിക്കുന്നു. മാധ്യമങ്ങള്‍ ചോദിക്കുന്നു. ബിജെപിയെ കുറിച്ച് വീണ്ടും വീണ്ടും ചര്‍ച്ച ചെയ്യുന്നു. കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധി മുതല്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വരെ തോറ്റാല്‍ തങ്ങള്‍ ബിജെപിയിലേയ്ക്ക് പോകുമെന്ന് കേരള സമൂഹത്തെ എമ്പാടും ഭീഷണിപ്പെടുത്തുന്നു. ബിജെപിയാകട്ടെ വിചിത്രമായ ജനാധിപത്യ കണക്ക് പറയുന്നു. 35-40 സീറ്റൊക്കെ ലഭിച്ചാല്‍ തങ്ങള്‍ ഭരിക്കുമെന്ന്. ഈ അസംബന്ധ നാടകത്തിനിടയിലാണ് അഞ്ചുവര്‍ഷത്തെ ഭരണനേട്ടങ്ങളുടെ കണക്കുമായി ഇടതുപക്ഷം ഇറങ്ങുന്നത്.
പോണ്ടിച്ചേരിയും കേരളവും അരാഷ്ട്രീയ ബിംബങ്ങളുടെ രാഷ്ട്രീയ ദൗത്യങ്ങളും- ശ്രീജിത്ത് ദിവാകരൻ എഴുതുന്നു
കെപിസിസിയുടെ പബ്ലിക് പോളിസിയും തിരഞ്ഞെടുപ്പും- ശ്രീജിത്ത് ദിവാകരൻ എഴുതുന്നു
ബിജെപിയുടെ അസംബന്ധങ്ങൾ
സാധാരണ ഭരണപക്ഷമാണ് അസംബന്ധ പുകമറകള്‍ സൃഷ്ടിക്കുവാന്‍ ശ്രമിക്കുക. ബിജെപി കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ ശ്രമിച്ചത് ഓര്‍ക്കുക. അഞ്ച് വര്‍ഷത്തെ ഭരണത്തെ കുറിച്ച് സംസാരിക്കാന്‍ മാത്രം അവര്‍ തയ്യാറല്ലായിരുന്നു. മറ്റെന്തും സംസാരിക്കും. ഇന്ത്യയുടെ അതിര്‍ത്തി, ചൈന, പട്ടാളക്കാര്‍, നെഹ്രു, രാഹുല്‍, കമ്മ്യൂണിസ്റ്റ് ഭീകരര്‍, മുസ്ലീം ജിഹാദികള്‍, ലവ് ജിഹാദ്, അഭിനന്ദന്‍, പാകിസ്താന്‍, സര്‍ജിക്കല്‍ സ്‌ട്രെക്ക്, ഇന്ത്യന്‍ പാരമ്പര്യം, ചാണകത്തില്‍ നിന്ന് പ്ലൂട്ടോണ്‍... പക്ഷേ അഞ്ച് വര്‍ഷത്തെ ഭരണത്തെ കുറിച്ച് കമാ എന്നൊരക്ഷരം മിണ്ടില്ല. അത് ആരും സംസാരിക്കാന്‍ അവര്‍ അനുവദിക്കുകയുമില്ല. അപ്പോഴേയ്ക്കും ഉച്ചത്തില്‍ കലപിലയുണ്ടാക്കും. അതേസമയം പ്രതിപക്ഷം അഴിമതി, നോട്ട് നിരോധനം, പാളിപ്പോയ വിദേശനയം, ചൈനീസ് കടന്ന് കയറ്റം, തൊഴിലില്ലായ്മ, ദളിത്-മുസ്ലീം പീഡനം, കാര്‍ഷിക പ്രതിസന്ധി, ആത്മഹത്യകള്‍, വിലക്കയറ്റം, പെട്രോളിയം വിലവര്‍ദ്ധന, നീരവ് മോഡി, അമിത്ഷാ..എത്രയെത്ര കേസുകള്‍. വാട്‌സ്അപുകളില്‍ പക്ഷേ ദേശീയത മാത്രം ഓടി, ഹിന്ദുവാണെന്നതിലും ഇന്ത്യാക്കാരനാണെന്നതിലും ഉള്ള അഭിമാനം നിറഞ്ഞു നിന്നു, നുണകള്‍ പ്രചരിച്ചു.
പ്രതിപക്ഷം കാണിച്ചുകൂട്ടുന്നത്
ഈ വസ്തുതകളുടെ നേരെ മറിച്ചുള്ള ഒരു രംഗമാണ് കേരളത്തില്‍ കാണുന്നത്. ഭരണപക്ഷം സാധാരണഗതിയില്‍ ചെയ്യുമെന്ന് നമ്മള്‍ കരുതുന്നത് ഇവിടെ പ്രതിപക്ഷമാണ് പ്രവര്‍ത്തിക്കുന്നത്. അവര്‍ക്ക് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കുറിച്ച് സംസാരിക്കാന്‍ ഒരാഗ്രഹവുമില്ല. സത്യം പറഞ്ഞാല്‍ പോലീസിന്റെ വീഴ്ചയെ കുറിച്ച് സംസാരിക്കാം. പ്രയോഗികമായി ഒരോ പദ്ധതികളുടെ നടത്തിപ്പുകളിലുണ്ടായിട്ടുള്ള സൂക്ഷ്മമായ പോരായ്മകളെ കുറിച്ച് സംസാരിക്കാം. പക്ഷേ അതിന് ഊര്‍ജ്ജവും അധ്വാനവും ആവശ്യമുണ്ട്. ഇത് എളുപ്പമായിരുന്നു. കഴിഞ്ഞ കുറച്ച് കാലമായി ബിജെപി നയിക്കുന്ന വഴിയിലൂടെയായിരുന്നു മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ സഞ്ചാരം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രന്‍ ഒരോ വിഡ്ഢിത്തരങ്ങളും ഗൂഢാലോചനകളും മാധ്യമങ്ങളുടെ സഹായത്തോടെ ഉന്നയിക്കും. കോണ്‍ഗ്രസ് അത് ഏറ്റ് പിടിക്കും. ലാവ്‌ലിന്‍ കാലത്ത് എല്ലാ രേഖകളും തന്റെ കൈയ്യിലുണ്ട് എന്ന് പല കുറി ആവര്‍ത്തിച്ച് പറഞ്ഞ് കൈരേഖ സുരേന്ദ്രനെന്ന പേര് സമ്പാദിച്ച് അപഹാസ്യനായ ആളാണ് ഇദ്ദേഹം എന്നെങ്കിലും പ്രതിപക്ഷ നേതാവ് ഓര്‍ക്കേണ്ടതല്ലേ? പക്ഷേ ബിജെപി ആണോ കോണ്‍ഗ്രസ് ആണോ എന്ന് സ്വയം സംശയമുള്ള ഒരു കൂട്ടമാളുകളുടെ ഉപദേശം കൂടി സ്വീകരിച്ചിട്ടാകണം പ്രതിപക്ഷ നേതാവ് ആ അജണ്ടയില്‍ തന്നെ ഇക്കാലമത്രയും തുടര്‍ന്നു.
എന്തായി സ്വർണക്കടത്ത്
കഴിഞ്ഞ ഒരുവര്‍ഷം സ്വര്‍ണക്കള്ളക്കടത്ത്, ഈന്തപ്പഴം കള്ളക്കടത്ത്, ഖുറാന്‍ കള്ളക്കടത്ത് എന്നിങ്ങനെ മീഡിയക്കൊപ്പം ആവര്‍ത്തിച്ച് കൊണ്ടിരുന്നു. കോവിഡ് പ്രതിരോധ പരിപാടികളെ നിരന്തരം വിമര്‍ശിച്ചു. രണ്ടും ശൂന്യതയില്‍ വിലയം പ്രാപിച്ചു. എത്ര ശ്രമിച്ചിട്ടും മുഖ്യമന്ത്രിയേയോ മന്ത്രിമാരേയോ ഈ കേസുകളുമായി ബന്ധപ്പെടുത്താന്‍ സാധിച്ചില്ല. ബിജെപി നേതൃത്വത്തിനെതിരെയ്ക്ക് കാര്യങ്ങള്‍ നീങ്ങുന്നത് കണ്ടപ്പോള്‍ തന്ത്രപൂര്‍വ്വം കേന്ദ്രസര്‍ക്കാര്‍ കേസ് ഒതുക്കിയ മട്ടായി. ഈ മന്ത്രിസഭയുടെ കാലയളവില്‍ മാത്രമല്ല, കഴിഞ്ഞ ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ കാലത്തും സര്‍ക്കാരിന്റെ പ്രിയപ്പെട്ട ഓഫീസര്‍മാരിലൊരാളായിരുന്ന ഉദ്യോഗസ്ഥനെ കുറേ കാലം ജയിലിട്ടത് മെച്ചം. അതുകൊണ്ടാകണം ഏതാണ്ടൊരു കൊല്ലം ദൈനംദിനം എന്നോണം കുരുക്ക് മുറുക്കിയിരുന്ന സ്വര്‍ണ്ണക്കള്ളക്കടത്തിനെ കുറിച്ച് ഒരാളും ഒന്നും പറയുന്നില്ല. പിഎസ് സി സമരക്കാരാണെങ്കില്‍ സര്‍ക്കാരിന് മുദ്രവാക്യം വിളിച്ച് അഭിവാദ്യങ്ങള്‍ നേര്‍ന്നാണ് സമരം നിര്‍ത്തി പോയിരിക്കുന്നത്.
ജമാ അത്തിന്റെ സഹായം
ഇടയ്ക്കിടെ സ്വര്‍ണ്ണക്കള്ളന്മാര്‍ എന്നൊക്കെ പ്രസംഗത്തില്‍ വച്ചലക്കുമെങ്കിലും അതിലൂന്നാന്‍ ധൈര്യമില്ല. അപ്പോഴാണ് പുതിയ സഖ്യകക്ഷിയായ ജമാഅത്ത് സിപിഐഎമ്മിന്റെ ബിജെപി ആര്‍എസ്എസ് ബന്ധം എന്ന ഐഡിയയുമായി രംഗത്തെത്തിയിരിക്കുന്നത്. നില്‍ക്കുന്നതും നോക്കുന്നതും ചിരിക്കുന്നതും മാസ്‌ക് വയ്ക്കുന്നതും എല്ലാം സിപിഐഎം - ആര്‍എസ്എസ് ബന്ധത്തിന്റെ തെളിവാണ് എന്ന് ഈ കൂട്ടര്‍ വാദിക്കുന്നത് തിരഞ്ഞെടുപ്പ് ചര്‍ച്ചയാക്കണമോ എന്നുള്ളതാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ പ്രതിസന്ധി.
കോൺഗ്രസിന്റെ സ്ട്രാറ്റജി
പക്ഷേ ഇതൊരു പ്രധാനകാര്യമാണ്. ഇടതുക്ഷത്തിന്റെ ഭരണനേട്ടം പറഞ്ഞുള്ള വോട്ടുപിടുത്തത്തെ മുക്കികളയാന്‍ പോന്ന ശബ്ദഘോഷം സൃഷ്ടിക്കാന്‍ പറ്റുന്ന അജണ്ട. ഇത് എത്രത്തോളം ഫലിക്കുമെന്നുള്ളത് കാത്തിരുന്ന് കാണണം. പക്ഷേ ഇതുവരെ കോണ്‍ഗ്രസിന് ലഭിച്ച സ്ട്രാറ്റജികളില്‍ ഏറ്റവും ഫലപ്രദമായത് ഇതാണ്. ഇതിനേയും തകര്‍ക്കാനും സ്വയം നശിപ്പിക്കാനും സാധിക്കുന്നത് കോണ്‍ഗ്രസിന് തന്നെയാണ്. അത് തുടര്‍ന്ന് പറയാം.
ക്രിസ്ത്യൻ- മുസ്ലീം വോട്ടുകൾ
കേരളത്തില്‍ ഏതാണ്ട് 40-45 ശതമാനത്തോളം മുസ്ലീം-ക്രിസ്ത്യന്‍ വോട്ടുണ്ട്. അതില്‍ ക്രിസ്ത്യന്‍ വോട്ടില്‍ ഭൂരിപക്ഷവും കോണ്‍ഗ്രസിനാണ് കിട്ടാറുള്ളത് എന്നുള്ളതാണ് സങ്കല്‍പ്പം. ഹിന്ദുവോട്ടുകളില്‍ പിന്നാക്ക വോട്ടില്‍ ഭൂരിപക്ഷവും ഇടതുപക്ഷത്തിന് സവര്‍ണ വോട്ടുകളില്‍ ഭൂരിപക്ഷവും കോണ്‍ഗ്രസിന് എന്നുള്ളതാണ് പൊതുവേ വയ്പ്. മുസ്ലീം വോട്ടുകളില്‍ ഒരു നിര്‍ണായക ശതമാനം മുസ്ലീം ലീഗിനുള്ളതാണ്. അതിന് ശേഷമുള്ള വോട്ടുകള്‍ പലപ്പോഴും കേരളത്തിലെ മുന്നണികളുടെ വിജയ-പരാജയങ്ങളെ ബാധിക്കും. ഉദാഹരണത്തിന് കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനോട് വലിയ താത്പര്യം ഇല്ലാതിരുന്നിട്ട് കൂടി വളരെ കൂടിയ ശതമാനം മുസ്ലീങ്ങള്‍ അവര്‍ക്ക് വോട്ട് ചെയ്തിട്ടുണ്ട്.
രാഹുലും പ്രിയങ്കയും
രാഹുല്‍ഗാന്ധി സജീവമായി രംഗത്തുണ്ട്. പ്രിയങ്ക ഗാന്ധിയിറങ്ങിയിട്ടുണ്ട്. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ലേശം മുന്നേ പഞ്ചാബിലും കോണ്‍ഗ്രസ് തിരിച്ചെത്തി. മോഡി ഭരണം ഇനി തുടരുന്നത് അപകടമാണ്. മതേതരത്വത്തിന് കോണ്‍ഗ്രസ് വരുന്നതാണ് നല്ലത്. ഇവര്‍ക്ക് വോട്ട് ചെയ്യുന്നതാണ് നല്ലത് എന്ന ബുദ്ധിപൂര്‍വ്വമായ, വളരെ ജൈവീകമായ തീരുമാനം. 2004-ല്‍ തിരിച്ച് സംഭവിച്ചത് നമുക്ക് കാണാം. അഞ്ച് കൊല്ലത്തെ വാജ്‌പേയി ഭരണമുണ്ടായിട്ടും ഗുജറാത്ത് സംഭവിച്ചിട്ടും കോണ്‍ഗ്രസ് ചട്ടപ്പടിയായി തുടര്‍ന്നു. മതേതര മുന്നണികള്‍ പുറത്ത് ശക്തിയാര്‍ജ്ജിച്ച് നില്‍ക്കുന്നു. 2001-ല്‍ അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് സര്‍ക്കാരാകട്ടെ കേരളത്തില്‍ വളരെ മോശം ഭരണം. മുസ്ലീം വോട്ട് നിര്‍ണാകയമായി ഇടത്മുന്നണിക്കൊപ്പം നിന്നു. വന്‍ വിജയം അവര്‍ക്ക് ലഭിച്ചു. ഇതുമാത്രമല്ല, ഒരോ തിരഞ്ഞെടുപ്പിലെ പാറ്റേണുകള്‍ ശ്രദ്ധിച്ചാലും ഇത് കാണാം.
സിപിഐഎം ഇസ്ലാം വിരുദ്ധമെന്ന മട്ടിൽ
മുസ്ലീം സമൂഹത്തിന് തീര്‍ച്ചയായും അരക്ഷിതാവസ്ഥയുണ്ട്. കോണ്‍ഗ്രസ് പ്രതീക്ഷയാകുമെന്ന സ്വപ്‌നം പൊലിഞ്ഞു. മാത്രമല്ല, സിപിഐഎം വിരോധത്തിന്റെ പേരില്‍ ഖുര്‍ആനെ പോലും അപമാനിക്കുന്ന തരത്തിലേയ്ക്ക് കള്ളക്കടത്ത് വിവാദത്തെ മാറ്റി. സുന്നികളിലെ ലീഗ് അനുകൂലവിഭാഗമായ ഇകെ സംഘത്തിന് പോലും അടിയിളക്കമുണ്ടായി. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജമാഅത്തിനേയും എസ്ഡിപിഐയേയും കൂടെ കൂട്ടിയതും ഒരു വിഭാഗത്തിന് ഇഷ്ടപ്പെട്ടിട്ടില്ല. ആഭ്യന്തരമായി അവരുമായി കാലങ്ങളായി സമരത്തിലാണ് സുന്നി വിഭാഗങ്ങള്‍. പക്ഷേ എ വിജയരാഘവന്‍ മലപ്പുറത്തിനെതിരെ പറയുന്നു. സിപിഐഎം മുസ്ലീങ്ങള്‍ക്ക് എതിരാണ്, സുന്നികളുടെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ പോലും ജിഹാദിനുള്ളതാണെന്നാണ് സിപിഐഎമ്മുകാര്‍ പ്രചരിപ്പിക്കുന്നത്, ആര്‍എസ്എസും പിണറായി വിജയനും തമ്മിലും പി ജയരാജനും തമ്മിലും നല്ല ബന്ധമാണ്, ബിജെപിയെ ജയിപ്പിക്കാമെന്ന് സിപിഐഎമ്മുകാര്‍ ധാരണയാക്കിയിട്ടുണ്ട്, നാലേക്കര്‍ പാട്ടത്തിന് കൊടുത്ത ശ്രീ എം എന്ന് വിളിക്കപ്പെടുന്നയാള്‍ ആര്‍എസ്എസും സിപിഐഎമ്മും തമ്മിലുള്ള ബന്ധത്തിന്റെ കണ്ണിയാണ്- ഇങ്ങനെ പോകുന്നു ഫേസ്ബുക്കിലും വാട്‌സ്അപിലും ഉള്ള പ്രചരണങ്ങള്‍. സംഘപരിവാറിന്റെ അതേ മൂശയില്‍ വിടര്‍ന്ന അപവാദ-നുണപ്രചരണങ്ങളാണ് എല്ലാം. പക്ഷേ ഫലപ്രദമാണ്. വോട്ട് ഇടതുപക്ഷത്തിലേയ്ക്ക് പോകാതെ ഭീതിപരത്താനായി ഈ ഹീനതന്ത്രം വളരെ ഫലപ്രദമാണ്. സിപിഐഎം അവരുടെ ഭരണനേട്ടങ്ങള്‍ പറയുന്നത് നിര്‍ത്തി ഈ ആരോപണങ്ങള്‍ക്ക് മറുപടി പറയണമെന്നാണ് അവര്‍ കരുതുന്നത്. അത് സിപിഐഎം തുടങ്ങിയാല്‍ അവരുടെ അജണ്ട ഏതാണ്ട് വിജയിച്ചു.
രാഹുലിന്റെ ഭയം... പിന്നെ സുധാകരനും രാജ്മോഹനും
ഈ തന്ത്രം പരാജയപ്പെടുത്താന്‍ ശേഷിയുള്ള ഒരേയൊരു കൂട്ടര്‍ കോണ്‍ഗ്രസുകാരാണ്. വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കണം, അല്ലെങ്കില്‍ ഭരണം സുരക്ഷിതമായിരിക്കില്ല എന്ന് രാഹുല്‍ ഗാന്ധി പറയുന്നത് ഇന്ത്യയിലെ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും നേരിയ മാര്‍ജിനില്‍ ജയിച്ചപ്പോഴൊക്കെ ബിജെപിയിലേയ്ക്ക് കോണ്‍ഗ്രസുകാര്‍ ഒഴുകി പോയത് കണ്ടാണ്. പത്ത് വര്‍ഷം മുമ്പ് പാര്‍ട്ടി നേതൃത്വത്തിലുണ്ടായിരുന്നവരില്‍ പകുതി പേര്‍ ഇപ്പോള്‍ ബിജെപിയിലാണ്. അതുപോലുള്ള അവസ്ഥ കണ്ട് കണ്ട് മടുത്തിട്ടാകണം രാഹുല്‍ ഗാന്ധി ഇത് പറഞ്ഞത്. എന്നാല്‍ കെ സുധാകരനോ രാജ്‌മോഹന്‍ ഉണ്ണിത്താനോ പോലുള്ള കേരളത്തിലെ കോണ്‍ഗ്രസിലെ നേതാക്കള്‍ അവസാനം ഒരു സത്യം പറഞ്ഞേക്കാം എന്ന് കരുതി. ജയിച്ചില്ലേല്‍ കോണ്‍ഗ്രസുകാര്‍ ബിജെപിയില്‍ പോകും. അപ്പോ ജയിച്ചാലോ എന്ന് ജയം ചോദിക്കും. അതിനുള്ള മറുപടി ആദ്യമേ കെ സുരേന്ദ്രന്‍ പറഞ്ഞിട്ടുണ്ട്. 40 സീറ്റ് മതിയെന്ന്. നാല് സീറ്റ് പോയിട്ട് നാല്‍പതിനായിരം വോട്ട് ലഭിക്കുന്ന നാല് മണ്ഡലമില്ല, എങ്കിലും ചുമ്മാ 40 സീറ്റ് കിട്ടിയാ കേരളം ഭരിക്കുമെന്ന് പറയുന്നു. കാരണം എന്ത്? ബാക്കി തങ്ങള്‍ വിലകൊടുത്ത് വാങ്ങുമെന്ന അഹങ്കാരം. ഭരണഘടനയെ, ജനാധിപത്യത്തെ അട്ടമറിക്കുമെന്ന് ഉറക്കെ ഉറക്കെയുള്ള പ്രഖ്യാപനം.
ബിജെപിയാകുമെന്ന കോൺഗ്രസിന്റെ ഭീഷണി
എന്ത് തരം ജനാധിപത്യത്തെ കുറിച്ചാണ് നിങ്ങള്‍ തിരഞ്ഞെടുപ്പില്‍ സംസാരിക്കുന്നതെന്ന് ഇവരോട് ആരും ചോദിക്കില്ല. തിരഞ്ഞെടുപ്പ് അടുക്കാറാകുമ്പോള്‍ കഴിഞ്ഞ സര്‍ക്കാര്‍ എന്തു ചെയ്തു, ചെയ്തില്ല, തങ്ങളുടെ സര്‍ക്കാര്‍ വരികയാണെങ്കില്‍ എന്ത് ചെയ്യും ചെയ്യില്ല എന്നതല്ല ചര്‍ച്ച. നിങ്ങള്‍ ജയിപ്പിച്ചില്ലെങ്കില്‍ ഞങ്ങള്‍ ബിജെപിക്കാരാകുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ജനങ്ങളെ ഭീഷണിപ്പെടുത്തുന്നു. ഇതേ ഭീഷണി, രഹസ്യവും പരസ്യവുമായി മുസ്ലീം സമൂഹത്തിന് മുന്നില്‍ വയ്ക്കുന്ന തത്പര കക്ഷികളുമുണ്ട്. വേണമെങ്കില്‍ കോണ്‍ഗ്രസിനെ വിജയിപ്പിച്ചോ, അല്ലെങ്കില്‍ അവര്‍ ബിജെപിയാകും. കേരളത്തില്‍ ബിജെപിയും ഇടതുപക്ഷവും മാത്രമേ ഉണ്ടാകൂ, കോണ്‍ഗ്രസ് തകരുമെന്ന്. പോണ്ടിച്ചേരിയില്‍ പകുതിയിലേറെ സീറ്റ് നല്‍കി കോണ്‍ഗ്രസ് മുന്നണിയെ ജയിപ്പിച്ചിട്ടും പോയില്ലേ? വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെന്താണുണ്ടായത് എന്നൊക്കെ ജനം തിരിച്ച് ചോദിക്കില്ല. ഒറ്റയടിക്ക് ശരിയാണെന്ന് തോന്നും. പക്ഷേ ആ ഭീഷണി നടത്താനുള്ള ഉളുപ്പില്ലായ്മ അപാരമാണ്. ജയിച്ചില്ലെങ്കില്‍ ബിജെപിയാകും. അതുകൊണ്ട് ജയിപ്പിക്കൂ...
കോൺഗ്രസിന് ഒരു ചുക്കും സംഭവിക്കില്ല
ഈ നേതാക്കളില്‍ ഒരു വിഭാഗം ബിജെപി ആയി എന്ന് കരുതി കേരളത്തിലെ കോണ്‍ഗ്രസ് തകരുകയൊന്നുമില്ല എന്നുള്ള സത്യം അവര്‍ പോലും പറയുന്നില്ല. കോണ്‍ഗ്രസിന് കേരളത്തില്‍ ഒരു ക്ഷീണം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ബിജെപിയുടെ അജണ്ടകള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിച്ചത് കൊണ്ടാണ്. ഹിന്ദു വര്‍ഗ്ഗീയത കൈവിടാതെ തന്നെ മുസ്ലീം വോട്ടിനെ കൂടെ നിര്‍ത്താനുള്ള തത്രപാടില്‍ കൈവിട്ട് പോയ രാഷ്ട്രീയമാണ് അവരുടെ പ്രശ്‌നം. പക്ഷേ ഈ കോണ്‍ഗ്രസ്, തങ്ങളുടെ പ്രവര്‍ത്തന രാഹിത്യം കൊണ്ട് കല്‍പ്പിച്ച് നല്‍കിയ പ്രതിപക്ഷ നേതൃസ്ഥാനവും മാധ്യമങ്ങളുടെ നിര്‍ലോഭമായ സഹായവും കൊണ്ട് എന്തും പറയാനും പ്രവര്‍ത്തിക്കാനും പറ്റിയ ഒരു ഇടം ബിജെപിക്ക് ലഭിച്ചിട്ടുണ്ട്. അതുകൊണ്ടാണ് കുറച്ച് സീറ്റ് ലഭിച്ചാല്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്ന് പരസ്യമായി പറഞ്ഞിട്ടും ഒരു ചര്‍ച്ചയും കേരളത്തിലില്ലാത്തത്.
ബിജെപി കേന്ദ്ര സ്ഥാനത്തുള്ള ഈ ചര്‍ച്ച ആര്‍ക്ക് ഗുണം ചെയ്യുമെന്നുള്ളതാണ് ഇനിയുള്ള ദിവസങ്ങളില്‍ കാണാനുള്ളത്.