നോമ്പിന്റെ പുണ്യം കൈവിടാതെ പെരുന്നാൾ ആഘോഷിക്കാം; ഈദുൽ ഫിത്തർ ആഘോങ്ങൾക്കൊരുങ്ങി മുസ്ലീം മതവിശ്വാസികൾ
ഒരു മാസക്കാലം കൊണ്ട് നേടിയെടുത്ത ആത്മവിശുദ്ധിയും നിയന്ത്രണവും ഈദ് ദിനത്തിൽ നഷ്ടമാകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാതിരിക്കാൻ ഓരോ മുസ്ലീം മതവിശ്വാസിയും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
മനസും ശരീരവും നിയന്ത്രിച്ച് അന്നപാനീയങ്ങൾ വെടിഞ്ഞ് ഒരു മാസക്കാലം നീണ്ടുനിന്ന റംസാൻ വ്രതത്തിന് അവസാനമാകുന്നു. ശവ്വാൽ മാസപ്പിറവി കാണുന്നതോടെ ലോകമെങ്ങുമുള്ള മുസ്ലീം മതവിശ്വാസികൾ ഈദുൽ ഫിത്തർ ആഘോഷങ്ങളിലേക്ക് കടക്കും. മാസപ്പിറവി ദൃശ്യമായാൽ പള്ളികളിലും വീടുകളിലും തക്ബീർ ധ്വനികളുയരും. പുത്തനുടുപ്പം ഈദ് നമസ്ക്കാരവും സുഭിക്ഷമായ ഭക്ഷണവും കുടുംബസന്ദർശനവുമായി അവർ ഈദുൽ ഫിത്തർ ആഘോഷിക്കും.
സ്നേഹവും സഹിഷ്ണുതയും സൗഹാർദ്ദവും പങ്കുവയ്ക്കപ്പെടുന്ന ലോകത്തിന് വേണ്ടിയുള്ള ആഹ്വാനമാണ് ഈദ് ആഘോഷങ്ങൾ. രണ്ട് ആഘോഷങ്ങളാണ് ഇസ്ലാം മതവിശ്വാസിക്കൾക്കുള്ളത്. ഈദുൽ ഫിത്തർ എന്ന ചെറിയ പെരുന്നാളും ഈദുൽ അസ്ഹയെന്ന ബലിപെരുന്നാളും. പെരുന്നാൾ ആഘോഷിക്കേണ്ട ദിവസമാണെങ്കിലും ഇസ്ലാമിലെ ആഘോഷങ്ങൾ എങ്ങനെ വേണമെന്നും പ്രത്യേകം നിഷ്കർഷിക്കുന്നുണ്ട്.
അത് കൈവിടരുത്...
ഒരു മാസം നീണ്ടുനിന്ന റംസാൻ വ്രതത്തിന് അവസാനംകുറിച്ചെത്തുന്ന ഈദുൽ ഫിത്തർ എല്ലാം മറന്ന് ആഘോഷിക്കാനുള്ള ദിവസമല്ല. മുപ്പത് ദിവസം പിന്തുടർന്ന ആത്മീയപാതയും അച്ചടക്കവും കൈവിടാതെയാകണം പെരുന്നാൾ ദിനത്തിലെ ആഘോഷങ്ങളും. പെരുന്നാൾ ദിവസത്തിലെ പ്രത്യേക നമസ്ക്കാരം തന്നെയാണ് ഏറ്റവും വലിയ ആഘോഷം. പള്ളികളിലോ ഈദ് ഗാഹുകളിലോ സംഘടിപ്പിക്കുന്ന പെരുന്നാൾ നമസ്ക്കാരത്തിൽ പരസ്പര സാഹോദര്യവും സ്നേഹവും വിളിച്ചോതി എല്ലാവരും പങ്കെടുക്കുന്നു. ഇതിനുശേഷം ബന്ധുമിത്രാദികളുമായും സുഹൃത്തുക്കളുമായും ബന്ധം പുതുക്കി പരസ്പരം അശ്ലേഷിച്ച് ഈദ് ആശംസകൾ കൈമാറുന്നു.
എല്ലാവരും ഒരുമിച്ച്...
പുതുവസ്ത്രം അണിയുന്നതും വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കുന്നതും പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമാണ്. എന്നാൽ വസ്ത്രധാരണത്തിലും സദ്യവട്ടങ്ങളിലും മിതത്വം പാലിക്കണമെന്നും, ആഢംബരം പാടില്ലെന്നും ഇസ്ലാം മതത്തിൽ വ്യക്തമായി പറയുന്നുണ്ട്. പെരുന്നാൾ ദിനത്തിൽ കുടുംബ സന്ദർശനവും രോഗീ സന്ദർശനവും ഏറ്റവും പുണ്യമായ പ്രവൃത്തിയാണ്. കഷ്ടതകൾ അനുഭവിക്കുന്നവരെ നേരിൽകണ്ട് അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നതിന് പ്രത്യേക പ്രതിഫലം ലഭിക്കും.
പക്ഷേ, അതിരുവിടരുത്...
കുടുംബവും സുഹൃത്തുക്കളും ഒന്നിച്ചുള്ള യാത്രകളും പെരുന്നാൾ ദിനത്തിൽ പതിവാണ്. പക്ഷേ, ഈ യാത്രകളിലും ആഘോഷങ്ങളിലും അതിരുവിടാതെ ശ്രദ്ധിക്കണം. ഈ ആഘോഷത്തിനിടയിലും ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായിരിക്കാനും അവർക്ക് സഹായം നൽകാനും പ്രാർത്ഥിക്കാനും മറക്കരുത്. പെരുന്നാൾ ദിനത്തിൽ ഒരാൾ പോലും പട്ടിണി കിടക്കരുതെന്ന സന്ദേശം നൽകുന്നതിനാണ് ഫിത്തർ സക്കാത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. ഓരോ മുസ്ലീം മതവിശ്വാസിയും അവന്റെ സമ്പത്തനുസരിച്ച് ഫിത്തർ സക്കാത്ത് നൽകണം. ഫിത്തർ സക്കാത്ത് നൽകിയതിന് ശേഷമേ ഈദ് നമസ്ക്കാരത്തിനായി പോകാവൂ.
നഷ്ടപ്പെടുത്തരുത്...
ഈദ് ആഘോഷങ്ങൾ അതിരുവിടാതെ സൂക്ഷിക്കേണ്ടതിനൊപ്പം ഇതര മതസ്ഥരുമായുള്ള പരസ്പര വിശ്വാസവും സ്നേഹവും സഹോദര്യവും ഊട്ടിയുറപ്പിക്കാനുള്ള അവസരമായും ഈ ദിവസത്തെ കാണണം. ഒരു മാസക്കാലം കൊണ്ട് നേടിയെടുത്ത ആത്മവിശുദ്ധിയും നിയന്ത്രണവും ഈദ് ദിനത്തിൽ നഷ്ടമാകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാതിരിക്കാൻ ഓരോ മുസ്ലീം മതവിശ്വാസിയും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.