എന്‍സിപി വന്നാല്‍ യുഡിഎഫിന് എന്ത് നേട്ടം...? വരേണ്ടത് ജോര്‍ജ്ജും തോമസും; മധ്യതിരുവിതാംകൂർ തിരിച്ചുപിടിക്കാം
2016 ലെ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം യുഡിഎഫിന് നഷ്ടമായത് രണ്ട് ഘടകക്ഷികളെയാണ്. വീരേന്ദ്ര കുമാറിന്റെ എല്‍ജെഡിയും കേരള കോണ്‍ഗ്രസ് എം ജോസ് കെ മാണി വിഭാഗവും. ജോസഫ് ഗ്രൂപ്പിന് നല്‍കുന്ന സീറ്റുകള്‍ കിഴിച്ചാല്‍ പോലും 13 സീറ്റുകളില്‍ ആണ് ഒഴിവുവരുന്നത്.
സ്ഥാനാര്‍ത്ഥിനിര്‍ണയത്തിന് സ്വകാര്യ ഏജന്‍സികളെ ഇറക്കാന്‍ കോണ്‍ഗ്രസ്; കളി നടക്കില്ല, വരിഞ്ഞുമുറക്കും
ഈ പ്രതിസന്ധി പരിഹരിക്കാന്‍ ആണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരിച്ചത്. അത് സംസ്ഥാന തലത്തില്‍ തിരിച്ചടിയാവുകയും ചെയ്തു. ഇടഞ്ഞുനില്‍ക്കുന്ന മാണി സി കാപ്പനിലൂടെ എന്‍സിപിയെ മുന്നണിയില്‍ എത്തിക്കാന്‍ ആണ് ഇപ്പോള്‍ യുഡിഎഫിന്റെ ശ്രമം. എന്നാല്‍, അതുകൊണ്ട് യുഡിഎഫിന് കാര്യമായ നേട്ടമുണ്ടാകുമോ എന്നാണ് ഇപ്പോഴുയരുന്ന ചര്‍ച്ച.
എന്‍സിപി
ദേശീയ പാര്‍ട്ടിയാണ് എന്‍സിപി. ഒരു ഘട്ടത്തില്‍ കെ മുരളീധരന്‍ എന്‍സിപിയുടെ സംസ്ഥാന അധ്യക്ഷനും ആയിരുന്നു. എന്നാല്‍, കേരളത്തില്‍ വലിയ ജനപിന്തുണയൊന്നും എന്‍സിപിയ്ക്കും അവകാശപ്പെടാനില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇടതുമുന്നണിയുടെ ഭാഗമായി മത്സരിച്ച എന്‍സിപി, ഒരു ഉപതിരഞ്ഞെടുപ്പ് അടക്കം നാലില്‍ മൂന്ന് സീറ്റുകളില്‍ കഴിഞ്ഞ തവണ വിജയിച്ചു.
എന്‍സിപി വിജയിച്ചത്
ആലപ്പുഴ ജില്ലയിലെ കുട്ടനാട്, കോഴിക്കോട് ജില്ലയിലെ എലത്തൂര്‍ എന്നിവിടങ്ങളില്‍ ആയിരുന്നു 2016 ല്‍ എന്‍സിപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. കുട്ടനാട് തോമസ് ചാണ്ടിയും എലത്തൂരില്‍ എകെ ശശീന്ദ്രനും. പിന്നീട് കെഎം മാണിയുടെ മരണത്തെ തുടര്‍ന്ന് പാലാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മാണി സി കാപ്പനും വിജയിച്ചു.
എന്‍സിപി ശക്തി കേന്ദ്രങ്ങളോ?
എന്‍സിപി ജയിച്ച മൂന്ന് മണ്ഡലങ്ങളും എന്‍സിപിയുടെ ശക്തികേന്ദ്രങ്ങള്‍ എന്ന് വിശേഷിപ്പിക്കാവുന്ന സ്ഥലങ്ങളല്ല എന്നതാണ് മറ്റൊരു കാര്യം. തോമസ് ചാണ്ടി 2006 ല്‍ ഡിഐസിയുടെ ഭാഗമായി നിന്നാണ് കുട്ടനാട് മണ്ഡലം കേരള കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുക്കുന്നത്. പിന്നീട് നടന്ന രണ്ട് തിരഞ്ഞെടുപ്പുകള്‍ എന്‍സിപി സ്ഥാനാര്‍ത്ഥിയായും വിജയിച്ചു. തോമസ് ചാണ്ടിയുടെ വ്യക്തിപരമായ സ്വാധീനമായിരുന്നു കുട്ടനാട്ടിലെ വിജയഘടകം. അദ്ദേഹത്തിന്റെ മരണശേഷം കുട്ടനാട്ടില്‍ എന്‍സിപിയുടെ സാധ്യത എത്രത്തോളം എന്നതും സംശയകരമാണ്.
എലത്തൂരിലെ സ്ഥിതി
എലത്തൂര്‍ സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ ഒന്നാണ്. കഴിഞ്ഞ തവണ ഭൂരിപക്ഷം ഇരട്ടിയാക്കിയായിരുന്നു എകെ ശശീന്ദ്രന്റെ വിജയം. എന്‍സിപി മുന്നണി വിട്ടാല്‍ പോലും എകെ ശശീന്ദ്രന്‍ എല്‍ഡിഎഫ് വിട്ടുപോകാന്‍ ഇടയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
പാലായിലെ എന്‍സിപി
പാലായിലും ഒറ്റയ്ക്ക് നിന്നാല്‍ എന്‍സിപിയ്ക്ക് വലിയ സ്വാധീനമൊന്നും അവകാശപ്പെടാനില്ല. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തിനായിരുന്നു മാണി സി കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ജോസ് ടോം പുലിക്കുന്നേലിനെ തോല്‍പിച്ചത്. പാര്‍ട്ടി ചിഹ്നമായ രണ്ടിലയില്‍ ആയിരുന്നില്ല ജോസ് ടോം മത്സരിച്ചത് എന്നതും ജോസ്, ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള വിഭാഗീയത മൂര്‍ച്ചിച്ച സമയത്തായിരുന്നു തിരഞ്ഞെടുപ്പ് എന്നതും ശ്രദ്ധിക്കണം.
നാല് സീറ്റുകള്‍ വാഗ്ദാനം
നാല് സീറ്റുകളാണ് എന്‍സിപിയ്ക്ക് യുഡിഎഫ് വാഗ്ദാനം ചെയ്തിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പാലാ, കാഞ്ഞിരപ്പള്ളി, കായംകുളം സീറ്റുകളും തിരുവനന്തപുരം ജില്ലയില്‍ മറ്റൊരു സീറ്റും നല്‍കാമെന്നാണ് വാഗ്ദാനം എന്ന് പറയപ്പെടുന്നു. കോഴിക്കോട് എലത്തൂര്‍ മണ്ഡലത്തിനായും സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ജയസാധ്യത എത്ര?
എന്‍സിപിയ്ക്ക് നാലോ അഞ്ചോ സീറ്റുകള്‍ നല്‍കിയാലും അതില്‍ ജയസാധ്യത വളരെ കുറവാണെന്നാണ് മറ്റൊരു വിലയിരുത്തല്‍. സിറ്റിങ് സീറ്റ് ആയ കുട്ടനാട് നഷ്ടപ്പെടുന്നതും എന്‍സിപിയെ സംബന്ധിച്ച് തിരിച്ചടിയാകും. തിരുവനന്തപുരം ജില്ലയില്‍ ലഭിച്ചേക്കാവുന്ന സീറ്റില്‍ വിജയ സാധ്യത തീരെ കുറവാകാനാണ് സാധ്യത. ജോസ് കെ മാണി എല്‍ഡിഎഫില്‍ എത്തിയതോടെ പാലാ സീറ്റിലും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിജയിക്കാന്‍ മാണി സി കാപ്പന് സാധിക്കണമെന്നില്ല.
ശക്തി കൂട്ടാന്‍
മുന്നണിയുടെ ശക്തി കൂട്ടുകയാണ് ലക്ഷ്യമെങ്കില്‍ എന്‍സിപിയെ കൊണ്ട് കാര്യമില്ലെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതുന്നത്. കോട്ടയം ഉള്‍പ്പെടെയുള്ള മധ്യതിരുവിതാംകൂറില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ അടിപതറിയിരിക്കുകയാണ്. അത് മറികടക്കാനുള്ള നീക്കങ്ങളാണ് നടത്തേണ്ടത് എന്നാണ് ഇവരുടെ വാദം.
ജോര്‍ജ്ജിനെ കൂട്ടണം
മധ്യ തിരുവിതാംകൂറില്‍ തിരിച്ചുവരവ് സാധ്യമാകണമെങ്കില്‍ കേരള കോണ്‍ഗ്രസ് ബെല്‍റ്റ് ശക്തിപ്പെടുത്തുകയേ യുഡിഎഫിന് മുന്നില്‍ വഴിയുള്ളു. അതിനായി പിസി ജോര്‍ജ്ജിനെ മുന്നണിയില്‍ എടുക്കുന്നതിലും തെറ്റില്ലെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒരു ഡിവിഷനില്‍ മൂന്ന് മുന്നണികളോടും മത്സരിച്ച് പിസി ജോര്‍ജ്ജിന്റെ മകന്‍ വിജയിക്കുകയും ചെയ്തിരുന്നു.
പിസി തോമസ് കൂടി എത്തിയാല്‍
നിലവില്‍ എന്‍ഡിഎയുടെ ഭാഗമാണ് പിസി തോമസിന്റെ നേതൃത്വത്തിലുളള കേരള കോണ്‍ഗ്രസ്. എന്നാല്‍ എന്‍ഡിഎയുമായുള്ള ബന്ധം അത്ര സുഖകരവും അല്ല. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പായി പിസി തോമസിന്റെ പാര്‍ട്ടിയുമായും യുഡിഎഫ് ചര്‍ച്ച നടത്തിയിരുന്നു. ജോസഫ് ഗ്രൂപ്പില്‍ ലയിക്കാനായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ഈ ചര്‍ച്ച പിന്നീട് തുടര്‍ന്നുപോയില്ല. പിസി തോമസ് കൂടി യുഡിഎഫില്‍ എത്തിയാല്‍ മധ്യതിരുവിതാംകൂറില്‍ ചോര്‍ന്നുപോയ പിന്തുണ തിരിച്ചുപിടിക്കാമെന്നാണ് വിലയിരുത്തല്‍.
Recommended Video