ആസാദിന്റെ വിടവാങ്ങല്‍; മോദി കരഞ്ഞു, എതിരാളികള്‍ പ്രശംസിച്ചു! പക്ഷേ, ഉരിയാടാതെ കോണ്‍ഗ്രസ്... എന്തുകൊണ്ട്?
ദില്ലി: രാജ്യസഭയില്‍ നിന്നുള്ള ഗുലാം നബി ആസാദിന്റെ യാത്രയയപ്പ് വൈകാരിക നിമിഷമങ്ങള്‍ക്ക് കൂടി സാക്ഷ്യം വഹിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, പലതവണ പ്രസംഗത്തിനിടയില്‍ വികാരാധീനനായിപ്പോയി. ഭരണപക്ഷത്തെ പ്രമുഖര്‍ ഗുലാം നബി ആസാദിനെ പ്രശംസകള്‍കൊണ്ട് മൂടി. ഇടത് നേതാക്കളും ആദിനെ പ്രശംസിച്ചു.
ഗുലാം നബി ആസാദിന്റെ യാത്രയയപ്പിൽ വിതുമ്പി പ്രധാനമന്ത്രി, കോൺഗ്രസ് നേതാവിന് മോദിയുടെ സല്യൂട്ട്
എന്നാല്‍ ഗുലാം നബി ആസാദിന്റെ വിട വാങ്ങലില്‍ ഏറെക്കുറേ നിശബ്ദത പാലിച്ചത് അദ്ദേഹത്തിന്റെ സ്വന്തം പാര്‍ട്ടിയായ കോണ്‍ഗ്രസ് ആയിരുന്നു എന്നതാണ് ഏറെ ശ്രദ്ധേയം. എല്ലാവരും നിശബ്ദരായി എന്നതല്ല, നില നിശബ്ദതകള്‍ ഒതുക്കി വച്ചിരിക്കുന്നത് വലിയ ശബ്ദങ്ങളാണെന്ന സൂചന തന്നെയാണ് ഇത് നല്‍കുന്നത്. എന്താണ് കോണ്‍ഗ്രസിന്റെ ആ നിശബ്ദതയ്ക്ക് പിന്നില്‍? പരിശോധിക്കാം...
ഗുലാം നബി ആസാദും 'ജി23' ഉം
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കത്തെഴുതിയ 23 നേതാക്കളില്‍ പ്രധാനിയാണ് ഗുലാം നബി ആസാദ്. അതുകൊണ്ട് തന്നെ ആ നേതൃ കൂട്ടായ്മയെ 'ജി23' എന്നാണ് പലരും വിശേഷിപ്പിക്കുന്നത്. ആ കത്തിന് ശേഷം സോണിയ ഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കും അനഭിമതനാണ് ഗുലാം നബി ആസാദ്.
രാഹുലിനെ സ്പര്‍ശിക്കാതെ
രാജ്യസഭയിലെ തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ ഒരുപാട് നേതാക്കളെ കുറിച്ച് ആസാദ് പരാമര്‍ശിച്ചു. നെഹ്‌റു കുടുംബത്തില്‍ നിന്നുള്ള പലര്‍ക്കും ഒപ്പം അടല്‍ ബിഹാരി വാജ്‌പേയിയുടെ പേരും കടന്നുവന്നു. എന്നാല്‍ ഒരിക്കല്‍ പോലും അദ്ദേഹം രാഹുല്‍ ഗാന്ധിയുടെ പേര് പരാമര്‍ശിച്ചില്ല.
കോണ്‍ഗ്രസ് ഒഴിവാക്കിയോ
ഗുലാം നബി ആസാദിന്റെ വിടവാങ്ങല്‍ പ്രസംഗം രാജ്യത്തെ മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും ആഘോഷിക്കുന്ന സമയത്ത് കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ പോലും നിശബ്ദമായിരുന്നു. ഒടുവില്‍ ചൊവ്വാഴ്ച വൈകുന്നേരം മാത്രമാണ് ആസാദിന്റെ പ്രസംഗത്തിന്റെ രണ്ട് ചെറുവീഡിയോകള്‍ എഐസിസിയുടെ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്. ഇതോടൊപ്പം ആനന്ദ് ശര്‍മയുടെ പ്രസംഗത്തിന്റെ ഒരു ശകലവും ഉണ്ടായിരുന്നു.
ചിലർക്ക് ചതിയന്‍
നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനായിരുന്നു ഗുലാം നബി ആസാദ്. എഐസിസി ജനറല്‍ സെക്രട്ടറി, പ്രവര്‍ത്തക സമിതി അംഗം, രണ്ട് തവണ കേന്ദ്ര മന്ത്രി, കശ്മീര്‍ മുഖ്യമന്ത്രി തുടങ്ങി പാര്‍ട്ടിയിലും ഭരണത്തിലും അനേകം പദവികള്‍ ആസാദ് വഹിച്ചിട്ടുണ്ട്. എന്നാല്‍ നെഹ്‌റു കുടുംബത്തെ വിമര്‍ശിച്ചുകൊണ്ടുള്ള നീക്കത്തിന് ആസാദ് ചുക്കാന്‍ പിടിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോഴത്തെ അവഗണനയ്ക്ക് പിന്നിലും അത് തന്നെയാണ് കാരണം എന്നാണ് വിലയിരുത്തല്‍.
തിരിച്ചുവരില്ലേ
ഗുലാം നബി ആസാദിനെ പോലെ ഒരാള്‍ രാജ്യസഭയില്‍ ഉണ്ടായിരിക്കേണ്ടത് കോണ്‍ഗ്രസിന്റെ ആവശ്യമാണ്. അതിനുള്ള സാധ്യത കോണ്‍ഗ്രസ് ഇതുവരെ തള്ളിക്കളഞ്ഞിട്ടില്ല. എന്നാല്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ്ഗെയെ രാജ്യസഭയില്‍ എത്തിച്ചത്, പാര്‍ലമെന്ററി പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കാനാണെന്നത് വ്യക്തമാണ്.
കോണ്‍ഗ്രസ് ആസാദിനെ രാജ്യസഭയില്‍ എത്തിച്ചില്ലെങ്കില്‍ എന്‍ഡിഎ അത് ചെയ്യുമെന്ന് ബിജെപി മന്ത്രി പറഞ്ഞത് ഹൈക്കമാന്‍ഡിനെ ചൊടിപ്പിച്ചിട്ടും ഉണ്ട്.
മോദിയോട് ചോദിക്ക്
ഗുലാം നബി ആസാദിന്റെ വൈകാരിക പ്രസംഗത്തെ കുറിച്ച് പ്രതികരിക്കാന്‍ പോലും മിക്ക കോണ്‍ഗ്രസ് നേതാക്കളും തയ്യാറായില്ല എന്നാണ് ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതികരണം ആരാഞ്ഞപ്പോള്‍ 'പോയി മോദിയോട് ചോദിക്കൂ' എന്നാണത്രെ ജമ്മു കശ്മീരില്‍ നിന്നുളള ഒരു പ്രമുഖ നേതാവ് പ്രതികരിച്ചത്.
തരൂരും ശര്‍മയും
എന്തായാലും 'ജി23' ലെ അംഗങ്ങള്‍ ആസാദിനെ കൈവിട്ടിട്ടില്ല. ആനന്ദ് ശര്‍മയും ശശി തരൂരും ഗുലാം നബി ആസാദിനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തി. ആസാദ് രാജ്യസഭയിലേക്ക് തിരികെയെത്തുമെന്ന പ്രതീക്ഷ പങ്കുവച്ചുകൊണ്ടായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്.
കടുത്ത വാക്കുകള്‍
ഒരു ഹിന്ദുസ്ഥാനി മുസ്ലീം ആയതില്‍ താന്‍ അഭിമനിക്കുന്നു എന്നാണ് ഗുലാം നബി ആസാദ്തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞത്. എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം പറഞ്ഞ വാക്കുകള്‍ രാജ്യം മറന്നിട്ടില്ല. താന്‍ ഒരു മുസ്ലീം ആയതിനാല്‍ തന്നെ പ്രചാരണത്തിന് വിളിക്കാന്‍ പല ഹിന്ദു സ്ഥാനാര്‍ത്ഥികളും ഭയക്കുന്നു എന്നതായിരുന്നു അത്.
കൂടെ നിര്‍ത്തുമോ...
ഗുലാം നബി ആസാദിനെ കോണ്‍ഗ്രസ് കൂടെ നിര്‍ത്തുമോ ഇല്ലയോ എന്നാണ് ഇനി അറിയേണ്ടത്. രണ്ട് പതിറ്റാണ്ടോളമായി കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകസമിതിയില്‍ ഇരിക്കുന്ന ആസാദിനെ പോലെ ഒരു നേതാവിന് എന്ത് പദവിയായിരിക്കും പാര്‍ട്ടി നല്‍കുക എന്നതും ചോദ്യമാണ്. എന്തായാലും അദ്ദേഹത്തിന്റെ വിടവാങ്ങല്‍ പ്രസംഗത്തിലുള്ള കോണ്‍ഗ്രസിന്റെ നിശബ്ദത അത്ര നല്ല സൂചനയല്ലെന്നും വിലയിരുത്തലുകളുണ്ട്.
കേരളത്തില്‍ നിന്ന്...
ഇതിനിടെ മറ്റൊരു വാര്‍ത്തയും പ്രചരിക്കാന്‍ തുടങ്ങിയിരുന്നു. ഗുലാം നബി ആസാദിനെ കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് എത്തിക്കും എന്നതായിരുന്നു അത്. എന്തായാലും ആ വാര്‍ത്തയ്ക്ക് കൃത്യമായ സ്ഥിരീകരണമൊന്നും ഇതുവരെ വന്നിട്ടില്ല.
ശശി തരൂര്‍ രാജ്യദ്രോഹി എങ്കില്‍ ഞങ്ങളും രാജ്യദ്രോഹികള്‍; തുറന്നടിച്ച് ഗുലാംനബി ആസാദ്
Recommended Video