എക്‌സിറ്റ് പോളുകൾ കണ്ട് കോൺഗ്രസ് ചിരിക്കണ്ട... ഇങ്ങനെ ചിരിച്ചവർക്ക് ചരിത്രത്തില്‍ കിട്ടിയ പണികൾ!!!
ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായിക്കഴിഞ്ഞു. ഫലം അറിയാന്‍ ഇനിയുള്ളത് ദിവസങ്ങള്‍ മാത്രമാണ്. അതിന് മുമ്പ് തന്നെ ഒരുപാട് എക്‌സിറ്റ് പോള്‍ ഫലങ്ങളും പുറത്തുവന്നു.
കോണ്‍ഗ്രസ് തിരിച്ചുവരുന്നു; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വന്‍ കുതിപ്പ്, മോദി തരംഗം നിലച്ചോ?
മുന്‍ തിരഞ്ഞെടുപ്പകളില്‍ കണ്ട് മോദി തരംഗം ഇത്തവണ ഉണ്ടാവില്ലെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങളിലും മിക്കവയും പ്രവചിക്കുന്നത്. കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവ് നടത്തുമെന്നും ആണ് എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ ഏകദേശ സൂചന. തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഒരിടത്ത് മാത്രമാണ് നിലവില്‍ കോണ്‍ഗ്രസ്സിന് ഭരണമുള്ളത്.
കോണ്‍ഗ്രസ്സിനെ പാഠം പഠിപ്പിക്കും ഈ രണ്ട് സംസ്ഥാനങ്ങള്‍; ഒന്നില്‍ പോയാല്‍ പിന്നെ ആകെ നാണക്കേട്
പൊതു തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ മികച്ച വിജയം നേടാന്‍ ആയാല്‍ അത് ദേശീയ തലത്തില്‍ തന്നെ കോണ്‍ഗ്രസ്സിന്റെ ആത്മവിശ്വാസം ഉയര്‍ത്താന്‍ ഉതകുന്നതാണ്. അത്തരം ഒരു പ്രതീക്ഷയില്‍ തന്നെയാണ് കോണ്‍ഗ്രസ്. പക്ഷേ, എക്‌സിറ്റ് പോള്‍ ഫലങ്ങളെ എത്രകണ്ട് വിശ്വസിക്കാം എന്നത് ചരിത്രം തന്നെ നമ്മെ പഠിപ്പിച്ചതാണ്.
അഞ്ച് സംസ്ഥാനങ്ങള്‍
മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, മിസോറാം തെലങ്കാന- ഈ അഞ്ച് സംസ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ മിസോറാം കോണ്‍ഗ്രസ്സ് ആണ് നിലവില്‍ ഭരിക്കുന്നത്. തെലങ്കാന ടിആര്‍എസും. ബാക്കി മൂന്ന് സംസ്ഥാനങ്ങളിലും ബിജെപിയുടെ അപ്രമാദിത്തമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കണ്ടത്.
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍
പുറത്ത് വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം രാജസ്ഥാന്‍ കോണ്‍ഗ്രസ് തിരിച്ചുപിടിക്കും. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ഇഞ്ചോടിഞ്ച് പോരാട്ടം ആയിരിക്കും. കോണ്‍ഗ്രസ്സിന് അല്‍പം മേല്‍ക്കൈയ്യും ലഭിക്കാന്‍ ഇടയുണ്ട്. തെലങ്കാനയിലും മിസോറാമിലും കോണ്‍ഗ്രസ്സിന്റെ സ്ഥിതി അത്ര ശുഭകരമല്ലെങ്കിലും മികച്ച പ്രകടനം കാഴ്ചവയ്ക്കും.
ഇത് വിശ്വസിച്ചാല്‍
എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ക്ക് ദിവസങ്ങളുടെ ആയുസ്സേ ഉള്ളൂ. എങ്കിലും ആ ദിവസങ്ങളില്‍ അത് നല്‍കുന്ന ആത്മ വിശ്വാസവും അതുപോലെ തന്നെ നിരാശയും വെലുതാണ്. എന്നാല്‍ എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ ആകെ അട്ടിമറിച്ച തിരഞ്ഞെടുപ്പ് വിജയങ്ങളും നാം കണ്ടിട്ടുണ്ട്.
ആദ്യപണി ബിജെപിയ്ക്ക്
2004 ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ എബി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ആയിരുന്നു അധികാരത്തില്‍. ഇന്ത്യ തിളങ്ങുന്നു എന്ന പരസ്യവാചകവുമായിട്ടായിരുന്നു അന്ന് ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്.
എന്‍ഡിഎ തുടര്‍ഭരണം നേടും എന്നായിരുന്നു എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ അധികവും. 240 മുതല്‍ 250 സീറ്റ് വരെ ലഭിക്കും എന്ന് പ്രതീക്ഷിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ യുപിഎ സഖ്യം നേടിയത് 216 സീറ്റുകള്‍ ആയിരുന്നു. ബിജെപി വെറും 187 സീറ്റുകളില്‍ ഒതുങ്ങി.
തിരിച്ചുവരവ്
2009 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യുപിഎയ്ക്ക് തുടര്‍ഭരണം ലഭിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. ഇടതുപക്ഷം യുപിഎ വിട്ടതും മറ്റ് ചില ആരോപണങ്ങളും എല്ലാം വലിയ പ്രതിസന്ധി തന്നെ ആയിരുന്നു സൃഷ്ടിച്ചത്. എക്‌സിറ്റ് പോള്‍ ഫലങ്ങളും ഏതാണ്ട് സമാനമായ പ്രവചനങ്ങള്‍ തന്നെ ആയിരുന്നു നടത്തിയത്. പക്ഷേ, തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ വീണ്ടും യുപിഎ തന്നെ അധികാരത്തിലെത്തി.
ബിജെപി പോലും ഞെട്ടി
2014 ലെ പൊതു തിരഞ്ഞെടുപ്പില്‍ മൊത്തത്തില്‍ ഒരു ബിജെപി അനുകൂല തരംഗം ആയിരുന്നു നിലനിന്നിരുന്നത്. ഒട്ടുമിക്ക എക്‌സിറ്റ് പോള്‍ ഫലങ്ങളും പ്രവചിച്ചത് എന്‍ഡിഎ അധികാരത്തില്‍ എത്തും എന്ന് തന്നെ ആയിരുന്നു.
പക്ഷേ, ബിജെപിയ്ക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ഉണ്ടാകുമെന്നോ കോണ്‍ഗ്രം വെറും 44 ലേക്ക് ചുരുങ്ങുമെന്നോ അധികമാരും പ്രവചിച്ചിരുന്നില്ല.
ബിഹാറില്‍ സംഭവിച്ചത്
2015 ല്‍ രാജ്യം ഉറ്റുനോക്കിയ തിരഞ്ഞെടുപ്പായിരുന്നു ബിഹാറിലേത്. ബിജെപിയും നിധീഷ് കുമാറും ചേര്‍ന്ന് അത്ഭുതം സൃഷ്ടിക്കുമോ എന്നായിരുന്നു കാത്തിരിപ്പ്. തൂക്കുമന്ത്രിസഭയായിരിക്കും വരിക എന്നായിരുന്നു എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചത്. എന്നാല്‍ ഏവരേയും ഞെട്ടിച്ചുകൊണ്ട് ആര്‍ജെഡി- ജെഡിയും- കോണ്‍ഗ്രസ് സഖ്യം വന്‍ വിജയം സ്വന്തമാക്കി അധികാരത്തിലെത്തെി.
ദില്ലിയിലെ ആപ്പിന്റെ തൂത്തുവാരന്‍
ആം ആദ്മി പാര്‍ട്ടി ശക്തമായി ഉയര്‍ന്നുവന്നകാലമായിരുന്നു 2015. ദില്ലിയില്‍ ആം ആദ്മി തന്നെ അധികാരത്തിലെത്തും എന്നായിരുന്നു എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. പക്ഷേ, കോണ്‍ഗ്രസ്സിനെ നാമാവശേഷമാക്കി 70 ല്‍ 67 സീറ്റും ആം ആദ്മി പാര്‍ട്ടി സ്വന്തമാക്കും എന്ന് ആരും പ്രവചിച്ചും ഇല്ല, ആരും പ്രതീക്ഷിച്ചും ഇല്ല.
ഉത്തര്‍ പ്രദേശില്‍ ബിജെപി
2017 ല്‍ രാജ്യം ഉറ്റുനോക്കിയ തിരഞ്ഞെടുപ്പായിരുന്നു ഉത്തര്‍ പ്രദേശിലേത്. ഉത്തര്‍ പ്രദേശ് പിടിച്ചാല്‍ ഇന്ത്യ പിടിച്ചു എന്നാണ് പ്രയോഗം തന്നെ. ബിജെപിയെ പ്രതിരോധിക്കാന്‍ വിശാല സഖ്യം തന്നെ രൂപം കൊണ്ടിരുന്നു. അതോടെ തൂക്കുസഭയ്ക്ക് സാധ്യത എന്ന രീതിയില്‍ എക്‌സിറ്റ് പോള്‍ പ്രവചനങ്ങളും വന്നു.
എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയം നേടി ബിജെപി അധികാരത്തില്‍ എത്തുകയായിരുന്നു.