ജിഷയുടെ അമ്മ ധരിച്ചിരിക്കുന്നത് നൈറ്റിയും ഷാളുമാണ്.. കുഷ്ഠം ബാധിച്ച മനസ്സിന്റെ ഉടമകൾ അർമാദിക്കൂ..
പെരുമ്പാവൂരില്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി ഇടയ്ക്കിടെ വാര്‍ത്തകളില്‍ നിറയാറുണ്ട്. മകള്‍ കൊല്ലപ്പെട്ടതിന് സര്‍ക്കാരില്‍ നിന്നടക്കം ലഭിച്ച പണം രാജേശ്വരി ധൂര്‍ത്തടിക്കുകയാണ് എന്നതടക്കമുള്ള വാര്‍ത്തകള്‍ വന്നിരുന്നു. എന്തിന് രാജേശ്വരി പൊട്ട് തൊടുന്നു, ആഭരണങ്ങള്‍ അണിയുന്നു, നല്ല വേഷം ധരിക്കുന്നു എന്ന് വേണ്ട സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും അവരെ കടിച്ച് കീറുക തന്നെ ഉണ്ടായിട്ടുണ്ട്.
അടുത്തിടെ രാജേശ്വരി ബ്യൂട്ടി പാര്‍ലറില്‍ പോയെന്നും അണിഞ്ഞൊരുങ്ങി നടക്കുന്നുവെന്നുവെന്നുമായിരുന്നു ചിലരുടെ കുറ്റം പറച്ചില്‍. നമ്മുടെ സമൂഹത്തിന് പൊതുവെ ഉള്ള ഒരു മനോഭാവത്തിന്റെ പ്രതിഫലനമാണിത്. മകള്‍ മരിച്ച് തനിച്ച് ജീവിക്കുന്ന സ്ത്രീ എപ്പോഴും മുഷിഞ്ഞ വേഷവും ധരിച്ച് ദാരിദ്ര്യവും വേദനയും സമൂഹത്തെ ബോധിപ്പിച്ച് തന്നെ നടക്കണം എന്നുള്ള അബദ്ധധാരണ. ഈ പശ്ചാത്തലത്തില്‍ വായിക്കേണ്ടതാണ് ശ്രീജ സുരേഷ് ഫേസ്ബുക്കിലെഴുതിയ കുറിപ്പ്:
അർമാദിക്കൂ.. ആനന്ദിക്കൂ..
രാജേശ്വരിയുടെ പുതിയ ചിത്രത്തിനൊപ്പമുള്ള ശ്രീജ സുരേഷിന്റെ പോസ്റ്റ് ഇതാണ്: ജിഷയുടെ അമ്മയാണ്. ഏറ്റവും പുതിയ ചിത്രമാണ്. അവര്‍ ധരിച്ചിരിക്കുന്നത് നൈറ്റിയും ഷാളുമാണ്. ഈ ഫോട്ടോ കണ്ടിട്ടെങ്കിലും കുഷ്ഠം ബാധിച്ച മനസ്സിന്റെ ഉടമകൾ അർമാദിക്കൂ. ആനന്ദിക്കൂ. മകള്‍ മരിച്ചില്ലെങ്കിലും ഇവര്‍ അലക്കി തേച്ച, നിറമുള്ളൊരു വേഷമണിഞ്ഞാൽ നമുക്കിഷ്ടപ്പെടില്ല. കാരണം ഭർത്താവുമായി അകന്നു കഴിയുന്നവളാണ്. അപ്പോള്‍ നമ്മള്‍ പറയും കേറിക്കിടക്കാൻ നല്ലൊരു വീടുപോലു മില്ലാത്തവൾ അണിഞ്ഞൊരുങ്ങി നടക്കുന്നു!! എവിടെന്നാണ് ഇവൾക്ക് ഇതിനും മാത്രം പണം? പിന്നെ വീണ്ടും അടക്കം പറയും "അവൾ ആളത്ര ശരിയല്ല"!!നേരിട്ട് അനുഭവമുള്ള ചിലതുകൂടി ഇതോടൊപ്പം ചേര്‍ത്തു വക്കേണ്ടതുണ്ട്..
സമൂഹം കല്പിക്കുന്ന തോന്ന്യവാസങ്ങൾ
എന്റെ വീടിനടുത്ത് ഒരു ചേച്ചിയുണ്ട്. അഞ്ച് മക്കളുടെ അമ്മ. പ്രാരാബ്ധങ്ങളുമായി ജീവിതം മുന്നോട്ട് പോകുന്നതിനിടയിൽ ഒരു മകന്‍ ഗൾഫിൽ പോയി. ജീവിതം പതുക്കെ പച്ചപിടിച്ചു. അതുവരെ ലുങ്കിയും ബ്ളൗസുമിട്ടു നടന്നിരുന്ന ആ ചേച്ചി സെറ്റുമുണ്ട് ഉടുക്കാൻ തുടങ്ങി. ഉടൻ വന്നു അഭിപ്രായങ്ങളുടെ പെരുമഴ! ഇന്നലെ വരെ മുഷിഞ്ഞ ലുങ്കിയുമുടുത്ത് നടന്നവളാ. എന്താ ഇവൾടെയൊക്കെ അഹങ്കാരം. അപ്പോ ഇവൾക്കൊക്കെ വല്ലതും ഉണ്ടായിരുന്നെങ്കിലോ? അഹങ്കാരി !!ദാ.. ഇതാണ്.. ഇങ്ങനെയൊക്കയാണ് ഭൂരിപക്ഷം. സമൂഹം കല്പിക്കുന്ന തോന്ന്യവാസങ്ങൾ അനവധിയാണ്. വേണ്ടപ്പെട്ടവരാരെങ്കിലും മരണപ്പെട്ടാൽ ജീവിച്ചിരിക്കുന്നവർ പിന്നീടൊരിക്കലും ചിരിച്ചുകാണരുതെന്ന് ശഠിക്കുന്നവർ.
ഇന്നു ഞാനെങ്കിൽ നാളെ നീ
ഭർത്താവു മരിച്ചൊരു സ്ത്രീ പൊട്ടു കുത്തിയാൽ, കസവുള്ളൊരു സാരിയുടുത്താൽ രോക്ഷം കൊള്ളുന്നവർ! ആഘോഷങ്ങളിൽ നിന്നും അവളെ മാറ്റിനിർത്താൻ മത്സരിക്കുന്നവർ! ജീവിക്കാന്‍ വേണ്ടി തൊഴിലന്വേഷിച്ചാൽ വേശ്യാപട്ടം ചാർത്തികൊടുക്കുന്നവർ! ഏറെ രസകരം ഒരു സ്ത്രീയെ മാറിനിന്ന് കുറ്റം പറയുന്നതും ,വൃത്തിയായി നടക്കുന്നത് കാണാനിഷ്ടപ്പെടാത്തതും അധികവും സ്ത്രീകള്‍ തന്നെയാണ്.. ഇന്നു ഞാനെങ്കിൽ നാളെ നീയെന്ന് ഒാർക്കുന്നത് നന്നാവും എന്നാണ് ശ്രീജ സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്. ജിഷയുടെ അമ്മയെ സോഷ്യൽ മീഡിയയും മാധ്യമങ്ങളും വേട്ടയാടാൻ തുടങ്ങിയത് ഇന്നോ ഇന്നലയോ അല്ല. ജിഷ കേസിൽ വിധി കേൾക്കാനെത്തിയപ്പോൾ പൊട്ട് തൊട്ടെന്ന് പറഞ്ഞ് തുടങ്ങിയതാണ് ആ അവഹേളനങ്ങൾ.
വ്യാപക പ്രചാരണങ്ങൾ
ജിഷയുടെ മരണശേഷം സംസ്ഥാന സര്‍ക്കാര്‍ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കിയിരുന്നു. കെപിസിസി രാജേശ്വരിക്ക് പതിനഞ്ച് ലക്ഷവും സഹായധനമായി നല്‍കുകയുണ്ടായി. സര്‍ക്കാര്‍ വക വീടും ലഭിച്ചു. അതിന് ശേഷം നല്ല വസ്ത്രങ്ങളണിഞ്ഞുള്ള രാജേശ്വരിയുടെ ചില ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും അവരെ ആക്രമിക്കാന്‍ മത്സരിച്ച് തുടങ്ങിയത്. രാജേശ്വരി ഒരു ലക്ഷം രൂപയ്ക്ക് ഷോപ്പിംഗ് നടത്തിയെന്നും ആറായിരും രൂപയുടെ വാച്ച് വാങ്ങിയെന്നതുമടക്കം പലതരം കഥകളിറങ്ങി. രാജേശ്വരി ഹോട്ടലിലെ വെയിറ്റര്‍ക്ക് 500 രൂപ ടിപ്പായി നല്‍കിയെന്ന് വരെ കഥകള്‍ പരന്നിരുന്നു.
വിവസ്ത്രയായി നടക്കണോ
അടുത്തിടെ വീണ്ടും രാജേശ്വരി സോഷ്യല്‍ മീഡിയയുടെ ആക്രമണത്തിന് ഇരയായി. ജിഷയുടെ അമ്മയുടെ മേക്ക് ഓവര്‍ എന്ന തരത്തില്‍ പ്രചരിച്ച ചിത്രങ്ങളായിരുന്നു കാരണം. രാജേശ്വരി ബ്യൂട്ടി പാര്‍ലറില്‍ പോയി എന്നതും മുടി മുറിച്ചുവെന്നതുമായി പുതിയ കുറ്റം. ഇതേക്കുറിച്ച് പൊട്ടിത്തെറിച്ചു കൊണ്ടാണ് രാജേശ്വരി പ്രതികരിച്ചത്. തന്റെ മകള്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതിന് താന്‍ വിവസ്ത്രയായി നടക്കണോ എന്നാണ് രാജേശ്വരി ചോദിച്ചത്. താന്‍ സര്‍ക്കാരില്‍ നിനിന്നും ലഭിച്ച പണം ധൂര്‍ത്തടിക്കുകയാണ് എന്ന ആരോപണത്തേയും രാജേശ്വരി തള്ളിക്കളയുകയുണ്ടായി. മനോരമയ്ക്കാണ് ജിഷയുടെ അമ്മ പ്രതികരണം നല്‍കിയത്.
ഫേസ്ബുക്ക് പോസ്റ്റ്
ശ്രീജ സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ശ്രീജിത്ത് കൊലക്കേസിൽ യഥാർത്ഥ പ്രതികൾ തിരശ്ശീലയ്ക്ക് പിന്നിൽ.. പുതിയ വെളിപ്പെടുത്തൽ
വ്യാജ ഹർത്താലിന്റെ ലക്ഷ്യം 8 ജില്ലകളിൽ വർഗീയ കലാപമെന്ന് സൂചന! ഭീതിയൊഴിയാതെ കേരളം