ആരാണ് ബിജു രമേശ്... മാണിയെന്ന അതികായനെ വീഴ്ത്തി; അടുത്തത് ചെന്നിത്തല...? അറിയാം ചരിത്രം
ബിജു രമേശ് എന്ന പേര് കേരളം മുഴുവന്‍ അറിയും മുമ്പ് തിരുവനന്തപുരത്തുകാര്‍ക്ക് നന്നായി അറിയാമായിരുന്നു. കേരള രാഷ്ട്രീയത്തെ എന്നെങ്കിലും ഇളക്കിമറിച്ചേക്കും എന്ന നിലയില്‍ ആയിരുന്നില്ല അത്. രമേശന് കോണ്‍ട്രാക്ടറുടെ മകന് എന്ന നിലയില്‍ ആയിരുന്നു അത്.
ബിജു രമേശിന് പിന്നിൽ ബിജെപി? ചെന്നിത്തലയെ ഞെട്ടിച്ച വെളിപ്പെടുത്തൽ മാത്രമല്ല കാരണം.. ഇതും കൂടിയാണ്
ചെന്നിത്തലയെ വെട്ടാനുള്ള എ ഗ്രൂപ്പ് തന്ത്രം? മുഖ്യമന്ത്രിസ്വപ്നത്തിന് വെല്ലുവിളി... ഉൾപ്പോരിലേക്ക്
എന്തായാലും ഇപ്പോള്‍ ബിജു രമേശ് ഒരു ബാര്‍ മുതലാളി മാത്രമല്ല, കേരള രാഷ്ട്രീയം മുഴുവന്‍ ഉറ്റുനോക്കുന്ന ഗെയിം ചെയിഞ്ചര്‍ കൂടി ആയി മാറിയിരിക്കുകയാണ്. കെഎം മാണിയെന്ന അതികായനെ വീഴ്ത്തിയ ബിജു രമേശ് അടുത്തതായി ലക്ഷ്യമിടുന്നത് രമേശ് ചെന്നിത്തലയെ ആണോ അതോ പിണറായി സര്‍ക്കാരിനെ തന്നെ ആണോ എന്നൊക്കെ കാത്തിരുന്ന് കാണേണ്ടിവരും. ആരാണ് ബിജു രമേശ് എന്ന് പരിശോധിക്കാം...
അച്ഛന്റെ മകന്
തിരുവനന്തപുരത്തെ പ്രമാണിമാരില്‍ ഒരാളായിരുന്നു രമേശന് കോണ്ട്രാക്ടര്. ഏറെ ധനികനും. ആ രമേശന് കോണ്‍ട്രാക്ടറുടെ മകനായിട്ടാണ് ബിജു രമേശിന്റെ ജനനം. ജനിച്ച കാലം മുതലേ പണം ഒരു പ്രശ്നമായിരുന്നില്ല എന്നര്‍ത്ഥം.
ബാറുകള്‍ അനവധി
ഒന്നോ രണ്ടോ ബാറുകളില്‍ ഒതുങ്ങുന്നതല്ല ബിജു രമേശിന്റെ സാമ്രാജ്യം. രാജധാനി ഗ്രൂപ്പിന് കീഴില്‍ ബാറുകളും നക്ഷത്രഹോട്ടലുകളും ഒരുപാടുണ്ട്. രാജധാനി ഗ്രൂപ്പിന്റെ സിഎംഡിയാണ് ബിജു രമേശ്. ഇതില്‍ അവസാനിക്കുന്നില്ല ബിജു രമേശിന്റെ ബിസിനസ് മേഖലകള്‍.
വിദ്യാഭ്യാസം മുതല്‍ കണ്‍സ്ട്രക്ഷന്‍ വരെ
രാജധാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജീസ, രാജധാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് എന്നിവ ബിജു രാമേശിന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ടാമറിന്റ് രാജധാനി, രാജധാനി ടവേഴ്സ്, രാജധാനി ബില്‍ഡേഴ്സ് എന്നിവയാണ് കണ്‍സ്ട്രക്ഷന്‍ രംഗത്തുളളത്.
ഇതുകൂടാതെയുള്ളവയാണ് രാജധാനി ടെലികോംസ്, രാജധാനി ട്രേഡേഴ്സ്, രജധാനി ജനറല്‍ ട്രേഡിങ് കമ്പനി തുടങ്ങിയ. കണ്വെന്ഷന് സെന്ററുകളും ഉണ്ട്.
ശ്രീനാരായണ ട്രസ്റ്റ് മുതല്‍ ഫിക്കി വരെ
ബാര്‍ ഉടമകളുടെ സംഘടനയുടെ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ആയിരുന്നു വിവാദകാലത്ത് ബിജു രമേശ്, ശ്രീനാരായണ ട്രസ്റ്റിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗവും ശ്രീനാരായണ ധര്‍മവേദിയുടെ ജനറല്‍ സെക്രട്ടറിയും ആയിരുന്നു.
വന്‍ വ്യവസായികളുടെ ദേശീയ കൂട്ടായ്മയായ ഫിക്കിയിലും അംഗമായിരുന്നു ബിജു രമേശ്.
സ്പോര്‍ട്സിലും ഉണ്ട്
വെയ്റ്റ് ലിഫ്റ്റിങ് അസോസിയേഷന്റേയും പവര്‍ ലിഫ്റ്റിങ് അസോസിയേഷന്റേയും ഒക്കെ സംസ്ഥാന ഭാരവാഹിയും ആയിരുന്നു ബിജു രമേശ്. അതിനിടെ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
മാണിയെ മറിച്ചിട്ടവന്‍
ഇതെല്ലാം മാറ്റി നിര്‍ത്തി, ചരിത്രത്തില്‍ ബിജു രമേശിന്റെ പേര് രേഖപ്പെടുത്തപ്പെടുക മറ്റൊരു രീതിയില്‍ ആയിരിക്കും. കെഎം മാണി എന്ന അതികായനെ രാജിവപ്പിച്ച ആള് എന്നായിരിക്കും അത്. കെഎം മാണിയുടെ മുഖ്യമന്ത്രി സ്വപ്നം പോലും ഇല്ലാതാക്കിക്കൊണ്ടായിരുന്നു ആ നീക്കം.
രാഷ്ട്രീയക്കാരന്
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് ജനവിധി തേടി രാഷ്ട്രീയക്കാരന്റെ വേഷവും കെട്ടി ബിജു രമേശ്. ജയലളിതയുടെ എഐഎഡിഎംകെയുടെ സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു മത്സരം. അയ്യായിരത്തില്‍ പരം വോട്ടുകളായിരുന്നു ബിജു രമേശ് നേടിയത്. നാലാം സ്ഥാനവും നേടി!
ഏറ്റവും വലിയ പണക്കാരന്
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഏറ്റവും വലിയ ധനികനും ബിജു രമേശ് തന്നെ ആയിരുന്നു. 188 കോടി രൂപയുടെ ആസ്തിയായിരുന്നു അഫിഡവിറ്റ് പ്രകാരം ബിജു രമേശിന് ഉണ്ടായിരുന്നത്. രണ്ടാം സ്ഥാനക്കാരനായ തോമസ് ചാണ്ടിയ്ക്ക് ഉണ്ടായിരുന്നത് 92 കോടിയുടെ ആസ്തിയും.
അടൂര്‍ പ്രകാശിന്റെ അടുത്ത ബന്ധു
ബിജു രമേശ് ബാര്‍ കോഴ ആരോപണം ഉന്നയിച്ചപ്പോള്‍ അത് കെഎം മാണിയ്ക്കും എ ഗ്രൂപ്പിലെ പ്രമുഖര്‍ക്കും എതിരെ ആയിരുന്നു. പുതിയ സര്‍ക്കാര്‍ വന്ന് അധികം കഴിയും മുമ്പേ അടൂര്‍ പ്രകാശിന്റെ മകന്, ബിജു രമേശിന്റെ മകളെ വിവാഹം കഴിച്ചു. കേരളം കണ്ട ഏറ്റവും വലിയ ആര്‍ഭാട വിവാഹങ്ങളില്‍ ഒന്നായിരുന്നു അത്.
ഇപ്പോള്‍ ചെന്നിത്തലയ്ത്ത് ഭീഷണി
ഏറ്റവും ഒടുവില്‍ രമേശ് ചെന്നിത്തലയ്ക്കെതിരെയാണ് ബിജു രമേശിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആണ് ഈ രംഗപ്രവേശനം എന്ന് കൂടി ഓര്‍ക്കണം. ഇത്തവണ ഏതൊക്കെ തലകള്‍ ഉരുളുമെന്ന് കാത്തിരുന്ന് കാണാം.
Recommended Video