ചാണ്ടിയേയും ചെന്നിത്തലയേയും വെല്ലും 'നമ്പർ വൺ'... വിവാദങ്ങളിൽ വാടാത്ത കെസി! രാഹുലിന് പിന്നിൽ രണ്ടാമൻ
കണ്ണൂര്‍ മാതമംഗലത്ത് ജനിച്ച്, പയ്യന്നൂര്‍ കോളേജില്‍ പഠിച്ച് ഒടുക്കം ഒരു ആലപ്പുഴക്കാരനായ ആളാണ് കെസി വേണുഗോപാല്‍. കോണ്‍ഗ്രസ് രാഷ്ട്രീയത്തിന് പറ്റാത്ത മണ്ണൊന്നും അല്ല കണ്ണൂര്‍. പക്ഷേ, കെസി വേണുഗോപാല്‍ തിരഞ്ഞെടുത്തത് ആലപ്പുഴയെ ആയിരുന്നു.
പയ്യന്നൂര്‍ കോളേജിലെ കെഎസ് യു യൂണിറ്റ് പ്രസിഡന്റില്‍ നിന്ന് ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംഘടന സംവിധാനത്തിലെ രണ്ടാമനായി കെസി വളര്‍ന്നുകഴിഞ്ഞിരിക്കുന്നു. കേരളത്തിലെ മറ്റൊരു നേതാവിനും അവകാശപ്പെടാന്‍ കഴിയാത്ത നേട്ടം തന്നെയാണിത്.
മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും എല്ലാം ഇനി സംഘടനാതലത്തില്‍ കെസി വേണുഗോപാലിന് താഴെയാണ്. കേരളത്തിലെ കാര്യങ്ങളില്‍ അന്തിമവാക്കാകാനും കെസി വേണുഗോപാലിന് കഴിയും. കെസി എന്ന് സഹപ്രവര്‍ത്തകര്‍ വിളിക്കുന്ന കൊഴുമ്മല്‍ ചട്ടടി വേണുഗോപാലിന്റെ വളര്‍ച്ച ഇങ്ങനെ ആയിരുന്നു.
കെഎസ് യു യൂണിറ്റ് പ്രസിഡന്റ്
പയ്യന്നൂര്‍ കോളേജിലെ കെഎസ് യു യൂണിറ്റ് പ്രസിഡന്റ് ആയിരുന്നു വേണുഗോപാല്‍. പിന്നീട് കെഎസ് യുവിന്റെ സംസ്ഥാന പ്രസിഡന്റ് ആയി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട് വേണുഗോപാല്‍.
കണ്ണൂര്‍ വിട്ട് ആലപ്പുഴയിലേക്ക്
കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയം ഗ്രൂപ്പുകളിയുടെ അങ്ങേയറ്റത്ത് എത്തി നിന്ന കാലം ആയിരുന്നു 1990 കള്‍. കെ കരുണാകരന് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്നു. ശേഷിച്ച ഒരു വര്‍ഷം എകെ ആന്റണി മുഖ്യമന്ത്രിയായി.
അങ്ങനെ 1996 ല്‍ നിയമസഭ തിരഞ്ഞെടുപ്പ് നടന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവായ കെസി വേണുഗോപാലിന് ആദ്യമായി സീറ്റ് ലഭിച്ചത് ആലപ്പുഴയില്‍ ആയിരുന്നു. കെ കരുണാകരന്റെ അടുത്ത അനുയായി ആയിരുന്നു അന്ന് കെസി.
കന്നിയങ്കത്തില്‍ വിജയം
എന്‍ഡിപിയുടെ സിറ്റിങ് സീറ്റ് ആയിരുന്നു ആലപ്പുഴ. അവിടെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വേണുഗാപാലിനെ പ്രതിഷ്ഠിക്കുന്നത്. സിപിഐയുടെ പിഎസ് സോമശേഖരന്‍ ആയിരുന്നു എതിരാളി. ഏഴായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വേണുഗോപാല്‍ വിജയിച്ചു.
തുടര്‍ച്ചയായി മൂന്ന് തവണ
കന്നിയങ്കത്തിലെ വിജയം തുടര്‍ന്ന് നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും കെസി വേണുഗോപാല്‍ ആവര്‍ത്തിച്ചു. 2001 ലും 2006 ലും ആലപ്പുഴ മണ്ഡലം വേണുഗോപാലില്‍ സുരക്ഷിതം ആയിരുന്നു.വേണുഗോപാലിന് ശേഷം ആലപ്പുഴ നിയമസഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിജയിച്ചിട്ടില്ല.
ദേവസ്വം മന്ത്രി
ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ദേവസ്വം മന്ത്രിയായും കെസി വേണുഗോപാല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2004 മുതല്‍ 2006 വരെ ആയിരുന്നു ഇത്. അന്ന് ഐ ഗ്രൂപ്പിന്റെ ശക്തരായ നേതാക്കളില്‍ ഒരാളായിരുന്നു കെസി.
എംഎല്‍എ സ്ഥാനം വിട്ട് ലോക്സഭയിലേക്ക്
2009 ലെ പൊതു തിരഞ്ഞെടുപ്പുല്‍ ആണ് കെസി വേണുഗോപാല്‍ ആദ്യമായി ലോക്സഭയിലേക്ക് മത്സരിക്കുന്നത്. ആലപ്പുഴ എംഎല്‍എ ആയിരിക്കുമ്പോള്‍ ആയിരുന്നു ഇത്. 2004 ല്‍ വിഎം സുധീരനെ അട്ടിമറിച്ച ഡോ കെഎസ് മനോജ് ആയിരുന്നു എതിര് സ്ഥാനാര്‍ത്ഥി. എന്നാല്‍ അരലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വേണുഗോപാല്‍ വിജയിച്ചു.
കേന്ദ്ര മന്ത്രി
യുപിഎ സര്‍ക്കാരില്‍ കേന്ദ്ര സഹമന്ത്രിയും ആയിരുന്നു വേണുഗോപാല്‍. ആദ്യം ഊര്‍ജ്ജ വകുപ്പ് സഹമന്ത്രിയായിരുന്നു. പിന്നീട് കേന്ദ്ര വ്യോമയാന സഹമന്ത്രിയായും വേണുഗോപാല്‍ പ്രവര്‍ത്തിച്ചു.
വിവാദനായകന്‍
കേന്ദ്രമന്ത്രിയായിരിക്കെ ആണ് കെസി വേണുഗോപാല്‍ വന്‍ വിവാദങ്ങളുടെ ചുഴിയില്‍ പെട്ടത്. സോളാര്‍ കേസിലെ പ്രതിയായ സരിത എസ് നായര്‍ വേണുഗോപാലിനെതിരെ ലൈംഗികാതിക്രമ പരാതികള്‍ തുടര്‍ച്ചയായി ഉന്നയിച്ചു. 2014 ലെ തിരഞ്ഞെടുപ്പ് വേളയിലും ഈ ആരോപണങ്ങള്‍ സജീവമായിരുന്നു.
വീണ്ടും വിജയം
എന്നാല്‍ 2014 ലെ തിരഞ്ഞെടുപ്പിലും ആലപ്പുഴയില്‍ നിന്ന് വിജയിച്ചത് കെസി വേണുഗോപാല്‍ തന്നെ ആയിരുന്നു. സോളാര്‍ ആരോപണങ്ങള്‍ ഭൂരിപക്ഷത്തില്‍ വലിയ ഇടിവുണ്ടാക്കി എന്നത് ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്.
ദേശീയ നേതാവ്
2017 ല്‍ ആണ് കെസി വേണുഗോപാലിനെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിക്കുന്നത്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ സംഗതിയും ഇത് തന്നെ ആയിരുന്നു. ചുരുങ്ങിയ കാലത്തിനുള്ളില്‍ കഴിവ് തെളിയിക്കാനും കെസി വേണുഗോപാലിന് ആയി.
കര്‍ണാടകത്തില്‍ പയറ്റിത്തെളിഞ്ഞു
കോണ്‍ഗ്രസ് വലിയ പ്രതിസന്ധികള്‍ നേരിടുന്ന സമയത്തായിരുന്നു കര്‍ണാടക നിമസഭ തിരഞ്ഞെടുപ്പ്. ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. എന്നാല്‍ ഭരണം ബിജെപിയ്ക്ക് വിടാതെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യമുണ്ടാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് കെസി വേണുഗോപാല്‍ ആയിരുന്നു. ഇതോടെ രാഹുല്‍ ഗാന്ധിയുടെ ഗുഡ്ബുക്കില്‍ കയറി.
രാജസ്ഥാനിലും
2018 ലെ രാജസ്ഥാന് നിയമസഭ തിരഞ്ഞെടുപ്പിലും കെസി വേണുഗോപാലിന്റേത് നിര്‍ണായക ഇടപെടല്‍ ആയിരുന്നു. ആരായിരിക്കണം മുഖ്യമന്ത്രി എന്നതിനെ ചൊല്ലിയുള്ള തര്‍ക്കങ്ങളില്‍ ഒത്തുതീര്‍പ്പുണ്ടാക്കിയതിന് പിന്നിലും വേണുഗോപാലിന്റെ മിടുക്കുണ്ടായിരുന്നു. അശോക് ഗെലോട്ടിന് മുഖ്യമന്ത്രി സ്ഥാലം ലഭിച്ചപ്പോള്‍ അദ്ദേഹത്തിന്റെ, സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി പദം കെസി വേണുഗോപാലിനും ലഭിച്ചു.
ലൈംഗികാതിക്രമ കേസ്
കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആണെങ്കിലും കെസി വേണുഗോപാല്‍ ഇപ്പോഴും ഒരു ലൈംഗികാതിക്രമ കേസിലെ പ്രതിയാണ്. സരിത എസ് നായരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ 2018 ഒക്ടോബറില്‍ ആണ് ഉമ്മന്‍ ചാണ്ടിയ്ക്കും കെസി വേണുഗോപാലിനും എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിന്റെ അന്വേഷണം എവിടേയും എത്തിയിട്ടില്ല.