സ്വർണക്കടത്തിൽ സർക്കാർ വീഴില്ല; ക്ലച്ച് പിടിക്കാതെ ജലീലിനേയും ശിവശങ്കറിനേയും ചാരിയുള്ള ആരോപണങ്ങൾ
ഓഖി ചുഴലിക്കാറ്റ്, രണ്ട് പ്രളയങ്ങള്‍, നിപ്പാ വൈറസ്, പിന്നെ കൊവിഡ്... ഇതിലെല്ലാം പ്രശംസ പിടിച്ചുപറ്റി മുന്നോട്ട് പോവുകയായിരുന്നു കേരളത്തിലെ ഇടത് സര്‍ക്കാര്‍. അതിനിടെ, ഈ സമയം തിരഞ്ഞെടുപ്പ് നടന്നാൽ ഇടതുസർക്കാർ തുടർഭരണം നേടും എന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ ഒരു സർവ്വേ ഫലവും വന്നു. ഇതിനിടയിലാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡിപ്ലോമാറ്റിക് ബാഗേജ് വഴി കടത്താന്‍ ശ്രമിച്ച കോടികളുടെ സ്വര്‍ണം പിടികൂടുന്നത്.
ലൈഫ് മിഷനിലെ കമ്മീഷന്‍ ഇടപാട് അറിയില്ലെന്ന് ശിവശങ്കര്‍; പറഞ്ഞിട്ടില്ലെന്ന് സ്വപ്‌ന സുരേഷ്
ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി: വിട്ടയച്ച് എൻഐഎ, ഒമ്പത് മണിക്കൂർ സ്വപ്നയ്ക്കൊപ്പമിരുത്തി
ആദ്യം സ്വപ്‌ന സുരേഷിലേക്കും അത് വഴി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയും ആയിരുന്ന എം ശിവശങ്കരനിലേക്കും ആരോപണങ്ങള്‍ എത്തുന്നു. കോണ്‍സുലേറ്റില്‍ നിന്ന് ലഭിച്ച ഖുറാന്‍ വിതരണം ഏറ്റെടുത്ത മന്ത്രി കെടി ജലീലിനേയും ആരോപണമുനകളില്‍ കുരുക്കിയിടുന്നു. എന്നാല്‍ അതിനപ്പുറം ഈ കേസില്‍ സംസ്ഥാന സര്‍ക്കാരിനെ ബാധിക്കുന്ന ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. സ്വര്‍ണക്കടത്തില്‍ ഈ സര്‍ക്കാര്‍ വീഴുമോ? പരിശോധിക്കാം...
മുഖ്യമന്ത്രിയുടെ ഓഫീസ്
തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡിപ്ലോമാറ്റിക് ബാഗേജിലെ സ്വര്‍ണം പിടികൂടിയപ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ഉന്നത ഇടപെടലുകള്‍ ഉണ്ടായി എന്നായിരുന്നു ആരോപണം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നേരിട്ട് കസ്റ്റംസിനെ വിളിച്ചു എന്നുവരെ ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ആകരോപിച്ചു. എന്നാല്‍ ഇത്തരമൊരു സംഭവമേ നടന്നിട്ടില്ല എന്നാണ് അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചിരിക്കുന്നത്.
എം ശിവശങ്കര്‍
എം ശിവശങ്കറും സ്വപ്‌ന സുരേഷും തമ്മിലുള്ള അടുത്ത ബന്ധമായിരുന്നു ഒട്ടുമിക്ക ആരോപണങ്ങളുടേയും അടിസ്ഥാനം. ശിവശങ്കറിനെ സര്‍വ്വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. ഐടി മിഷനുമായി ബന്ധപ്പെട്ട പ്രൊജക്ടിലെ കണ്‍സള്‍ട്ടന്‍സിയില്‍ സ്വപ്‌ന സുരേഷിന്റെ കരാര്‍ നിയമനത്തില്‍ എം ശിവശങ്കറിന്റെ ഇടപെടല്‍ ഉണ്ടായി എന്നും കണ്ടെത്തിയിരുന്നു.
ചോദ്യം ചെയ്യല്‍
എം ശിവശങ്കറിനെ ചോദ്യം ചെയ്താല്‍ കള്ളക്കടത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ബന്ധം പുറത്ത് വരും എന്നായിരുന്നു പ്രതിപക്ഷം ഒന്നടങ്കം പറഞ്ഞിരുന്നത്. എന്നാല്‍ കസ്റ്റംസും എന്‍ഐഎയും പലയാവര്‍ത്തി ശിവശങ്കറിനെ ചോദ്യം ചെയ്തുകഴിഞ്ഞു. ഇപ്പോഴും കള്ളക്കടത്തുമായി ശിവശങ്കറിനേയോ സര്‍ക്കാരിനേയോ ബന്ധിപ്പിക്കുന്ന ഒരു തെളിവും ഇതുവരെ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടില്ല എന്നാണ് വിവരം.
ലൈഫ് മിഷന്‍
ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഇടപാടുകളിലും എം ശിവശങ്കറിന് പങ്കില്ലെന്നാണ് ഒടുവില്‍ വ്യക്തമാകുന്നത്. റെഡ് ക്രസന്റിന്റെ പണം കൊണ്ട് വീട് നിര്‍മിക്കുന്ന ഇടപാടില്‍ സ്വപ്‌ന സുരേഷ് കമ്മീഷന്‍ കൈപ്പറ്റിയതിലും സംസ്ഥാന സര്‍ക്കാരിന് ബന്ധമില്ലെന്ന രീതിയില്‍ ആണ് ഇതുവരെ പുറത്ത് വന്ന വാര്‍ത്തകള്‍. ഏറ്റവും ഒടുവില്‍ എന്‍ഐഎ സ്വപ്‌നയ്‌ക്കൊപ്പം ശിവശങ്കറിനെ ചോദ്യം ചെയ്തപ്പോഴും പുറത്ത് വരുന്ന വിവരങ്ങള്‍ ഇങ്ങനെ തന്നെയാണ്.
ശിവശങ്കറില്‍ നിന്ന് ജലീലിലേക്ക്
എം ശിവശങ്കറിനെതിരെയുള്ള ആരോപണങ്ങള്‍ക്ക് പിറകേ എത്തിയത് മന്ത്രി കെടി ജലീലിനെതിരെയുള്ള ആരോപണങ്ങളാണ്. കോണ്‍സുലേറ്റ് ഇറക്കുമതി ചെയ്ത ഖുറാനും അവര്‍ നല്‍കിയ റംസാന്‍ കിറ്റുകളും വിതരണം ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു ഇത്. ഒടുവില്‍ ഖുറാന്‍ വിതരണത്തിലേക്ക് മാത്രം വിവാദം കേന്ദ്രീകരിക്കപ്പെടുകയും ചെയ്തു.
കോണ്‍സുലേറ്റില്‍ നിന്ന്
ഖുറാന്‍ യുഎഇയില്‍ നിന്ന് കൊണ്ടുവന്നത് തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലേക്കാണ്. അവിടെ നിന്നാണ് സി ആപ്റ്റില്‍ എത്തിക്കുന്നതും സര്‍ക്കാര്‍ വാഹനത്തില്‍ അത് വിതരണത്തിന് കൊണ്ടുപോകുന്നതും. ഇക്കാര്യം കെടി ജലീല്‍ ആദ്യം മുതലേ വ്യക്തമാക്കിയതും ആണ്. കസ്റ്റംസ് ക്ലിയറന്‍സ് ലഭിച്ചതിന് ശേഷമാണ് ഈ മതഗ്രന്ഥങ്ങള്‍ കോണ്‍സുലേറ്റില്‍ എത്തുന്നതും.
ചോദ്യം ചെയ്യലുകള്‍
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും എന്‍ഐഎയും കെടി ജലീലിലെ ചോദ്യം ചെയ്തുകഴിഞ്ഞു. വിവരശേഖരണം നടത്താന്‍ വിളിപ്പിച്ചു എന്നാണ് കെടി ജലീല്‍ അവകാശപ്പെടുന്നത്. എന്തായാലും കെടി ജലീലിന് സ്വര്‍ണക്കടത്തുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നോ മതഗ്രന്ഥങ്ങളുടെ മറവില്‍ സ്വര്‍ണക്കടത്ത് നടന്നു എന്നോ തെളിയിക്കാവുന്ന ഒരു വിവരവും ഇതുവരെ പുറത്ത് വന്നിട്ടില്ല.
പ്രോട്ടോകോള്‍ ലംഘനം
ജലീലിനെതിരെ ഒടുവില്‍ ഉയര്‍ന്ന ആരോപണം പ്രോട്ടോകള്‍ ലംഘനം സംബന്ധിച്ചാണ്. കോണ്‍സുലേറ്റുമായി നേരിട്ട് ഇടപാടുകള്‍ നടത്തിയതില്‍ പ്രശ്‌നമുണ്ടെന്നാണ് ആക്ഷേപം. എങ്കില്‍ പോലും അതിനെ സ്വര്‍ണക്കടത്തുമായി ബന്ധിപ്പിക്കാന്‍ സാധിക്കില്ല.
സര്‍ക്കാരിന് എന്ത് സംഭവിക്കും?
നിലവിലെ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് നിയമപരമായ പ്രതിസന്ധികള്‍ ഒന്നും തന്നെയില്ല. അതേസമയം കോണ്‍ഗ്രസും ബിജെപിയും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ സര്‍ക്കാരിനെതിരെ സമരങ്ങള്‍ ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്. ഇത് സംസ്ഥാനത്തെ കൊവിഡ് പ്രതിരോധത്തേയും പ്രതികൂലമായി ബാധിക്കുന്നുണ്ട് എന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.
Recommended Video
ലൈഫില്‍ സിബിഐ അന്വേഷണം
ഏറ്റവും ഒടുവില്‍ വരുന്ന വാര്‍ത്ത വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേട് സംബന്ധിച്ച പരാതി സിബിഐ അന്വേഷിക്കും എന്നതാണ്. സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതുവരെ ആരേയും കേസില്‍ പ്രതിചേര്‍ത്തിട്ടില്ല. വിദേശ സഹായം സംബന്ധിച്ച നിയമങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്നാണ് സിബിഐ അന്വേഷിക്കുന്നത്.