ഗൊരഖ്പൂര്‍ ബിജെപിയുടെ കോട്ട.... ഇത്തവണ മഹാസഖ്യത്തിന് മുന്നില്‍ തകര്‍ന്നടിയും
Recommended Video
ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ ശക്തിയെ കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ ഏറ്റവും ചര്‍ച്ചയാവുന്ന മണ്ഡലമാണ് ഗൊരഖ്പൂര്‍. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും മുന്‍ എംപിയുമായ യോഗി ആദിത്യനാഥിന്റെ മണ്ഡലമാണിത്. ബിജെപിക്ക് ഒരിക്കലും അടിപതറാത്ത മണ്ഡലം കൂടിയായിരുന്നു ഇത്. എന്നാല്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ ഇവിടെ ശക്തമായി വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. ഉപതിരഞ്ഞെടുപ്പില്‍ അതിന്റെ സൂചനകള്‍ ലഭിച്ച് കഴിഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ബിജെപി ഒരുങ്ങുമ്പോള്‍ യോഗിക്കും നരേന്ദ്ര മോദിക്കും ഏറ്റവും ആശങ്കയുണ്ടാക്കുന്ന മണ്ഡലമാണ് ഗൊരഖ്പൂര്‍. വമ്പിച്ച ഭൂരിപക്ഷത്തില്‍ ബിജെപി വിജയിക്കുന്ന ഈ മണ്ഡലം ബിജെപി കൈവിട്ടാല്‍ അത് യുപിയില്‍ മൊത്തം പ്രതിഫലിക്കും.
2014ല്‍ ബിജെപിക്ക് ഗൊരഖ്പൂരില്‍ എതിരാളികളേ ഇല്ലായിരുന്നു. 5,39,127 വോട്ടുകളാണ് യോഗി ആദിത്യനാഥിന് ലഭിച്ചത്. സമാജ് വാദി പാര്‍ട്ടിയുടെ രാജ്മാതി നിഷാദിന് 2,26,344 വോട്ടുകളാണ് ഇവിടെ ലഭിച്ചത്. ബിഎസ്പിയുടെ രാം ബുവാല്‍ നിഷാദിന് 1,76,412 വോട്ടുകളും ലഭിച്ചു. കോണ്‍ഗ്രസ് നാലാം സ്ഥാനത്തായിരുന്നു. 3,12,783 വോട്ടിനായിരുന്നു യോഗി ആദിത്യനാഥിന്റെ വിജയം. വമ്പന്‍ ജയമായിരുന്നു യോഗി നേടിയത്. കഴിഞ്ഞ മോദി തരംഗവും ആദിത്യനാഥിന്റെ ഭൂരിപക്ഷം ഉയര്‍ത്തി. പക്ഷേ ഉപതിരഞ്ഞെടുപ്പില്‍ എല്ലാം മാറി മറിഞ്ഞു. യോഗി മുഖ്യമന്ത്രിയാവുന്നതിനായി എംപി സ്ഥാനം രാജിവെച്ചപ്പോഴാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.എസ്പി ബിഎസ്പി സഖ്യം ആദ്യമായി ഇവിടെ സഖ്യമുണ്ടാക്കുകയും ചെയ്തു.
ബിജെപി ഉപേന്ദ്ര ദത്ത് ശുക്ലയെയാണ് ഉപതിരഞ്ഞെുപ്പില്‍ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയത്. എന്നാല്‍ കനത്ത പോരാട്ടത്തില്‍ മഹാസഖ്യം ബിജെപിയെ അട്ടിമറിച്ചു. എസ്പിയുടെ പ്രവീണ്‍ കുമാര്‍ നിഷാദിന് 4,56,513 വോട്ടുകള്‍ ലഭിച്ചു. ശുക്ലയ്ക്ക് 4,34,632 വോട്ടാണ് ലഭിച്ചത്. 21.881 വോട്ടിനായിരുന്നു സമാജ് വാദി പാര്‍ട്ടിയുടെ വിജയം. മൂന്ന് ലക്ഷത്തില്‍ അധികം വോട്ടിന് ജയിച്ച മണ്ഡലത്തിലാണ് ബിജെപി തകര്‍ന്നടിഞ്ഞത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ തോല്‍വി എന്ന നിലയിലാണ് ഗൊരഖ്പൂര്‍ ഏറെ ചര്‍ച്ചയായത്. ഇത് ബിജെപിയുടെ ശക്തി ക്ഷയിക്കുന്നു എന്നാണ് സൂചിപ്പിക്കുന്നത്. ബിജെപി 2019ല്‍ ഏറ്റവും ഭയപ്പെടുന്ന മണ്ഡലവും ഗൊരഖ്പൂര്‍ തന്നെയാണ്. സംസ്ഥാനത്ത് അധികാരം ഉണ്ടായിട്ടും തോല്‍വി വഴങ്ങുന്നത് ബിജെപിക്ക് വന്‍ തിരിച്ചടിയാവും.
യോഗി ആദിത്യനാഥിന്റെ ലോക്‌സഭയിലെ പ്രകടനം അത്ര മികച്ചതാണെന്ന് പറയാനാവില്ല. മൂന്ന് ബില്ലുകള്‍ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. ഇത് സംസ്ഥാന ദേശീയ ശരാശരിക്ക് മുകളിലാണ്. 306 ചോദ്യങ്ങളും അദ്ദേഹം സഭയില്‍ ഉന്നയിച്ചിട്ടുണ്ട്. ഇത് ശരാശരിക്കും മുകളിലാണ്. 67 ശതമാനം ഹാജരാണ് യോഗിക്കുള്ളത്. ഇത് ദേശീയ ശരാശരിക്കും താഴെയാണ്. അതേസമയം പ്രവീണ്‍ കുമാര്‍ നിഷാദ് വളരെ കുറഞ്ഞ കാലയളവാണ് സഭയില്‍ ഉണ്ടായിരുന്നത്. അദ്ദേഹത്തിന് 65 ശതമാനം ഹാജരുണ്ട്. ഒരു ബില്‍ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. പ്രവീണ്‍ കുമാര്‍ നിഷാദിന്റെ പ്രകടനം വിലയിരുത്താനുള്ള കാലളയവുമായിട്ടില്ല. അതേസമയം അദ്ദേഹത്തിനെ തന്നെ ഇത്തവണ മത്സരിപ്പിക്കാനാണ് സാധ്യത.
ബിജെപി ദീര്‍ഘകാലം പിന്തുണയ്ക്കുന്ന ചരിത്രമാണ് ഗൊരഖ്പൂരിനുള്ളത്. 1952ല്‍ മണ്ഡല രൂപീകരിച്ചതിന് ശേഷം കോണ്‍ഗ്രസാണ് ഇവിടെ ആദ്യമായി വിജയിക്കുന്നത്. സിന്‍ഹാസന്‍ സിംഗായിരുന്നു വിജയിച്ചത്. അടിയന്തരാവസ്ഥയ്ക്ക് ശേഷം ഹരികേഷ് ബഹാദൂര്‍ ഭാരതീയ ലോക്ദളിനെ ഇവിടെ വിജയിപ്പിച്ചു. 1991ല്‍ മഹന്ദ് അവേദ്യനാഥിലൂടെയാണ് ബിജെപി ഇവിടെ തേരോട്ടം തുടങ്ങിയത്. മൂന്ന് തവണ അവേദ്യനാഥ് ഇവിടെ വിജയിച്ചു. 1998ലാണ് യോഗി ഗൊരഖ്്പൂരില്‍ വിജയികത്കുന്നത്. പിന്നീട് 2014 വരെ ഈ മണ്ഡലം ബിജെപി കൈവിട്ടിട്ടില്ല. 2018ലെ ഉപതിരഞ്ഞെടുപ്പിലാണ് 27 വര്‍ഷത്തിന് ശേഷം ബിജെപി ഗൊരഖ്പൂരില്‍ തകര്‍ന്നടിയുന്നത്. ഇത് ബിജെപിക്ക വലിയ നാണക്കേടായിരുന്നു.
ബിജെപിയെ സംബന്ധിച്ച് ഗൊരഖ്പൂര്‍ തിരിച്ചുപിടിക്കുക എന്നതാണ് 2019ലെ ഏറ്റവും വലിയ ലക്ഷ്യം. പക്ഷേ എസ്പിയും ബിഎസ്പിയും ചേര്‍ന്നതിനാല്‍ ബിജെപിക്ക് ഒരിക്കലും വിജയം എളുപ്പമല്ല. മറ്റൊരു പ്രതിസന്ധി യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെയുള്ള ജനവികാരമാണ്. മോദി സര്‍ക്കാര്‍ നേടിയതിനേക്കാള്‍ ഭരണവിരുദ്ധ വികാരം ചുരുങ്ങിയ കാലത്തിനിടയില്‍ അദ്ദേഹം സ്വന്തമാക്കിയിരിക്കുകയാണ്. ക്രമസമാധാന നില മുതല്‍ മുസ്ലീങ്ങളുടെ അരക്ഷിതാവസ്ഥ വരെ ഇവിടെ വലിയ പ്രചാരണ വിഷയമാണ്. യോഗിക്ക് തന്റെ സര്‍ക്കാരിനെതിരെയുള്ള പ്രചാരണങ്ങളെ പ്രതിരോധിക്കാനും സാധിക്കുന്നില്ല. മോദിയുടെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തി കാണിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണ് ബിജെപി ഇവിടെ ശ്രമിക്കുന്നത്.