വീണ്ടും ബിജെപിയ്ക്ക് തന്നെ പ്രതിസന്ധി; ഗവര്‍ണറുടെ നടപടിയില്‍ ഇടതും വലതും ഒന്നിക്കുന്നു, ഒറ്റപ്പെട്ട് ബിജെപി
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷവും എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള വാക്ക് പോര് തുടരുകയായിരുന്നു. ഒടുവില്‍ പിണരായി വിജയന്ഡറെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ കടുത്ത വിയോജിപ്പുമായി യുഡിഎഫ് ഒന്നടങ്കം രംഗത്ത് വരികയും ചെയ്തതായിരുന്നു.
കാര്‍ഷിക നിയമത്തിന് എതിരെ നിയമസഭ ജനുവരി 8ന് പ്രമേയം അവതരിപ്പിക്കും, രണ്ടും കല്‍പ്പിച്ച് സര്‍ക്കാര്‍
അപ്പോഴാണ് , കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ തള്ളാന്‍ ചേരാനിരുന്ന പ്രത്യേക നിയമസഭ സമ്മേളനത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നിഷേധിച്ചത്. ഇതിന് പിന്തുണച്ച് ബിജെപി രംഗത്തെത്തുകയും ചെയ്തു. ഇതോടെ, കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഒരുമിച്ച് കേന്ദ്ര സര്‍ക്കാരിനും ബിജെപിയ്ക്കും എതിരെ പ്രതിഷേധിക്കാനുള്ള സാഹചര്യം ഒരുങ്ങിയിരിക്കുകയാണ്. പരിശോധിക്കാം...
ചരിത്രത്തിലാദ്യം
എന്തായാലും കേരള ചരിത്രത്തില്‍ ആദ്യമായാണ് നിയമസഭ ചേരുന്നതിന് ഗവര്‍ണര്‍ അനുമതി നിഷേധിക്കുന്നത്. ഗവര്‍ണറുടെ തീരുമാനത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന് വ്യക്തമാക്കപ്പെട്ടു എന്നാണ് ഭരണപക്ഷത്തിന്റേയും പ്രതിപക്ഷത്തിന്റേയും പ്രതികരണങ്ങളുടെ അന്ത:സത്ത. എന്നാല്‍ പരസ്യമായി ആരും ഇത് ഉന്നയിച്ചിട്ടില്ല.
പിന്തുണച്ച് ബിജെപി
ഗവര്‍ണറുടെ നടപടിയെ പിന്തുണച്ച് ഉടന്‍ തന്നെ ബിജെപി സംസ്ഥാ അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തി. ജനാധിപത്യത്തെ അപമാനിക്കാനുള്ള കേരളത്തിലെ ഭരണ-പ്രതിപക്ഷങ്ങളുടെ നീക്കം ഭരണഘടനാ വിരുദ്ധമായിരുന്നു എന്നും സുരേന്ദ്രന്‍ പറഞ്ഞു. കേന്ദ്ര മന്ത്രി വി മുരളീധരനും ഗവര്‍ണറെ പിന്തുണച്ച് രംഗത്തെത്തി.
ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിക്കുന്നു
സ്പീക്കറുടെ നടപടിയില്‍ തന്നെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. അതിനൊപ്പമാണ് ബിജെപി നേതാക്കളുടെ രംഗപ്രവേശനം. ഇതോടെ ഗവര്‍ണറെ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചുവിളിക്കണം എന്നും ആവശ്യം ഉയര്‍ന്നുകഴിഞ്ഞു. കോണ്‍ഗ്രസ് നേതാവും എംഎല്‍എയും ആയ വിഡി സതീശന്‍ ആണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്.
ഗവര്‍ണറെ വെല്ലുവിളിക്കാന്‍
ഗവര്‍ണറെ വെല്ലുവിളിക്കാന്‍ ആണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരിക്കുന്നത്. ഗവര്‍ണറുടെ അനുമതിയില്ലെങ്കില്‍ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ അംഗങ്ങള്‍ സംഘടിച്ച് പ്രമേയം പാസാക്കണം എന്നാണ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരിക്കുന്നത്. അത്തരത്തില്‍ എന്തെങ്കിലും നീക്കം നടന്നാല്‍ അത് വലിയ ഭരണഘടനാ പ്രശ്‌നങ്ങളിലേക്കായിരിക്കും എത്തുക.
സര്‍ക്കാരും എതിര്‍പ്പില്‍
സ്പീക്കറുടെ നടപടിയില്‍ സര്‍ക്കാരിനും കടുത്ത എതിര്‍പ്പാണുള്ളത്. ഭരണഘടനാപരമായി സഭ ചേരാനുള്ള ആവശ്യം സ്പീക്കര്‍ നിഷേധിക്കാന്‍ പാടില്ലാത്തതാണ്. അസാധാരണമായ സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത് എന്ന് കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും എന്നാണ് മന്ത്രി വ്യക്തമാക്കിയിട്ടുള്ളത്.
പ്രമേയം പാസ്സാകും
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന ദേശീയ സമരത്തിന് ഇടതുപക്ഷത്തിന്റേയും കോണ്‍ഗ്രസിന്റേയും പിന്തുണയുണ്ട്. നിയമം തള്ളിക്കൊണ്ട് കേരള നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചാല്‍ അത് വലിയ ഭൂരിപക്ഷത്തില്‍ പാസാക്കപ്പെടുമെന്നും ഉറപ്പാണ്. ഇക്കാര്യത്തില്‍ എല്‍ഡിഎഫും യുഡിഎഫും ധാരണയിലും എത്തിയിരുന്നു.
ബിജെപി കൂടുതല്‍ ഒറ്റപ്പെട്ടു
സഭയില്‍ പ്രമേയം അവതരിപ്പിച്ചാല്‍ അത് പാസാക്കപ്പെടും എന്ന് ഉറപ്പാണ്. ബിജെപിയ്ക്ക് ആകെ ഒരു പ്രതിനിധിയാണുള്ളത്. അദ്ദേഹത്തിന്റെ നിലപാടിന് ഒരു സ്വാധീനവും ഇതില്‍ ഉണ്ടാവുകയും ഇല്ല. അത് മാത്രമല്ല, ഒരു വിഷയത്തില്‍ കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിക്കുന്നു എന്നത് ബിജെപിയെ സംബന്ധിച്ച് വലിയ പ്രതിസന്ധി തന്നെയാണ് സൃഷ്ടിക്കുക.
തിരഞ്ഞെടുപ്പില്‍ ഏറ്റ തിരിച്ചടി
കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല. മാത്രമല്ല, ചിലയിടങ്ങളില്‍ വലിയ നഷ്ടവും സംഭവിച്ചു. പഞ്ചായത്തുകളില്‍ കഴിഞ്ഞ തവണ കിട്ടിയ അത്രയെണ്ണത്തില്‍ പോലും ഭരണവും ലഭിച്ചില്ല. രാഷ്ട്രീയ വോട്ടുകള്‍ വരുന്ന ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ ദയനീയ പ്രകടനം ആയിരുന്നു ഇത്തവണ ബിജെപി കാഴ്ചവച്ചത്.
ഭരണം കിട്ടാതിരിക്കാന്‍
ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായ പഞ്ചായത്തുകളില്‍ എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന് ഭരണ സമിതിയുണ്ടാക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. ബിജെപിയെ അധികാരത്തിലേറാന്‍ അനുവദിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചുകൊണ്ടാണ് ഇത്തരമൊരു നിലപാട് പലയിടത്തും സ്വീകരിച്ചിട്ടുള്ളത്. ഇത്തരം നിലപാടുകള്‍ക്ക് നിലവിലെ സാഹചര്യം കൂടുതല്‍ ശക്തിപകരുകയും ചെയ്യും.
'കേരള ഗവർണർ സംഘപരിവാർ ഏജൻ്റെന്ന് പ്രതിപക്ഷം മുമ്പ് തന്നെ പറഞ്ഞു', പ്രതികരിച്ച് ഷിബു ബേബി ജോൺ
പ്രത്യേക നിയമസഭാ സമ്മേളനം: ഗവര്‍ണറുടെ നടപടിയെ അഭിനന്ദിക്കുന്നുവെന്ന് വി മുരളീധരന്‍
ഗവർണറുടെ നിലപാട് സ്വാഗതാർഹമെന്ന് കെ സുരേന്ദ്രൻ, ജനാധിപത്യത്തിന്റെ വിജയമെന്ന് ഒ രാജഗോപാൽ