കൈവെട്ട് കേസിലെ പ്രതികളുടെ ചിരികള്‍ പറയുന്നത്
ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിനേക്കാള്‍ വലിയ വൈകാരിക പ്രശ്‌നമാണ് കേരളത്തില്‍ കൈവെട്ട് സംഭവം സൃഷ്ടിച്ചതെന്നാണ് കഴിഞ്ഞ ദിവസം ഒരു സാമൂഹ്യ-രാഷ്ട്രീയ നിരീക്ഷകന്‍ പറഞ്ഞത്. എന്നാല്‍ കേരളത്തില്‍ ആയതുകൊണ്ട് മാത്രമാണ് അത് വലിയൊരു ധ്രുവീകരണത്തിലേയ്ക്ക് നീങ്ങാതിരുന്നത്.
കേസില്‍ പിടിയിലായ പ്രതികളില്‍ പത്ത് പേര്‍ക്ക് എട്ട് വര്‍ഷം ആണ് തടവ് ശിക്ഷ വിധിച്ചിട്ടുള്ളത്. മൂന്ന് പേര്‍ക്ക് രണ്ട് വര്‍ഷവും. ജഡ്ജി വിധി പ്രഖ്യാപിച്ചതിന് ശേഷം പുറത്തേക്കിറങ്ങിവന്ന പ്രതികളില്‍ ഒരാളുടെ മുഖത്തും ഒരു വിഷമവും കണ്ടില്ല. ചിരിച്ചുല്ലസിച്ചാണ് അവര്‍ കോടതിയ്ക്ക് പുറത്തിറങ്ങിയത്.
മതനിന്ദ നടത്തി എന്ന് അവര്‍ പറയുന്ന അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയതില്‍ കുറ്റവാളികള്‍ക്ക് ഒരു കുറ്റബോധവും ഇല്ലെന്ന് സാരം. പെട്ടെന്നുണ്ടായ വൈകാരിക വിക്ഷോഭം ആക്രമണത്തിന്റെ രൂപമെടുത്തതായിരുന്നില്ല അതെന്ന് തെളിയിക്കുന്നതാണ് പ്രതികളുടെ ഭാവം. തങ്ങള്‍ മഹത്തായതെന്തോ ചെയ്തു, ഇപ്പോള്‍ അതിന്റെ പേരില്‍ ശിക്ഷിക്കപ്പെടുമ്പോള്‍ അതൊരു അംഗീകാരം ആണെന്നാണ് ഇവരുടെ ശരീര ഭാഷ തെളിയിക്കുന്നത്.
ജോസഫ് മാഷിന് നേര്‍ക്ക് നടന്ന ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് സംഘടനകള്‍ പറയുന്നത്. എന്നാല്‍ ജോസഫ് മാഷെ കുറ്റപ്പെടുത്തുകയും കൈവെട്ട് കേസിലെ പ്രതികള്‍ക്ക് വലിയ ശിക്ഷ നല്‍കി എന്ന് പരിതപിയ്ക്കുകയും ആണ് ഇവര്‍ ചെയ്യുന്നത്.
ഒ അബ്ദുള്ളയെ പോലുള്ളവര്‍ എടുക്കുന്ന നിലപാടുകള്‍ ഒരു പക്ഷേ ജോസഫ് മാഷുടെ കൈവെട്ടാന്‍ പോയവരേക്കാള്‍ വിഷലിപ്തമാണെന്ന് തോന്നിപ്പിയ്ക്കുന്നതാണ്. വെറും 26 കുട്ടികള്‍ക്കായി തയ്യാറാക്കിയ ഇന്റേണല്‍ പരീക്ഷയുടെ ചോദ്യപ്പേപ്പറിന്റെ പേരിലാണ് ഒരു മനുഷ്യന്റെ ജീവിതം തന്നെ നഷ്ടപ്പെട്ടത് എന്നതാണ് ഏറ്റവും വലിയ ദുരന്തം.
രാജ്യത്ത് നിലനില്‍ക്കുന്ന നിയമത്തില്‍ വിശ്വസിയ്ക്കുന്നവരാണെന്നാണ് ഇതതരം തീവ്രവാദ നിലപാടുകളെടുക്കുന്നവരും പറയുന്നത്. എന്നാല്‍ ചോദ്യപ്പേപ്പര്‍ വിവാദത്തില്‍ ജോസഫ് മാഷെ കോടതി കുറ്റവിമുക്തനാക്കിയ കാര്യം അംഗീകരിയ്ക്കാന്‍ ഇവര്‍ തയ്യാറും അല്ല.
ഇനി പ്രൊഫ ടിജെ ജോസഫ് പ്രവാചകനെ നിന്ദിച്ചിട്ടുണ്ട് എന്ന് തന്നെ കരുതുക, അദ്ദേഹത്തിന്റെ കൈപ്പത്തി വെട്ടിക്കളഞ്ഞാല്‍ ആ നിന്ദ ഇല്ലാതാകും എന്ന് ധരിച്ചിരിയ്ക്കുന്ന മണ്ടന്‍മാരെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്.