ബസ് യാത്രയ്ക്കിടയിൽ അപമാനം.. ബഹളം വെച്ചിട്ടും അനങ്ങാപ്പാറകളായി യാത്രക്കാർ! കുറിപ്പ് വൈറൽ
പൊതുഇടങ്ങളിൽ ശരീരത്തിൽ മുട്ടിയും തൊട്ടും അശ്ലീലം പറഞ്ഞും അപമാനിക്കുന്നവർക്കെതിരെ ശബ്ദം ഉയർത്തുന്ന സ്ത്രീകൾ ഇന്നത്തെക്കാലത്തും വളരെ കുറവാണ്. ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ടാൽ പോലും അത് പെണ്ണിന്റെ കുറ്റമാകുന്ന ഒരു സമൂഹത്തോട് പ്രതികരിക്കാൻ സ്ത്രീകൾ ഭയക്കുന്നു. മീ ടൂ ക്യാംപെയ്നിന്റെ ഭാഗമായും മറ്റും ഒരു കൂട്ടം സ്ത്രീകൾ ശക്തമായി പ്രതികരിക്കുന്നുണ്ട് എന്നത് ശുഭസൂചകമാണ്.
ബസ് യാത്രയ്ക്കിടെ തനിക്ക് നേരെ നടന്ന അപമാന ശ്രമം ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്ന് പറഞ്ഞിരിക്കുകയാണ് വിദ്യാർത്ഥിനിയായ ഹരിത കൃഷ്ണ ഹരി. ബഹളം വെച്ചിട്ടും യാത്രക്കാർ ആരും അനങ്ങിയില്ലെന്നും ഇത് നാളെ ആർക്കും സംഭവിക്കാമെന്നും ഹരിത പറയുന്നു. ഹരിതയുടെ അനുഭവം വായിക്കാം:
പിൻസീറ്റിൽ ഞരമ്പ് രോഗി
ഒന്നു ഉറക്കെ വിളിച്ചിരുന്നെങ്കിൽ ഞങ്ങൾ പ്രതികരിച്ചേനെ എന്നു പറയുന്ന "*മലയാളികളോട്", ഏറ്റവും വെറുപ്പോടെ എഴുതുന്ന ഒരു പോസ്റ്റ് ആണ്. ഇതു എത്രതോളം ആളുകളിൽ എത്തും എന്നറിയില്ല. സംഭവ ദിവസം 6/5/2018 ,നട്ടുച്ചയ്ക്ക് 12 മണി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പാരാമെഡിക്കൽ അവസാന വർഷ വിദ്യാർത്ഥിനി ആണ് ഞാൻ. ഒരു സുഹൃത്തിന്റെ കല്യാണത്തിന് പങ്കെടുക്കാനായി കായംകുളത്തു നിന്നും കൊല്ലത്തേക്ക് ഒരു കെഎസ്ആർടിസി ഓർഡിനറി ബേസിൽ യാത്ര ചെയുക ആയിരുന്നു. കരുനാഗപ്പള്ളി കഴിഞ്ഞപ്പോൾ ബസ്ന്റെ പിൻസീറ്റ് ഇരുന്നിരുന്ന 30 വയസു താഴെ പ്രായം ഉള്ള ഒരു യുവാവ് എന്റെ ശരീരത്തു സ്പർശിച്ചു.
ആ മാന്യൻ കൈമലർത്തി
പ്രതികരണ ശേഷിയുടെ ഉറവ വറ്റാത്തതു കൊണ്ടു സീറ്റിൽ നിന്നു എഴുന്നേറ്റു നിന്നു അയാളുടെ കൈ പിടിച്ചു മാറ്റി അയാളോട് നല്ല രീതിയിൽ ഉച്ചത്തിൽ വായിൽ വന്നതൊക്കെ പറഞ്ഞു, പക്ഷേ കർണം നോക്കി ഒന്നു അടിക്കാൻ എന്നിലെ അപലത അനുവദിച്ചില്ല,(അതിൽ ഇപ്പോൾ ഖേദിക്കുന്നു).. നിസ്സഹായത കൊണ്ടു കണ്ടക്ടർനോട് വിവരം പറഞ്ഞു. ബസിൽ ഇരുന്ന സകലമാന യാത്രക്കാരും ഈ വിവരം അറിഞ്ഞു. ദേഹത്തു സ്പർശിച്ച മാന്യൻ ഞാൻ ഒന്നും ചെയ്തില്ല എന്നു കൈമലർത്തി ",അടുത്തിരുന്ന പെണ്കുട്ടി എനിക്കു വേണ്ടി ദൃക്സാക്ഷിത്വം പറഞ്ഞു... (അവളും ഒരുപക്ഷേ എന്നെങ്കിലും ഇര ആയിട്ടുണ്ടാകാം)
ആരും ഒന്നും ചെയ്തില്ല
ശരിക്കും തകർന്നു പോയ നിമിഷം ഇതൊന്നും ആയിരുന്നില്ല,ആ ബസിൽ ഉണ്ടായിരുന്ന ഒരാളുകൾ പോലും അയാളെ ഒന്നും ചെയ്തില്ല എന്നതാണ്. ആക്കൂട്ടത്തിൽ "ചന്ദനകുറിയുള്ളവനും,നിസ്കാര തഴമ്പുള്ളവനും, കൊന്ത ഇട്ടവനും ഉണ്ടായിരുന്നു"."മുടി നരച്ചവനും,സ്പൈക്ക് വെച്ചവനും ഉണ്ടായിരുന്നു"." ഞരമ്പിലൂടെ ചുവന്ന രക്തം ഒഴുകുന്ന പച്ച മനുഷ്യരായ സ്ത്രീയും പുരുഷനും ഉണ്ടായിരുന്നു". ഇരയായ ഞാൻ മാത്രം എഴുന്നേറ്റു നിന്നും ബഹളം വെച്ചു. കയ്യിൽ ഇരുന്ന ജനമൈത്രി പോലീസ് കാർഡ് എടുത്തു പോലീസിൽ വിളിച്ചു വണ്ടി നമ്പർ പറഞ്ഞു കൊടുത്തു.
" വെറും പെണ്ണായി ചുരുങ്ങി പോയ നിമിഷം"
ഈ വിവരം കണ്ടട്ടറും അറിഞ്ഞു. എന്നിട്ടും ഒരു പ്രതികരണവും ആരിൽ നിന്നും ഞാൻ കണ്ടില്ല. ". ഇവനെ പോലുള്ളവനെ വെറുതെ വിട്ടാൽ ഇനിയും നൂറു നൂറു സൗമ്യയും, ജിഷയും ഉണ്ടാകും" എന്ന് ഞാൻ ആ ബസിൽ ഇരുന്നു മുറവിളി കൂട്ടി. അവന്റെ ഫോട്ടോ എടുക്കുമ്പോഴും, വീഡിയോ പിടിക്കുമ്പോഴും എല്ലാവരും കാഴ്ചകാരെ പോലെ ഇരുന്നു." വെറും പെണ്ണായി ചുരുങ്ങി പോയ നിമിഷം". സങ്കടവും അമർഷവും നീരുറവ പോലെ പൊട്ടി ഒഴുകി. ലോകത്തുള്ള സകലമാന പെണ്ണുങ്ങളെയും , അവർ തരണം ചെയ്തു പോകുന്ന അവസ്ഥകളെയും ഓർത്തു.
നിങ്ങളുടെ ഭാര്യയോ പെങ്ങളോ അല്ലല്ലോ
അസിഫ മോൾക് വേണ്ടി ഹർത്താൽ നടത്തിയ മലയാളികൾ, സോഷ്യൽ മീഡിയയിൽ വാതോരാതെ പ്രസംഗിക്കുന്നവർ കാഴ്ച ബംഗ്ലാവിന്റെ മുന്നിൽ എത്തിയ പോലെ കണ്ണു മിഴിച്ചു നിൽക്കുന്നു. ആ വൃത്തികെട്ടവന്റെ പ്രവർത്തിയേക്കാൾ വേദനിപ്പിച്ചത് പ്രതികരണ ശേഷി നഷ്ടപെട്ട യാത്രക്കാരുടെയും, ഗവൺമെന്റ് ശമ്പളം പറ്റുന്ന കണ്ടക്ടറുടെയും ഉത്തരവാദിത്തം ഇല്ലായ്മയാണ്.. എന്റെ മകൾ, പെങ്ങൾ, ഭാര്യ അല്ലലോ എന്നുള്ള ആശ്വാസം ആയിരിക്കാം അവരുടെ ഉള്ളിൽ.. അങ്ങനെ ആയതു കൊണ്ടു ആകാം ചവറ പോലീസ് സ്റ്റേഷന് തൊട്ടു പിന്നിലുള്ള സ്റ്റോപ്പിൽ അവനെ ഇറക്കി വിട്ടു രക്ഷപ്പെടുത്തിയത്.
പോലീസ് വണ്ടി തടഞ്ഞു
"അയാളെ ഇറക്കി വിടുവാണോ നിങ്ങൾ" എന്ന ചോദ്യത്തിന് "അയാൾ ഈ സ്റ്റോപ് വരെ ആണ് ടിക്കറ്റ് എടുത്തത് "എന്ന കണ്ടക്ടറിന്റെ ആണത്തം നശിച്ച മറുപടി. അവനെ ഒന്നു നുള്ളാൻ പോലും കൈ പൊക്കാത്ത മീശ വെച്ച കുറെ പുരുഷ കേസരികൾ, പുറകിൽ ഇരുന്ന ഒരു ചേച്ചി മാത്രം പെണ്കുട്ടികൾക് ഒറ്റക്കു യാത്ര ചെയ്യണ്ടേ എന്നു നാവു പൊക്കി ചോദിച്ചു.. ഞാൻ ഉണ്ട് കൂടെ എന്നു പറയാൻ പോലും ഒരു മനുഷ്യൻ മുന്നോട്ടു വന്നില്ല. നേരത്തെ വിളിച്ചതനുസരിച്ച് ചവറ പോലീസ് സ്റ്റേഷന് അടുത്ത്, പോലീസ് വണ്ടി തടഞ്ഞു.
തെളിവായി ചിത്രങ്ങളും വീഡിയോയും
ഇരയായ എനിക് അവരെ ഏൽപ്പിക്കാൻ ഞാൻ മൊബൈലിൽ പകർത്തിയ അയാളുടെ ചിത്രങ്ങളും വീഡിയോയും മാത്രമേ ഉണ്ടായിരുന്നുള്ളു. അയാളെ ഇവരെല്ലാം കൂടി രക്ഷപെടുത്തി എന്നു പറയാൻ അല്ലാതെ മറ്റൊനിന്നും എനിക് സാധിച്ചില്ല..ഞായറാഴ്ച അല്ലായിരുന്നെങ്കിൽ എനിക്കു വേണ്ടി പ്രതികരിക്കാൻ,മനുഷ്യത്വം കാണിക്കാൻ കുറച്ചു കോളേജ് പയ്യന്മാർ എങ്ങിലും ഉണ്ടായേനെ എന്നു ഞാൻ സ്വയം വിലപിച്ചു.
ദിവസവും സഹിക്കുന്ന വൃത്തികേടുകൾ
"ദിവസം തോറും നൂറ് കണക്കിന് പെണ്കുട്ടികള് ഈ വൃത്തികേടുകൾ സഹിക്കുന്നുണ്ട് ,". ഒരാൾ മാത്രമാകും ഇതുപോലെ പ്രതികരിക്കുക, പ്രതികരിച്ചിട്ടും ഫലം സ്വന്തം മനസമാധാനം നശിക്കൽ ആണ് എന്ന് മനസിലാക്കി മിണ്ടാതെ സഹിക്കുന്നവരാണ് ബാക്കി 99 പേരും. പ്രിയപ്പെട്ട കേരളമേ... ഒരു പെൺകുട്ടി അവളുടെ നിസഹായത നിങ്ങളുടെ മുന്നിൽ തുറന്നു പറയുമ്പോൾ അവൾക്കു വേണ്ടി ഒന്നു ശബ്ദം ഉയർത്തു. അവളെ സ്പർശിച്ചു, അസ്ഥാനത്തു നോക്കിയും ലിംഗം ഉയർത്തുന്നവന്മാരെ സംഭവ സ്ഥലത്തു വെച്ചു തന്നെ പിടികൂടി നിയമത്തിനു കൊടുക്കൂ.
നമ്മുടെ പെൺ കുഞ്ഞുങ്ങളെ രക്ഷിക്കു..
നാളെ നിങ്ങളുടെ മകൾ,പെങ്ങൾ,സുഹൃത്തു ഇതുപോലെ ഒരു നിസ്സഹായ അവസ്ഥ ലോകത്തോട് വിളിച്ചു പറയാൻ ഇട ഉണ്ടാകാതിരികട്ടെ... എന്നെ പോലെ ഒറ്റപ്പെട്ടു പോകാതിരികട്ടെ. എന്നോട് മനുഷ്യത്വം കാട്ടി പെരുമാറിയ കേരള പോലീസിന് നന്ദി. നിങ്ങളുടെ പെണ്മക്കടെ എല്ലാം കയ്യിൽ മേജർ പോലീസ് സ്റ്റേഷൻ നമ്പർ, എസ്ഐയുടെ മൊബൈൽ നമ്പർ , പിങ്ക് പോലീസ് നമ്പർ നൽകി അവരെ സുരക്ഷിതർ ആക്കു. NB:അയാളുടെ photo and video താഴെ പോസ്റ്റ് ചെയുന്നു. maximum share ചെയ്തു നമ്മുടെ പെൺ കുഞ്ഞുങ്ങളെ രക്ഷിക്കു.. ആലപ്പുഴ, കൊല്ലം ജില്ലയിൽ ഉള്ള ആൾ ആകാനാണ് കൂടുതൽ സാധ്യത
ഫേസ്ബുക്ക് പോസ്റ്റ്
ഹരിതയുടെ അനുഭവക്കുറിപ്പ്
തറവാടികളെന്ന് സ്വയം വിശ്വസിച്ചു തറ വേലകൾ ചെയ്യുന്നവർ.. ബസ്സിലുണ്ടായ അനുഭവം പങ്കുവെച്ച് നടി
കൊലയാളികളെ കണ്ട് ബാബു ബൈക്കിൽ നിന്നിറങ്ങി ഓടി.. അവർ പിറകേ ചെന്ന് വെട്ടിനുറുക്കി!