ഒരു നാട്ടില്‍ സാമ്പത്തിക ശേഷിയുള്ളവരൊക്കെ ഉദാരമതികളാവുക, എങ്കില്‍ ആ നാട് എത്ര ഐശ്വര്യത്തിലായിരിക്കും
ഇസ്ലാമിലെ മറ്റ് ചില നിയമങ്ങളെപ്പോലെ നോമ്പ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമവും പടിപടിയായാണ് നടപ്പില്‍വരുത്തിയത്. ഓരോ മാസത്തിലും മൂന്ന് ദിവസം വീതം നോമ്പനുഷ്ഠിക്കുവാന്‍ ആദ്യകാലത്ത് നബി(സ) തിരുമേനി മുസ്ലിംകളോട് നിര്‍ദേശിച്ചിരുന്നു. എന്നാലത് നിര്‍ബന്ധമായിരുന്നില്ല. പിന്നീട് ഹിജ്‌റ രണ്ടാംവര്‍ഷം റമദാന്‍ മാസത്തിലെ നോമ്പിനെക്കുറിച്ചുള്ള ഈ വിധി അവതരിച്ചു.
പക്ഷേ, നോമ്പനുഷ്ഠിക്കാന്‍ ശക്തിയുള്ളതോടെ അതനുഷ്ഠിക്കാതിരിക്കുന്നവര്‍ ഒരു നോമ്പിന് പകരം ഒരു ദരിദ്രന് ആഹാരം നല്‍കിയാല്‍ മതിയെന്ന ഒരിളവ് അതിലുണ്ടായിരുന്നു. പിന്നീട് രണ്ടാമത്തെ വിധി അവതരിക്കുകയും ഈ ഇളവ് ദുര്‍ബലപ്പെടുത്തുകയും ചെയ്തു. എന്നാല്‍ രോഗി, യാത്രക്കാരന്‍, ഗര്‍ഭിണി, മുലകൊടുക്കുന്ന സ്ത്രീ, നോമ്പെടുക്കാന്‍ ശക്തിയില്ലാത്ത വൃദ്ധന്മാര്‍ എന്നിവര്‍ക്ക് ഈ ആനുകൂല്യം പഴയതുപോലെ നിലനിര്‍ത്തുകയുണ്ടായി. പ്രതിബന്ധം നീങ്ങിയാല്‍ റമദാനില്‍ ഒഴിഞ്ഞുപോയ അത്രയും നോമ്പുകള്‍ നോറ്റുവീട്ടണമെന്ന് ആജ്ഞാപിക്കുകയും ചെയ്തു.
ദാനം ചെയ്യുന്നതിന്റെ പുണ്യത്തെയും ചെലവഴിക്കുന്നവന്റെ സ്ഥാനത്തെയും പറ്റി നബി ധാരാളം പ്രസ്താവിച്ചിട്ടുണ്ട്. ഒരു നാട്ടില്‍ സാമ്പത്തിക ശേഷിയുള്ളവരൊക്കെ ഉദാരമതികളാവുക. എങ്കില്‍ ആ നാട് എത്ര ഐശ്വര്യത്തിലായിരിക്കും. 'നിങ്ങളുടെ ഭരണാധികാരികള്‍ ഉത്തമന്‍മാരും സമ്പന്നര്‍ ഉദാരമതികളുമാവുകയും ജനങ്ങള്‍ കാര്യങ്ങളൊക്കെ കൂടിയാലോചിച്ചു പ്രവര്‍ത്തിക്കുകയുമാണെങ്കില്‍ ഈ ഭൂമിയുടെ പുറംഭാഗമായിരിക്കും ഉള്‍ഭാഗത്തേക്കാള്‍ ഏറ്റവും ഉത്തമം എന്ന് നബി (സ) പറയുന്നു. ദാനം ചെയ്യുന്നവന് എപ്പോഴും സാമ്പത്തിക വളര്‍ച്ചയുണ്ടാകുമെന്നും നബി ഉണര്‍ത്തുന്നു.
അതുപോലെ ദാനം അല്ലാഹുവിന്റെ പ്രീതി സമ്പാദിക്കുക എന്ന ലക്ഷ്യത്തിനുവേണ്ടി മാത്രമായിരിക്കണം. പേരോ പ്രശസ്തിയോ ഭൗതികമായ എന്തെങ്കിലും താല്‍പര്യമോ ദാനം വാങ്ങുന്നവനില്‍നിന്ന് ലഭിക്കുന്ന പ്രത്യുപകാരമോ വിധേയത്വമോ ഒന്നും ആഗ്രഹിക്കാന്‍ പാടില്ല. വലത് കൈ കൊടുക്കുന്നത് ഇടത് കൈ അറിയാന്‍ പാടില്ല.