ഉത്തരേന്ത്യയില്‍ ഉത്സവം വന്നാല്‍ കേരളം 'കാലി'!!! 'ഭായി'മാരുടെ വസന്തം വിടരുന്ന പ്രവാസ സുന്ദര ഭൂമി...
Recommended Video
ദൈവത്തിന്റെ സ്വന്തം നാടെന്നാണ് കേരളം വിശേഷിപ്പിക്കപ്പെടുന്നത്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയൊന്നും അല്ലെന്ന് പറയുന്നവരുണ്ടാകാം. സാമൂഹ്യ നവോത്ഥാനത്തിന്റെ ഏത് ഗ്രാഫ് എടുത്ത് നോക്കിയാലും അതില്‍ ഉയര്‍ച്ച താഴ്ച്ചകള്‍ സ്വാഭാവികമാണ്. നവോത്ഥാനത്തിന്റെ വില്ലുവണ്ടികളും കണ്ണാടി പ്രതിഷ്ഠകളും നടമാടിയ ചരിത്രത്തിന്റെ പിന്‍ബലം എത്രനാള്‍ കൂടി കേരളത്തിന് ശക്തി പകരും എന്നറിയില്ല.
എങ്കിലും കേരളം പ്രതീക്ഷകളുടെ ഭൂമിയാണ്. അത് മലയാളികള്‍ക്ക് മാത്രമല്ല... ഒരുനേത്തെ അന്നവും ഉടുക്കാന്‍ വസ്ത്രവും ആഗ്രഹിക്കുന്ന, കൊടിയ ജാതിപീഡനങ്ങള്‍ പേറേണ്ടി വരുന്ന, സമൂഹത്തിന്റെ അടിത്തട്ടിലേക്ക് മാത്രം വലിച്ചെറിയപ്പെടുന്ന മറ്റ് ചില സമൂഹങ്ങള്‍ക്ക് കേരളം ഇപ്പോഴും ദൈവത്തിന്റെ സ്വന്തം നാടാണ്.
ബംഗാളികള്‍ എന്ന് പൊതുവേ മലയാളികള്‍ വിളിച്ചുപോന്നിരുന്നവര്‍ ഇപ്പോള്‍ 'ഭായി'മാരാണ്. ആ വിളിയില്‍ ഇപ്പോഴും ഒരല്പം അവജ്ഞയും അധികാര ഭാവവും എല്ലാം ചേര്‍ത്താണ് ആ വിളിയെങ്കിലും നാളെ അത് വാച്യാര്‍ത്ഥത്തില്‍ സഹോദര ഭാവത്തില്‍ തന്നെ ആകുമെന്ന് പ്രതീക്ഷിക്കാം. അടിസ്ഥാന കേരളത്തെ ഇപ്പോള്‍ മലയാളികള്‍ നിര്‍വ്വചിക്കുന്നതിനേക്കാള്‍ ബൃഹത്തരമായി ഈ അന്യ സംസ്ഥാന സഹോദരങ്ങളാണ് നിര്‍ണയിക്കുന്നത് എന്ന് കൂടി പറയാവുന്നതാണ്. പലയാനങ്ങളുടെ കദനകഥകള്‍ക്കപ്പുറത്ത് വിജയങ്ങളുടെ വെന്നിക്കൊടി പാറിച്ച ചരിത്രമാണല്ലോ മലയാളികള്‍ക്കുള്ളത്. അതേ ചരിത്രം പുന:സൃഷ്ടിക്കുകയാണ് കേരളം വഴി ഒരു കൂട്ടര്.
എല്ലാവരും ബംഗാളികള്‍...
തമിഴ് ജനതയായിരുന്നു പണിയെടുക്കാന്‍ മടി തുടങ്ങിയപ്പോള്‍ കേരളത്തിന്റെ ആശ്രയം. അടിത്തട്ടിലേക്കിറങ്ങിച്ചെല്ലുന്ന സര്‍ക്കാര്‍ പദ്ധതികള്‍ തമിഴകത്ത് ശക്തിപ്രാപിച്ചതോടെ ആ കൂട്ടം കേരളം വിട്ടുപോയി. പിന്നീട് അത് നികത്തിയത് ബംഗാളില്‍ നിന്നെത്തിയ തൊഴിലന്വേഷകര്‍ ആയിരുന്നു. അങ്ങനെ കേരളത്തിലെത്തിയ അന്യ സംസ്ഥാന തൊഴിലാളികളെ നാം ബംഗാളികള്‍ എന്ന് വിളിച്ചുതുടങ്ങി.
സിപിഎം ഭരിച്ച ബംഗാള്‍
കേരളത്തിലെ ഏത് രാഷ്ട്രീ പാര്‍ട്ടിയ്ക്കും അടിസ്ഥാനപരമായി ഇടതുപക്ഷ സ്വഭാവം ആണുള്ളതെന്ന് പലരും നിരീക്ഷിച്ചിട്ടുള്ളത്. ദശാബ്ദങ്ങള്‍ മാര്‍ക്സിസ്റ്റുപാര്‍ട്ടി ഭരിച്ച ബംഗാളില്‍ നിന്ന് ഇത്രയധികം പേര് തൊഴില്‍ തേടി- അതും പ്രത്യേക നൈപുണ്യം ഒന്നും വേണ്ടാത്ത- കേരളത്തിലെത്തുന്നു എന്നത് ആദ്യ കാലങ്ങളിലെങ്കിലും കേരളത്തിലെ ഇടത് ബോധത്തെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. എന്നാല്‍ പശ്ചിമ ബംഗാളിലെ സാധാരണക്കാരുടെ ജീവിതം അത്രമേല്‍ ദുരിതപൂര്‍ണമായിരുന്നു എന്നതിന്റെ തെളിവ് തന്നെ ആണ് ആ പലായനങ്ങള്‍ എന്നത് മറ്റൊരു വസ്തുതയാണ്.
ഉത്തരേന്ത്യയില്‍ നിന്നുള്ള പലായനങ്ങള്‍
കേരളത്തേക്കാള്‍ വിശാലമാണ് ഒട്ടുമിക്ക ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും. കേരളത്തേക്കാള്‍ വിഭവ സമൃദ്ധവും ആണ് പക്ഷേ, ഉത്തര്‍ പ്രദേശില്‍ നിന്നും ബിഹാറില്‍ നിന്നും ഝാര്‍ഖണ്ഡില്‍ നിന്നും ഛത്തീസ്ഗഢില്‍ നിന്നും അസമില്‍ നിന്നും എല്ലാം ഇപ്പോള്‍ ജനങ്ങള്‍ തൊഴില്‍ തേടി കേരളത്തിലേക്ക് ഒഴുകിയെത്തുകയാണ്. വടക്കുകിഴക്കന്‍ ബംഗാളികള്‍ എന്ന വിളിപ്പേര് തന്നെ അപ്രസക്തമായിക്കഴിഞ്ഞു. അങ്ങനെ മലയാളികള്‍ അവരെ ഭായിമാര്‍ എന്ന് വിളിച്ച് തുടങ്ങി.
നാലില്‍ ഒരാള്‍ 'ഭായി'
രസകരമായ കണക്കുകളും ഇപ്പോള്‍ നമുക്ക് മുന്നിലുണ്ട്. 20 നും 64 നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരുടെ കണക്കെടുത്താല്‍ അതില്‍ നാലില്‍ ഒരാള്‍ അന്യസംസ്ഥാന തൊഴിലാളിയായിരിക്കും എന്നാണ് പറയുന്നത്. ഇത് 2013 ല്‍ തൊഴില്‍ വകുപ്പ് നടത്തിയ പഠനത്തിലെ കണക്കാണ്. ഒരുപക്ഷേ, ഇതിപ്പോള്‍ അതിനേയും വെല്ലുന്ന സ്ഥിതിയിലേക്ക് എത്തിയിട്ടുണ്ടാവും എന്ന് ഉറപ്പാണ്. ഏതാണ്ട് 25 ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തിലുണ്ട് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഉത്സവകാലം തുടങ്ങിയാല്‍
വടക്കേ ഇന്ത്യയില്‍ ഉത്സവകാലം തുടങ്ങുന്നത് അടുത്ത കാലം വരെ കേരളത്തെ സംബന്ധിച്ച് അത്രയേറെ പ്രധാനപ്പെട്ട ഒന്നായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല കാര്യങ്ങള്‍. ഒരുപക്ഷേ, കേരളത്തിന്റെ അടിസ്ഥാന മേഖലകളെ സ്തംഭിപ്പിക്കാനോ മന്ദീഭവിപ്പിക്കാനോ മാത്രം കാരണമാകുന്നുണ്ട് ഉത്തരേന്ത്യന്‍ ഉത്സവങ്ങള്‍. ജീവിതം തേടി കേരളത്തിലെത്തുന്ന തൊഴിലാളികള്‍ ഉത്സവകാലങ്ങളില്‍ തങ്ങളുടെ നാടിന്റെ ഗന്ധവും രുചികളും വികാരങ്ങളും വിചാരങ്ങളും തിരിച്ചുപിടിക്കാന്‍ വണ്ടി കയറും. അതോടെ കേരളത്തിലെ പല മേഖലകളും നിശ്ചലമാകും.
ബിഹാറിലെ ഛാത്ത്
ബിഹാറിലെ പ്രധാനപ്പെട്ട ഒരു ഹിന്ദു ഉത്സവം ആണ് ഛാത്ത്. ഈ ഉത്സവകാലത്ത് കേരളത്തിലെ അടിസ്ഥാന തൊഴിലാളികളില്‍ 7 മുതല്‍ 9 ശതമാനം വരെ അപ്രത്യക്ഷരാകും എന്നാണ് ലൈവ് മിന്റ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഒരു റിക്രൂട്ട്മെന്റ് ഏജന്‍സിയെ ഉദ്ധരിച്ച് വ്യക്തമാക്കുന്നത്. ഇത്തരം ഉത്തവ കാലങ്ങള്‍ കൊച്ചി മെട്രോയുടെ ജോലികളെ പോലും ബാധിച്ചിക്കുന്നുണ്ട് എന്നതാണ് വാസ്തവം. കേരളത്തിലെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളില്‍ പത്ത് ശതമാനത്തോളം ബിഹാളില്‍ നിന്നുള്ളവരാണെന്നാണ് കണക്ക്. അതായത് ബിഹാറില്‍ നിന്നുള്ള ഏതാണ്ട് രണ്ടര ലക്ഷത്തോളം പേര് കേരളത്തെ ഒരു ജീവനോപാധിയായി കാണുന്നു എന്നര്‍ത്ഥം.
ആണുങ്ങള് മാത്രമുണ്ടായിരുന്ന ഒരു ലോകം
തൊഴില്‍ തേടി ആദ്യം പുറപ്പെടുക പുരുഷന്മാര് തന്നെ ആയിരിക്കും പലയിടത്തും. കേരളത്തിന്റെ ചരിത്രവും അങ്ങനെ തന്നെ. ഗള്‍ഫിലേക്ക് കള്ളലോഞ്ച് കയറിയും മറ്റും ജീവിതം തേടി പുറപ്പെട്ടത് പുരുഷന്മാര് ആയിരുന്നു.
കേരളത്തിലെത്തുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ കാര്യവും അങ്ങനെ തന്നെ. എന്നാല്‍ എത്രനാള്‍ കുടുംബത്തെ വിട്ട് അവര്‍ക്കിങ്ങനെ ജീവിക്കാന്‍ കഴിയും. ഇപ്പോള്‍ കുടുംബ സമേതം കേരളത്തില്‍ താമസമാക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണവും കൂടിക്കഴിഞ്ഞു. അവര്‍ കേരളത്തിന്റെ സാംസ്കാരിക പശ്ചാത്തലവുമായി കൂടുതല്‍ ഇണങ്ങുകയും ചെയ്തിരിക്കുന്നു.
നോര്‍ത്തിന്റെ ഗള്‍ഫ്- എന്തുകൊണ്ട് കേരളം?
ഇന്ത്യയില്‍ എത്ര സംസ്ഥാനങ്ങളുണ്ട്... എന്നിട്ടും എന്തിനാണ് ഇവര്‍ തൊഴിലും ജീവിതവും തേടി കേരളത്തിലെത്തുന്നത് എന്ന ചോദ്യം വളരെ പ്രധാനമാണ്. അതിനുള്ള ഉത്തരത്തിന് രണ്ട് ഭാഗങ്ങളുണ്ട്. സാംസ്കാരികവും സാമ്പത്തികവും.
കേരളത്തിന്റെ സാംസ്കാരിക പശ്ചാത്തലം എന്നത് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നില്‍ നില്ക്കുന്ന ഒന്നാണ്. നവോത്ഥാനത്തിന്റെ വലിയൊരു ചരിത്രം തന്നെ നമുക്ക് പറയാനുണ്ട്. മനുഷ്യരെ ജാതിയുടേയും മതത്തിന്റേയും കള്ളികളില്‍ നിന്ന് മാറ്റി നിര്‍ത്തി മനുഷ്യരായിക്കാണുന്നവരായിരുന്നു നമ്മള് എന്നത് ഏറെ പ്രധാനപ്പെട്ട ഒരു കാരണമാണ്.
ഗള്‍ഫ് പണം വഴി നാം കെട്ടിപ്പടുത്ത സാമ്പത്തിക അടിത്തറയാണ് മറ്റൊന്ന്. അത് കേരളത്തിലെ വിദ്യാഭ്യാസ നിലവാരം വര്‍ദ്ധിപ്പിച്ചു. വിദ്യാഭ്യാസം നേടിയവര്‍ അടിസ്ഥാന തൊഴിലുകളില്‍ ഏര്‍പ്പെടാന്‍ വിമുഖത കാണിച്ച് തുടങ്ങിയപ്പോള്‍ തൊഴിലാളികള്‍ പുറത്ത് നിന്ന് വരേണ്ടതിന്റെ ആവശ്യകതയും വര്‍ദ്ധിച്ചു.
കൂലി കിട്ടും... കുറയാതെ തന്നെ
മറ്റേത് സംസ്ഥാനത്തെ അപേക്ഷിച്ച് നോക്കിയാലും അസംഘടിത മേഖലയില്‍ പോലും മെച്ചപ്പെട്ട വേതനം നല്കുന്ന സംസ്ഥാനമാണ് കേരളം. തൊഴിലിനപ്പുറത്തേക്ക് ഈ വേതനം പ്രതീക്ഷിച്ചാണ് അന്യ സംസ്ഥാന തൊഴിലാളികള്‍ കേരളത്തിലേക്ക് ഒഴുകിയെത്തുന്നതും.
മലയാളിയായ തൊഴിലാളിക്ക് നല്‍കുന്നതിലും കുറവ് കൂലി നല്കി അവരെ ചൂഷണം ചെയ്യുന്ന രീതി നമുക്കുണ്ടെന്നത് പറയാതിരിക്കാന്‍ ആവില്ല. എങ്കില്‍ പോലും അവര്‍ക്ക് നാട്ടില്‍ പ്രതീക്ഷിക്കാന്‍ പോലും ആകാത്ത കൂലി ഇവിടെ കിട്ടുന്നുണ്ട് എന്നത് വാസ്തവം ആണ്.
സ്കൂളില്‍ പോകുന്ന കുട്ടികള്‍
ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് വലിയൊരു വിഭാഗം മലയാളികള്‍ ജോലി ചെയ്യുന്നുണ്ട്. കേരളത്തില്‍ എങ്ങനെയാണോ അന്യസംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്നത്, ഏതാണ്ട് അതുപോലെ തന്നെ ആണ് പലരുടേയും സ്ഥിതി. വളരെ ചെറിയ ഒരു വിഭാഗത്തിന് മാത്രമേ കുടുംബത്തെ അങ്ങോട്ട് കൂട്ടാനോ കുട്ടികള്‍ക്ക് അവിടെ വിദ്യാഭ്യാസം നല്‍കാനോ സാധിക്കുന്നുള്ളൂ.
എന്നാല്‍ കേരളത്തില്‍ ഇപ്പോള്‍ അങ്ങനെയല്ല കാര്യങ്ങള്‍. അന്യ സംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ നമ്മുടെ സ്കൂളുകളില്‍ പഠിക്കുന്നുണ്ട്. സര്‍ക്കാര്‍ സ്കൂളുകളില്‍ യൂണിഫോമും പുസ്തകങ്ങളും ഭക്ഷണവും വരെ സൗജന്യമാണ്. വലിയ ബാധ്യതകളില്ലാതെ തന്നെ കുട്ടികളെ സ്കൂളുകളില്‍ അയക്കാന്‍ ആകുന്നുണ്ട് എന്നത് അവരെ സംബന്ധിച്ച് ഏറെ സന്തോഷം നല്കുന്ന ഒന്നാണ്. അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ മികച്ച അക്കാദമിക് വിജയം നേടുന്ന വാര്‍ത്തകള്‍ ഏറെ സ്ന്തോഷം നല്കുന്നതുമാണ്.
സ്ത്രീകളുടെ സ്വാതന്ത്ര്യം
ജാതി, മത വേര്‍തിരിവുകള്‍, സ്ത്രീ ആണെന്ന രീതിയിലുള്ള അടിച്ചമര്‍ത്തലുകള്‍... ഇതെല്ലാം കേരളത്തിലും ഉണ്ട്. എന്നാല്‍ ഒട്ടുമിക്ക ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ വച്ച് നോക്കുമ്പോള്‍ കേരളം ഒരു സ്വര്‍ഗ്ഗമാണ്.
ആ സ്വാതന്ത്ര്യം അന്യസംസ്ഥാന തൊഴിലാളികളായ സ്ത്രീകള്‍ ആസ്വദിക്കുന്നും ഉണ്ട്. കുടുംബശ്രീയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ പോലും അവര്‍ തയ്യാറായി വരുന്നുണ്ട്. തങ്ങളുടെ ഗ്രാമങ്ങളില്‍ എന്തിനും ഏതിനും അനുമതി തേടണം, കേരളത്തിലാണെങ്കില്‍ അങ്ങനെ ഒരു പ്രശ്നമേ ഇല്ലെന്നാണ് അന്യസംസ്ഥാന തൊഴിലാളികളായ സ്ത്രീകള്‍ പറയുന്നത്.
സ്വാതന്ത്യത്തിന് വേണ്ടി വാദിക്കുന്ന സ്ത്രീകളെ ഫെമിനിച്ചികള്‍ എന്ന് വിളിച്ചാക്ഷേപിക്കുന്ന ഒരു നാടിനെ കുറിച്ച് അന്യസംസ്ഥാനങ്ങളില്‍ നിന്ന് ജീവിതം തേടിയെത്തുന്ന സ്ത്രീകള്‍ ഇങ്ങനെ പറയുന്നുവെങ്കില്‍, അവരുടെ നാടുകളിലെ സ്ഥിതി എന്തായിരിക്കും എന്ന് ഒന്ന് ഓര്‍ത്തുനോക്കിയാല്‍ മതി.
ചീത്തപ്പേരുണ്ടാക്കാന്‍ ചിലര്‍ മതി
എങ്കിലും ഒരു അരക്ഷിതാവസ്ഥ അന്യ സംസ്ഥാന തൊഴിലാളികളുടെ മുഖങ്ങളില്‍ എപ്പോഴും നമുക്ക് കാണാന്‍ ആകും. കൂട്ടത്തില്‍ ഒരുത്തന് ചെയ്യുന്ന ഓരോ കുറ്റത്തിനും തങ്ങള്‍ കൂടി ആക്രമിക്കപ്പെടുമോ എന്ന് അവര്‍ എപ്പോഴും ഭയക്കുന്നുണ്ട്. ഉടമബോധത്തില്‍ അഹങ്കരിക്കുന്ന മലയാളിയുടെ കണ്ണുകളില്‍ അത്തരം ഒരു ആക്രമണോത്സുകത പലപ്പോഴും പ്രകടമാണ്. കെട്ടിയിട്ട് തല്ലിക്കൊല്ലാന്‍ പോലും നാം പലപ്പോഴും മടിച്ചിട്ടില്ല.
ജിഷ വധക്കേസിനെ തുടര്‍ന്ന് അന്യ സംസ്ഥാന തൊഴിലാളികളോട് എങ്ങനെയാണ് നാം പെരുമാറിയിരുന്നത് എന്നും മറക്കാന്‍ ആവില്ല. ഒരു കൊലപാതകത്തിലോ മോഷണത്തിലോ അന്യസംസ്ഥാന തൊഴിലാളികളെ പ്രതിയാക്കാന്‍ അവസരം കിട്ടിയാല്‍ അതിന്റെ പേരിലും ക്രൂരമായ ആക്രമണാഘോഷങ്ങള്‍ നടത്തുന്നവരാണ് നമ്മില്‍ പലരും.
അവരെ വിറ്റ് പണമുണ്ടാക്കുന്നവര്
അന്യസംസ്ഥാന തൊഴിലാളികള്‍ ആദ്യം തൊഴില്‍ തേടി എത്തുകയായിരുന്നെങ്കില്‍, അവരെ അവിടെ നിന്ന് കയറ്റിക്കൊണ്ടുവന്ന് വില്പന നടത്തുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറി. വന്‍ തുക കമ്മീഷന് പറ്റുന്ന ഏജന്റുമാര്‍ വളര്‍ന്നുവന്നു, ഇവരുടെ ചതിക്കുഴികളില്‍ പെട്ടവരും കുറവല്ല.
പലപ്പോഴും ഒരു മാസത്തെ പാതി ശമ്പളം ആണ് ഇവര്‍ ഒരു ജോലിയ്ക്ക് കമ്മീഷനായി കൈപ്പറ്റുന്നത്. തൊഴിലുടമയില്‍ നിന്നും ഇങ്ങനെ പണം പറ്റുന്നവരുണ്ട്.
പണം വാങ്ങി തൊഴില്‍ നല്‍കാതെ വഴിയില്‍ ഇറക്കിവിടപ്പെട്ട അന്യസംസ്ഥാന തൊഴിലാളികള്‍ ഏറെയുണ്ട്. പക്ഷേ, ഇപ്പോള്‍ അവര്‍ക്കിടയിലും തൊഴില്‍ തേടുന്നതിനും തൊഴിലറിയിപ്പുകള്‍ നല്‍കുന്നതിനും ശൃംഘലകളുണ്ട്.
എന്ത് കൊണ്ട് കേരളം നമ്പര്‍ 1
ഇന്ത്യാചരിത്രത്തില്‍ ആദ്യമായി അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി കൊണ്ടുവന്നത് കേരള സര്‍ക്കാര്‍ ആയിരുന്നു. ഒരുപക്ഷേ, സ്വന്തം നാട്ടില്‍ പോലും അവര്‍ക്ക് ലഭ്യമാകാതിരുന്ന ഒരു സുരക്ഷിതത്വ ബോധം നല്കുന്ന ഒന്നായിരുന്നു അത്.
അതിനും അപ്പുറം ആണ് അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് താമസിക്കാന്‍ വേണ്ടി മാത്രം ഒരു പാര്‍പ്പിട സമുച്ചയം ഒരുക്കിയത്. പാലക്കാട് കിന്‍ഫ്ര പാര്‍ക്കില്‍ 44,000 ചതുരശ്ര അടയില്‍ ആണ് അപ്ന ഘര്‍ എന്ന പേരില്‍ പാര്‍പ്പിട സമുച്ചയം ഒരുക്കിയിട്ടുള്ളത്.
ദൈവത്തിന്റെ സ്വന്തം നാട്
ഇങ്ങനെയൊക്കെയാണ് ദൈവത്തിന്റെ സ്വന്തം നാട് അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് പ്രിയങ്കരമാകുന്നത്. കേരളത്തില്‍ തൊഴിലവസരങ്ങള്‍ തുറന്നതിന് പിറകേ, ഇവരുടെ ഗ്രാമങ്ങളിലും വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നാണ് പഠനങ്ങള്‍ പറയുന്നത്. കേരളത്തില്‍ ജോലി ചെയ്ത് പണം സമ്പാദിച്ച് നാട്ടില്‍ പോയി പുതിയ സംരംഭങ്ങള്‍ തുടങ്ങിയവരും ഉണ്ട്.
സുരേന്ദ്രനെ നിലത്ത് നിർത്താതെ പറപ്പിച്ച് പോലീസ്, തെക്ക് വടക്ക് ഓട്ടം, പഴയ കേസുകൾ കുത്തിപ്പൊക്കി പണി