2ജി സ്‌പെക്ട്രം കേസ് 'ഐറ്റംനമ്പർ' മാത്രമോ? വിനോദ് റായ് എന്ന മോസ്റ്റ് ഡിസയറബിൾ 'കണക്കപ്പിള്ള' പറഞ്ഞത്
ലോകം കണ്ട ഏറ്റവും വലിയ അഴിമതി കേസുകളില്‍ ഒന്നാണ് 2ജി സ്‌പെക്ട്രം കേസ്. തമിഴ് നാട്ടില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒരു രാഷ്ട്രീയ കക്ഷിയുടെ മന്ത്രിയായ ഡി രാജ എങ്ങനെ ഇത്രയും വലിയ ഒരു അഴിമതി ആരോപണത്തില്‍ പെട്ടു എന്ന ചോദ്യത്തിനുള്ള ഉത്തരങ്ങള്‍ പലതുണ്ട്. എന്തായാലും കേസില്‍ രാജ ഉള്‍പ്പെടെയുളളവരെ സിബിഐ പ്രത്യേക കോടതി വെറുതേ വിട്ടിരിക്കുകയാണ്.
എന്നാല്‍ മുന്നണിയിലെ ഒരു മന്ത്രി നടത്തിയ വന്‍ അഴിമതി പുറത്ത് കൊണ്ടുവന്നത് ആ സര്‍ക്കാരിന്റെ കാലത്ത് തന്നെ ആണ് എന്നതും ശ്രദ്ധേയമാണ്. അതിന് പിന്നില്‍ ഒരാളുടെ ദൃഢ നിശ്ചയം ആയിരുന്നു ഉണ്ടായിരുന്നത്. വിനോദ് റായ് എന്ന കംപ്‌ട്രോള്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍- സിഎജി.
2ജി സ്‌പെക്ട്രം സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം ലോകം മുഴുവന്‍ വിനോദ് റായയി ഉറ്റുനോക്കുകയായിരുന്നു. 2ജി സ്പ്‌കെട്രം കേസിനെ കുറിച്ച് 2014 ല്‍ വിനോദ് റായ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ പറഞ്ഞ കാര്യങ്ങള്‍ പരിശോധിക്കാം.
സെന്‍സേഷണലൈസ് ചെയ്യാനോ?
1.76 ലക്ഷം കോടി രൂപയുടെ നഷ്ടം സംഭവിച്ചു എന്നായിരുന്നു സിഎജിയുടെ കണ്ടെത്തല്‍. ഒരു സാധാരണ മനുഷ്യന് ചിന്തിക്കാനോ കണക്ക് കൂട്ടാനോ പോലും പറ്റാത്തത്ര വലിയ തുകയാണ് അത്. അതുകൊണ്ട് തന്നെ അത്തരത്തില്‍ ഉള്ള ചില ചോദ്യങ്ങളും ഉയര്‍ന്നിരുന്നു. സെന്‍സേഷണലൈസ് ചെയ്യാന്‍ വേണ്ടിയാണോ ഇത്തരം ഒരു ഉയര്‍ന്ന തുകയുടെ കണക്ക് സിഎജി പുറത്ത് വിട്ടത്?
മൂന്ന് കണക്കുകള്‍
എന്നാല്‍ മറ്റൊരു കാര്യം കൂടി ഇതില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മൂന്ന് കണക്കുകള്‍ ആയിരുന്നു തങ്ങള്‍ ഈ കേസുമായി ബന്ധപ്പെട്ട് തയ്യാറാക്കിയത് എന്ന് വിനോദ് റായ് തന്നെ ഫസ്റ്റ് പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്. മൂന്ന് വ്യത്യസ്ത മാനദണ്ഡങ്ങള്‍ അനുസരിച്ച് തയ്യാറാക്കിയവയായിരുന്നു അവ എന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
അതിന് വേണ്ടി തന്നെ
എന്നാല്‍ അതിലെ ഏറ്റവും വലിയ തുക തന്നെയാണ് പുറത്ത് വന്നിട്ടുള്ളത്. ജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കാന്‍ വേണ്ടിയാണ് അത്തരം ഒരു കണക്ക് തന്നെ പുറത്ത് വിട്ടത് എന്നും വിനോദ് റായ് വ്യക്തമാക്കുന്നുണ്ട്. പക്ഷേ, സെന്‍സേഷണലൈസ് ചെയ്യുക എന്നതായിരുന്നില്ല തങ്ങളുടെ ലക്ഷ്യം എന്നും അദ്ദേഹം വിശദമാക്കുന്നു.
സംഗതി നടന്നു
അത്രയും വലിയ തുകയുടെ നഷ്ടം സംഭവിച്ചു എന്ന് വന്നപ്പോള്‍ ആ റിപ്പോര്‍ട്ടിന്റെ ഉദ്ദേശം സാക്ഷാത്കരിക്കപ്പെട്ടു എന്നാണ് 2014 ലെ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നത്. വിഷയം പൊതു മണ്ഡലത്തില്‍ ചര്‍ച്ചയായി. ഇനിയൊരിക്കലും ആര്‍ക്കും ഇങ്ങനെ ചെയ്യാന്‍ ധൈര്യമുണ്ടാകില്ല എന്ന സാഹചര്യവും ഇവിടെ സൃഷ്ടിക്കപ്പെട്ടു എന്നാണ് വിനോദ് റായ് പറയുന്നത്.
അഴിമതിയാണോ നഷ്ടമാണോ?
സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത് അഴിമതിയെ കുറിച്ചാണോ സര്‍ക്കാരിന് സംബന്ധിച്ച നഷ്ടത്തെ കുറിച്ചാണോ എന്ന ചോദ്യവും പ്രധാനപ്പെട്ടതാണ്. സിഎജി തയ്യാറാക്കിയ റിപ്പോര്‍ട്ട് സര്‍ക്കാരിന് ഉണ്ടായ നഷ്ടത്തെ കുറിച്ചുള്ളതാണ്. എങ്ങനെ നഷ്ടം സംഭവിച്ചു എന്നതും വിനോദ് റായ് വ്യക്തമാക്കുന്നുണ്ട്.
ഫസ്റ്റ് കം ഫസ്റ്റ് സെര്‍വ്വ്
ആദ്യം വരുന്നവര്‍ക്ക് ആദ്യം സ്‌പെക്ട്രം എന്നതായിരുന്നു യുപിഎ സര്‍ക്കാരിന്റെ ആദ്യത്തെ നയം. തുടക്കത്തില്‍ ഇത്തരത്തില്‍ സ്‌പെക്ട്രം വില്‍ക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് സ്‌പെക്ട്രം ലേലത്തില്‍ വില്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. ലേലത്തില്‍ വിറ്റപ്പോള്‍ കിട്ടിയ പണവും , ആദ്യം വന്നവര്‍ക്ക് കൊടുത്തപ്പോള്‍ കിട്ടിയ പണവും തമ്മിലുള്ള അന്തരം തന്നെയാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിനുണ്ടായ നഷ്ടം എന്ന് വിനോദ് റായ് വ്യക്തമാക്കുന്നു.
കോള്‍ ഗേറ്റും 2ജി സ്‌പെക്ട്രവും
പെരുപ്പിച്ച് കാണിച്ച കണക്ക് എന്ന ആക്ഷേപം വിനോദ് റായ് ഒരുപാട് കേട്ടിട്ടുണ്ട്. എന്നാല്‍ കല്‍ക്കരി പാടം അഴിമതിയില്‍ സിഎജി നല്‍കിയ റിപ്പോര്‍ട്ടില്‍ കണക്കുകള്‍ ചുരുക്കിക്കാണിക്കുകയായിരുന്നു എന്നും ആക്ഷേപം ഉണ്ടായിരുന്നു. 10.7 ലക്ഷം കോടിയുടെ നഷ്ടം എന്നായിരുന്നു കല്‍ക്കരിപ്പാടം വിതരണത്തില്‍ ആദ്യം കിട്ടിയ കണക്ക് എന്ന് വിനോദ് റായ് തന്നെ സമ്മതിക്കുന്നു. എന്നാല്‍ പൊതുമേഖലയില്‍ വില്‍ക്കുന്ന കല്‍ക്കരിയുടെ വിലകൂടി ഉള്‍പ്പെടുത്തിയായിരുന്നു അത്. അതുകൊണ്ടാണ് ആ റിപ്പോര്‍ട്ട് തള്ളിയത് എന്നും വിനോദ് റായ് പറയുന്നുണ്ട്.