ഉമ്മന്‍ ചാണ്ടിയെ വിറപ്പിച്ച രണ്ട് പേര്‍... അഞ്ചക്കം കടക്കാതെ രണ്ട് തവണ; ഇത്തവണ ജീവന്‍മരണ പോരാട്ടം
പുതുപ്പള്ളി മണ്ഡലം എന്ന് പറഞ്ഞാല്‍ ഉമ്മന്‍ ചാണ്ടിയെ മാത്രമേ മലയാളികള്‍ക്ക് ഓര്‍മവരികയുള്ളു. അരനൂറ്റാണ്ടായി ഒരു മണ്ഡലത്തിലെ എംഎല്‍എ ആയി തുടരുക എന്ന് പറഞ്ഞാല്‍ ചെറിയ കാര്യമൊന്നും അല്ല. ഒരുതവണ പോലും പരാജയം ഏറ്റുവാങ്ങേണ്ടി വന്നിട്ടില്ലാത്ത അപൂര്‍വ്വം നേതാക്കളില്‍ ഒരാള്‍ കൂടിയാണ് ഉമ്മന്‍ ചാണ്ടി.
കേരളത്തിലേക്കുള്ള വരവറിയിച്ച് കെസി... കെപിസിസിയുടെ കവര്‍ ചിത്രത്തില്‍ വേണുഗോപാലും, ചര്‍ച്ചകള്‍
എന്നാല്‍ പുതുപ്പള്ളിയില്‍ ഇത്തവണ കാര്യങ്ങള്‍ കോണ്‍ഗ്രസിനും യുഡിഎഫിനും അത്ര സുഖകരമല്ല. കാല്‍ നൂറ്റാണ്ടിന്റെ ചരിത്രത്തില്‍ ആദ്യമായി ഉമ്മന്‍ ചാണ്ടിയുടെ വീടിരിക്കുന്ന പുതുപ്പള്ളി പഞ്ചായത്തിന്റെ ഭരണം എല്‍ഡിഎഫ് പിടിച്ചെടുത്തു. മാത്രമല്ല പുതുപ്പള്ളി മണ്ഡലത്തിലെ എട്ടില്‍ ആറ് പഞ്ചായത്തുകളിലും ഇത്തവണ എല്‍ഡിഎഫ് ആണ് ഭരണം. പുതുപ്പള്ളി മണ്ഡലത്തിലെ വോട്ടിന്റെ കണക്കെടുത്താല്‍ ഭൂരിപക്ഷവും എല്‍ഡിഎഫിന് തന്നെ. 1970 മുതല്‍ ഇതുവരെ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം പതിനായിരത്തിൽ താഴെ ആക്കി ഞെട്ടിച്ചവര്‍ ആരൊക്കെയെന്ന് നോക്കാം...
ഇറങ്ങിയേ പറ്റൂ
ഇനി മത്സരിക്കാനില്ലെന്ന് ഏറെക്കുറേ തീരുമാനമെടുത്തിരുന്ന ഉമ്മന്‍ ചാണ്ടി വീണ്ടും പുതുപ്പള്ളിയില്‍ ഇറങ്ങേണ്ട സ്ഥിതിയാണ് കോണ്‍ഗ്രസിന്. പാര്‍ട്ടിയുടെ പ്രസ്റ്റീജ് മണ്ഡലമാണ് പുതുപ്പള്ളി. അവിടെ പരാജയം ഏറ്റുവാങ്ങേണ്ടി വന്നാല്‍, പിന്നെ ഭരണം കിട്ടിയിട്ടും കാര്യമില്ലെന്നാണ് കോട്ടയത്തെ കോണ്‍ഗ്രസ് വികാരം.
അന്ന് തുടങ്ങിയ തേരോട്ടം
1970 ല്‍ തന്റെ 27-ാം വയസ്സിലാണ് ഉമ്മന്‍ ചാണ്ടി എന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് തന്റെ കന്നി തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുന്നത്. കോണ്‍ഗ്രസില്‍ നിന്ന് സിപിഎം പിടിച്ചെടുത്ത പുതുപ്പള്ളി മണ്ഡലം തിരിച്ചുപിടിക്കുകയായിരുന്നു ഉത്തരവാദിത്തം. സിറ്റിങ് എംഎല്‍എ ആയ ഇഎം ജോര്‍ജ്ജിനെ തോല്‍പിച്ചാണ് ഉമ്മന്‍ ചാണ്ടി ആദ്യവിജയം നേടിയത്.
ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം
ഉമ്മന്‍ ചാണ്ടിയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം ആയിരുന്നു അന്ന് ലഭിച്ചത്. വെറും 7,288 വോട്ടുകളുടെ ഭൂരിപക്ഷം. എന്തായാലും പിന്നീട് പുതുപ്പള്ളി മണ്ഡലം ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.
മുന്‍ എംഎല്‍എ വന്നിട്ടും
രണ്ടാമത്തെ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയുടെ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ പിസി ചെറിയാന്‍ ആയിരുന്നു ഉമ്മന്‍ ചാണ്ടിയുടെ എതിരാളി. ഭാരതീയ ലോക് ദള്‍ സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു മത്സരം. എന്നാല്‍ , ഭൂരിപക്ഷം ഇരട്ടി കടത്തിയായിരുന്നു അത്തവണ ഉമ്മന്‍ ചാണ്ടി വിജയിച്ചത്.
കോണ്‍ഗ്രസ് വിട്ടപ്പോഴും മണ്ഡലം കൈവിട്ടില്ല
ഇതിനിടെ ഉമ്മന്‍ ചാണ്ടി ഔദ്യോഗിക കോണ്‍ഗ്രസ്സുമായി തെറ്റിപ്പിരിഞ്ഞിരുന്നു. എകെ ആന്റണിയുംഡി ദേവരാജ് ഉര്‍സും ശരദ് പവാറും എല്ലാം ചേര്‍ന്ന് കോണ്‍ഗ്രസ് പിളര്‍ത്തി രൂപീകരിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (യു) വിന്റെ ഭാഗമായിട്ടാണ് 1980 ല്‍ ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ മത്സരിച്ചത്. അത്തവണ പ്രധാന എതിര്‍ സ്ഥാനാര്‍ത്ഥി സ്വതന്ത്രനായ എംആര്‍ജി പണിക്കര്‍ ആയിരുന്നു. 13659 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഉമ്മന്‍ ചാണ്ടി വിജയിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്(ഐ) സ്ഥാനാര്‍ത്ഥിയായ സികെ മണിയ്ക്ക് കിട്ടിയത് വെറും 449 വോട്ടുകള്‍.
ഞെട്ടിച്ച് വാസവന്‍
ഉമ്മന്‍ ചാണ്ടിയെ തിരഞ്ഞെടുപ്പില്‍ ഞെട്ടിച്ച ആളാണ് ഇപ്പോഴത്തെ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്‍. 1987 ല്‍ യുവനേതാവായ വാസവനായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ എതിരാളി. ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം പതിനായിരത്തില്‍ കുറഞ്ഞ രണ്ടാമത്തെ തിരഞ്ഞെടുപ്പായിരുന്നു അത്. അന്ന് 9,164 വോട്ടായിരുന്നു ഭൂരിപക്ഷം. പിന്നീടൊരിക്കലും പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം പതിനായിരത്തിന് താഴെ പോയിട്ടില്ല. 1991 ല്‍ വീണ്ടും വാസവന്‍ എതിരാളിയായി വന്നെങ്കിലും ഉമ്മന്‍ ചാണ്ടി ഭൂരിപക്ഷം 13,811 ആക്കി ഉയര്‍ത്തി.
ആഞ്ഞുപിടിച്ച് ചെറിയാന്‍ ഫിലിപ്പും, റെജി സക്കറിയയും
1996 ല്‍ മറ്റൊരു യുവ നേതാവായ റെജി സക്കറിയയെ ആണ് സിപിഎം രംഗത്തിറക്കിയത്. ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം 13,811 ല്‍ നിന്ന് 10,155 ആയി കുറയ്ക്കാന്‍ റെജി സക്കറിയക്ക് സാധിച്ചു.
2001 ല്‍ ഉമ്മന്‍ ചാണ്ടിയെ അട്ടിമറിയ്ക്കാന്‍ പഴയ സഹപ്രവര്‍ത്തകന്‍ ചെറിയാന്‍ ഫിലിപ്പിനെ സിപിഎം രംഗത്തിറക്കി. എകെ ആന്റണിയുടെ അരുമശിഷ്യനായിരുന്ന ചെറിയാന്‍ ഫിലിപ്പ് ഉമ്മന്‍ ചാണ്ടിയെ തോല്‍പിക്കുന്ന പ്രതീക്ഷ എല്‍ഡിഎഫിനുണ്ടായിരുന്നു. എന്നാല്‍ ഉമ്മന്‍ ചാണ്ടി ഭൂരിപക്ഷം കൂട്ടി 12,575 ആക്കി.
സിന്ധു ജോയ് വന്നിറങ്ങി
എസ്എഫ്‌ഐ സമരങ്ങളിലൂടെ കേരളം മുഴുവന്‍ ശ്രദ്ധാകേന്ദ്രമായി മാറിയ ആളായിരുന്നു സിന്ധു ജോയ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ പോലീസ് അതിക്രമത്തില്‍ അതി ക്രൂരമായി ആക്രമിക്കപ്പെട്ട സിന്ധി ജോയ് ആയിരുന്നു 2006 ല്‍ കോട്ടയത്ത് സിപിഎം സ്ഥാനാര്‍ത്ഥി. മണ്ഡലം മുഴുവന്‍ വലിയ ഓളം സൃഷ്ടിക്കാന്‍ സിന്ധുവിന് സാധിച്ചെങ്കിവും വിജയം ഉമ്മന്‍ ചാണ്ടിയ്‌ക്കൊപ്പമായിരുന്നു. 19,863 വോട്ടിന്റെ ഭൂരിപക്ഷം.
റെക്കോര്‍ഡ് ഭൂരിപക്ഷം
2011 ല്‍ മറ്റൊരു വനിത സ്ഥാനാര്‍ത്ഥിയെ ആണ് സിപിഎം പുതുപ്പള്ളിയില്‍ മത്സരിക്കാന്‍ നിയോഗിച്ചത്. കോളേജ് അധ്യാപികയായ സുജ സൂസന്‍ ജോര്‍ജ്ജ. എന്നാല്‍ മണ്ഡലത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലായിരുന്നു അന്ന് ഉമ്മന്‍ ചാണ്ടി വിജയിച്ചത്. 33,255 വോട്ടുകളുടെ ഭൂരിപക്ഷം. അമ്പത് വര്‍ഷത്തെ ചരിത്രത്തിനിടയില്‍ രണ്ട് തവണയാണ് വനിത സ്ഥാനാര്‍ത്ഥികള്‍ ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ മത്സരിച്ചത്.
ഒടുവില്‍ ജെയ്ക്ക്
2016 ല്‍ എസ്എഫ്‌ഐ നേതാവും മണ്ഡലത്തില്‍ നിന്നുള്ള ആളുമായ ജെയ്ക്ക് സി തോമസിനെ ആണ് സിപിഎം രംഗത്തിറക്കിയത്. മണ്ഡലത്തില്‍ മികച്ച പ്രചാരണം നടത്താന്‍ ജെയ്ക്കിന് കഴിഞ്ഞു എന്നത് ഒരു യാഥാര്‍ത്ഥ്യമായിരുന്നു. പക്ഷേ, ഉമ്മന്‍ ചാണ്ടിയെ തോല്‍പിക്കാന്‍ കഴിഞ്ഞില്ല. രാഷ്ട്രീയപരമായി അത്രയേറെ ആരോപണങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുമ്പോഴും 27,092 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. മണ്ഡല ചരിത്രത്തിലെ രണ്ടാമത്തെ വലിയ ഭൂരിപക്ഷം ആയിരുന്നു അത്.
കഥമാറുന്നു
മേല്‍പ്പറഞ്ഞതെല്ലാം ഉമ്മന്‍ ചാണ്ടിയുടെ അപ്രമാദിത്തത്തിന്റെ കഥകളായിരുന്നു. അക്കാലങ്ങളിലെല്ലാം പുതുപ്പള്ളി മണ്ഡലത്തിലെ ഭൂരിപക്ഷം പഞ്ചായത്തുകളും യുഡിഎഫിനൊപ്പമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതി. തദ്ദേശ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളി പഞ്ചായത്തും, മണ്ഡലത്തിലെ മറ്റ് അഞ്ച് പഞ്ചായത്തുകളും എല്‍ഡിഎഫ് കൈപ്പിടിയില്‍ ഒതുക്കിയിരിക്കുകയാണ്.
ഉമ്മന്‍ ചാണ്ടിയില്ലെങ്കിൽ
ശക്തമായ പോരാട്ടം നടക്കുമ്പോഴെല്ലാം ഭൂരിപക്ഷം കൂട്ടാന്‍ കഴിവുള്ള ആളാണ് ഉമ്മന്‍ ചാണ്ടി എന്നാണ് കോണ്‍ഗ്രസിന്റെ വാദം. അങ്ങനെയെങ്കില്‍, ചരിത്രത്തിലെ ഏറ്റവും ശക്തമായ പോരാട്ടത്തിനായിരിക്കും ഇത്തവണ പുതുപ്പള്ളി സാക്ഷ്യം വഹിക്കുക. അതുകൊണ്ട് തന്നെയാണ് ഇത്തവണ ഉമ്മന്‍ ചാണ്ടിയ്ക്ക് പകരം ചാണ്ടി ഉമ്മന്‍ പുത്തുപ്പള്ളിയില്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യത നിരീക്ഷകര്‍ തള്ളിക്കളയുന്നതും.
Recommended Video