വേശ്യാവൃത്തിയ്ക്ക് ഡോക്ടര്‍മാരും ടീച്ചര്‍മാരും എന്തിന് പത്രപ്രവര്‍ത്തകർ വരെ... അതും അതിർത്തി കടന്ന്
കാരക്കാസ്: എണ്ണ സമ്പത്തില്‍ ഏറെ പ്രതീക്ഷ അര്‍പ്പിച്ചിരുന്ന ഒരു രാജ്യം. ഒരു ഘട്ടത്തില്‍ അയല്‍ രാജ്യങ്ങളെയെല്ലാം അസ്ത്രപ്രജ്ഞരാക്കി സാമ്പത്തിക വിജയവും സാമൂഹ്യ വിജയവും നേടിയ രാജ്യം. ലോകം ഉറ്റുനോക്കിക്കൊണ്ടിരുന്ന ഒരു നേതാവ്.... ഇങ്ങനെ ഒക്കെ ആയിരുന്നു വെനസ്വേല.
ഇങ്ങ് കേരളത്തിലെ കൊച്ചുകുട്ടികള്‍ക്ക് പോലും ഹ്യൂഗോ ഷാവേസ് എന്ന ഭരണാധികാരി പരിചിതനായിരുന്നു. ഫിദല്‍ കാസ്‌ട്രോയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഷാവേസ് ഒരു ഇടതുപക്ഷക്കാരനായിരുന്നു. സാമൂഹ്യ നീതിയില്‍ അധിഷ്ഠിതമായ വികസനം ആയിരുന്നു അദ്ദേഹം ലക്ഷ്യം വച്ചിരുന്നത്. രാജ്യത്തിന്റെ എണ്ണ സമ്പത്ത് അതിന് വഴിയൊരുക്കുമെന്നും അദ്ദേഹം പ്രതീക്ഷിച്ചു.
എന്നാല്‍ ഇന്ന് വെനസ്വേല ഒരു പ്രേതരാജ്യം പോലെ ആണ്. കഴിക്കാന്‍ ഭക്ഷണമില്ല, ചെയ്യാന്‍ തൊഴിലില്ല, പണത്തിന് കടലാസുകഷ്ണങ്ങളുടെ മൂല്യം പോലും ഇല്ല. കുടുംബം പുലര്‍ത്താന്‍ സ്ത്രീകള്‍ ശരീരം വില്‍പനയ്ക്ക് വച്ചിരിക്കുകയാണ്. അതും സ്വന്തം രാജ്യത്തല്ല, അയല്‍ രാജ്യമായ കൊളംബിയയില്‍... ഒരു രാഷ്ട്രത്തിന്റെ പതനം ഇങ്ങനെ...
വെനസ്വേല
ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ ഒരു ഘട്ടത്തില്‍ ഏറ്റവും സുരക്ഷതി രാജ്യമായിരുന്നു വെനസ്വേല. എണ്ണ ഉത്പാദക രാജ്യങ്ങളുടെ സംഘത്തില്‍ അംഗം. മികച്ച വരുമാണ്. അതിലും ഏറെ മികച്ച ഒരു രാഷ്ട്രത്തലവന്‍... ഇങ്ങനെയൊക്കെ ആയിരുന്നു വെനസ്വേല.
ഹ്യൂഗോ ഷാവേസ്
ഹ്യൂഗോ ഷാവേസ് ആയിരുന്നു വെനസ്വേലയുടെ വികാരം. അദ്ദേഹം രാജ്യത്തെ മുന്നോട്ട് നയിച്ചുകൊണ്ടിരിക്കുകയായിരുന്നു. കടുത്ത പ്രതിസന്ധികള്‍ ഏറെയുണ്ടായിരുന്നു. അതിനൊപ്പം അമേരിക്കയുടെ ഉപരോധങ്ങളും. പക്ഷേ, അതിനെയെല്ലാം മറികടക്കാന്‍ മാത്രം ശക്തനായിരുന്നു ഷാവേസ്. പക്ഷേ, 2013 ല്‍ ഷാവേസിന്റെ മരണം വെനസ്വേലയെ തകിടം മറിയ്ക്കുകയായിരുന്നു.
പിന്‍ഗാമിയായ മഡുറോ
നിക്കോളാസ് മഡുറോ ആയിരുന്നു ഹ്യൂഗോ ഷാവേസിന്റെ പിന്‍ഗാമിയായി എത്തിയത്. എന്നാല്‍ ഷാവേസിന്റെ നിഴലിന്റെ കരുത്ത് പോലും മഡുറോയ്ക്ക് ഉണ്ടായിരുന്നില്ല. നിലപാടുകളുടെ കാര്യത്തിലും ഭരണത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ. അതോടെ വെനസ്വേലയുടെ കഷ്ടകാലവും തുടങ്ങി.
എണ്ണ തകര്‍ന്നപ്പോള്‍
അസംസ്‌കൃത എണ്ണയായിരുന്നു വെനസ്വേലയുടെ കരുത്ത് എന്നാല്‍ കഴിഞ്ഞ ഏറെ വര്‍ഷങ്ങളായി എണ്ണ വിപണി കനത്ത തിരിച്ചടി നേരിടുകയാണ്. എണ്ണവില കുത്തനെ ഇടിഞ്ഞു. ഇതോടെ വെനസ്വേലയും പ്രതിസന്ധിയില്‍ ആയി. കൂടെ, മഡൂറോയുടെ തലതിരിഞ്ഞ സാമ്പത്തിക നയങ്ങളും കൂടി ആയപ്പോള്‍ എല്ലാം തകര്‍ന്നു.
പണപ്പെരുപ്പം
രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ക്രമാതീതമായി കൂടി. ഇതിനിടെ കൂടുതല്‍ നോട്ടുകള്‍ അടിച്ചിറക്കിയത് അതിലും വലിയ പണപ്പെരുപ്പത്തിലേക്ക് നയിച്ചു. ഒരു പാക്കറ്റ് ബിസ്‌കറ്റ് വാങ്ങണമെങ്കില്‍ പോലും പണം ചാക്കില്‍ കെട്ടി കൊണ്ടുപോകേണ്ട സ്ഥിതിയാണ് ഇന്ന് വെനസ്വേലയില്‍. ആളുകള്‍ക്ക് തൊഴിലില്ല, ശമ്പളമില്ല, ഒന്നുമില്ല. പിന്നെ എന്താണ് വഴി.
വേശ്യാവൃത്തി
സ്ത്രീകള്‍ക്ക് മുന്നില്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. വിശന്നിരിക്കുന്ന കുഞ്ഞുങ്ങളുടെ മുഖം കാണുന്നതിലും ഭേദം ശരീരം വിറ്റ് കിട്ടുന്ന പണം കൊണ്ട് അവരുടെ വിശപ്പ് മാറ്റുന്നതാണെന്ന് മിക്കവരും തീരുമാനിച്ചു. വെനസ്വേലയില്‍ വേശ്യാവൃത്തി കുറ്റകരമായ കാര്യവും അല്ല.
അതൊന്നും മതിയായില്ല
എന്നാല്‍ സ്വന്തം രാജ്യത്ത് ശരീരം വിറ്റാല്‍ കിട്ടുന്ന പണത്തിന്റെ മൂല്യം എത്രയോ കുറവാണെന്ന് അവര്‍ക്ക് തിരിച്ചറിയാന്‍ അധികം സമയമൊന്നും വേണ്ടി വന്നില്ല. പണം മുടക്കാന്‍ പ്രാപ്തരായ ഉപഭോക്താക്കളേയും അവര്‍ക്ക് സ്വന്തം നാട്ടില്‍ നിന്ന് കിട്ടാതെയായി. ഇതോടെയാണ് ശരീരം വില്‍ക്കുന്നതിന് വേണ്ടിയുള്ള പലായനം തുടങ്ങുന്നത്.
ഡോക്ടര്‍മാര്‍, ടീച്ചര്‍മാര്‍, എന്‍ജിനീയര്‍മാര്‍
തൊഴിലില്ലാത്ത സാഹചര്യത്തില്‍ കൊളംബിയയേക്ക് കടക്കുകയായിരുന്നു പലരും. പക്ഷേ, വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ അനധികൃതമായി കടക്കുന്നവര്‍ക്ക് പഠിച്ച ജോലി ചെയ്യാന്‍ നിര്‍വ്വാഹമില്ല. അങ്ങനെ ഡോക്ടര്‍മാരും, ടീച്ചര്‍മാരും എന്‍ജിനീയര്‍മാരും ഒക്കെയായ സ്ത്രീകള്‍ കൊളംബിയയില്‍ ശരീരം വില്‍ക്കുന്നവരായി. അക്കൂട്ടത്തില്‍ പത്രപ്രവർത്തകർ വരെ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
മൂല്യമുണ്ട്... അടുത്താണ്
വെനസ്വേലന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന കൊളംബിയന്‍ നഗരം ആണ് അറോക്ക. ഇവിടേക്കാണ് പലരും ശരീരം വില്‍ക്കാന്‍ എത്തുന്നത്. സമ്പാദിക്കുന്ന പണംകൊണ്ട് വാങ്ങുന്ന സാധനങ്ങള്‍ അധികം ചെലവില്ലാതെ സ്വന്തം രാജ്യത്തേക്ക് എത്തിക്കാന്‍ കഴിയും എന്നതാണ് അറോക്ക തിരഞ്ഞെടുക്കാന്‍ പലര്‍ക്കും പ്രചോദനം.
ഇഷ്ടമുണ്ടായിട്ടല്ല
ഏറെ സന്തോഷത്തോടെയാണ് ഇവര്‍ ഈ ജോലി തിരഞ്ഞെടുത്തത് എന്നൊന്നും കരുതരുത്. നിവൃത്തികേടുകൊണ്ടാണ്. ഒരു ആറ് വര്‍ഷം മുമ്പ് ഇത്തരം ഒരു സാഹചര്യത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും ആകില്ലെന്നാണ് അവരില്‍ പലരും പറയുന്നത്. പക്ഷേ, കാലം അവരെ ഇത്തരത്തില്‍ ആക്കി മാറ്റി.
നോട്ട് നിരോധനവും
ഇന്ത്യയില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നോട്ട് നിരോധിച്ചപ്പോള്‍ അതിനെ പ്രതീക്ഷയോടെ നോക്കിക്കണ്ട ആളായിരുന്നു വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ. ഇതിനെ പിന്‍പറ്റി നോട്ട് നിരോധനം നടപ്പിലാക്കാനും ശ്രമിച്ചു. പക്ഷേ, ജനരോഷം ഒഴുകി. തുടര്‍ന്ന് ആ തീരുമാനം താത്കാലികമായി മരവിപ്പിക്കേണ്ടി വന്നു മറൂഡോയ്ക്ക്.
ഷാവേസിന്റെ ആത്മാവ്
ഹ്യൂഗോ ഷാവേസ് ആത്മാക്കളില്‍ വിശ്വസിച്ചിരുന്നോ എന്നറിയില്ല. നിക്കോളാസ് മഡൂറോ എന്തായാലും ഒരു സായിബാബ ഭക്തനായിരുന്നു.
ആത്മാവ് എന്ന ഒന്നുണ്ടെങ്കില്‍, ഹ്യൂഗോ ഷാവേസിന്റെ ആത്മാവ് ഇപ്പോള്‍ വിലപിക്കുകയാകും. താന്‍ നെഞ്ചോട് ചേര്‍ത്തുവച്ച ഒരു രാജ്യത്തെ ജനങ്ങളുടെ ദുരിതങ്ങള്‍ കണ്ടുകൊണ്ട്....