ഒരു രക്ഷാധികാരി ബൈജുവും കേരളത്തിന്റെ ഐപിഎല്‍ സ്വപ്നങ്ങളും... ഇനിയെത്ര ഹരിമാര്‍!
2017 ല്‍ പുറത്തിറങ്ങിയ ബിജു മേനോന് ചിത്രമായിരുന്നു 'രക്ഷാധികാരി ബൈജു, ഒപ്പ്'. വലിയ ആരവങ്ങളൊന്നും ഇല്ലാതെ കടന്നുവന്ന ഒരു സിനിമ, പക്ഷേ തീയേറ്ററുകളില്‍ ജനഹൃദങ്ങള്‍ കൈയ്യിലെടുത്തു.
കളികളേയും കളിക്കളങ്ങളേയും സ്നേഹിക്കുന്നവര്‍ക്ക് രക്ഷാധികാരി ബൈജു എന്ന ബൈജു കുമ്പളത്തെ സ്നേഹിക്കാതിരിക്കാന്‍ ആവില്ല. ക്രിക്കറ്റുമായും ഐപിഎല്ലുമായും കൂടി ചേര്‍ന്നുനില്‍ക്കുന്നതാണ് സിനിമയുടെ കഥ. പ്രത്യേകിച്ചും കൊവിഡ് കാലത്തെ ഐപിഎല്‍ കാലത്ത് രക്ഷാധികാരി ബൈജുവിനെ ഓര്‍ക്കുന്നതിന് ഒരല്പം കൂടുതല്‍ പ്രസക്തിയും ഉണ്ട്.
കുമ്പളം ബ്രദേഴ്സ്
കുമ്പളം എന്ന സ്ഥലത്തെ കുമ്പളം ബ്രദേഴ്സ് എന്ന ചെറിയൊരു ക്ലബ്ബ്. ആ ക്ലബ്ബിന്റെ എല്ലാം ആയ ക്യാപറ്റനും രക്ഷാധികാരിയും ആയ ബൈജു കുമ്പളം എന്ന ചെറുപ്പക്കാരന്. നാട്ടിലെ കളികളും ആഘോഷങ്ങളും എല്ലാം കുമ്പളം ബ്രദേഴ്സുമായി ചേര്‍ന്നുനില്‍ക്കുന്ന ഒന്നാണ്. അത്രയേറെ ഇഴയടുപ്പമുള്ള, പലമുറകളുടെ കണ്ണികളുടെ സ്നേഹമുള്ള കൂട്ടായ്മ.
ക്രിക്കറ്റാണ് മുഖ്യം
കുമ്പളം ബ്രദേഴ്സ് എല്ലാ കളികളേയും പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഫുട്ബോളും ബാഡ്മിന്റണും എന്തിന് കൊത്തംകല്ല് പോലും ഫ്രെയിമുകളില്‍ വന്നുപോകുന്നുണ്ട്. പക്ഷേ, ക്രിക്കറ്റ് തന്നെയാണ് ബൈജുവിന്റേയും കുമ്പളം ബ്രദേഴ്സിന്റേയും പ്രധാന ഐറ്റം. അത് സിനിമയില്‍ ഉടനീളം കാണുകയും ചെയ്യാം.
കണ്ടം ക്രിക്കറ്റില്‍ നിന്ന് രഞ്ജിയിലേക്ക്
ഹരിയാണ് കുമ്പളം ബ്രദേഴ്സിന്റെ സ്റ്റാര്‍ പ്ലെയര്‍. പലിശ ഭാസ്കരന്റെ മകന്. ക്രിക്കറ്റ് കിറ്റിന് വേണ്ടി ബൈജുവേട്ടന്റെ കനിവ് തേടേണ്ടിവന്നവന്. കണ്ടം ക്രിക്കറ്റില്‍ നിന്ന് കോളേജ് ടീമിലേക്കും രഞ്ജി സെലക്ഷന് ക്യാമ്പിലേക്കും ഒടുവില്‍ രഞ്ജി ടീമിലേക്കും തിരഞ്ഞെടുക്കപ്പെടുകയാണ് ഹരി.
ഐപിഎല്‍ എന്ന സ്വപ്ന ലീഗ്
ഐപിഎല്‍ ആണ് മലയാളികളുടെ ക്രിക്കറ്റ് സ്വപ്നങ്ങള്‍ക്ക് പുതുവെളിച്ചം നല്‍കിയത്. ക്രിക്കറ്റ് വെറും സമയംമുടക്കിയായ ഒരു കളിയല്ലെന്നും അതൊരു പ്രൊഫഷന് ആയി തിരഞ്ഞെടുക്കാവുന്നതാണെന്നും മലയാളികള്‍ക്ക് തോന്നിപ്പിച്ചത് ശ്രീശാന്ത് ആയിരുന്നു. ഐപിഎല്‍ കൂടി വന്നപ്പോള്‍ 'കണ്ടം ക്രിക്കറ്റിന്' പോലും അതിന്റേതായ ഒരു അന്തസ്സ് വന്നുചേര്‍ന്നു.
ഹരിയുടെ ഐപിഎല്‍
കുമ്പളം ബ്രദേഴ്സിന്റെ ഗ്രൗണ്ടില്‍ നിന്ന് ഹരി കുമ്പളം ഒടുവില്‍ എത്തി നിന്നത് ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സില്‍ ആയിരുന്നു എന്നാണ് കഥ. ഹരിയുടെ കളി കാണാന്‍ കുമ്പളം ബ്രദേഴ്സ് അവരുടെ കളിസ്ഥലത്ത് ബിഗ് സ്ക്രീനും ഒരുക്കിയിരുന്നു. അതൊരു കൂട്ടായ്മയുടെ ഹൃദ്യമായ കാഴ്ച തന്നെയൊരുക്കി.
കളിക്കളങ്ങള്‍ നഷ്ടപ്പെടുത്തുന്നവര്‍...
കളിസ്ഥലങ്ങള്‍ നഷ്ടപ്പെടുന്നതിനെ കുറിച്ചായിരുന്നു രക്ഷാധികാരി ബൈജു, ഒപ്പ് എന്ന ചിത്രത്തില്‍ സംവിധായകന് രഞ്ജന്‍ പ്രമോദ് പറഞ്ഞുവച്ചത്. ഇപ്പോള്‍ ലോകം മുഴുവന്‍ അങ്ങനെയൊരു കാലഘട്ടത്തിലാണ് ജീവിക്കുന്നത്. സിനിമയിലേ പോലെ വികസനം അല്ല ഇവിടെ വില്ലനായത്. കൊറോണവൈറസ് എന്ന മാരക വൈറസ് ആണ് എന്ന് മാത്രം.
കൊവിഡ് കാലത്തെ ഐപിഎല്‍
കൊവിഡ് കാലത്ത് ഐപിഎല്‍ നടക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. ഒടുവില്‍, അതെല്ലാം മാറ്റിനിര്‍ത്തിക്കൊണ്ട് ഐപിഎല്ലിന് തുടക്കം കുറിയ്ക്കുകയാണ്. മുന്‍ വര്‍ഷങ്ങളെ പോലെ, രക്ഷാധികാരി ബൈജുവിലെ പോലെ ബിഗ് സ്ക്രീനുകള്‍ക്ക് മുന്നില്‍ ആരവം തീര്‍ത്ത് കളികാണാന്‍ ഇത്തവണ പറ്റില്ല. സാമൂഹ്യ അകലം മുഖ്യം ബിഗിലേ എന്ന് ഓരോരുത്തരും മനസ്സില്‍ പറഞ്ഞേ മതിയാകൂ.
അനേകം ഹരിമാര്‍...
കുമ്പളത്തെ 'കണ്ടം ക്രിക്കറ്റില്‍' നിന്ന് ഒരു ഹരി കുമ്പളം ഐപിഎല്ലില്‍ എത്തി. അതിന് വേണ്ട കളമൊരുക്കാൻ ബൈജു കുന്പളം എന്നൊരു രക്ഷാധികാരിയും ഉണ്ടായിരുന്നു. അതുപോലെ കേരളത്തിലെ കളിയിടങ്ങളില്‍ കണ്ടെത്താത്താ ഒരുപാട് പ്രതിഭകള്‍ ഇപ്പോഴും ഉണ്ട്, ഒരുപാട് രക്ഷാധികാരി ബൈജുമാരും. ഈ കൊവിഡ് കാലവും കടന്നുപോകുമെന്നും ഒരുപാട് ഹരിമാര്‍ കേരളത്തില്‍ നിന്ന് അവസരങ്ങളുടെ അനന്തവിഹായസ്സിലേക്ക് പറന്നുയരുമെന്നും പ്രതീക്ഷിക്കാം.
ഐപിഎല്‍ 2020: ആദ്യ മത്സരത്തിന് മുമ്പ് ധോണിക്ക് അവാര്‍ഡ്, ഇത്തവണ ടീമില്‍ നിന്ന്, കൂടുതല്‍ റണ്‍സടിച്ചു
ധോണിയുടേത് വയസ്സന് പട... ചെന്നൈക്ക് പ്രശ്നം ഇക്കാര്യം, തുറന്ന് പറഞ്ഞ് സഞ്ജയ് ബാംഗര്‍!!