ആ വെള്ളം ബിജെപി വാങ്ങി വച്ചാല്‍ മതി! കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കില്ല... എന്തുകൊണ്ട്?
തിരുവനന്തപുരം: 25 വര്‍ഷമായി സിപിഎം അടക്കി ഭരിച്ചിരുന്ന ത്രിപുര എന്ന സംസ്ഥാനം ഒറ്റയടിക്ക് കീഴ്‌പ്പെടുത്തിയിരിക്കുകയാണ് ബിജെപി. ബംഗാളില്‍ മമത ബാനര്‍ജി സിപിഎമ്മിനെ തുരത്തിയതിനേക്കാള്‍ വലിയ വിജയം ആയിരുന്നു ത്രിപുരയില്‍ ബിജെപി നേടിയത്.
ബംഗാളില്‍ സിപിഎമ്മിന്റെ തകര്‍ച്ച കാലക്രമേണ സംഭവിച്ചതാണ്. എന്നാല്‍ ത്രിപുരയില്‍ നേരെ തിരിച്ചും. ഒരു അഴിമതി ആരോപണം പോലും നേരിടാത്ത മണിക് സര്‍ക്കാരിന്റെ സര്‍ക്കാരിനെ ആണ് ഒറ്റയടിക്ക് ബിജെപി നിലംപരിശാക്കിയത്. അതും ത്രിപുര നിയമസഭയില്‍ ആദ്യമായി അക്കൗണ്ട് തുറന്നപ്പോള്‍ തന്നെ.
ത്രിപുര കീഴ്‌പ്പെടുത്തിയ സ്ഥിതിക്ക് അടുത്തതായി കേരളത്തില്‍ വെന്നിക്കൊടി പാറിക്കും എന്നാണ് ബിജെപി പറയുന്നത്. കേരളത്തില്‍ അത്തരത്തിലുള്ള അവകാശവാദങ്ങള്‍ നേതാക്കള്‍ ഉന്നയിക്കാനും തുടങ്ങിയിട്ടുണ്ട്. പക്ഷേ, ത്രിപുരയോ ബംഗാളോ അല്ല കേരളം. ഇവിടെ ബിജെപിക്ക് അത്ര പെട്ടെന്നൊന്നും ഭരണം പിടിക്കാന്‍ പറ്റില്ല. എന്തുകൊണ്ട്?
സമാന സാഹചര്യങ്ങള്‍?
കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതിന് ശേഷം നടന്ന തിരഞ്ഞെടുപ്പുകളില്‍ ഞെട്ടിക്കുന്ന പ്രകടനം ആണ് ബിജെപി കാഴ്ചവച്ചിട്ടുള്ളത്. ഒരിക്കലും സാധ്യത കല്‍പിക്കാത്ത ഇടങ്ങളില്‍ പോലും ബിജെപി അധികാരം പിടിച്ചെടുത്തു എന്നത് ഒരു നഗ്നയാഥാര്‍ത്ഥ്യമാണ്. കശ്മീരില്‍ വരെ ഭരണ പങ്കാളിയായി ബിജെപി. ഇത്തരം ഒരു സാഹചര്യം കേരളത്തിലും ഉണ്ടാകുമോ എന്നാണ് ചോദ്യം.
കേരളം വേറെ ലെവലാണ്
എന്നാല്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ പോലെ അല്ല കേരളം. രാഷ്ട്രീയമായും സാസ്‌കാരികമായും തികച്ചും വ്യത്യസ്തമാണ് കേരളത്തിന്റെ ഭൂമിക. അതുകൊണ്ട് തന്നെ ബിജെപിക്ക് കേരളത്തില്‍ ക്ലച്ച് പിടിക്കുക അത്ര എളുപ്പമല്ല.
അപ്രമാദിത്തമില്ല
കേരളത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും അപ്രമാദിത്തമില്ല എന്നത് തന്നെ ആണ് ഏറ്റവും വലിയ പ്രത്യേകത. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി സിപിഎമ്മും കോണ്‍ഗ്രസ്സും ഒക്കെ എത്താറുണ്ട്. ചിലഘട്ടങ്ങളില്‍ ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം വരെ ഉണ്ടായിട്ടുണ്ട്. എങ്കിലും കേരളത്തില്‍ മുന്നണി ഭരണം ആണ് ദശാബ്ദങ്ങളായി നടക്കുന്നത്.
തുടര്‍ച്ചയായ ഭരണം
അടുത്ത കാലത്തൊന്നും കേരളത്തില്‍ ഭരണ തുടര്‍ച്ച ഉണ്ടായിട്ടില്ല. അഞ്ച് വര്‍ഷം കഴിയുമ്പോള്‍ അടുത്ത മുന്നണിയെ പരീക്ഷിക്കുക എന്നതാണ് കേരളത്തിന്റെ ഒരു ശൈലി. അതുകൊണ്ട് തന്നെ ഭരണ കേന്ദ്രങ്ങളില്‍ തുടര്‍ച്ചയായ അപ്രമാദിത്തം ഒരു പാര്‍ട്ടിക്കും അവകാശപ്പെടാനില്ല.
എല്ലാവരും നിര്‍ണായകം
സിപിഎമ്മും കോണ്‍ഗ്രസ്സും ഏറ്റവും വലിയ ഒറ്റക്കക്ഷികള്‍ ആണ് എന്നത് ശരിതന്നെ. എന്നാല്‍ രണ്ട് മുന്നണികളിലും സഖ്യകക്ഷികള്‍ ഏറെ നിര്‍ണായകമാണ്. അത് സിപിഐ ആയാലും മുസ്ലീം ലീഗ് ആയാലും കേരള കോണ്‍ഗ്രസ് ആയാലും അങ്ങനെ തന്നെ.
ന്യൂനപക്ഷ വോട്ടുകള്‍
ന്യൂനപക്ഷ വോട്ടുകള്‍ ഏറെ നിര്‍ണായകമായ സംസ്ഥാനം ആണ് കേരളം. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ന്യൂനപക്ഷ വിഭാഗങ്ങള്‍ ഇവിടെ ശക്തവും ആണ്. ബിജെപിയുടെ കടന്നുവരവിനെ ഒരു തരത്തിലും പിന്തുണയ്ക്കാന്‍ അവര്‍ തയ്യാറാകില്ലെന്നതാണ് വാസ്തവം. ഇനി പാര്‍ട്ടികള്‍ തയ്യാറായാല്‍ പോലും, അണികള്‍ അതിനെ പിന്തുണയ്ക്കാനുള്ള സാധ്യത വളരെ കുറവാണ്.
കേരളത്തിലെ നേതാക്കള്‍
ബിജെപിയെ അധികാരത്തിലേക്ക് എത്തിക്കാന്‍ മാത്രം പ്രതിച്ഛായയുള്ള ബിജെപി നേതാക്കള്‍ കേരളത്തില്‍ ഇല്ലെന്ന് തന്നെ പറയാം. ഉള്ള നേതാക്കള്‍ തന്നെ പ്രസിദ്ധരാകുന്നത് പലപ്പോളും ട്രോളുകളിലൂടെയാണ് എന്നത് മറ്റൊരു കാര്യം.
നേമം നല്‍കിയ പാഠം
ചരിത്രത്തില്‍ ആദ്യമായാണ് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേരളത്തില്‍ ഒരു സീറ്റ് ലഭിക്കുന്നത്. ഒ രാജഗോപാല്‍ നേമം മണ്ഡലത്തില്‍ ജയിക്കുകയും ചെയ്തു. എന്നാല്‍ ജയിച്ചതിന് ശേഷം ഉള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വലിയ വിമര്‍ശനങ്ങളാണ് വിളിച്ചുവരുത്തിക്കൊണ്ടിരിക്കുന്നത്.
ചാക്കിട്ട് പിടിത്തം
ത്രിപുരയില്‍ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പല കോണ്‍ഗ്രസ് എംഎല്‍എമാരും ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഒരു എംഎല്‍എ പോകുന്നു എന്നതുകൊണ്ട് ഒരു വ്യക്തി പോകുന്നു എന്നല്ല അര്‍ത്ഥം. അദ്ദേഹത്തിനൊപ്പമുള്ള വോട്ട് ബാങ്ക് കൂടിയാണ് പാര്‍ട്ടി മാറുന്നത്. എന്നാല്‍ കേരളത്തില്‍ ഇത്തരത്തില്‍ ഉള്ള ചാക്കിട്ട് പിടിത്തം നടക്കാനുള്ള സാധ്യതകള്‍ തുലോം തുച്ഛമാണ്.
പാര്‍ട്ടി മാറിയാല്‍
മുന്നണി മാറുന്നതും, പാര്‍ട്ടി മാറുന്നതും ഒന്നും കേരളത്തിലും ഒരു പുതിയ സംഭവം അല്ല. എന്നാല്‍ ഇടത്, വലത് മുന്നണികളില്‍ നിന്ന് വിട്ട്, അത് ബിജെപിയിലേക്കാണെങ്കില്‍ കേരളത്തില്‍ എത്രത്തോളം സ്വീകരിക്കപ്പെടും എന്നും ഓര്‍ക്കണം. അത്രയും വ്യക്തി സ്വാധീനം ഉള്ള നേതാക്കളെ ബിജെപിക്ക് അടര്‍ത്തി എടുക്കാനും കേരളത്തില്‍ അത്ര എളുപ്പമല്ല.
വെല്ലുവിളി സൃഷ്ടിക്കും
ഇത്രയും പറഞ്ഞതിന് അര്‍ത്ഥം കേരളത്തില്‍ ബിജെപി ഒരു വെല്ലുവിളിയും സൃഷ്ടിക്കില്ല എന്നതല്ല. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് നേടി എന്നതിനപ്പുറം പല മണ്ഡലങ്ങളിലും രണ്ടാം ്സ്ഥാനത്തെത്താനും ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. എന്തായാലും വരും തിരഞ്ഞെടുപ്പുകളില്‍ ബിജെപി സ്ഥിതി മെച്ചപ്പെടുത്തും എന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസം ഉണ്ടാവില്ല.
ചെങ്ങന്നൂരില്‍ എത്തുമ്പോള്‍
കേരളത്തില്‍ അമിത് ഷായുടെ പദ്ധതികള്‍ ഒന്നും ഇതുവരെ ഫലം കണ്ടിട്ടില്ല. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചില്ലെങ്കില്‍ സംസ്ഥാന നേതൃത്വത്തെ പിരിച്ചുവിടും എന്നൊക്കെ ബിജെപി കേന്ദ്ര നേതൃത്വം ഭീഷണി മുഴക്കിയിട്ടുണ്ട് എന്നൊക്കെയാണ് പറയുന്നത്. എന്നാല്‍ അങ്ങനെ ഒരു ഭീഷണി മുഴക്കിയതുകൊണ്ട് എന്തെങ്കിലും നടക്കാന്‍ സാധ്യതയുള്ള സംസ്ഥാനമല്ല കേരളം.
പണാധിപത്യത്തില്‍
ജനാധിപത്യത്തെ പണാധിപത്യം പരാജയപ്പെടുത്തിയ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ കേരളത്തിലും നാം കണ്ടിട്ടുണ്ട്. ഇപ്പോള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിലും അതിന് മുമ്പ് നടന്ന തിരഞ്ഞെടുപ്പിലും എല്ലാം അത് സംഭവിച്ചിട്ടും ഉണ്ട്. എന്നാല്‍ അതെല്ലാം ചില വ്യക്തികള്‍ മാത്രമായിരുന്നു. എന്നാല്‍ ഒരു പാര്‍ട്ടി എന്ന നിലക്ക് പണമെറിഞ്ഞുകൊണ്ട് തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഇറങ്ങിയാല്‍ അത്ര പെട്ടെന്നൊന്നും കേരള ജനത അതിനെ സ്വീകരിക്കില്ല.
'കനലൊരു തരിമതി'... ത്രിപുരപ്പൊങ്കാല തീരുന്നില്ല! കേരളം പിടിക്കാനിറങ്ങിയ സുരേന്ദ്രനും ഇടിവെട്ട് ട്രോൾ
പിണറായി വിജയന്റെ മരണം കൊതിച്ച് ഒരു തെമ്മാടിക്കൂട്ടം... അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍
പോളണ്ടിനെ പറ്റി, സോറി ത്രിപുരയെ പറ്റി ഒരക്ഷരം മിണ്ടരുത്!!! സിപി(കെ)എമ്മിനെ പൊളിച്ചടുക്കി ട്രോളന്മാർ