മുഖ്യമന്ത്രിയുടെ പ്രസ്താവന സാമാന്യ മര്യാദക്ക് നിരക്കാത്തത്, ജനാധിപത്യവിരുദ്ധം, ഖേദം പ്രകടിപ്പിക്കണം
മാധ്യമപ്രവര്‍ത്തരോടുള്ള പെരുമാറ്റത്തില്‍ ഖേദം പ്രകടിപ്പിക്കുമെന്ന് പ്രതീക്ഷിക്കുവെന്ന് എന്‍ പത്മനാഭന്‍
എന്‍ പത്മനാഭന്‍
മാധ്യമ പ്രവർത്തകരോട് കടക്ക് പുറത്തെന്ന മുഖ്യമന്ത്രി സ. പിണറായി വിജയന്റെ അട്ടഹാസം മിനിമം ഭാഷയിൽ ജനാധിപത്യവിരുദ്ധവും സാമാന്യ മര്യാദക്ക് നിരക്കാത്തതുമാണ്. അദ്ദേഹത്തിന്‍റെ ആക്രോശവും അതിന് ശേഷം വനിതകൾ അടക്കമുള്ള മാധ്യമ പ്രവർത്തർ കുനിഞ്ഞ ശിരസും അപമാനിതമായ മുഖവുമായി അവിടെ നിന്ന് ഇറങ്ങുന്നതും അവഗണിക്കാൻ ശ്രമിച്ചിട്ടും മനസ്സിൽ തികട്ടി വരുകയാണ്. മാധ്യമ പ്രവർത്തകരെയല്ല, കേരളത്തിന്റെ പൊതുസമൂഹത്തെയും ജനാധിപത്യത്തേയും സഹവർത്തിത്വത്തെയുമാണ് മുഖ്യമന്ത്രി ആട്ടിയിറക്കിയത്.
ഒരു നിമിഷത്തേക്കായിരിക്കാമെങ്കിലും അദ്ദേഹം മറന്നത് മനുഷ്യാന്തസും സാമാന്യ മര്യാദയുമാണ്. സ്വന്തം മക്കളോട് പോലും ഇക്കാലത്താരും കടക്ക് പുറത്ത് എന്ന് അട്ടഹസിക്കാറില്ല. മുഖ്യമന്ത്രി ആരുടെയും യജമാനൻ അല്ല. മാധ്യമ പ്രവർത്തകർ അവിടെ എത്തിയത് യാചകരായുമല്ല. ആ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ പെരുമാറ്റം അനുചിതവും ജനാധിപത്യ സമൂഹത്തോടുള്ള കുറ്റകൃത്യവും ആണ്.
മുഖ്യമന്ത്രിയുടെ ഈ പെരുമാറ്റം ജനാധിപത്യത്തിന്റെ നാലാംതൂണ് എന്ന് സങ്കൽപിക്കപ്പെടുന്ന മാധ്യമ വ്യവസ്ഥയെ ദുർബലപ്പെടുത്താനും പൊതുജനമധ്യത്തിൽ അവഹേളിക്കാനും കാരണമായിരിക്കുന്നു. മാധ്യമങ്ങൾ അതിന്റെ എല്ലാ മൂലധന താൽപര്യങ്ങളോടും കൂടി നിലനിൽകേണ്ടത് കോർപറേറ്റ് - ഫാസിസ്റ്റ് ശക്തികൾക്കെതിരേയുളള പ്രതിരോധത്തിന് അനിവാര്യമാണെന്ന് അറിയാത്ത ആളല്ല സ. പിണറായി. അദ്ദേഹത്തിന് രാഷീയമായി വിരോധം തോന്നേണ്ടത് മാധ്യമ പ്രവർത്തകരോടല്ല, മാധ്യമ മൂലധന താൽപര്യത്തോടാണ്. അത് കൊണ്ട് തന്നെ മാധ്യമ പ്രവർത്തകരെ പൊതു സ്ഥലത്ത് വെച്ച് ആട്ടിയിറക്കിയ നടപടി സംസ്കാര ശൂന്യമാണ്. അതിൽ അദ്ദേഹം പശ്ചാത്തപിക്കുകയും ഏറ്റവും കുറഞ്ഞത് ഖേദം പ്രകടിപ്പിക്കുകയുമെങ്കിലും ചെയ്യണം' സമാന്യ മര്യാദയാണത്. അദ്ദേഹം അത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.