40 മണ്ഡലങ്ങള്‍ ബിജെപി റഡാറില്‍... ശോഭയുള്‍പ്പെടെയുള്ളവരുടെ പരാതി തീര്‍ക്കാന്‍ 'കേന്ദ്രം' ഇറങ്ങുന്നു
കോഴിക്കോട്: വലിയ പ്രതീക്ഷകളുമായി തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇറങ്ങിയ ബിജെപിയ്ക്ക് ആശിച്ച വിജയം ഇത്തവണയും നേടാനായില്ല. പ്രതീക്ഷിച്ച സീറ്റുകളുടെ അഞ്ചിലൊന്നാണ് നേടാനായത് എന്ന് പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ വിമര്‍ശനവും ഉയര്‍ന്നു. അതിനെടെ നിയമസഭ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലേക്ക് കൂടി ബിജെപി കടക്കുകയാണ്.
നരേന്ദ്ര മോദിയും അമിത് ഷായും കേരളത്തിലേക്ക്; കൂടെ നേതാക്കളുടെ വന്‍ പടയും, കച്ച മുറുക്കി ബിജെപി
സുരേന്ദ്രന്‍ രാജഗോപാലിന്റെ സീറ്റില്‍ മത്സരിച്ചേക്കും, ഇല്ലെങ്കില്‍ ഈ ഓപ്ഷന്‍, ബിജെപി പ്ലാന്‍ ഇങ്ങനെ
വിഭാഗീയ പ്രശ്‌നങ്ങള്‍ അതിരൂക്ഷമായ സാഹചര്യത്തില്‍, അതിന് പരിഹാരം കാണുക എന്നത് തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി. കെ സുരേന്ദ്രന്റെ ദില്ലി യാത്രയ്ക്ക് പിറകെ കേന്ദ്ര നേതൃത്വം കേരളത്തിലെത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്. നാല്‍പത് സീറ്റുകളിലാണ് ബിജെപി ഇത്തവണ വിജയ പ്രതീക്ഷ മുന്നോട്ട് വയ്ക്കുന്നത്. ശോഭ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന പരാതികള്‍ അതിനിടയില്‍ പരിഹരിക്കപ്പെടുമോ എന്നാണ് ഉറ്റുനോക്കുന്നത്.
പരാജയത്തിന് കാരണം
2015 ല്‍ ഉണ്ടാക്കിയ നേട്ടവുമായി താരതമ്യം ചെയ്യുമ്പോള്‍ 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രകടനം മോശമാണ്. ഈ മോശം പ്രകടനത്തിന് കാരണം പാര്‍ട്ടിയ്ക്കുള്ളിലെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ആണെന്നാണ് ഓരോ ഗ്രൂപ്പുകളും ആരോപിക്കുന്നത്. പരാജയത്തിന്റെ ഉത്തരവാദിത്തം ശോഭ സുരേന്ദ്രന്‍ ഗ്രൂപ്പില്‍ കെട്ടിവയ്ക്കാനുള്ള ശ്രമങ്ങളാണ് സംസ്ഥാന നേതൃത്വം നടത്തിയത്.
വീണ്ടും ദില്ലിയില്‍
സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം ദില്ലിയില്‍ എത്തി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയെ കണ്ടിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് കെ സുരേന്ദ്രനെ ദില്ലിയിലേക്ക് വിളിപ്പിച്ചായിരുന്നു ദേശീയ നേതൃത്വം ശക്തമായി ശാസിച്ചത്. അന്നത്തെ സ്ഥിതിയില്‍ നിന്ന് കേരളത്തിലെ പ്രശ്‌നങ്ങളില്‍ ഒരു മാറ്റവും സംഭവിച്ചിട്ടും ഇല്ല.
ബിഎല്‍ സന്തോഷ് വരുന്നു
കേരളത്തില്‍ നിന്നുള്ള പരാതികള്‍ പരിഹരിക്കാന്‍ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് വീണ്ടും എത്തുന്നു എന്നാണ് റിപ്പോര്‍ട്ട്. സുരേന്ദ്രന്റെ ദില്ലി സന്ദര്‍ശനത്തിന് പിറകെയാണ് കേന്ദ്ര നേതൃത്വം ബിഎല്‍ സന്തോഷിനെ കേരളത്തിലേക്ക് അയക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ജനുവരി 15 ന് ബിഎൽ സന്തോഷ് കേരളത്തിലെത്തുമെന്നാണ് വിവരം.
ഗ്രൂപ്പുകളുടെ പരാതി
ശോഭ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള മൂന്നാം ഗ്രൂപ്പും പികെ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പും കേരളത്തില്‍ നേരിടുന്ന അവഗണനയെ കുറിച്ച് ദേശീയ നേതൃത്വത്തിന് പലവുരു പരാതി നല്‍കിയിരുന്നു. ഈ പരാതികള്‍ പരിഹരിക്കാന്‍ തന്നെയാണ് ബിഎല്‍ സന്തോഷ് എത്തുന്നത്. എന്നാല്‍ വി മുരളീധരന്‍ പക്ഷത്തോട് വളരെ അടുപ്പമുള്ള ആളാണ് ബിഎല്‍ സന്തോഷ് എന്നതാണ് എതിര്‍ ഗ്രൂപ്പുകളുടെ ആശങ്ക.
നാല്‍പത് സീറ്റുകള്‍
ഇതിനിടെ കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പ് സംബന്ധിച്ച് കെ സുരേന്ദ്രന്‍ ദേശീയ നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കിയെന്ന വാര്‍ത്തയും പുറത്ത് വരുന്നുണ്ട്. വിജയസാധ്യതയുള്ള നാല്‍പത് മണ്ഡലങ്ങളുടെ പട്ടികയാണ് നല്‍കിയത് എന്നാണ് വിവരം. ഏതൊക്കെയാണ് ഈ മണ്ഡലങ്ങള്‍ എന്നത് വ്യക്തമല്ല. കഴിഞ്ഞ തവണ ഒരു സീറ്റിൽ മാത്രമാണ് ബിജെപിയ്ക്ക് വിജയിക്കാനായത്.
വിശ്വാസത്തിലെടുക്കുമോ?
തദ്ദേശ തിരഞ്ഞെടുപ്പില്‍ എണ്ണായിരത്തില്‍ പരം വാര്‍ഡുകളില്‍ വിജയവും നൂറില്‍ അധികം തദ്ദേശ സ്ഥാപനങ്ങളിലെ ഭരണവും ലഭിക്കുമെന്നായിരുന്നു സംസ്ഥാന നേതൃത്വം കേന്ദ്രത്തിന് നല്‍കിയ റിപ്പോര്‍ട്ട്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ വെറും 1,600 വാര്‍ഡുകളില്‍ ബിജെപി ഒതുങ്ങി. ആകെ 16 തദ്ദേശ സ്ഥാപനങ്ങളിലാണ് അധികാരത്തിലെത്തിയത്. അതുകൊണ്ട് തന്നെ ഈ റിപ്പോര്‍ട്ട് കേന്ദ്ര നേതൃത്വം എത്രത്തോളം വിശ്വാസത്തിലെടുക്കും എന്നും കാത്തിരുന്ന് കാണേണ്ടിവരും.
ഷുവര്‍ സീറ്റ്
തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തില്‍ ബിജെപിയ്ക്ക് ആകെ ഉറപ്പിക്കാവുന്നത് നിലവിലെ നേമം മണ്ഡലം മാത്രമാണ്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ പല മണ്ഡലങ്ങളിലും ഇത്തവണ ബിജെപി മൂന്നാമതായി എന്ന പ്രത്യേകതയും ഉണ്ട്. എന്തായാലും കേന്ദ്ര നേതൃത്വത്തിന്റെ ശക്തമായ ഇടപെടല്‍ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉണ്ടാകുമെന്ന് ഉറപ്പാണ്.
താരങ്ങള്‍ ഇറങ്ങും
ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പില്‍ സിനിമ താരങ്ങള്‍ ഉള്‍പ്പെടെ കൂടുതല്‍ സെലിബ്രിറ്റികളെ ബിജെപി രംഗത്തിറക്കിയേക്കും. തിരുവനന്തപുരം ജില്ലയില്‍ സുരേഷ് ഗോപി മത്സര രംഗത്തുണ്ടാകും എന്നാണ് സൂചനകള്‍.അത് കൂടാതെ സിനിമ, സീരിയല്‍ താരം കൃഷ്ണകുമാറിന്റെ പേരും തിരുവനന്തപുരം ജില്ലയില്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.
വിജയമുറപ്പിക്കാന്‍
സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ഇത്തവണ ഷുവര്‍ സീറ്റില്‍ തന്നെ മത്സരിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. സംസ്ഥാന അധ്യക്ഷന്‍ തന്നെ പരാജയപ്പെടുന്ന നില ഉണ്ടാവരുത് എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. അതുകൊണ്ട് തന്നെ നേമത്ത് കെ സുരേന്ദ്രന്‍ മത്സരിക്കുമെന്ന രീതിയിലുള്ള പ്രചാരണവും നടക്കുന്നുണ്ട്.
പരാതി പരിഹരിച്ചില്ലെങ്കില്‍
നിലവില്‍ പരസ്യ പ്രതികരണം നടത്തി എതിര്‍പ്പ് വ്യക്തമാക്കിയിട്ടുള്ളത് ശോഭ സുരേന്ദ്രനും പിഎം വേലായുധനും ഉള്‍പ്പെടുന്ന മൂന്നാം ഗ്രൂപ്പ് ആണ്. തിരഞ്ഞെടുപ്പിന് മുമ്പായി ഇവരുടെ പരാതികള്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ബിജെപി വീണ്ടും കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങും എന്ന് ഉറപ്പാണ്. ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പില്‍ സ്ഥിതി മെച്ചപ്പെടുത്തിയില്ലെങ്കില്‍ കെ സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനവും പ്രശ്‌നത്തിലാകും.
നേമം നിലനിര്‍ത്തും; മഞ്ചേശ്വരവും കോന്നിയും ഉള്‍പ്പടെ 10ലേറെ സീറ്റ് പിടിക്കും; ബിജെപിയുടെ പ്രതീക്ഷ
Recommended Video