കോൺഗ്രസ്സിലെ അമിത് ഷാ! ചാണക്യതന്ത്രങ്ങളുടെ രാജാവ്... ട്രബിൾ ഷൂട്ടർ ഡികെ! കോൺഗ്രസിന്‌റെ അവസാന അത്താണി
ഒരു നേതാവില്ലാത്ത ആള്‍ക്കൂട്ടമായി കോണ്‍ഗ്രസ് ദേശീയ തലത്തില്‍ തന്നെ മാറിയിരിക്കുകയാണ്. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിന് ശേഷം കേസുകളുമായി നടക്കുകയാണ്. കര്‍ണാടകത്തില്‍ എന്തും സംഭവിക്കാമെന്ന സ്ഥിതി വിശേഷം ഉണ്ടായിട്ടും രാഹുലിന്റെ ഇടപെടലുകള്‍ ഒന്നും തന്നെ ഉണ്ടായില്ല.
ഡികെ ദ ട്രബിള്‍ ഷൂട്ടര്‍! വിമതരെ കാണാതെ തിരിച്ചുപോക്കില്ലെന്ന് ശിവകുമാർ, ദയവായി മനസ്സിലാക്കണമെന്ന്
അപ്പോഴാണ് രക്ഷകനായി ഡികെ ശിവകുമാര്‍ വീണ്ടും പ്രത്യക്ഷപ്പെടുന്നത്. ഡികെ എന്ന് വിളിക്കപ്പെടുന്ന ശിവകുമാര്‍ ഇപ്പോള്‍ കര്‍ണാടകത്തിലെ മാത്രമല്ല, ദേശീയ തലത്തില്‍ തന്നെ കോണ്‍ഗ്രസിന്റെ പ്രതീക്ഷയായി മാറിയിരിക്കുകയാണ്.
ഒറ്റയാള്‍ പട്ടാളം എന്ന് തന്നെ വിശേഷിപ്പിക്കാം ഡികെ ശിവകുമാറിനെ. എന്നാല്‍, പരാജയത്തില്‍ ആയുധംവച്ച് കീഴടങ്ങുന്ന രാഹുല്‍ ഗാന്ധി വിഭാഗത്തില്‍ പെടുന്ന ആളല്ല ഡികെ. ഒരുപക്ഷേ, ബിജെപി ഇന്ന് ഏറ്റവും അധികം ഭയക്കുന്ന കോണ്‍ഗ്രസ് നേതാവും ഡികെ ശിവകുമാര്‍ തന്നെ ആയിരിക്കും. ഇതുകൊണ്ടെല്ലാം തന്നെ കോണ്‍ഗ്രസിന്റെ അവസാന പ്രതീക്ഷയായി മാറുകയാണ് അദ്ദേഹം.
ദൊഡ്ഡലഹള്ളി കെംപഗൗഡ ശിവകുമാര്‍
കര്‍ണാടകത്തിലെ ഏറ്റവും ധനികനായ രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് ദൊഡ്ഡലഹള്ളി കെംപഗൗഡ ശിവകുമാര്‍ എന്ന ഡികെ ശിവകുമാര്‍. കര്‍ണാടകത്തില്‍ മാത്രമല്ല, കോണ്‍ഗ്രസിന് ആവശ്യം വന്ന സമയങ്ങളില്‍ എല്ലാം കരുത്തുറ്റ ഒരു തന്ത്രജ്ഞനായി എന്നും നിലകൊണ്ടിട്ടുള്ള വ്യക്തിയാണ്. രാഹുല്‍ ഗാന്ധിയുമായും സോണിയ ഗാന്ധിയുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന കര്‍ണാടക നേതാവും.
കോണ്‍ഗ്രസിലെ ചാണക്യന്‍
സമകാലിക കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ചാണക്യന്‍ എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം ഡികെ ശിവകുമാറിനെ. 2001 മുതല്‍ കോണ്‍ഗ്രസ് ഈ ചാണക്യ ബുദ്ധി ഉപയോഗിക്കുന്നുണ്ട്. മന്ത്രിസഭയില്‍ നിന്ന് മറ്റിനിര്‍ത്തപ്പെട്ടിട്ട് കൂടി ശിവകുമാര്‍ ഒരിക്കല്‍ പോലും പാര്‍ട്ടിയോട് പരസ്യമായി കലഹിച്ചിട്ടില്ല. എന്നും പാര്‍ട്ടിയെ ചേര്‍ത്ത് പിടിക്കുകയും ചെയ്തു.
കര്‍ണാടകത്തിലെ അതികായന്‍
2018 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ രൂപീകരണത്തില്‍ മുഖ്യ പങ്ക് വഹിച്ചത് ശിവകുമാര്‍ ആയിരുന്നു. അതിന് ശേഷം എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ ബിജെപി ശ്രമിച്ചപ്പോഴെല്ലാം ഒരു വന്‍മതില്‍ പോലെ ശിവകുമാര്‍ പ്രതിരോധിച്ചു. കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ട് പിടിച്ചാല്‍ അതില്‍ക്കൂടുതല്‍ ബിജെപി എംഎല്‍എമാരെ കോണ്‍ഗ്രസ്സിലെത്തിക്കും എന്ന് വെല്ലുവിളിക്കാന്‍ പോലും ധൈര്യപ്പെട്ടിട്ടുണ്ട് ശിവകുമാര്‍.
കര്‍ണാടകത്തില്‍ മാത്രമല്ല
ഡികെ ശിവകുമാറിന് കോണ്‍ഗ്രസ് നന്നായി ഉപയോഗിച്ചിട്ടുണ്ട്. 2001 ല്‍ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് പ്രതിസന്ധിയില്‍ ആയപ്പോഴും ഡികെ തന്നെ ആയിരുന്നു രക്ഷകനായത്. അന്ന് എംഎല്‍എമാരെ മുഴുവന്‍ തന്റെ വരുതിയില്‍ നിര്‍ത്തി കോണ്‍ഗ്രസിനെ രക്ഷിച്ചു. പിന്നീട് 2017 ല്‍ ഗുജറാത്ത് രാജ്യസഭ തിരഞ്ഞെടുപ്പില്‍ 42 കോണ്‍ഗ്രസ് എംഎല്‍എമാരെ ആയിരുന്നു ഡികെ ബെംഗളൂരിവിലെ തന്റെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചത്.
ജയിന്റ് കില്ലര്‍
കര്‍ണാടക രാഷ്ട്രീയത്തിലെ ജയിന്റ് കില്ലര്‍ ആയിട്ടാണ് ഡികെയുടെ രംഗപ്രവേശനം. മുന്‍ പ്രധാനമന്ത്രി കൂടിയായ എച്ച്ഡി ദേവഗൗഡയെ ശാന്തനൂര്‍ മണ്ഡലത്തില്‍ 1989 ല്‍ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു തുടക്കം. പിന്നീട് ദേവഗൗഡയുടെ മകന്‍ എച്ച്ഡി കുമാരസ്വാമിയേയും കുമാരസ്വാമിയുടെ മകന്‍ അനിത കുമാരസ്വാമിയേയും തറപറ്റിച്ച് ജയിന്റ് കില്ലര്‍ എന്ന സ്ഥാനം നിലനിര്‍ത്തി. ഇപ്പോള്‍ കുമാരസ്വാമി സര്‍ക്കാരിനെ നിലനിര്‍ത്താനുള്ള നെട്ടോട്ടത്തിലാണ് ശിവകുമാര്‍.
840 കോടിയുടെ ആസ്തി
എങ്ങനെയാണ് ശിവകുമാറിന് ഈ രാഷ്ട്രീയ കളികളുടെ സൂത്രധാരന്‍ ആകാന്‍ സാധിക്കുന്നത്? അതിനുത്തരം അദ്ദേഹത്തിന്റെ കൈയ്യിലുള്ള സമ്പത്ത് തന്നെയാണ്. 2018 ല്‍ നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലം പ്രകാരം 840 കോടി രൂപയുടെ ആസ്തിയുണ്ട് ശിവകുവകുമാറിന്. 2013 ന് അപേക്ഷിച്ച് ഏതാണ്ട് 600 കോടി രൂപയുടെ വര്‍ദ്ധനയാണ് ആസ്തിയില്‍ ഉണ്ടായിട്ടുള്ളത്.
ബിജെപി ഭയക്കുന്ന ഒരേയൊരു കോണ്‍ഗ്രസ്സുകാരന്‍
സത്യത്തില്‍ ബിജെപി ഭയക്കുന്ന ഒരേയൊരു കോണ്‍ഗ്രസ്സുകാരനേ ഇപ്പോള്‍ ഇന്ത്യയില്‍ ഉള്ളൂ. അത് ഡികെ ശിവകുമാര്‍ ആണ്. 2001 ലെ മുംബൈ അനുഭവവും 2017 ലെ ഗുജറാത്ത് അനുഭവവും 2018 ലെ കര്‍ണാടക അനുഭവവും തന്നെ ഡികെയെകുറിച്ച് ബിജെപിയ്ക്ക് വ്യക്തമായ ധാരണ നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ശിവകുമാറിനെ പൂട്ടാന്‍ കേന്ദ്ര സര്‍ക്കാരിനെ ഉപയോഗിച്ച് പരമാവധി ശ്രമിച്ചിട്ടും ഉണ്ട് ബിജെപി. പക്ഷേ, അതൊന്നും ഡികെ എന്ന ട്രബിള്‍ ഷൂട്ടറെ ബാധിച്ചില്ല.
ഒറ്റയാള്‍ പട്ടാളം
കര്‍ണാടക പ്രതിസന്ധി പരിഹരിക്കാന്‍ ദേശീയ നേതാക്കളില്‍ പലരും രംഗത്തിറങ്ങിയിട്ടുണ്ട് എന്നത് ശരിയാണ്. പക്ഷേ, മൈതാനത്തില്‍ ഇറങ്ങി കളി നിയന്ത്രിക്കാന്‍ ശ്രമിച്ചത് ഒരേയൊരു ഡികെ ശിവകുമാര്‍ മാത്രമായിരുന്നു. മുംബൈയില്‍ എത്തി വിമതരെ കാണാന്‍ ഡികെ നടത്തിയ ശ്രമം വെറുമൊരു പ്രകടനം മാത്രമായിരുന്നില്ല. ഒടുവില്‍ അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്യുന്നതിലേക്ക് വരെ കാര്യങ്ങള് എത്തി.
സോണിയയുടെ പ്രതീക്ഷ
കര്‍ണാടകത്തിന്റെ കാര്യത്തില്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടേയും ഏക പ്രതീക്ഷ ഡികെ ശിവകുമാറില്‍ തന്നെ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച പല തവണ സോണിയയും രാഷ്ട്രീയ ഉപദേശകന്‍ അഹമ്മദ് പട്ടേലും ശിവകുമാറിനെ ബന്ധപ്പെട്ടിരുന്നു. ഇപ്പോഴും ഡികെ ശിവകുമാറില്‍ തന്നെയാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.
രാജ്യം പിടിക്കാനും ശിവകുമാര്‍...
ഈ സാഹചര്യത്തില്‍ ആയിരുന്നു ഡികെ ശിവകുമാറിനെ എഐസിസി അധ്യക്ഷന്‍ ആക്കണം എന്ന രീതിയില്‍ ചില കോണുകളില്‍ നിന്ന് ആവശ്യം ഉയരുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ പോലും ഇത്തരം ഒരു കാര്യം മുന്നോട്ട് വച്ചിരുന്നു. നേതാവില്ലാത്ത ഒരു ആള്‍ക്കൂട്ടത്തെ നയിക്കാന്‍, ചാണക്യബുദ്ധിയുമായി ശിവകുമാര്‍ എത്തുമോ എന്നത് കണ്ടറിയണം.