കാസര്‍ക്കോട്, എല്‍ഡിഎഫിനു മുന്‍തൂക്കം
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയ ഇടതുപക്ഷ എംപിമാരില്‍ ഒരാളായ പി കരുണാകരന്റെ കാര്യം ഇത്തവണ അത്ര എളുപ്പമാകില്ലെന്നാണ് കാസര്‍ക്കോട് മണ്ഡലത്തില്‍ നിന്നുള്ള പ്രാഥമിക സൂചനകള്‍ വ്യക്തമാക്കുന്നത്. 1989നുശേഷം ഈ മണ്ഡലത്തില്‍ നിന്നും മറ്റൊരു പാര്‍ട്ടിയും ജയിച്ചിട്ടില്ലെന്ന കണക്കുകളും മൂന്നാം അങ്കത്തിനിറങ്ങിയ പി കരുണാകരന്റെ വ്യക്തിപ്രഭാവവും അനുകൂലമാകുമെന്ന നിലപാടിലാണ് ഇടതുപക്ഷപ്രവര്‍ത്തകര്‍..
നിയമസഭാ തിരഞ്ഞെടുപ്പിലും ലോകസഭാ തിരഞ്ഞെടുപ്പിലും രണ്ടു രീതിയില്‍ ചിന്തിക്കുന്ന വോട്ടര്‍മാരാണ് കാസര്‍ക്കോടുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനോട് കൂടുതല്‍ തൂക്കം കാണിയ്ക്കുന്ന വോട്ടര്‍മാര്‍ ലോകസഭാ തിരഞ്ഞെടുപ്പെത്തുമ്പോള്‍ ഇടതുമുന്നണിയെ പിന്തുണയയ്ക്കും.
കഴിഞ്ഞ തവണ 45.5 ശതമാനം വോട്ടുകള്‍ നേടിയ പി കരുണാകരന്‍ 64427 വോട്ടുകളുടെ ഭൂരിപക്ഷം നേടിയിരുന്നു. ഷാഹിദ കമാല്‍ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായതും കരുണാകരനു അനുഗ്രഹമായി. ബിജെപിക്ക് ഏറെ സ്വാധീനമുള്ള മണ്ഡലമാണിത്. കഴിഞ്ഞ തവണ ഇവിടെ മത്സരിച്ച കെ സുരേന്ദ്രന്‍ 14.8 ശതമാനം(125484) വോട്ടുകള്‍ സ്വന്തമാക്കി. ഷാഹിദ കമാലിന് 321095(37.9%) വോട്ടുകള്‍ കിട്ടി.
ഇത്തവണ കോണ്‍ഗ്രസിന്റെ അഡ്വ ടി സിദ്ദിഖാണ് മത്സരത്തിനിറങ്ങുന്നത്. മേഖലയില്‍ നല്ല ജനപിന്തുണയുള്ള കെ സുരേന്ദ്രനും രംഗത്തുണ്ട്. എസ്ഡിപിഐ, ബിഎസ്പി സ്ഥാനാര്‍ത്ഥികളും ഇവിടെ സജീവമായി തന്നെ രംഗത്തുണ്ട്.
ചുരുക്കത്തില്‍ ഇവിടെ കരുണാകരന് ചെറിയ മുന്‍തുക്കമുണ്ടെങ്കിലും ആഞ്ഞുപിടിച്ചാല്‍ അതിനെ മറികടക്കാന്‍ സിദ്ദിഖിനു കഴിയും. എസ്ഡിപിഐയുടെ സ്ഥാനാര്‍ത്ഥികള്‍ യുഡിഎഫ് വോട്ടുബാങ്കില്‍ വിള്ളല്‍ വീഴ്ത്തുമെന്ന ആശങ്കയും സജീവമാണ്. ആം ആദ്മി പാര്‍ട്ടിയുടെ അമ്പലത്തറ കുഞ്ഞികൃഷ്ണനും അത്യാവശ്യം വോട്ടുകള്‍ സ്വന്തമാക്കാന്‍ കഴിയും.
മഞ്ചേശ്വരം, കാസര്‍ഗോഡ്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്യാശ്ശേരി എന്നീ അസംബ്ലി നിയോജക മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതാണ് കാസര്‍ഗോഡ് മണ്ഡലം. നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്ക് നോക്കുകയാണെങ്കില്‍ എല്‍ഡിഎഫ് അഞ്ചും യുഡിഎഫ് രണ്ടും സീറ്റും നേടി. പക്ഷേ, ലോകസഭാ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷം കാത്തുസൂക്ഷിയ്ക്കാന്‍ സാധിച്ചില്ല.
മഞ്ചേശ്വരത്ത് മുസ്ലീംലീഗിലെ പിബി അബ്ദുര്‍റസാഖാണ് വിജയിച്ചത്. 5828 വോട്ടിന്റെ ഭൂരിപക്ഷമാണുണ്ടായിരുന്നത്. ഈ മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെത്തിയത് ബിജെപിയുടെ കെ സുരേന്ദ്രനാണ്. സിപിഎമ്മിന്റെ സിഎച്ച് കുഞ്ഞമ്പു മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
കാസര്‍ക്കോട് ലീഗിലെ എന്‍എ നെല്ലി്കുന്ന് പതിനായിരത്തോളം വോട്ടിനാണ് വിജയിച്ചത്. ഇവിടെയും രണ്ടാം സ്ഥാനത്തെത്തിയത് ബിജെപിയാണ്. ജയലക്ഷ്മി ഭട്ടിന് 37% വോട്ടുകള്‍ നേടാനായി. ഇന്ത്യന്‍ നാഷണല്‍ ലീഗിലെ അസീസ് കടപ്പുറമായിരുന്നു എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി. 14.1 ശതമാനം വോട്ട് നേടി. എസ്ഡിപിഐയയ്ക്കും അല്‍പ്പം സ്വാധീനമുള്ള മേഖലയാണിത്.
ഉദുമ സിപിഎമ്മിന് ഏറെ സ്വീധീനമുള്ള മേഖലയാണ്. 61646 വോട്ടുകള്‍ നേടിയ കെ കുഞ്ഞിരാമന് 11380 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്നു. കോണ്‍ഗ്രസിലെ അഡ്വ.സികെ ശ്രീധരന്‍ 39.1 ശതമാനം വോട്ടോടെ രണ്ടാം സ്ഥാനത്തെത്തി. ബിജെപിയുടെ സുനിതാ പ്രശാന്ത് 13073 വോട്ടുകള്‍ നേടി.
കാസര്‍ക്കോട് സിപിഐയുടെ ഇ ചന്ദ്രശേഖരന്‍ 12178 വോട്ടുകളുടെ ഭൂരിപക്ഷം നേടി. എംസി ജോസ്(കോണ്‍ഗ്രസ്) 39 ശതമാനം വോട്ടോടെ രണ്ടാമതെത്തി. ബിജെപിയുടെ മടിക്കെയ് കമ്മാരന്‍ 15543 വോട്ടുകള്‍ നേടി കരുത്തുകാട്ടി.
തൃക്കരിപ്പൂരില്‍ സിപിഎം സ്ഥാനാര്‍ത്ഥിയ്ക്ക് 8765 വോട്ടുകളുടെ ഭൂരിപക്ഷം ഉണ്ടായിരുന്നു. പയ്യന്നൂരില്‍ സിപിഎമ്മിന് മൃഗീയഭൂരിപക്ഷമുണ്ടായിരുന്നു. 32124 വോട്ടുകളുടെ മെച്ചത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ കെ ബൃജേഷ് കുമാരിനെ തോല്‍പ്പിച്ചത്. കല്യാശ്ശേരിയില്‍ ജയിച്ച സിപിഎമ്മിന്റെ ടിവി രാജേഷിനു 29949 വോട്ടിന്റെ ലീഡുണ്ടായിരുന്നു.