ചെഞ്ചോര നിറമുള്ള കാസര്‍കോട്... ചരിത്രം തിരുത്താന്‍ ആർക്കാകും? ലോക്സഭ തിരഞ്ഞെടുപ്പ് 2019 എങ്ങനെ ആകും
Recommended Video
2019 ലെ പൊതു തിരഞ്ഞെടുപ്പിന്റെ കാഹളം ഉയര്‍ന്നുകഴിഞ്ഞു. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം, ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും അവരുടെ നില പരുങ്ങലില്‍ ആണ്. എങ്ങനെ തങ്ങളുടെ ലോക്സഭ സീറ്റുകള്‍ സംരക്ഷിക്കാം എന്ന ചിന്തയിലാണ് നേതാക്കള്‍, പ്രത്യേകിച്ചും, എന്‍ഡിഎ ഇതര പാര്‍ട്ടികള്‍ക്ക് ശക്തമായ വോട്ടുബാങ്കുകള്‍ ഉള്ള മണ്ഡലങ്ങള്‍.
നമുക്ക് കാസര്‍കോട് മണ്ഡലം പരിശോധിക്കാം. ഇടതുപക്ഷത്തിന്റെ ഉരുക്ക് കോട്ടയാണെങ്കിലും, ബിജെപിയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ് കാസര്‍കോട് മണ്ഡലം.
പി കരുണാകരന് ആണ് കാസര്‍കോട് മണ്ഡലത്തിലെ നിലവിലെ എംപി. സിപിഎം കേന്ദ്ര കമ്മിറ്റി അംഗമാണ് കരുണാകരന്. പാര്‍ലമെന്റിലെ സിപിഎം കക്ഷി നേതാവും കരുണാകരന് തന്നെ.
ഏഴ് നിയമസഭ മണ്ഡലങ്ങളാണ് കാസര്‍കോട് ലോക്സഭ മണ്ഡലത്തിന് കീഴില്‍ വരുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ അതില്‍ നാല് മണ്ഡലങ്ങളും സിപിഎമ്മിനൊപ്പം ആയിരുന്നു. ഒരു മണ്ഡലത്തില്‍ സിപിഐയും രണ്ട് മണ്ഡലങ്ങളില്‍ മുസ്ലീം ലീഗും വിജയിച്ചു. ഇടതുമുന്നണി എന്ന നിലയില്‍ നോക്കിയാല്‍ ഏഴില്‍ അഞ്ച് മണ്ഡലങ്ങളും എല്‍ഡിഎഫിനൊപ്പമാണ്. എന്നാല്‍ മഞ്ചേശ്വരത്ത് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ വെറും 89 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് പരാജയപ്പെട്ടത് എന്നതും ഏറെ നിര്‍ണായകമായ കാര്യമാണ്.
കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങള്‍ കൂടി ഉള്‍പ്പെടുന്നതാണ് കാസര്‍കോട് ലോക്സഭ മണ്ഡലം. കണ്ണൂര്‍ ജില്ലയിലെ ചില പ്രദേശങ്ങളും കാസര്‍കോട് മണ്ഡലത്തിലാണ് ഉള്ളത്. അടിസ്ഥാന വര്‍ഗ്ഗത്തിന്റെ നിലപാടുകള്‍ തന്നെ ആയിരിക്കും ഇവിടെ ഏറെ നിര്‍ണായകമാവുക എന്നത് ഉറപ്പാണ്. അതിനപ്പുറം രാഷ്ട്രീയമായ അടിയൊഴുക്കുകളും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കും.
എംപി എന്ന നിലയില്‍ മികച്ച പ്രകടനം ആണ് പി കരുണാകരന് കാഴ്ച വച്ചിട്ടുള്ളത്. തുടര്‍ച്ചയായി മൂന്ന് തവണ കാസര്‍കോടിനെ പ്രതിനിധീകരിക്കുന്ന എംപിയാണ് കരുണാകരന്. ഫണ്ട് വിനിയോഗത്തിലും മികവ് പ്രകടിപ്പിച്ചിട്ടുണ്ട്. 2014 ജൂണ്‍ മുതല്‍ ലോക്സഭയിലെ പി കരുണാകരന്റെ ഹാജര്‍ നില 79 ശതമാനം ആണ്. സംസ്ഥാന ശരാശരിയായ 77 ശതമാനത്തേക്കാള്‍ കൂടുതലാണിത്.
ലോക്സഭയില്‍ ഇതുവരെ 194 ചര്‍ച്ചകളില്‍ പി കരുണാകരന് പങ്കെടുത്തിട്ടുണ്ട്. ദേശീയ ശരാശരി വെറും 63.5 ആണെന്നോര്‍ക്കണം. സംസ്ഥാന ശരാശരി 135 ഉം.
13 പ്രൈവറ്റ് ബില്ലുകളും പി കരുണാകരന് ലോക്സഭയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ദേശീയ ശരാശരി വെറും രണ്ട് ആണ്. സംസ്ഥാന ശരാശരി നാലും!
ചോദ്യങ്ങള്‍ ഉന്നയിച്ച കാര്യത്തിലും മെച്ചപ്പെട്ട പ്രകടനം തന്നെയാണ് പി കരുണാകരന് കാഴ്ചവച്ചിട്ടുള്ളത്. ഈ കാലയളവില്‍ 300 ചോദ്യങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. ഇത് സംസ്ഥാന ശരാശരിയായ 398 നേക്കാള്‍ ഏറെ പിറകിലാണ് എന്നത് വാസ്തവം തന്നെ. എന്നാല്‍ ദേശീയ ശരാശരിയായ 273 നേക്കാള്‍ മെച്ചമാണ് പി കരുണാകരന്റെ പ്രകടനം.
ഇനി കാസര്‍കോട്ടെ തിരഞ്ഞെടുപ്പ് സമവാക്യങ്ങളിലേക്ക് കടക്കാം... മൂന്ന് തവണ തുടര്‍ച്ചയായി മണ്ഡലത്തെ പ്രതിനിധീകരിച്ച പി കരുണാകരന് അടുത്ത തവണയും നറുക്ക് വീഴുമോ എന്ന് പറയാന്‍ സാധിക്കില്ല. തുടര്‍ച്ചയായി രണ്ടോ അതിലധികമോ തവണ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരെ സിപിഎം മാറ്റി നിര്‍ത്താനാണ് കൂടുതല്‍ സാധ്യത. അങ്ങനെയെങ്കില്‍ കാസര്‍കോട് ഇത്തവണ സിപിഎമ്മിന് വേണ്ടി മാറ്റുരയ്ക്കുക മറ്റാരെങ്കിലും ആയിരിക്കും.
മണ്ഡല രൂപീകരണം മുതലിങ്ങോട്ട് ഇടതുപക്ഷത്തിന് കാര്യമായ തിരിച്ചടികള്‍ നേരിടാത്ത സ്ഥലം ആണ് കാസര്‍കോട്. കഴിഞ്ഞ 15 ലോക്സഭ തിരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ വെറും മൂന്ന് തവണ മാത്രമാണ് ഇടതുമുന്നണിയ്ക്ക് ഇവിടെ അടി പതറിയിട്ടുള്ളത്. 1984 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഐ രാമപൈ ആണ് ഇവിടെ നിന്ന് ജയിച്ച അവസാനത്തെ ഇടത് ഇതര സ്ഥാനാര്‍ത്ഥി.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തിന്റെ ഭാഗമായ മഞ്ചേശ്വരത്ത് ബിജെപി നടത്തിയ മുന്നേറ്റം ഏറെ ശ്രദ്ധേയമായിരുന്നു. നൂലിഴ വ്യത്യാസത്തില്‍ ആയിരുന്നു മഞ്ചേശ്വരത്ത് മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായ പിബി അബ്ദുള്‍ റസാഖ് 89 വോട്ടുകള്‍ക്കാണ് ജയിച്ചത്. കെ സുരേന്ദ്രന് ആയിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി. അബ്ദുള്‍ റസാഖിന്റെ മരണശേഷം ഉപതിരഞ്ഞെടുപ്പിന് കാത്തിരിക്കുകയാണ് മണ്ഡലം.
കാറ്റ് എങ്ങനെ മാറിമറിഞ്ഞാലും, ഇടതുപക്ഷത്തിന് ഇത്തവണയും കാര്യമായ വെല്ലുവിളികള്‍ കാസര്‍കോട് നേരിടേണ്ടി വരില്ലെന്നാണ് വിലയിരുത്തല്‍. മണ്ഡലത്തിന്റെ ചരിത്രം വ്യക്തമാക്കുന്നതും അത് തന്നെയാണ്.